Wednesday, October 17, 2018

കാളിദാസന്‍

ഒരു സാഹിത്യകാരന്‍ അമരനായിത്തീരുന്നത് അയാള്‍ മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍കിയ അക്ഷരങ്ങളിലൂടെയും അറിവുകളിലൂടെയുമാണെന്ന്‍ നിസ്സംശയം പറയാം. അവര്‍ തങ്ങളുടെ ചിന്തകളും അറിവുകളും വരും തലമുറയ്ക്കായി പകര്‍ന്നുവച്ചപ്പോള്‍ ലോകത്തിനുലഭിച്ചത് അമൂല്യങ്ങളായ സാഹിത്യസൃഷ്ടികളായിരുന്നു. ദേശഭാഷാവ്യത്യാസമില്ലാതെ സാഹിത്യകാരന്മാര്‍ അവരുടെ ചിന്താസരണികളില്‍നിന്നുമുയിര്‍ക്കൊണ്ട അക്ഷരക്കൂട്ടുകളിലൂടെ ജനമനസ്സുകളില്‍ ചെലുത്തിയ സ്വാധീനം വിവരണാതീതമായ തരത്തിലായിരുന്നു. അക്ഷരങ്ങള്‍ക്ക് അഗ്നിയുടെ ശക്തിയാണുള്ളത്. അത് സാമ്രാജ്യങ്ങളെപ്പോലും ഭസ്മീകരിച്ചിട്ടുണ്ട്. പലപലമാറ്റങ്ങള്‍ക്കും നിദാനമായിട്ടുണ്ട്. അത്തരം സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ഭാരതത്തിന്റെ അഹങ്കാരമെന്നുതന്നെ ഉറപ്പിച്ചുപറയാനാകുന്ന സാഹിത്യകുലപതികളിലൊരാളായിരുന്നു കാളിദാസന്‍. വിക്രമാദിത്യസദസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളിലൊരാളായിരുന്നു കാളിദാസന്‍. വ്യാസനും ഭാസനും വാല്മീകിയുമൊക്കെ പരിപോഷിപ്പിച്ച സംസ്കൃതസാഹിത്യത്തിനു നവയൌവ്വനം പ്രദാനം ചെയ്ത സാഹിത്യരത്നമായിരുന്നു അദ്ദേഹം. വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലും ജ്യോതിഷത്തിലും വൈദ്യത്തിലുമൊക്കെ അഗാധപാണ്ഡിത്യം നേടിയ കാളിദാസന്‍ സംസ്കൃതഭാഷയിലൂടെ ഭാരതീയസാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ പകരം വയ്ക്കാനില്ലാത്തത്രയായതുകൊണ്ടുതന്നെ അദ്ദേഹത്തെ വിശ്വമഹാകവി എന്നുവിളിച്ചാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാളിദാസന്റെ ജനനത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഒന്നുംതന്നെയില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ യഥാര്‍ത്ഥ പേരെന്തായിരുന്നുവെന്നതിനെപ്പറ്റിയോ ഒരു ധാരണയുമില്ല. കാളിദാസന്റെ ജീവിതകാലഘട്ടമായി ചരിത്രകാരന്മാര്‍ പൊതുവേ കരുതിയിരിക്കുന്നത് ക്രിസ്തുവിനുമുമ്പ് രണ്ടാം നൂറ്റാണ്ടിനും ക്രിസ്തുവിനു പിന്‍പ് ആറാം നൂറ്റാണ്ടിനും ഇടയ്ക്കായിരിക്കാമെന്നാണ്. ഇന്നത്തെ മധ്യപ്രദേശിലുള്ള ഉജ്ജയിനിയിലാണ് കാളിദാസന്‍ ജനിച്ചതെന്നാണ് പൊതുവേ കണക്കാക്കപ്പെട്ടിരിക്കുന്നത്. കാളിദാസന്റെ ജീവിതവും മറ്റുമെല്ലാം ഐതീഹ്യങ്ങളെയും കേട്ടുകേള്‍വികളേയും ആസ്പദമാക്കിമാത്രമേ അനാവരണം ചെയ്യാനാകൂ. ബ്രാഹ്മണകുലത്തില്‍ ജനിച്ച കാളിദാസന്‍ യഥാകാലം വിദ്യാഭ്യാസമൊക്കെക്കഴിച്ച് വിദ്വാനായിത്തീര്‍ന്നു. മുടങ്ങാതെ ശിവക്ഷേത്രദര്‍ശനം കഴിച്ചിരുന്ന കാളിദാസന്‍ ഒരിക്കല്‍ ക്ഷേത്രദര്‍ശനത്തിനുപോയപ്പോള്‍ അവിടെക്കണ്ട ഒരു യോഗീശ്വരന്റെ സംസാരവൈകല്യത്തെക്കളിയാക്കി അദ്ദേഹത്തെപ്പരിഹസിച്ചതില്‍ കുപിതനായ യോഗീശ്വരന്‍ കാളിദാസനെ പഠിച്ചതെല്ലാം മറന്നു ഒരു മൂഡനായിമാറട്ടെയെന്നു ശപിച്ചു. ശാപംകേട്ട കാളിദാസന്‍ പശ്ചാത്താപവിവശനായി യോഗീശ്വരനോട് ക്ഷമയാചിച്ചപ്പോള്‍ ഒരുകാലത്തു കാളിയുടെ അനുഗ്രഹം സിദ്ധിച്ച് ഇപ്പോഴുള്ള മൂഡതമാറി പൂര്‍വ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും എന്ന്‍ ആ യോഗീശ്വരന്‍ കാളിദാസനെ അനുഗ്രഹിക്കുകയും ചെയ്തു. ശാപം കിട്ടിയ കാളിദാസന്‍ മൂഡനായിത്തീരുകയും അലഞ്ഞുതിരിഞ്ഞു നടക്കാനാരംഭിച്ചു. ഒരു പ്രഭുവിന്റെ സുന്ദരിയും വിദുഷിയുമായ മകളുടെ വരനായ കാളിദാസന്‍ എത്തിപ്പെട്ടതും വിധിഹിതമായിരുന്നു. ആ കന്യക കാളിദാസന്‍ കാണിക്കുന്ന വങ്കത്തരങ്ങള്‍കണ്ട് തന്റെ ഭര്‍ത്താവ് മൂഡനാണെന്നു മനസ്സിലാക്കി കണക്കിനു പരിഹസിക്കുകയും മുറിയില്‍നിന്നിറക്കിവിടുകയും ചെയ്തു. അവിടം വിട്ടിറങ്ങിയ കാളിദാസന്‍ ഘോരവനാന്തരത്തിലൂടെ അലഞ്ഞുനടക്കവേ മഴയുടെ ലക്ഷണം കണ്ടപ്പോള്‍ അവിടെക്കണ്ട ഒരു പഴയക്ഷേത്രത്തിനകത്തുകയറി വാതിലടച്ചിരിപ്പാരംഭിച്ചു. അതൊരു കാളിക്ഷേത്രമായിരുന്നു. അന്ത്യയാമത്തില്‍ ചുടലക്കാടുകളിലേയ്ക്കുപോയിരുന്ന കാളിദേവി മടങ്ങിയെത്തിയപ്പോള്‍ ക്ഷേത്രവാതിലുകള്‍ അടഞ്ഞുകിടക്കുന്നതുകണ്ട് അത്ഭുതപ്പെട്ടു. കതകു അകത്തുനിന്നു സാക്ഷയിട്ടിരുന്നതിനാല്‍ ആരോ അകത്തുണ്ടെന്ന്‍ മനസ്സിലാക്കിയ കാളി അകത്താര് എന്നുചോദിച്ചു. ഉടന്‍ അകത്തുനിന്ന്‍ കാളിദാസന്‍ പുറത്താര് എന്ന മറുചോദ്യം ചോദിച്ചു. പുറത്തുകാളി എന്ന ഉത്തരം കിട്ടിയപ്പോള്‍ അകത്ത് ദാസന്‍ എന്നു കാളിദാസന്‍ മറുപടിയും പറഞ്ഞു. കാളി എത്രതന്നെപറഞ്ഞിട്ടും ദാസന്‍ വാതില്‍തുറക്കാന്‍ തയ്യറായില്ല. തന്റെ മന്ദത മാറ്റിത്തന്നാലേ വാതില്‍തുറക്കൂ എന്ന്‍ അവന്‍ വാശിപിടിച്ചപ്പോള്‍ മറ്റുമാര്‍ഗ്ഗമില്ലാതെ കാളിദാസനോട് വാതിലിനിടയില്‍ക്കൂടി നാവു നീട്ടാന്‍ കാളി ആവശ്യപ്പെടുകയും ആ നാവില്‍ തന്റെ കൈയിലിരുന്ന ശൂലാഗ്രംകൊണ്ട് വിദ്യാമന്ത്രമെഴുതുകയും ചെയ്തു. തല്‍ക്ഷണം കാളിദാസനെ ബാധിച്ചിരുന്ന ശാപം വിട്ടൊഴിയുകയും അദ്ദേഹം തന്റെ ഓര്‍മ്മശക്തിയെല്ലാം വീണ്ടെടുക്കുകയും ചെയ്തു. വാതില്‍തുറന്നുപുറത്തിറങ്ങിയ കാളിദാസന്‍ കാളിയെ നമസ്ക്കരിക്കുകയും ചില സ്തോത്രങ്ങള്‍ തല്‍ക്ഷണമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു. ദേവി കാളിദാസനെ അനുഗ്രഹിക്കുകയും കാളിദാസാ എന്നുവിളിക്കുകയും ചെയ്തു. അന്നുമുതല്‍ അദ്ദേഹം കാളിദാസനെന്നറിയപ്പെടാനാരംഭിച്ചു. അതിനുമുമ്പുവരെ അദ്ദേഹത്തിന്റെ പേര് മറ്റെന്തോ ആയിരുന്നു. മന്ദതയെല്ലാം മാറി ബുദ്ധിശരിയാവണ്ണം വിളങ്ങിത്തുടങ്ങിയപ്പോള്‍ കാളിദാസന്‍ ഭാര്യാഗൃഹത്തില്‍ മടങ്ങിയെത്തി. താന്‍ ആക്ഷേപിച്ചിറക്കിവിട്ട ആള്‍ തികഞ്ഞ വാഗ്മിയെപ്പോലെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതുകണ്ട് അദ്ദേഹത്തിന്റെ ഭാര്യ അത്ഭുതപ്പെടുകയും അതിശയഭാവേന അസ്തി കശ്ചിത് വാഗർത്ഥ: എന്നൊരു വാക്യമുരുവിടുകയും ചെയ്തു. കാളിയുടെ അനുഗ്രഹത്താല്‍ വിദ്വാനും കൂടുതല്‍ രൂപസൌകുമാര്യമുള്ളവനുമായിത്തീര്‍ന്ന കാളിദാസനോട് അവള്‍ പ്രേമപൂര്‍വ്വം അടുക്കാന്‍ നോക്കിയെങ്കിലും തന്നെ അധിക്ഷേപിച്ചിറക്കിവിട്ട ആ സ്ത്രീയില്‍ കാളിദാസന്‍ താല്‍പ്പര്യമൊന്നും കാണിച്ചില്ല എന്നുമാത്രമല്ല അവിടെനിന്നു വിട്ടുപോകുകയും ചെയ്തു. എന്നിരുന്നാലും പില്‍ക്കാലത്ത് അദ്ദേഹം സൃഷ്ടിച്ച മഹത്തായ കാവ്യത്രയങ്ങള്‍(യഥാക്രമം കുമാരസംഭവം, മേഘസന്ദേശം, രഘുവംശം) ആരംഭിക്കുന്നത് ആ കന്യക ആശ്ചര്യത്തോടെ ഉച്ചരിച്ച വാക്യത്തിന്റെ ഓരോ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. പിന്നീട് സൃഷ്ടിച്ച വിക്രമോര്‍വ്വശീയം, മാളവികാഗ്നിമിത്രം, ശാകുന്തളം എന്നീ നാടകങ്ങളോടെ കാളിദാസന്‍ വിശ്വവിശ്രുതനായിത്തീരുകയും ചെയ്തു. കാവ്യത്രയത്തില്‍ മേഘസന്ദേശവും നാടകത്രയത്തില്‍ മാളവികാഗ്നിമിത്രവും കല്‍പിതകഥകളും ബാക്കിയുള്ളവ പുരാണകഥകളുമായിരുന്നു പറഞ്ഞത്. ഇവ കൂടാതെ മറ്റു ചില കൃതികള്‍ കാളിദാസന്റേതായിട്ടുണ്ടെങ്കിലും അത് കാളിദാസകൃതികളാണോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. ബഹുഭൂരിപക്ഷം ചരിത്രകാരന്മാരുടേയും നിഗമനങ്ങളും അഭിപ്രായങ്ങളുമനുസരിച്ച് കാളിദാസന്‍ വിക്രമാദിത്യന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളില്‍ ഒരാളായിരുന്നുവെന്നുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിക്രമാദിത്യന്‍ ഭോജരാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന കവികുലോത്തമനായിരുന്നു എന്ന വാദവും പ്രബലമായുണ്ട്. ഭോജരാജചരിത്രമെന്ന ഗ്രന്ഥത്തില്‍ ഭോജരാജാവും കാളിദാസനുമായുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കവികളും വിദ്വാന്മാരുമെന്നുപറഞ്ഞ് ദിനവും ധാരാളമാളുകള്‍ തന്നെവന്നുകണ്ട് ബുദ്ധിമുട്ടിക്കുന്നതില്‍ അരിശംപൂണ്ട ഭോജരാജാവ് സായണനെന്നും മായണനെന്നുമുള്ള രണ്ട് ദ്വാരപാലകരെ കാവലിനായി നിയോഗിക്കുകയും തന്നെക്കാണാനായി വരുന്നവരെ ചില ചോദ്യങ്ങള്‍ ചോദിച്ച് പാണ്ഡിത്യം ബോധ്യപ്പെട്ടശേഷം അകത്തേയ്ക്ക് കടത്തിവിട്ടാല്‍ മതിയെന്നു ശട്ടംകെട്ടുകയും ചെയ്തു. അതോടെ നല്ലൊരളവുവരെ ഭോജരാജന് കവിപുംഗവന്മാരുടെ ശല്യത്തില്‍നിന്നു രക്ഷപ്രാപിക്കാനായി. അക്കാലത്തൊരിക്കല്‍ കാളിദാസന്‍ ഭോജരാജ്യത്തിലേക്കു വരുകയും സായണമായണന്മാരുടെ ചോദ്യങ്ങള്‍ക്ക് ഏറ്റവും യുക്തമായ മറുപടിപറഞ്ഞ് ഭോജരാജസദസ്സിലെത്തുകയും ചെയ്തു. വളരെപ്പെട്ടന്നുതന്നെ കാളിദാസന്‍ ഭോജരാജന്റെ ആത്മമിത്രമായിത്തീര്‍ന്നു. ഇതില്‍ ശത്രുതപൂണ്ട മറ്റു വിദ്വാന്മാരും കവികളും ഏഷണിയും കുതന്ത്രങ്ങളും പ്രയോഗിച്ച് കാളിദാസനെ രാജാവുമായിതെറ്റിച്ചു. കാളിദാസനാകട്ടെ രാജസദസ്സുവിട്ട് വിലാസവതി എന്നുപേരുള്ള ഒരു ഗണികയോടൊപ്പം ഒളിച്ചുതാമസമാക്കുകയും ചെയ്തു. കാളിദാസന്‍ രാജസദസ്സു വിട്ടുപോയതോടെ ഭോജരാജന്‍ ദുഃഖിതനായിത്തീരുകയും കാളിദാസനെ കണ്ടെത്തി മടക്കിക്കൊണ്ടുവരണമെന്നു തീര്‍ച്ചയാക്കുകയും ചെയ്തു. അതിനായി ഒരു സമസ്യയുടെ പൂര്‍വ്വാര്‍ദ്ധം ഉണ്ടാക്കുകയും ആ സമസ്മ്യുടെ ഉത്തരാര്‍ദ്ധം നേരായി പൂരിപ്പിക്കുവാന്‍ സദസ്സിലുണ്ടായിരുന്ന കവികളോട് കല്‍പ്പിക്കുകയും ചെയ്തു. ഇല്ലായെങ്കില്‍ എല്ലാവരേയും നാടുകടത്തുമെന്ന്‍ പറയുകയും ചെയ്തു. കാളിദാസനെക്കൊണ്ടല്ലാതെ ശരിയായി ആ സമസ്യ പൂരിപ്പിക്കാനാവില്ല എന്നു ഭോജരാജന് ഉറപ്പായിരുന്നു. സമസ്യ ശരിയാംവണ്ണം പൂരിപ്പിക്കാനാവാതെ കുഴങ്ങിയ കവികള്‍ പരസ്പ്പരം പഴിച്ചുകൊണ്ട് നാടുവിട്ടുപോകാന്‍ തീര്‍ച്ചയാക്കി. അവര്‍ നടന്നുപോയത് കാളിദാസന്‍ ഒളിച്ചുതാമസിക്കുന്ന വീടിനടുത്തുകൂടിയായിരുന്നു. കവികളുടെ സംസാരം അവിചാരിതമായിക്കേട്ട കാളിദാസന്‍ വേഷപ്രച്ഛന്നനായി അവരുടെ മുന്നില്‍വന്ന്‍ സമസ്യ ശരിയായി പൂരിപ്പിച്ചുകൊടുത്തു. ആശ്വാസപൂര്‍വ്വം മടങ്ങിയ കവികള്‍ പിറ്റേന്ന്‍ രാജസദസ്സുകൂടിയപ്പോള്‍ സമസ്യ ശരിയാംവണ്ണം പൂരിപ്പിച്ചു. അത് കാളിദാസന്‍ പൂരിപ്പിച്ചുനല്‍കിയതാനെന്നുറപ്പുണ്ടായിരുന്ന ഭോജരാജാവ് കവികളോട് സത്യാവസ്ഥ ചോദിച്ചറിയുകയും പിന്നീട് പരിവാരസമേതം ചെന്ന്‍ കാളിദാസനെ രാജസദസ്സിലമ്യ്ക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തു. പിന്നീടും പലപ്രാവശ്യം കാളിദാസനില്‍ രാജാവ് അപ്രീതനാകുകയും അതൊക്കെ വെണ്ണപോലെ ഉരുകിയൊലിച്ച സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഭോജരാജസദസ്സില്‍ ദീര്‍ഘകാലം കാളിദാസന്‍ കഴിഞ്ഞിരുന്നു എന്നുവേണമനുമാനിക്കാന്‍. വിക്രമാദിത്യസദസ്സിലെ അംഗമായിരുന്നാലും ഭോജരാജസദസ്സിലെ അംഗമായിരുന്നാലും ശരി ഭാരതത്തിന്റെ ഏറ്റവും മഹാനായ ഒരു സാഹിത്യശ്രേഷ്ഠനായിരുന്നു ശ്രീ കാളിദാസന്‍ എന്നു നിസ്സംശയം പറയാം. അദ്ദേഹം സംസ്കൃതഭാഷയ്ക്കും ഭാരതീയ സാഹിത്യത്തിനും നല്‍കിയത് അത്രമാത്രം അമൂല്യമായ സംഭാവനകളാണ്. കാളിദാസന്റെ പ്രധാനകൃതിക കാളിദാസന്‍ ആദ്യകാലത്തെഴുതിയ ഒരു ഖണ്ഡകാവ്യമാണ് ഋതുസംഹാരം. ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം എന്നിങ്ങനെ പ്രകൃതിയുടെ ആറുഭാവങ്ങളെ ആറു സര്‍ഗ്ഗങ്ങളില്‍ അതിമനോഹരമായി വര്‍ണ്ണിക്കുന്ന കൃതിയാണിത്. ഈ ഋതുക്കള്‍ മനുഷ്യമനസ്സിലുണ്ടാക്കുന്ന വിചാരങ്ങളും വികാരങ്ങളും അനുഭൂതികളുമെല്ലാം ഹൃദ്യമായിത്തന്നെ ഈ കൃതിയില്‍ അനാവരണം ചെയ്തിട്ടുണ്ട് കുമാരസംഭവം സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായാണ് ഈ കൃതി വിലയിരുത്തപ്പെടുന്നത്. "അസ്ത്യുത്തരസ്യാംദിശി ദേവതാത്മാ ഹിമാലയോ നാം നഗാധിരാജഃ പൂര്‍വാപരൗ തോയനിധീവഗാഫ്യ സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ" ഭൂമിയ്ക്കു മാനദണ്ഡമെന്നോണം കിഴക്കും പടിഞ്ഞാറുമുള്ള മഹാസമുദ്രങ്ങളില്‍ മുങ്ങി അങ്ങു വടക്കേദിക്കില്‍ ഹിമാലയമെന്നു പേര്‍കൊണ്ട ദേവതാത്മാവായ പര്‍വത രാജാവ് സ്ഥിതി ചെയ്യുന്നു. എട്ടു സര്‍ഗ്ഗങ്ങളുള്ള കുമാരസംഭവത്തിന്റെ ഒന്നാം സര്‍ഗ്ഗം ആരംഭിക്കുന്നത് ഈ ശ്ലോകത്തോടെയാണ്. പര്‍വ്വതരാജനായ ഹിമവാനെ വന്ദിച്ചുകൊണ്ടാണ് കുമാരസംഭവമാരംഭിക്കുന്നത്. ഹരന്റെ ആദ്യപത്നിയായിരുന്ന സതി തന്റെ പിതാവിന്റെ അധിക്ഷേപത്താല്‍ ആത്മാഹുതിചെയ്തപ്പോള്‍ ദക്ഷനുള്‍പ്പെടെ സര്‍വ്വരേയും ചാമ്പലാക്കിയ പരമശിവന്‍ കഠിനകോപത്താല്‍ തപമനുഷ്ടിക്കുന്നു. യാഗാഗ്നിയില്‍ച്ചാടി ആത്മാഹുതി ചെയ്ത സതീദേവി പര്‍വ്വതരാജനായ ഹിമവാന്റെ മകളായി പുനര്‍ജന്മമെടുത്തു.പാര്‍വ്വതിയും പരമശിവനും ഒന്നുചേരേണ്ടത് അത്യന്താപേക്ഷിതമാണെന്നറിയാമായിരുന്ന ദേവഗണങ്ങള്‍ എല്ലാപേരുംകൂടി ശട്ടംകെട്ടി കാമദേവനെ ശിവന്റെ തപസ്സിളക്കുവാന്‍ നിയോഗിക്കുന്നു. ശിവപുത്രന്‍മാത്രമേ തങ്ങളെ വധിക്കാവെന്ന വരം നേടി ലോകക്രമത്തിനുതന്നെ ഭീഷണിയായി നിലകൊള്ളുന്ന താരകാസുരനെ വധിക്കണമെങ്കില്‍ ശിവപാര്‍വ്വതീ പരിണയം നടക്കുകയും അതില്‍നിന്നു പുത്രന്‍ ജനിക്കുകയും വേണമായിരുന്നു. എന്നാല്‍ കാമദേവന്റെ പ്രലോഭനങ്ങളില്‍ ശിവന്‍ കുപിതനാകുകയും കാമദേവനെത്തന്നെ ഭസ്മമാക്കുകയും ചെയ്തു. പിന്നീട് ദേവന്മാരുടെയെല്ലാം അഭ്യര്‍ത്ഥനപ്രകാരം ശിവന്‍ പാര്‍വ്വതിയെ വിവാഹം കഴിക്കുകയും കാമദേവനെ പുനര്‍ജനിക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്തു. ശിവപാര്‍വ്വതിമാരുടെ ശൃംഗാരകെളികളുടെ വര്‍ണ്ണനകളോടെയാണ് കുമാരസംഭവം അവസാനിക്കുന്നത്. ഈ കൃതിയില്‍ താരകാസുരവധത്തിനായിപ്പിറക്കുന്ന സ്കന്ദന്റെ വിവരണമല്ല മറിച്ച് തീവ്രമായ തപോനിഷ്ടയിലൂടെ പര്‍വ്വതരാജനായ ഹിമവാന്റെ പുത്രി പാര്‍വ്വതി ശ്രീപരമേശ്വരനെ നേടിയെടുത്തതും അവരുടെ പ്രണയവും ജീ‍വിതചരിതവുമാണ് പറയുന്നത്. കൃതിയുടെ പേരുസൂചിപ്പിക്കുന്നത് സുബ്രഹ്മണ്യജനനത്തെയാണെങ്കിലും പറയുന്നത് ശിവപാര്‍വ്വതീചരിതമായതുകൊണ്ടുതന്നെ ഇതൊരു അപൂര്‍ണ്ണകൃതിയാണെന്ന വാദവുമുണ്ട്. മേഘസന്ദേശം "കശ്ചില്‍ കാന്താ വിരഹഗുരുണാ സ്വാധികാരാല്‍ പ്രമത്ത ശാപേനാസ്തംഗമിതമഹിമാ വര്‍ഷഭോഗ്യേണ ഭര്‍ത്തു യക്ഷശ്ചക്ര ജനകതനയാ സ്നാനപുണ്യോദകേഷു< സ്നിഗ്ദച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു" കാവ്യത്രയങ്ങളിലെ രണ്ടാമത്തേതായിരുന്നു മേഘസന്ദേശം എന്ന കൃതി. സംസ്കൃതസാഹിത്യത്തില്‍ത്തന്നെ ആദ്യമായുണ്ടായ സന്ദേശകാവ്യമാണിതെന്ന്‍ വിശേഷിപ്പിക്കപ്പെടുന്നു. കൃത്യവിലോപം കാണിച്ചതിനു യക്ഷരാജാവായ കുബേരന്‍ തന്റെ സഹചാരിയായിരുന്ന ഒരു യക്ഷനെ ഗന്ധര്‍വ്വനഗരമായ അളകാപുരിയില്‍നിന്നു വിന്ധ്യപര്‍വ്വതത്തിലേയ്ക്ക് ഒരു കൊല്ലത്തേയ്ക്കു നാടുകടത്തി. ആ യക്ഷന്‍ തന്റെ ഭാര്യയെപ്പിരിഞ്ഞതിന്റെ സങ്കടവുമായിക്കഴിയുമ്പോഴാണ് ആഷാഡമാസനാളുകളിലൊന്നില്‍ ഒഴുകിനീങ്ങിവരുന്ന മേഘക്കൂട്ടത്തെക്കണ്ടത്. ഭാര്യാവിരഹത്താല്‍ സുബോധം നഷ്ടപ്പെട്ടവനെപ്പോലെയായിത്തീര്‍ന്ന യക്ഷന്‍ അളകാപുരിയില്‍ച്ചെന്ന്‍ തന്റെ ഭാര്യയെക്കണ്ട് തന്റെ സുഖവിവരാന്വേഷണം അവളെ അറിയിക്കണമെന്ന്‍ ആ വര്‍ഷമേഘത്തോട് ആവശ്യപ്പെടുന്നു. വിന്ധ്യാപര്‍വ്വതത്തില്‍നിന്നു അളകാപുരിവരെ പോകുവാനുള്ള വഴിയും മറ്റും കൃത്യമായി യക്ഷന്‍ മേഘത്തിനു വിവരിച്ചുകൊടുക്കുന്നുണ്ട്. യക്ഷന്റെ വിവരണത്തില്‍ പോകുന്നവഴിയുടെ മനോഹാരിതയും പ്രകൃതിഭംഗിയും ഒക്കെ അലിഞ്ഞുചേര്‍ന്നിരുന്നു. ഈ ഭൂമിമലയാളത്തില്‍ വിരഹദുഃഖമനുഭവിക്കുന്ന സര്‍വ്വമനുഷ്യര്‍ഊടേയും സന്ദേശകാവ്യമായി മേഘസന്ദേശം വിലയിരുത്തപ്പെടുന്നു. രഘുവംശം "വാഗർത്ഥാവിവ സംപ്രിക്തൗ വാഗർത്ഥ പ്രതിപത്തയേ ജഗത പിതരൗ വന്ദേ പാർവ്വതീ പരമേശ്വരൗ" കാവ്യത്ങ്ളിലെ മൂന്നാമത്തേതായിരുന്നു രഘുവംശം. ദിലീപന്‍ എന്ന രാജാവുമുതല്‍ അഗ്നിവര്‍ണന്‍ എന്ന രാജാവുവരെയുള്ള 29 സൂര്യവംശരാജാക്കന്മാരുടേയും ദിലീപ പുത്രനായ രഘുവിന്റേയും കഥപറയുന്ന ഈ മഹാകാവ്യം കാളിദാസന്റെ പ്രതിഭയുടേയും കാവ്യ നൈപുണ്യത്തിന്റേയും വൈജ്ഞാനികനിപുണതയുടേയും മകുടോദാഹരണമാണ്. 19 സര്‍ഗ്ഗങ്ങളിലായി രചിക്കപ്പെട്ട ഈ മഹാകാവ്യം ലോകസംരക്ഷകരായ പാര്‍വ്വതീപരമേശ്വരന്മാരെ വന്ദിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പൌരാണികരാജാക്കന്മാരുടെ വംശത്തിന്റേയും ചരിത്രത്തിന്റേയും അതി സുന്ദരമായ പുനരാഖ്യാനത്തിലൂടെ ഇനിയുള്ള രാജാക്കന്മാര്‍ എങ്ങനെയായിരിക്കണം, എങ്ങനെ ആയിരിക്കരുത് എന്ന കൃത്യമായ വിവരണമാണ് കാളിദാസന്‍ ഈ മഹാകാവ്യത്തിലൂടെ പകര്‍ത്തിവച്ചത്. അഭിജ്ഞാനശാകുന്തളം മഹാഭാരതത്തിന്റെ ആദിപര്‍വ്വത്തിലെ ഒരു ചെറിയ ഉപകഥാഭാഗമായ ദുഷ്യന്തന്റേയും ശകുന്തളയുറ്റേയും കഥയെ അതിസുന്ദരമായ ഒരു നാടകമാക്കി കാളിദാസന്‍ അവതരിപ്പിച്ചതാണ് അഭിജ്ഞാനശാകുന്തളം. കാളിദാസന്റെ സര്‍ഗ്ഗവൈഭവം ഒരുവേള ഏറ്റവും മനോഹരമായി പ്രകടമായ കൃതി ഇതായിരിക്കണം. കാളിദാസനാടകത്തിനുശേഷമാണ് സത്യത്തില്‍ ദുഷ്യന്തന്റേയും ശകുന്തളയുടേയും കഥ ഇത്രമാത്രം പ്രസിദ്ധമായത് എന്നുറപ്പിച്ചുപറയാം. ഭരതവംശരാജാവായ ദുഷ്യന്തന്‍ നായാട്ടിനിടയ്ക്ക് കണ്വാശ്രമത്തിലെത്തുകയും കണ്വന്റെ വളര്‍ത്തുപുത്രിയായ ശകുന്തളയെക്കണ്ട് അനുരാഗപരവശനായി അവളെ ഗാന്ധര്‍വ്വവിവാഹം കഴിക്കുകയും അതില്‍ ജനിച്ച കുട്ടിയേയും ശകുന്തളയേയും വിധിവൈപരീത്യം കൊണ്ട് അറിയില്ല എന്നുപറഞ്ഞ് ഒഴിവാക്കുന്നതും പിന്നീട് സമംഗളം ഒത്തുചേരുകയും ചെയ്യുന്നതാണ് ഈ കഥ. ലോകത്തിലെ പ്രമുഖമായ ഭാഷകളിലേയ്ക്കെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഈ കാളിദാസനാടകം. ഇംഗ്ലീഷ് ഭാഷയിലെയ്ക്ക് ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ നാടകവും ഇതുതന്നെയാണ്. സംസ്കൃതത്തില്‍നിന്ന്‍ മലയാളഭാഷയിലേയ്ക്ക് ഈ നാടകം വിവര്‍ത്തനം ചെയ്ത കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പില്‍ക്കാലത്ത് കേരളകാളിദാസന്‍ എന്നാണറിയപ്പെട്ടത മാളവികാഗ്നിമിത്രം കാളിദാസന്‍ രചിച്ച ആദ്യനാടകമാണ് മാളവികാഗ്നിമിത്രം. സുംഗവംശരാജാവായ പുഷ്യമിത്രന്റെ ആദ്യപുത്രനായ അഗ്നിമിത്രന്‍ തന്റെ പട്ടമഹിഷിയായ ധാരിണീദേവിയുടെ പരിചാരികയായ മാളവികയെക്കണ്ട് മോഹിതനായിത്തീരുകയും അതി‍സുന്ദരിയായ മാളവികയെ ഏതുവിധേനയെങ്കിലും സ്വന്തമാക്കണമെന്ന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അതിനായി അദ്ദേഹം നടത്തുന്ന പ്രയത്നങ്ങളഅതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ നാടകം പറയുന്നത്. പതിവ്രതയായ ധാരിണീദേവി തന്റെ ഭര്‍ത്താവിന്റെ ആഗ്രഹം സാധ്യമാക്കുന്നതിനായി ഒടുവില്‍ മാളവികയെ തന്റെ സപത്നിയായി അംഗീകരിക്കുവാന്‍ തയ്യാറാകുന്നതോടെ ശുഭപര്യവസായിയായി ഈ നാടകം അവസാനിക്കുന്നു വിക്രമോര്‍വശീയം മനുഷ്യകുലത്തിലെ പൂരുരവസ് രാജാവും ദേവസ്ത്രീയായ ഉര്‍വ്വശിയും തമ്മിലുള്ള അനുരാഗത്തിന്റെ കഥപറയുന്ന കാളിദാസനാടകമാണ് വിക്രമോര്‍വശീയം. ദേവലോകത്തിലെ അപ്സരസ്സായിരുന്ന ഉര്‍വ്വശിയെ അസുരന്മാര്‍ കടത്തിക്കൊണ്ടുപോയി. എന്നാല്‍ പൂരുരവസ് രാജാവ് അസുരന്മാരെത്തോല്‍പ്പിച്ച് ഉര്‍വ്വശിയെ രക്ഷപ്പെടുത്തുകയുണ്ടായി. തന്നെരക്ഷിച്ച പൂരുരവസിനോട് ഉര്‍വ്വശിക്കു അനുരാഗമുദിച്ചു. ഒരിക്കല്‍ ദേവസഭാതലത്തില്‍ ഒരു നാടകമഭിനയിക്കുമ്പോള്‍ സംഭാഷണത്തിനിടെ പുരുഷോത്തമന്‍ എന്നു പറയെണ്ടതിനുപകരം പൂരുരവസ് എന്നാണ് ഉര്‍വ്വശി പറഞ്ഞത്. നാടകാചാര്യനായിരുന്ന ഭരതമുനി ഇതുകെട്ട് കോപിഷ്ടനായി ഉര്‍വശി മനുഷ്യകുലത്തില്‍പ്പോയിക്കഴിയുകയെന്നുപറഞ്ഞു ശപിച്ചു. ഉര്‍വ്വശി മനസ്സിലോര്‍ത്തുകൊണ്ടിരുന്ന ആളില്‍നിന്നും ജനിക്കുന്ന പുത്രന്റെ മുഖം അയാള്‍ കാണുന്നതുവരെ ഭൂമിയില്‍ക്കഴിഞ്ഞിട്ട് സ്വര്‍ഗ്ഗത്തിലേക്കുമടങ്ങുകയെന്ന്‍ പിന്നീട് അദ്ദേഹം ശാപമോക്ഷവും നല്‍കി. ഇപ്രകാരം ഭൂമിയിലെത്തിയ ഉര്‍വ്വശി പൂരുരവസ്സുമായിക്കഴിയുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ഋഗ്വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രതിപാദിക്കുന്ന ഈ കഥ കാളിദാസന്‍ കുറേയധികം മാറ്റങ്ങള്‍ വരുത്തിയാണ് നാടകമായി അവതരിപ്പിച്ചത്.

ശ്രീ




Monday, October 8, 2018

മേരി സെലസ്റ്റ - ഉപേക്ഷിക്കപ്പെട്ട കപ്പല്‍

ചുരുളഴിയാത്ത ചില രഹസ്യങ്ങള്‍

മേരി സെലസ്റ്റ - ഉപേക്ഷിക്കപ്പെട്ട കപ്പല്‍

1872 നവംബര്‍ 5 നാണ് മേരി സെലസ്റ്റ എന്ന ചെറിയ ചരക്കുകപ്പല്‍ ന്യൂയോര്‍ക്ക് തുറമുഖത്തുനിന്ന്‍ ഇറ്റലിയിലെ ജൊനാവയിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പ്രതികൂലാ കാലാവസ്ഥമൂലം ക്യാപ്റ്റനായിരുന്ന ബെഞ്ചമിന്‍ ബ്രിക്സ് കടല്‍ ശാന്തമായ തെളിഞ്ഞ അന്തരീക്ഷമായതിനുശേഷം മാത്രം യാത്ര പുറപ്പെട്ടാല്‍ മതിയെന്നു തീരു‍മാനമെടുത്തു. ക്യാപ്റ്റന്‍ ബ്രിക്സും അദ്ദേഹത്തിന്റെ ഭാര്യ സാറാ എലിസബത്തും രണ്ടുവയസ്സുള്ള ഇളയമകളായ സോഫിയ മെറ്റില്‍ഡയും ഒപ്പം 7 ക്രൂ മെമ്പേര്‍സുമാണ് കപ്പലിലുണ്ടായിരുന്നത്. 1701 ബാരലോളം മെത്തലേറ്റഡ് സ്പിരിറ്റ് ആയിരുന്നു കപ്പലില്‍ ചരക്കായുണ്ടായിരുന്നത്. നവംബര്‍ 7 ആയതോടെ കടല്‍ ശാന്തമായി അന്തരീക്ഷം തെളിയുകയും ബ്രിക്സും കൂട്ടരും ന്യൂയോര്‍ക്ക് ഹാര്‍ബറില്‍നിന്നു അറ്റ്ലാന്റിക്കിലൂടെ ജിബ്രാള്‍ട്ടര്‍ വഴി ജെനോവയിലേക്ക് യാത്രയാരംഭിക്കുകയും ചെയ്തു.

ബ്രിട്ടീഷ് കപ്പലായ ഡീ ഗാര്‍ഷ്യ 1872 ഡിസംബര്‍ 4 നു ഏകദേശം ഒരു മണിയായപ്പോള്‍ മധ്യ അറ്റ്ലാന്റിക്കിനു ഏകദേശം 400 മൈലോളം തെക്കു മാറി പോര്‍ട്ടുഗീസ് പ്രവിശ്യയായ അസോര്‍സ് ദ്വീപസമൂഹമേഖലയില്‍ പ്രവേശിച്ചു. ഈ സമയം കപ്പല്‍ ഡെക്കിലേയ്ക്കു വന്ന ക്യാപ്റ്റന്‍ ഡേവിഡ് മോര്‍ഹൌസ് കടല്‍ക്കാഴ്ചകള്‍ നോക്കി നില്‍ക്കവേ അകലെയായി ഒരു കപ്പല്‍ കാണുന്നുണ്ട് എന്ന്‍ കപ്പല്‍ത്തൊഴിലാളികളില്‍ ചിലര്‍ അദ്ദേഹത്തെ അറിയിച്ചു. മോര്‍ ഹൌസ് തന്റെ കൈയിലുണ്ടായിരുന്ന ദൂരദര്‍ശിനിയിലൂടെ ശ്രദ്ധാപൂര്‍വ്വം ആ കപ്പലിനെ വീക്ഷിക്കാനാരംഭിച്ചു. ഡീ ഗാര്‍ഷ്യയില്‍നിന്നു ഏകദേശം 6 മൈലുകളോളം അകലെയായിരുന്നു അപ്പോള്‍ പ്രസ്തുത കപ്പല്‍ ഉണ്ടായിരുന്നത്. തങ്ങളുടെ കപ്പല്‍ ആ കപ്പലിനടുത്തേയ്ക്ക് ദിശമാറ്റിക്കൊണ്ട് അവര്‍ അതിനടുത്തേയ്ക്കു ചെന്നു. ആ കപ്പലിനോടടുക്കുന്തോറും ക്യാപ്റ്റന്‍ മോര്‍ഹൌസിനു എന്തോ പന്തികേട് മണക്കാന്‍ ആരംഭിച്ചു. കടലില്‍ ആരും നിയന്ത്രിക്കാനില്ലാതെ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്ന പ്രസ്തുതകപ്പലില്‍ ഡെക്കിലോ മറ്റോ ആളുകള്‍ ആരും ഉള്ള ലക്ഷണവുമില്ലായിരുന്നു. ഡീ ഗാര്‍ഷ്യയില്‍നിന്നു ആ കപ്പലിലേയ്ക്ക് പല സിഗ്നലുകളും അയച്ചെങ്കിലും അതിനൊന്നിനും ഒരു മറുപടിയും ലഭിക്കാതെ വന്നതോടെ  തന്റെ കപ്പലിലുണ്ടായിരുന്ന രണ്ട് ക്രൂ മെമ്പേര്‍സിനെ ഒരു ബോട്ടില്‍ക്കയറ്റി ആ കപ്പലിനടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. 

ആ കപ്പലിനടുത്തെത്തിയ അവര്‍ കപ്പലില്‍ക്കടക്കുകയും ഏകദേശം ഒരു മാസം മുന്നേ  തുറമുഖത്തുനിന്നു യാത്രയാരംഭിച്ച മേരി സെലസ്റ്റ എന്ന കപ്പലാണതെന്ന്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന്‍ അവര്‍ കപ്പലിലാകെ തിരച്ചില്‍നടത്തിയെങ്കിലും എന്തെങ്കിലും അപകടം നടന്നതിന്റേയോ മറ്റോ ലക്ഷണങ്ങളോ അസ്വാഭാവികമായ മറ്റെന്തെങ്കിലും സംഭവിച്ചതിന്റേയോ യാതൊരു ലക്ഷണവും കണ്ടെത്താനായില്ല. കപ്പലിന്റെ ഡക്കില്‍ അരയടിയോളം വെള്ളം നനച്ചതിന്റെ പാടുകളുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 1701 ബാരലോളം സ്പിരിറ്റും അതേപോലെ തന്നെയുണ്ടായിരുന്നു. ക്രൂ മെമ്പേര്‍സിന്റെ വസ്ത്രങ്ങളും മറ്റു സാധനസാമഗ്രഹികളും ആറുമാസത്തോളമുപയോഗിക്കാവുന്ന ഭക്ഷണവും വെള്ളവും എല്ലാം അതില്‍ അതേപടി തന്നെയുണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ബ്രിക്സും ഭാര്യയും അവരുടെ മകളും ക്രൂ മെമ്പേര്‍സായിരുന്ന ഏഴുപേരുടേയും പൊടിപോലും അവിടെങ്ങുമുണ്ടായിരുന്നില്ല. കപ്പലില്‍ അടിയന്തിരഘട്ടത്തിലുപയോഗിക്കാനുള്ള ഒരു ചെറിയ ലൈഫ്ബോട്ടും അവര്‍ക്കൊപ്പം അപ്രത്യക്ഷമായിരുന്നു. ചരിത്രത്തിലെതന്നെ ഏറ്റവും നിഗൂഡമായ രഹസ്യമായവശേഷിച്ചുകൊണ്ട് അവര്‍ എവിടേയ്ക്കെന്നില്ലാതെ അപ്രത്യക്ഷരായി. ഇന്നും അവരുടെ തിരോധാനം പ്രഹേളിക തന്നെയാണ്.

ക്യാപ്റ്റന്‍ ബ്രിക്സിന്റേയും ബാക്കിയുള്ളവരുടേയും തിരോധാനത്തെപ്പറ്റി പല അന്വേഷണങ്ങളും നടന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ആര്‍ക്കും തന്നെ ശരിയായ ഒരുനിഗമനത്തിലെത്താന്‍പോലുമായില്ല എന്നതാണ് വാസ്തവം. ഇവരുടെ ദുരൂഹമായ തിരോധാനത്തെപ്പറ്റി പലപല തിയറികളുമുണ്ട്. കപ്പല്‍ത്തട്ടില്‍കണ്ട രക്തക്കറകളും മറ്റുംമൂലം കപ്പലിലെ ജോലിക്കാര്‍ മദ്യപിച്ചു മദോന്മത്തരായി വയലന്റാകുകയും പരസ്പരം ആക്രമിച്ച് എല്ലാവരും കൊല്ലപ്പെട്ടിരിക്കാമെന്നുമാണ്. എന്നാല്‍ കപ്പലിലുണ്ടായിരുന്ന സ്പിരിറ്റ് ഒരിക്കലും കുടിയ്ക്കുവാന്‍ പര്യാപ്തമായ രീതിയിലായിരുന്നില്ലെന്നും കപ്പല്‍ത്തട്ടില്‍കണ്ട രക്തപ്പാടു സ്വാഭാവികമായ കടല്‍ച്ചൊരുക്കും മറ്റും മൂലം ചിലരുടെയെങ്കിലും നാസികയില്‍നിന്നു വന്നതാവാമെന്നു കണ്ടെത്തിയതോടെ ആ വാദത്തിനു ബലമില്ലാതായി. ആഫ്രിക്കന്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു കൊലപ്പെടുത്തിയതായിരിക്കാം എല്ലാവരേയും എന്നൊരു തിയറി ഉയര്‍ന്നെങ്കിലും കപ്പലിലുള്ള ഒരൊറ്റ സാധനം പോലും കൊള്ളയടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അതും വിശ്വസനീയമായില്ല. അന്യഗ്രഹജീവികള്‍ പൊടുന്നനേ ആക്രമിച്ച് എല്ലാവരേയും കൊന്നതാണെന്ന ഒരു വാദവും ഉയര്‍ന്നു. എന്നാല്‍ ഏലിയന്‍സ് എന്നത് ഒരു കെട്ടുകഥയായതുകൊണ്ടുതന്നെ അധികമാരും വിശ്വസിച്ചില്ല. കടലിലുണ്ടായ ഒരു ടൊര്‍ണാഡോയിലോ മറ്റോ പെട്ടതുമൂലമോ, കടല്‍ച്ചുഴിയില്‍ പെട്ടതുമൂലമോ ഭീകാകാരനായ നീരാളിയോ ഏതെങ്കിലും കടല്‍ഭീകരജീവിയോ മറ്റോ ആക്രമിച്ച് ക്യാപ്റ്റനേയും കൂട്ടരേയും കൊന്നതാവാമെന്നും പലരും പറയുന്നുണ്ട്.  എന്നാല്‍ ഏറ്റവും ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്ന ഒരു തിയറി മേരി സെലസ്റ്റയിലുണ്ടായിരുന്ന 1701 ബാരലോളമുണ്ടായിരുന്ന മെത്തലേറ്റഡ് സ്പിരിറ്റില്‍നിന്നു ഫോം ചെയ്യപ്പെട്ട വിഷവാതകം മൂലം കപ്പലില്‍ ഒരു ചെറിയ സ്ഫോടനം നടന്നിരിക്കാമെന്നും സ്ഫോടനശബ്ദം കേട്ട് കപ്പല്‍ തകരുന്നുവെന്ന്‍ ധരിച്ച്  ശ്വസിച്ച് മരണവെപ്രാളത്തില്‍ എല്ലാവരും കടലിച്ചാടുകയോ ആ ചെറിയ ലൈഫ് ബോട്ടില്‍ എല്ലാവരും കൂടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേ കടലില്‍ മുങ്ങി കൊല്ലപ്പെടുകയുമായിരുന്നിരിക്കാമെന്നാണ്.

എന്തുതന്നെയായാലും ഇന്നും ഉത്തരം കണ്ടെത്താത്ത ചരിത്രത്തിലെ ഏറ്റവും നിഗൂഡമായ അപ്രത്യക്ഷമാകലുകളിലൊന്നാണ് ക്യാപ്റ്റന്‍ ബ്രിക്സിന്റേയും കുടുംബത്തിന്റേയും ബാക്കിയുള്ള തൊഴിലാളികളുറ്റേയും തിരോധാനം. ഈ ദുരൂഹസംഭവത്തെ ബേസ് ചെയ്ത് നിരവധി നോവലുകളും മറ്റും രചിക്കപ്പെട്ടിട്ടുണ്ട്. 1884 ല്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ഹബാക്കുക് ജെഫ്സന്‍സ് സ്റ്റേറ്റ്മെന്റ് എന്ന ചെറുകഥ മേരി സെലസ്റ്റെയില്‍ നിന്നു രക്ഷപ്പെട്ട ഒരാളിന്റെ കഥയായിരുന്നു. ഈ ചെറുകഥ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റി.  ജെയ്ന്‍ യോളന്‍ എഴുതിയ ദ മേരി സെലസ്റ്റെ,  ബ്രയാന്‍ ഹിക്സ് എഴുതിയ ദ ഗോസ്റ്റ് ഷിപ്പ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഈ സംഭവത്തെ ആധാരമാക്കിയുണ്ട്. 2007 ല്‍ ഈ സംഭവം ആധാരമാക്കി ദ ട്രൂ സ്റ്റോറി ഓഫ് മേരി സെലസ്റ്റെ എന്ന ഒരു മൂവിയും ഇറങ്ങിയിട്ടുണ്ട്‍

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് വിക്കീപ്പീഡിയ, ഓണ്‍ലൈന്‍ സൈറ്റുകള്‍, ഗൂഗില്‍ എന്നിവയാണ്


ശ്രീക്കുട്ടന്‍

Friday, May 11, 2018

നൂറ്റാണ്ടിന്റെ മോഷണം - ആന്റ് വെപ് വേള്‍ഡ് ഡയമണ്ട് സെന്റര്‍ മോഷണം


ഗ്രൌണ്ട് ഫ്ലോറില്‍നിന്നു രണ്ടുനിലതാഴെ ഭൂമിക്കടിയില്‍ സര്‍വ്വസുരക്ഷാസന്നാഹത്തോടെയും ഉള്ളൊരു നിലവറ. 10 ലെയര്‍ സെക്യൂരിറ്റിയുള്ള സുരക്ഷിതഅറ. നിലവറയുടെ വാതിലിലെ ലോക്കിനു 100 മില്യന്‍ പോസിബില്‍ കോംബിനേഷനുകള്‍, ഇന്‍ഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടേര്‍സ്, സീസ്മിക്, മാഗ്നറ്റിക് സെന്‍സറുകള്‍,  എക്സ്റ്റേര്‍ണല്‍ സെക്യൂരിറ്റി ക്യാമറാസ് എന്നിവ നിലവറയുടെ സുരക്ഷയ്ക്കായുണ്ട്. അറയ്ക്കുള്ളിലാണെങ്കിലോ കീപാഡ് സെന്‍സറുകള്‍, ലൈറ്റ് സെന്‍സറുകള്‍, ഹീറ്റ് മോഷന്‍ സെന്‍സറുകള്‍, ഇന്റേര്‍ണല്‍ സെക്യൂരിറ്റി ക്യാമറാകള്‍ എന്നിവയുമൊക്കെയുണ്ട്. ഇവയ്ക്കൊക്കെപ്പുറമേ ഇതെല്ലാം ചെക്കുചെയ്യാനായി സുരക്ഷാഗാര്‍ഡുകളും. ഇത്രയും കനത്ത സുരക്ഷാസംവിധാനങ്ങളുള്ള ഈ അറയ്ക്കത്തു 160 ഓളം സേഫുകളിലായി മില്യണ്‍കണക്കിനു ഡോളറുകള്‍ വിലയുള്ള ഡയമണ്ട് ആഭരണങ്ങളാണ് സൂക്ഷിക്കുന്നത്. ഇത് ബെല്‍ജിയത്തിലെ ഡയമണ്ട് ഡിസ്ട്രിക്ടായ ആന്‍ഡ് വെപ്പിലുള്ള വേള്‍ഡ് ഡയമണ്ട് സെന്ററിലെ നൂറുകണക്കിനു ആഭരണവ്യാപാരികളുടെ ഡയമണ്ട് ആഭരണങ്ങളും അണ്‍കട്ട് ഡയമണ്ടുകളും ഒക്കെയാണ്. എന്നാല്‍ ഇത്രയധികം സുരക്ഷാസംവിധാനങ്ങളോടെ സംരക്ഷിച്ചിരുന്ന ആഭരണങ്ങള്‍(100 മില്യണ്‍ യു എസ് ഡോളര്‍ മൂല്യമുള്ളവ) 2003 ഫെബ്രുവരി 16 ഞായറാഴ്ച അതിസമര്‍ത്ഥമായി കൊള്ളയടിക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ ഒരു ഇറ്റാലിയന്‍ സംഘമാണ് ഈ ഗംഭീരമോഷണം നടത്തിയത്.  ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഡയമണ്ട് ആഭരണമോഷണങ്ങളിലൊന്നായിരുന്നു ഇത്. ഇത്രയധികം സുരക്ഷാസംവിധാനങ്ങളെ കബളിപ്പിച്ചു നടത്തപ്പെട്ട മോഷണമായിരുന്നതുകൊണ്ടുതന്നെ ഈ മോഷണം  നൂറ്റാണ്ടിന്റെ മോഷണം (ദ ഹൈസ്റ്റ് ഓഫ് ദ സെഞ്ചുറി) എന്നാണറിയപ്പെടുന്നത്.

ബെല്‍ജിയത്തിലെ ആന്‍ഡ് വെപ്പിലുള്ള ഏറ്റവും വലിയ ബില്‍ഡിംഗ് സമുച്ചയത്തിലാണ് ആന്‍ഡ് വെപ് വേള്‍ഡ് ഡയമണ്ട് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെതന്നെ ഡയമണ്ട് ആഭരണനിര്‍മ്മാണത്തിന്റെ 80 ശതമാനം കൈകാര്യം ചെയ്തിരുന്നത് ഈ സെന്റര്‍ വഴിയായിരുന്നു. ഡയമണ്ട് ആഭരണങ്ങളും അണ്‍കട്ട് ഡയമണ്ടുകളും ഒക്കെ സൂക്ഷിച്ചിരുന്നത് ഗ്രൌണ്ട് ഫ്ലോറിനും രണ്ട് ലെവല്‍ താഴെയുള്ള അതീവ സുരക്ഷിത അറയിലുമായിരുന്നു. ഇവിടെനിന്നാണ് ഇറ്റലിക്കാരനായിരുന്ന ലിയനാര്‍ഡോ നോ‍തര്‍ബര്‍ത് ലോയും മറ്റുനാലുപേരും ചേര്‍ന്ന്‍ മുഴുവന്‍ ആഭരണങ്ങളും അടിച്ചുമാറ്റിയത്, വര്‍ഷങ്ങള്‍നീണ്ട സമര്‍ത്ഥമായ പ്ലാനിംഗിനും കരുനീക്കങ്ങള്‍ക്കുമൊടുവിലായിരുന്നു നോ‍തര്‍ബര്‍ത് ലോ ഈ മോഷണം വിജയകരമായി നടത്തിയത്.

കുട്ടിക്കാലത്തേ മോഷണം ശീലമാക്കിയ ആളായിരുന്നു നോ‍തര്‍ബര്‍ത് ലോ. അവന്‍ വലുതായതനുസരിച്ച് നടത്തുന്ന മോഷണങ്ങളുടെ വ്യാപ്തിയും കൂടി. ഡയമണ്ട് ഡിസ്ട്രിക്ടിലെ മെയിന്‍ സ്റ്റ്രീറ്റിലെ ഒരു കോഫീസ്റ്റാളിലിരുന്ന്‍ കോഫികുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബര്‍ത് ലായുടെ കണ്ണുകള്‍ വേള്‍ഡ് ഡയമണ്ട് സെന്ററില്‍ പതിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടക്കുന്ന ആ സ്ഥലം അവന്റെ ഉള്ളില്‍ ആഴത്തില്‍പ്പതിഞ്ഞു. കോഫി കുടിച്ചുതീര്‍ന്നപ്പോള്‍ അവന്റെയുള്ളില്‍ ചില പ്ലാനുകളുണ്ടായിരുന്നു. 2000ല്‍ ഡയമണ്ട് സെന്റര്‍ സ്ഥിതിചെയ്യുന്ന മെയിന്‍ ബിള്‍ഡിംഗില്‍ 700 ഡോളര്‍ മാസവാടകനല്‍കി ലിയനാര്‍ഡോ ഒരു ചെറിയ മുറി കരസ്ഥമാക്കി ഒരു ഫര്‍ണീഷ്ഡ് ഓഫീസ് സ്റ്റാര്‍ട്ടു ചെയ്തു. താന്‍ ഇറ്റലിയിലെ തുരിന്‍ ബേസ് ചെയ്തുള്ള ഒരു വജ്രവ്യാപാരിയാണ് എന്നാണ് ബര്‍ത് ലാ മറ്റുള്ളവരെ ധരിപ്പിച്ചത്. വളരെ ഫ്ലുവന്റായി ഫ്രഞ്ച് ഉള്‍പ്പെടെയുള്ള ഭാഷകള്‍ സംസാരിച്ചിരുന്ന ബര്‍ത് ലാ ചെറിയ ചെറിയ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തു മറ്റു ആഭരണനിര്‍മ്മാതാക്കളും വ്യാപാരികളുമായൊക്കെ നല്ലൊരു ബന്ധം വളരെപ്പെട്ടന്നുതന്നെ ഉണ്ടാക്കിയെടുത്തു. മാന്യമായ വസ്ത്രധാരണവും ഇടപെടലുകളും അയാളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വളരെപ്പെട്ടന്ന് സ്വീകാര്യനാക്കി.  മാന്യനും നല്ല വ്യാപാരിയുമായ നോ‍താര്‍ബര്‍ത് ലോ പലപ്പോഴും സേഫുകള്‍ സൂക്ഷിച്ചിരിക്കുന്ന റൂമുകളില്‍ മറ്റു വ്യാപാരപ്രമുഖരോടൊപ്പം സന്ദര്‍ശിക്കുകയൊക്കെ പതിവായിത്തീര്‍ന്നു. ലോകത്തിലെ ഏറ്റവും സമര്‍ത്ഥനായ കൊള്ളക്കാരനെയാണ് തങ്ങള്‍ കൂടെക്കൂട്ടിയതെന്ന്‍ മറ്റുള്ളവര്‍ സ്വപ്നേപി നിരൂപിച്ചില്ല. ഇതിനിടയില്‍ തന്റെ ഓഫീസ് സംബന്ധമായ വിലപിടിപ്പുള്ള രേഖകള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിക്കുവാനായി ബിള്‍ഡിംഗിനടിയിലുള്ള സേഫ് റൂമില്‍ ഒരു സേഫ് ബര്‍ത് ലോ കരസ്ഥമാക്കിയിരുന്നു. ഒപ്പം തന്നെ മെയിന്‍ ബിള്‍ഡിംഗില്‍ 24 മണിക്കൂറും പ്രവേശിക്കുവാന്‍ അധികാരമുള്ള ഒരു ടെനന്റ് ഐഡി കാര്‍ഡും അയാള്‍ സ്വന്തമാക്കി.

2003 ഫെബ്രുവരി 15 ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ നോര്‍ബര്‍ത് ലോയുടെ കൂട്ടാളികള്‍ മെയിന്‍ ബിള്‍ഡിംഗിനുള്ളില്‍ കയറിപ്പറ്റി. ബര്‍ത് ലോയാകട്ടേ സകല സന്നാഹവും ഒരുക്കിയിട്ട് കുറച്ചകലെയായി ഒരു വാഹനവുമായി നിലകൊണ്ടു. കൂട്ടാളികള്‍ ബിള്‍ഡിംഗിന്റെ പുറകുവശത്തുകൂടിയാണ് കയറിയത്. ബിള്‍ഡിംഗിലേക്ക് കയറുംമുന്നേ ഇന്‍ഫ്രാറെഡ് ഹീറ്റ് സെന്‍സറുകള്‍ അവര്‍ നിശ്ചലമാക്കുകയും സെക്യൂരിറ്റീക്യാമറകള്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ച് മൂടിക്കെട്ടുകയും ചെയ്തിരുന്നു. നിലവറമുറിയില്‍ കടക്കുന്നതിനുമുന്നേ അലുമിനിയം ഉപയോഗിച്ച് ഡോറിന്റെ മാഗ്നറ്റിക് ഫീള്‍ഡുകള്‍ മുഴുവനും സെലോ ടേപ്പുകൊണ്ടൊട്ടിച്ചു. അതോടെ മാഗ്നറ്റിക് അലാറം നിശബ്ദമാകുകയും ചെയ്തു. സര്‍വൈലന്‍സ് സിസ്റ്റത്തില്‍ ഫേക്ക് ടേപ്പുകളൊട്ടിച്ചിരുന്നതിനാല്‍ അവരുടെ ചെയ്തികള്‍ ഒന്നുംതന്നെ ശ്രദ്ധിക്കപ്പെട്ടതുമില്ല. നിലവറതുറന്ന്‍ അകത്ത് കയറാനായുള്ള കീ ഒരു ചെറിയ മെറ്റല്‍ ബോക്സിനകത്തു വച്ചിരുന്നത് അവര്‍ക്ക് അവിടെനിന്നുകിട്ടി. മുമ്പോരിക്കല്‍ നിലവറ സന്ദര്‍ശനത്തിനിടെ ഒരു ചെറിയ ക്യാമറ ഉപയോഗിച്ച് അതീവരഹസ്യമായി ബാര്‍ത് ലോ പൂട്ടുതുറക്കുന്നതിന്റെ ആക്സസ് കോഡ് ചിത്രീകരിച്ചിരുന്നു. ബര്‍ത് ലോ കൂട്ടാളികള്‍ക്ക് അത് വിവരിച്ചുനല്‍കിയിരുന്നതുകൊണ്ടുതന്നെ ആക്സസ് കോഡു ക്രാക്ക് ചെയ്തു നിലവറമുറി തുറന്നകത്തുകയറാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചു. നിലവറയ്ക്കുള്ളില്‍ പ്രവേശിച്ച സംഘം ഹീറ്റ്, ലൈറ്റ് സെന്‍സറുകള്‍ ഓഫ് ചെയ്യാതെ അവ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാത്ത തരത്തില്‍ സെറ്റ് ചെയ്തുവച്ചു. ഒരു ദിവസം മുന്നേതന്നെ ബര്‍ത് ലോ അതിസമര്‍ത്ഥമായി നിലവറയ്ക്കുള്ളിലെ സെന്‍സറുകളുടെ പ്രവര്‍ത്തനം മറ്റാര്‍ക്കും സംശയമുണ്ടാക്കാത്തവിധം താളം തെറ്റിപ്പിച്ചിരുന്നു. അതുകൊണ്ടാണ് കൂട്ടാളികള്‍ക്ക് നിലവറയ്ക്കുള്ളില്‍കയറിയപ്പോള്‍ മറ്റു സെക്യൂരിറ്റി തടസ്സങ്ങള്‍ ഒന്നുമില്ലാതിരുന്നത്.

180 ഓളം ഡെപ്പോസിറ്റ് ബോക്സുകള്‍  ഉണ്ടായിരുന്നതില്‍ 160 എണ്ണവും അവര്‍ കുത്തിത്തുറന്നു. സ്റ്റീലും കോപ്പറും കൊണ്ട് നിര്‍മ്മിച്ചിരുന്ന ഡെപ്പോസിറ്റ് ബോക്സുകള്‍ തുറക്കുവാനായി ഒരു സ്പെഷ്യല്‍ ടൈപ്പ് ഡ്രില്‍ അവര്‍‍ ഉപയോഗിച്ചു. ബോസ്കുകള്‍ തുറന്ന്‍ അവര്‍ക്ക് എടുക്കാവുന്നതുമുഴുവന്‍ എടുത്തശേഷം കാലിബോക്സുകള്‍ അവര്‍ അവിടെയുപേക്ഷിച്ചു. 109 ഓളം ബോക്സുകളിലുണ്ടായിരുന്ന വിലപിടിയാ സാധങ്ങള്‍ മുഴുവനുമെടുത്ത സംഘം 5.30 ഓടുകൂടി ബിള്‍ഡിംഗില്‍നിന്നു പുറത്തിറങ്ങി. അതിനുമുന്നേ സീസീ ടീവീ ക്യാമറയുടെ മുഴുവന്‍ വീഡിയോ ഫൂട്ടേജുകളും അവര്‍ കരസ്ഥമാക്കിയിരുന്നു. കുറച്ചകലെ വാഹനവുമായി നിന്നിരുന്ന ബര്‍ത് ലോക്കൊപ്പം കൂടിയ സംഘം ഉടന്‍തന്നെ അവിടെനിന്നു സ്ഥലംവിട്ടു. കൂട്ടാളികളില്‍ മൂന്നുപേര്‍ അവരുടെ പങ്കുമായി ഇറ്റലിയിലേക്കു കടന്നു. ബര്‍ത് ലോയും സ്പീഡി എന്ന രണ്ടാമനും തങ്ങളുടെ ഭാഗവുമായി കുറച്ചു ദൂരേയ്ക്കു സഞ്ചരിച്ചു. വീഡിയോ ഫൂട്ടേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഒരു ഗാര്‍ബേജ് ബാഗിലിട്ട് ഹൈവേയില്‍ നിന്നു മാറിയുള്ള വനപ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ ഒരു കെട്ടിടത്തിന്റെ പുറകുവശത്തിട്ട് കത്തിച്ചു. ഡയമണ്ടുകള്‍ സൂക്ഷിച്ചിരുന്ന കവറുകളും മറ്റുമൊക്കെ അതിനൊപ്പം കത്തിക്കുകയും ബാക്കിയുള്ളവ മണ്ണിട്ടു മൂടുകയും ഒക്കെചെയ്തു. എത്ര സമര്‍ത്ഥമായി ആസൂത്രണം ചെയ്ത ഒരു കുറ്റകൃത്യത്തിലും കുറ്റവളികളെപ്പിടികൂടാനായി ഏതെങ്കിലും ഒരു തെളിവ് അവശേഷിക്കപ്പെട്ടിരിക്കും എന്ന യാഥാര്‍ത്ഥ്യം ഇവിടേയും സത്യമായിമാറി. ബര്‍ത് ലോയും സ്പീഡിയും വിശന്നപ്പോള്‍ കഴിച്ച സാന്‍ഡ്വിച്ചിന്റെ ബാക്കി അവിടെ വലിച്ചെറിഞ്ഞിരുന്നു. മാത്രമല്ല കടലാസുകഷണമോ മറ്റോ ചുരുട്ടിക്കൂട്ടിക്കളഞ്ഞതിന്റെ കൂടെ ബര്‍ത് ലോ മുമ്പ് വാങ്ങിയ സാധനത്തിന്റെ ഒരു റെസീപ്റ്റും ഉണ്ടായിരുന്നു. അവര്‍ നിന്ന ഭാഗത്തേക്ക് ഏതോ വാഹനം വരുന്നതു മനസ്സിലാക്കിയ ബര്‍ത് ലോയും സ്പീഡിയും പെട്ടന്നുതന്നെ തങ്ങളുടെ കാറില്‍ക്കയറി അവിടം വിട്ടു. എല്ലാം സുരക്ഷിതമാണെന്ന ദൃഡവിശ്വാസത്തോടേ.

ഞായറാഴ്ച അവധിയായിരുന്നതുകൊണ്ടുതന്നെ മോഷണവിവരം ആരുമറിഞ്ഞതുമില്ല. തിങ്കളാഴ്ച രാവിലേ വ്യാപാരികള്‍ പതിവുപോലെ വന്ന്‍ വ്യാപാരമാരംഭിച്ചപ്പോഴാണ് തങ്ങളുടെ സ്ഥാപനം ഭീകരമാംവിധം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്ക് മനസ്സിലായത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന്‍ കരുതപ്പെട്ടിരുന്ന തങ്ങളുടെ നിലവറ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ആ മുറിയിലാകെ കാലിബോക്സുകളും പണവും മറ്റുമൊക്കെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഈ കേസ് അന്വോഷിച്ചത് സ്പെഷ്യലൈസ്ഡ് ഡയമണ്ട് പോലീസ് സ്ക്വാഡിലുണ്ടായിരുന്ന പാട്രിക് പേയും അജീം ബ്രൂക്കറും ചേര്‍ന്നായിരുന്നു. രാജ്യവ്യാപകമായി അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടു. അന്വോഷണങ്ങള്‍ക്കൊടുവില്‍ ബര്‍ത് ലോയും കൂട്ടാളിയും ഗാര്‍ബേജുകള്‍ കത്തിച്ചുകളഞ്ഞ ഫോറസ്റ്റില്‍ അന്വോഷണസംഘമെത്തിച്ചേര്‍ന്നു. തന്റെ പുരയിടത്തില്‍ ഒരുപാടു ഗാര്‍ബേജുകള്‍ ആരോ കൊണ്ടിട്ട് കത്തിച്ചിരിക്കുന്നു എന്ന്‍ പുരയിടമുടമസ്ഥനായ ആഗസ്റ്റ് വാന്‍ ചാമ്പ് എന്നയാള്‍‍ പോലീസില്‍പരാതിപ്പെട്ടതുകൊണ്ടാണ് അവിടേയ്ക്ക് അന്വോഷണസംഘമെത്തിയത്. അവിടെ നിന്നുകിട്ടിയ ഭക്ഷണാവശിഷ്ടങ്ങളും ആന്റ് വെപ്പ് ഡയമണ്ട് സെന്ററിന്റെ എന്‍വലപ്പുകളും ഒപ്പം ആ റസീപ്റ്റും ഒക്കെ വളരെപ്പെട്ടന്നുതന്നെ ബര്‍ത് ലോയിലേക്ക് സംഘത്തെ നയിച്ചു. ശാസ്ത്രീയ തെളിവുകളും നിഗമനങ്ങളും കൊണ്ട് അവര്‍ ബര്‍ത് ലോ കുറ്റക്കാരനാണെന്ന്‍ കണ്ടെത്തി. ബര്‍ത് ലോ കഴിച്ചിട്ടു കളഞ്ഞ സാന്‍ഡ്വിച്ചിന്റെ ബാക്കിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനയും ബര്‍ത് ലോയ്ക്ക് എതിരായി. ബര്‍ത് ലോയുടെ അപ്പാര്‍ട്ട്മെന്റ് റെയിഡ് ചെയ്ത് പോലീസ് സംഘത്തിനു മറ്റുപല നിര്‍ണായകമായ തെളിവുകളും ശേഖരിക്കാനായി.

അങ്ങിനെ ഏറ്റവും സമര്‍ത്ഥമായ മോഷണം നടത്തിയ ബര്‍ത് ലോ പോലീസ് പിടിയിലായി. അവന്റെ കൂട്ടാളികളെ ഇറ്റലിയില്‍നിന്നു പിടികൂടി. 20 മില്യണോളം തുകയ്ക്കുള്ള ആഭരണങ്ങള്‍ വീണ്ടെടുക്കാനായി. തങ്ങള്‍ അത്രമാത്രമാണ് മോഷ്ടിച്ചതെന്ന്‍ ബര്‍ത് ലോ സമ്മതിച്ചുവെങ്കിലും 100 മില്യണോളം തുകയ്ക്കുള്ള ആഭരണങ്ങള്‍ നഷ്ടമായി എന്നു ഡയമണ്ട് സെന്റര്‍ ആവര്‍ത്തിച്ചു. ബല്‍ജിയം കോടതി ബര്‍ത് ലോയെ പത്തുകൊല്ലത്തെ തടവുശിക്ഷക്കു വിധിച്ചു. അവന്റെ കൂട്ടാളികള്‍ക്ക് തുരിനില്‍ അഞ്ചുകൊല്ലം വീതവും ശിക്ഷകിട്ടി. മറ്റെല്ലാ മോഷണങ്ങളിലുമെന്നതുപോലെ ഈ മോഷണത്തിലും ബാക്കിയുള്ള മോഷണമുതലുകള്‍ അജ്ഞാതമായിത്തന്നെ വര്‍ത്തിച്ചു.

ഒരു മാഗസിനു പിന്നീട് നല്‍കിയ അഭിമുഖത്തില്‍ ബര്‍ത് ലോ പറഞ്ഞത് ഒരു ജൂതവ്യാപാരിക്കുവേണ്ടിയാണ് താന്‍ ഈ മോഷണം നടത്തിയതെന്നാണ്. ഈ സംഭവത്തെ ആധാരമാക്കി ഫ്ലോലെസ്സ്- ഇന്‍സൈഡ് ദ ലാര്‍ജെസ്റ്റ് ഡയമണ്ട് ഹൈസ്റ്റ് ഇന്‍ ദ ഹിസ്റ്ററി എന്ന പേരില്‍ ഒരു പുസ്തകം 2010 ല്‍ സ്കോട്ട് ആന്‍ട്രൂ, ഗ്രെഗ് കാമ്പെല്‍ എന്നിവര്‍ ചേര്‍ന്നെഴുതിയിട്ടുണ്ട്. ഈ ഗംഭീരമോഷണക്കഥയുടെ പകര്‍പ്പവകാശം ഹോളിവുഡ് ഭീമന്മാരായ പാരമൌണ്ട് പിക്ചേര്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. അതിഗംഭീരമായ ഒരു ഹൈസ്റ്റ് മൂവി തന്നെ നമുക്ക് താമസിയാതെ പ്രതീക്ഷിക്കാം.

ശ്രീ..

Wednesday, January 31, 2018

മനുഷ്യമൃഗശാലകൾ - സാര്‍ട്‍ജി ബാര്‍ട്ട്മാന്‍

ചരിത്രം നേരാംവണ്ണം പരിശോധിച്ചാല്‍ ചിലപ്പോള്‍ നാം മനുഷ്യരാണ് എന്നുപറയുവാന്‍ ലജ്ജ തോന്നിപ്പോകുന്നത്ര നിഷ്ഠൂരതകള്‍ ചെയ്തുകൂട്ടിയവരാണ് നമ്മുടെ പൂര്‍വ്വികരായ മനുഷ്യര്‍. അവര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ ഒട്ടുമിക്കതും അവരുടെതന്നെ പകര്‍പ്പുകളായ മറ്റു മനുഷ്യരിലായിരുന്നു എന്നതായിരുന്നു ഏറ്റവും സങ്കടകരമായ വസ്തുത. 16 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആ ഭീകരതയുടെ അടയാളങ്ങള്‍ ഭയപ്പെടുത്തും വിധം വടുകെട്ടിനില്‍ക്കുന്നതു കാണാനാവും. ഇക്കാലയളവിലെ ചരിത്രങ്ങളുടെ കൂടുതല്‍ ശക്തവും വ്യക്തവുമായി അടയാളപ്പെടുത്തപ്പെട്ടത് എന്നതുകൊണ്ടാണത് മനസ്സിലാക്കാനാകുക. സൃഷ്ടികളില്‍ ഏറ്റവും ഭീകരരും ക്രൂരരും മനുഷ്യര്‍ മാത്രമാണ്. മനുഷ്യസൃഷ്ടി നടത്തിയതെന്ന് പറയുന്ന ദൈവങ്ങള്‍പോലും മനുഷ്യന്റെ ക്രൂരചെയ്തികള്‍ തടയാന്‍ ശ്രമിക്കാത്തതെന്തുകൊണ്ടായിരിക്കാം എന്നു ചിന്തിച്ചുനോക്കിയാല്‍ ഏറ്റവും സിമ്പിളായികിട്ടുന്ന ഒരുത്തരമുണ്ട്. താന്‍ സൃഷ്ടിച്ചതില്‍ ഏറ്റവും അപകടകാരിയായ ഒന്നിന്റെ മുന്നില്‍ ചെന്നുപെടാന്‍ ആ ദൈവംപോലും വല്ലാതെ ഭയക്കുന്നുണ്ട്. തൊട്ടടുത്ത നിമിഷം അവന്‍ എന്തു ചെയ്തുകൂട്ടുമെന്ന് ദൈവത്തിനു പോലും പ്രവചിക്കാന്‍ കഴിയാത്തവിധം ഭീകരരാണ് ഓരോ മനുഷ്യനും.

വിനോദത്തിനായി പുതുപുതുമാര്‍ഗ്ഗങ്ങള്‍ അന്വോഷിച്ചുപോയ മനുഷ്യന്റെ മുന്നില്‍ത്തെളിഞ്ഞ പുതുമയുള്ളൊരു ആശയമായിരുന്നു മൃഗശാലകൾ എന്ന ആശയം. ഘോരവനങ്ങളില്‍ വിഹരിക്കുന്ന വന്യമൃഗങ്ങളെ പിടികൂടിക്കൊണ്ടുവന്ന്‍ കൂടുകളിലടച്ചു പ്രദര്‍ശനം നടത്തുക. വന്യമൃഗങ്ങളെ തൊട്ടടുത്തുനിന്നു കണ്ടാസ്വദിക്കുവാന്‍ കിട്ടുന്ന ഈ അവസരം ആളുകള്‍ മുതലാക്കുമെന്നും അതു നല്ലൊരു ധനസമ്പാദനമാര്‍ഗ്ഗമായിരിക്കുമെന്നും എന്നു മനസ്സിലാക്കിയ മനുഷ്യന്‍ ഇപ്രകാരം ലോകത്തിന്റെ പല ഭാഗങ്ങളിലും മൃഗശാലകള്‍ സ്ഥാപിച്ചു. ആളുകള്‍ക്ക് ഇത് ഒരു വന്‍ വിനോദോപാദിയായിമാറി. പരിപാടി വന്‍വിജയമായതോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനും അതുവഴി വരുമാനമാര്‍ഗ്ഗം വര്‍ദ്ധിപ്പിക്കുവാനും എന്താണ് മാര്‍ഗ്ഗമെന്ന്‍ കുടിലചിന്താഗതിക്കാരായ മനുഷ്യന്‍ തലപുകയ്ക്കുവാന്‍ തുടങ്ങി. ആ മാനുഷിക ചിന്തയുടെ ഉപോത്പന്നമായി വിരിഞ്ഞതായിരുന്നു മനുഷ്യമൃഗശാലകൾ എന്ന ആശയം. കടുത്ത വര്‍ണവര്‍ഗ്ഗവ്യത്യാസം നിലനിന്നിരുന്ന പതിനെട്ടാംനൂറ്റാണ്ടിന്റെ സമയത്താണ് മനുഷ്യമൃഗശാലകൾ എന്ന അങ്ങേയറ്റം ക്രൂരമായ വിനോദരീതി വ്യാപകമായി പലയിടങ്ങളിലും ഉദയം ചെയ്തത്. ലോകത്തെ മുഴുവന്‍ കാല്‍ക്കീഴിലാക്കിയ യൂറോപ്യന്മാര്‍ തന്നെയായിരുന്നു ഈ കിരാതചെയ്തികളുടെയും അണിയറശില്‍പികള്‍. തങ്ങളേക്കാള്‍ അധമരാണ് ബാക്കിയുള്ള ജനവിഭാഗങ്ങള്‍ എന്ന് കരുതിയിരുന്ന വെള്ളക്കാര്‍ അവര്‍ കോളനികളാക്കിയ ഇടങ്ങളില്‍ നിന്നുള്ള നീഗ്രോകള്‍, പിഗ്മികള്‍, എക്സിമോകള്‍, മറ്റു ഗോത്രവിഭാഗങ്ങളിലെ ആദിമവാസികള്‍ എന്നിവരെയൊക്കെ അടിമകളാക്കിക്കൊണ്ട് യൂറോപ്പിലേക്ക് വരുകയും അവരെ മൃഗങ്ങളെയെന്നവണ്ണം കൂടുകളിലടച്ച് പ്രദര്‍ശനവസ്തുക്കളാക്കി കാശുണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തരം മനുഷ്യ മൃഗശാലകൾ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ യൂറോപ്പില്‍ പലസ്ഥലത്തും നിലനിന്നിരുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. പലപ്പ്പോഴും മനുഷ്യരേയും മൃഗങ്ങളേയും ഒരേ കൂടുകളില്‍ അടച്ചാണു പ്രദര്‍ശിപ്പിച്ചിരുന്നത്. 1958 ല്‍ ആണ് ബെല്‍ജിയത്തില്‍ നിലവിലുണ്ടായിരുന്ന അവസാനത്തെ മനുഷ്യമൃഗശാല അടച്ചുപൂട്ടിയത് എന്നുകൂടിയറിയുക. വര്‍ണവെറിയുടെ ഇരകളായി പ്രദര്‍ശനവസ്തുക്കളായി കൂടുകളില്‍ മൃഗങ്ങള്‍ക്കൊപ്പം കഴിയേണ്ടിവന്ന, ഒടുങ്ങേണ്ടിവന്ന ആ ഹതഭാഗ്യരുടെ ദയനീയമുഖങ്ങള്‍ വര്‍ത്തമാനകാലയൂറോപ്യന്‍ലോകം മറക്കാനാഗ്രഹിക്കുന്ന ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിലൊന്നുകൂടിയാണ്.

പാരീസ്, ഹാംബെര്‍ഗ്, ന്യൂയോര്‍ക്ക് സിറ്റി, ബാര്‍സെലോണ തുടങ്ങിയ പല പ്രമുഖനഗരങ്ങളിലും മനുഷ്യമൃഗശാലകൾ ഉണ്ടായിരുന്നു. ആഫ്രിക്കന്‍ ആദിമവാസികളിലേയും നീഗ്രോവിഭാഗങ്ങളിലേയും വളരെ വലിയ ശാരീരികപ്രത്യേകതകളുള്ള സ്ത്രീകളെ പരിപൂര്‍ണ്ണനഗ്നരായാണ് ഇത്തരം ശാലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. വളരെ വലിയ സ്തനങ്ങളും തടിച്ചുരുണ്ട നിതംബങ്ങളുമുള്ള ഈ സ്ത്രീകള്‍ യൂറോപ്യന്മാര്‍ക്ക് ഒരു വിസ്മയകാഴ്ച കൂടിയായിരുന്നു. മൃഗങ്ങളെ കണ്ടാസ്വദിക്കുന്നതിനേക്കാളും കൂടുതല്‍ അവര്‍ ആ നിസ്സഹായരായവരെ കണ്ടാസ്വദിച്ചു. ഇപ്രകാരം ഒരു മനുഷ്യമൃഗശാലയില്‍ പ്രദര്‍ശനവസ്തുവായിക്കിടന്ന് തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍(1815 ല്‍)തണുത്തുമരവിച്ചു മരിച്ച ആഫ്രിക്കയില്‍ നിന്നുള്ള സാര്‍ട്‍ജി ബാര്‍ട്ട്മാന്‍ എന്ന ഒരു നീഗ്രോ യുവതിയുടെ കഥ വളരെ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അതൊന്നറിയാം.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗ്ഗമായ ഖൊയ്ഖോയ് വംശത്തിലെ ഹൊയ്സാന്‍ കുടുംബത്തിലാണ് സാര്‍ട്ജി ബാര്‍ട്ട്മാന്‍ ജനിച്ചത്. കൂടുതലായും നദീതടങ്ങളിലും കുറ്റിക്കാടുകളിലും അധിവസിക്കുകയും ജീവസന്ധാരണം നടത്തുകയും ചെയ്യുന്ന ഈ വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ അല്‍പ്പം വിചിത്രമായ ശാരീരികാവയവങ്ങളാണുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് അസാധാരണവലിപ്പമുള്ള നിതംബവും മാറിടവുമാണുണ്ടാവുക. അതുകൊണ്ടുതന്നെ ഇവര്‍ പലപ്പോഴും മറ്റുവര്‍ഗ്ഗക്കാര്‍ക്ക് മുന്നില്‍ കാഴ്ചവസ്തുക്കളെപ്പോലെയായിരുന്നു. ഇംഗ്ലീഷുകാരും ഡച്ചുകാരും മറ്റു യൂറോപ്യന്‍ കുടിയേറ്റക്കാരും കോളനികളാക്കിവച്ചിരുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഗോത്രവര്‍ഗ്ഗക്കാരെ അടിമകളായാണു കരുതിയിരുന്നത്. ഇംഗ്ലീഷുകാരും ഡച്ചുകാരും അവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി രസിച്ചിരുന്നു. തടവില്‍ പിടിക്കുന്ന പുരുഷന്മാരെ അടിമകളാക്കി യൂറോപ്പുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊണ്ടുവന്ന്‍ വിറ്റു പണംസമ്പാദിച്ചു. അടിമകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കും രക്ഷയുണ്ടായിരുന്നില്ല. അവരുടെ അനിതരസാധാരണമായ ശരീരഭാഗങ്ങള്‍ ഇംഗ്ലീഷ്, ഡച്ച് യജമാനന്മാര്‍ക്ക് ഭോഗിച്ചുരസിക്കുവാനുള്ള ശരീരങ്ങള്‍ മാത്രമായിരുന്നു. ഒരാള്‍ക്ക് മടുക്കുമ്പോള്‍ ആ ശരീരം നല്ല വിലയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുമായിരുന്നു.

കേപ് ടൌണില്‍ താമസിച്ചിരുന്ന പീറ്റര്‍ സെസാര്‍ എന്ന ഡച്ച് ഫാര്‍മറുടെ അടിമയായി സാര്‍ട്ജി ചെറുപ്രായത്തില്‍ തന്നെ പിടികൂടപ്പെട്ടു. പീറ്റര്‍ സെസാറുടേ സഹോദരനായ ഹെന്‍ട്രിക് സെസാറും സുഹൃത്തായ  അലക്സാണ്ടര്‍ ഡണ്‍ലോപും പീറ്ററുടെ ഫാമില്‍വന്ന അവസരത്തില്‍ സാര്‍ട്ജിയെ കാണുകയും അവര്‍ക്ക് അവളില്‍ താല്‍പ്പര്യം ജനിക്കുകയും ചെയ്തു. ബ്രിട്ടീഷ് മിലിട്ടറി സര്‍ജനായിരുന്ന അലക്സാണ്ടര്‍ അടിമകളെ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന ആളായിരുന്നു. സാര്‍ട്ജിയുടെ രൂപം കണ്ടപ്പോള്‍ത്തന്നെ അയാള്‍ക്കുമുന്നില്‍ വലിയ ഒരു വിപണനസാധ്യത തെളിഞ്ഞുവരികയായിരുന്നു. പീറ്ററില്‍നിന്നു സാര്‍ജിയെ വിലയ്ക്കുവാങ്ങിയ അലക്സാണ്ടര്‍ കുറച്ചുനാള്‍ ആ ശരീരം ഉപയോഗിച്ചശേഷം അവളെ ലണ്ടനിലെത്തിക്കുകയും ഒരു ഇരുമ്പുകൂട്ടിലടച്ച് അത്ഭുതവസ്തുവിനെയെന്നവണ്ണം ലണ്ടന്‍ തെരുവീഥികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വളരെവലിയ നിതംബവും ഉയര്‍ന്ന മുലകളും കറുകറുത്ത നിറവും കരുത്തുള്ള തുടകളും നീണ്ടുപരന്ന വലിപ്പമേറിയ യോനീമുഖവുമുള്ള ആ സ്ത്രീ നഗ്നയായ ഒരു പ്രദശനവസ്തുവായി കുറേക്കാലം ആ കൂട്ടില്‍ക്കിടന്നു. കുറച്ചധികം കാശു സമ്പാദിച്ചുകഴിഞ്ഞപ്പോള്‍ മടുപ്പുതോന്നിയ അലക്സാണ്ടര്‍ സാര്‍ട്ജിയെ ഒഴിവാക്കി. എന്നാല്‍ ഹെന്‍ട്രി സാര്‍ട്ജിയെ ഒരു സര്‍ക്കസ് കമ്പനിക്ക് വിറ്റു. സര്‍ക്കസിലെ പരിശീലകന്‍ കുറച്ചു പരിശീലനമൊക്കെ നല്‍കി സാര്‍ട്ജിയെ മൃഗങ്ങള്‍ക്കൊപ്പം കൂട്ടിലടച്ചും മറ്റും പ്രദര്‍ശിപ്പിച്ചു. സാര്‍ട്ജിയേയും ഒരു മൃഗമായിത്തന്നെയാണു കരുതിയിരുന്നത്. മൃഗങ്ങള്‍ക്കൊപ്പം തന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കാഴ്ചവസ്തുവായി സാര്‍ട്ജിക്ക് കഴിയേണ്ടിവന്നു. ലണ്ടനിലെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കവേ അവിടത്തെ ഒരു സന്നദ്ധസംഘടന സാര്‍ട്ജിയുടെ വിഷയത്തില്‍ ഇടപെടുകയും അവളെ അടിമത്വത്തില്‍നിന്നു മോചിപ്പിക്കുവാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് സാര്‍ട്ജിയെ ഒരു ഫ്രഞ്ചുകാരനു കൈമാറ്റം ചെയ്യപ്പെട്ടു.

ഫ്രാന്‍സിലെ തെരുവീഥിയിലെത്തിയ സാര്‍ട്ജി അവിടേയും അവളുടെ ശാരീരിക പ്രത്യേകതകള്‍മൂലം അത്ഭുതക്കാഴ്ചവസ്തുവായി മാറി.  പാരീസിലെ കൊടുംതണുപ്പില്‍ തെരുവുകളില്‍ പരിപൂര്‍ണനഗ്നയായി പ്രദര്‍ശനവസ്തുവായികഴിഞ്ഞിരുന്ന സാര്‍ട്ജിക്ക് താമസിയാതെ കടുത്ത ജ്വരം പിടിപെട്ടു. യൂറോപ്പിലെ അതിശൈത്യത്തില്‍ പനിച്ചുതണുത്തുവിറച്ചൊരു ദിവസം തെരുവില്‍ കിടന്നുതന്നെ ആ ജീവനൊടുങ്ങി. മരണമടഞ്ഞ സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍(മുലകള്‍,അരക്കെട്ട് തുടങ്ങിയവ) ച്ഛേദിച്ച് ഫോര്‍മാലിന്‍ ലായനിയിലിട്ട് സൂക്ഷിച്ചുവയ്ക്കപ്പെട്ടു. ആഫ്രിക്കന്‍ സ്ത്രീകളുടെ അനിതരസാധാരണമായ ശരീരഭാഗവളര്‍ച്ച പഠിക്കുവാനായിട്ടായിരുന്നു അങ്ങിനെ ചെയ്തത്. 1940 കള്‍ ആയപ്പോഴേയ്ക്കും സാര്‍ട്ജിയുടെ കഥ ലോകശ്രദ്ധയില്‍ ഇടം പിടിക്കപ്പെട്ടു. സാര്‍ട്ജിയെക്കുറിച്ചും അവളുടെ ദുരന്തത്തെക്കുറിച്ചും ചില കവിതകളും ലേഖനങ്ങളും മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടു. സാര്‍ട്ജിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളെങ്കിലും ജന്മദേശത്തേയ്ക്ക് മടക്കിക്കൊണ്ട് വരണമെന്നുള്ള മുറവിളി ദക്ഷിണാഫ്രിക്കയില്‍ ഉയരുവാന്‍ ആരംഭിച്ചു. പല പ്രസിദ്ധരായ എഴുത്തുകാരും തങ്ങളുടെ ലേഖനങ്ങള്‍ക്കും കഥകള്‍ക്കും സാര്‍ട്ജിയെ വിഷയമാക്കി.

1994 ല്‍ നടന്ന സൌത്താഫ്രിക്കന്‍ ജനറല്‍ ഇലക്ഷനില്‍ വിജയിച്ചു പ്രസിഡന്റായ നെല്‍സണ്‍ മണ്ടേല ഔദ്യോഗികമായിത്തന്നെ ഫ്രാന്‍സിനോട് സാര്‍ട്ജിയുടെ ശരീരഭാഗങ്ങള്‍ മടക്കിനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. 2002 ല്‍ ഫ്രാന്‍സ് ഈ അഭ്യര്‍ത്ഥന അംഗീകരിക്കുകയും സാര്‍ട്ജിയുടെ അവശേഷിച്ച ശരീരഭാഗങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കിനല്‍കുകയും ചെയ്തു. സാര്‍ട്ജിയുടെ ജന്മദേശത്ത് ഗംതോസ് താഴ്വരയില്‍ 2002 ഓഗസ്റ്റില്‍ അവളുടെ ഭൌതികാവശിഷ്ടങ്ങള്‍ സമ്പൂര്‍ണ്ണ ഔദ്യോഗികബഹുമതികളോടെ  അടക്കം ചെയ്തു.

ഇന്ന് സാര്‍ട്ജി ബാര്‍ട്ട്മാന്‍ എന്ന നാമം ദക്ഷിണാഫ്രിക്കയുടെ പല മേഖലകളേയും പ്രതിനിധീകരിക്കുന്ന ഒരു ബ്രാന്‍ഡ് നെയിം ആണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ക്ഷേമകേന്ദ്രങ്ങളുടേയും സെന്ററുകളുടേയും പേര് സാര്‍ട്ജിയുടെ നാമത്തിലാണ്. ദക്ഷിണാഫ്രിക്ക കടല്‍ പരിസ്ഥിതിസംരക്ഷണം ലക്ഷ്യമിട്ട് നിര്‍മ്മിച്ച് കടലിലിറക്കിയ ആദ്യത്തെ വെസ്സലിനിട്ടിരിക്കുന്ന പേരും സാര്‍ട്ജിയുടെ യഥാര്‍ത്ഥ പേരെന്ന് കരുതപ്പെടുന്ന സാറാ ബാര്‍ട്ട്മാന്‍ എന്നാണ്. ഗംതോസ് റിവര്‍ വാല്യൂവിലുള്ള സാര്‍ട്ജിയുടെ ശവകുടീരം ഗവണ്മെന്റ് ഒരു ചരിത്ര സ്മാരകമെന്നോണം ഭംഗിയായി സംരക്ഷിക്കുകയും ചെയ്തുപോരുന്നു.


ശ്രീ

ഇഷ്ടപ്പെട്ട മൂന്നു ടെലിവിഷന്‍ സീരീസുകള്‍

1. ബ്രേക്കിംഗ് ബാഡ്

2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ചു സീസണുകളിലായി അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു ക്രൈം-ഡ്രാമാ സീരീസാണ് ബ്രേക്കിംഗ് ബാഡ്. ഒരു നല്ല മനുഷ്യന്‍ എത്രമാത്രം ചെയിഞ്ചുകള്‍ക്ക് വിധേയനാകും എന്നതിന്റെ ഒരു ക്ലാസ്സിക് വെര്‍ഷനാണ് ഈ സീരീസ്. വാള്‍ട്ടര്‍ വൈറ്റ് എന്ന ഹൈസ്കൂള്‍ കെമിസ്ട്രി ടീച്ചര്‍ ശ്വാസകോശകാന്‍സര്‍ ബാധിതനാണ്. മെത്തഫെറ്റമൈന്‍ ക്രിസ്റ്റല്‍ രൂപത്തില്‍  മാറ്റിയെടുത്താല്‍ അത് ഇന്നേവരെ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ഡ്രഗ്സ് ആകുമെന്ന്‍ വാള്‍ട്ടര്‍ വൈറ്റ് കണ്ടെത്തുന്നു. തന്റെ ഒരു പൂര്‍വ്വകാല വിദ്യാര്‍ത്ഥിയായിരുന്ന ജെസീ പിങ്ക്മാനുമായി ചേര്‍ന്ന്‍ വാള്‍ട്ടര്‍ ആ മയക്കുമരുന്ന്‍ ധാരാളമുണ്ടാക്കി വില്‍പ്പന നടത്തുവാന്‍ തീരുമാനിക്കുന്നു. താന്‍ മരണപ്പെടുമ്പോള്‍ തന്റെ കുടുംബം സുരക്ഷിതമാക്കപ്പെടണം എന്ന ലക്ഷ്യമായിരുന്നു വാള്‍ട്ടര്‍ വൈറ്റിന്റേത്.

ഇതേവരെ ഇറങ്ങിയ ടെലിവിഷന്‍ സീരീസുകളില്‍ ആള്‍ ടൈം ബെസ്റ്റുകളിലൊന്നായാണ് വിന്‍സ് ഗിലിഗന്‍ ക്രിയേറ്റ് ചെയ്ത ഈ സീരീസ് കരുതപ്പെടുന്നത്. ഒരു മനുഷ്യന്‍ പണമുണ്ടാക്കാനായി ഏതു ലവല്‍ വരെ പോകുമെന്നതിന്റെ മകുടോദാഹരണമാണീ സീരീസ്. ബ്രേക്കിംഗ് ബാഡിന്റെ അവസാന എപ്പിസോഡ് എയര്‍ ചെയ്യപ്പെട്ടപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ഒരു എപ്പിസോഡായി അതു മാറി. അമേരിക്കന്‍ കേബില്‍ ശൃംഖലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ടെലിവിഷന്‍ സീരീസും ഇതുതന്നെയാണ്. ഈ ടെലിവിഷന്‍ സീരീസ് കരസ്ഥമാക്കിയിട്ടുള്ള അവാര്‍ഡുകള്‍ക്കും പുരസ്ക്കാരങ്ങള്‍ക്കും കണക്കില്ല.

അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് അക്കാഡമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് നല്‍കുന്ന 16 പ്രൈം ടൈം എമ്മി അവാര്‍ഡ്സ് ഈ സീരീസ് കരസ്ഥമാക്കുകയുണ്ടായി. രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍, മറ്റ് നിരവധി പുരസ്ക്കാരങ്ങള്‍. എക്കാലത്തേയും കൂടിയ റേറ്റിംഗ് കിട്ടിയ ടെലിവിഷന്‍ ഷോയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചത് ഈ സീരീസിനാണ്.

റേറ്റിംഗ് - 9.5/10

ഏ മസ്റ്റ് വാച്ച് സീരീസ്

2. ഗയിം ഓഫ് ത്രോണ്‍സ്

ഇപ്പോള്‍ എയര്‍ ചെയ്യപ്പെടുന്ന സീരീസുകളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആകാംഷാപൂര്‍വ്വം കാണുന്ന  ടെലിവിഷന്‍ സീരീസാണ് ഗയിം ഓഫ് ത്രോണ്‍സ്. ഫാന്റസിയുടെ ലോകത്തെ ആവിഷ്ക്കരിക്കുന്ന വിസ്മയ കഥ എന്നു നിസ്സംശയം പറയാവുന്ന ഒരു ടെലിവിഷന്‍ സീരീസാണിത്.  ജോര്‍ജ്ജ് ആര്‍ മാര്‍ട്ടിന്റെ ഏ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവല്‍ സീരീസിന്റെ ദൃശ്യാവിഷക്കാരമാണിത്. നോര്‍തേണ്‍ അയര്‍ലാന്‍ഡ്, ക്രൊയേഷ്യാ, ഐസ് ലാന്‍ഡ്, മൊറോക്കോ,സ്പെയിന്‍, സ്കോട്ട്ലാന്‍ഡ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയ വിവിധരാജ്യങ്ങള്‍ ലോക്കേഷനായ ഈ ഇതിഹാസ സീരീസിന്റെ സംവിധായകര്‍  ഡേവിഡ് ബെനിയോഫ്, ഡാനിയേല്‍ ബ്രെറ്റ് വെയ്സ് എന്നിവരാണ്. നോവലിന്റെ ആദ്യഭാഗത്തിന്റെ പേര് ഗയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു. ആ പേരു തന്നെ ടെലിവിഷന്‍ സീരിസിനായി സ്വീകരിക്കുകയായിരുന്നു. ടൈം വാര്‍ണര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോം ബോക്സ് ഓഫീസ് (എച് ബി ഓ) സാറ്റലൈറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് 2011 ഏപ്രില്‍ 7 നാണ് ആദ്യ ഗെയിം ഓഫ് ത്രോണ്‍സ് എപ്പിസോഡ് എയര്‍ ചെയ്തത്. ഓരോ സീസണിലും പത്ത് എപ്പിസോഡുകള്‍ വീതം ഏഴു സീസണുകള്‍ ഇതേ വരെ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. സീസണ്‍ ആറായപ്പോഴേക്കും ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്ന ടെലിവിഷന്‍ സീരീസായി ഇത് മാറിക്കഴിഞ്ഞു. ഇതിന്റെ ഏഴാം സീസണ്‍ ആരാധകരെ ഉദ്വോഗത്തിന്റെ കൊടുമുടിയില്‍ നിറുത്തിക്കൊണ്ടാണവസാനിപ്പിച്ചിരിക്കുന്നത്. 2019 ല്‍ ആയിരിക്കും ഈ സീരീസിന്റെ അവസാന സീസണ്‍ സംപ്രേക്ഷണം ചെയ്യപ്പെടുക. ഏഴാം സീസണിലെ ചില എപ്പിസോഡുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും ഒറിജിനല്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനുമുന്നേ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.ലോകവ്യാപകമായി പൈറേറ്റുകള്‍ക്കെതിരേ ഇതിന്റെ പേരില്‍ നടപടിയുണ്ടാവുകയും ചിലരെല്ലാം പിടിയിലാകുകയും ചെയ്തു. വ്യാജ ഡൌണ്‍ലോഡിംഗ്ലിങ്കുകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടു. ഈ സീരീസിന്റെ ഫിഫ്ത് സീസണിലെ ഒരു എപ്പിസോഡിനായി തുര്‍ക്കിയിലെ ഒരു ചെറുപട്ടണം മുഴുവന്‍ മൂന്നുദിവസത്തേയ്ക്ക് ഒഴിപ്പിച്ച് പട്ടണവാസികളെ മുഴുവന്‍ ഒരു സുഖവാസകേന്ദ്രത്തില്‍ താമസിപ്പിക്കുകയും അവിടെയുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെല്ലാം മൂന്നുദിവസത്തെ വില്‍പ്പനനഷ്ടത്തിനു നഷ്ടപരിഹാരം നല്‍കി ഒരു എപ്പിസോഡിന്റെ അവസാനഭാഗം മാത്രം ചിത്രീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. അതും അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ആ രംഗം ചിത്രീകരിച്ചതും അതു എയര്‍ ചെയ്തതും.

ഈ ടെലിവിഷന്‍ സീരീസ് കരസ്ഥമാക്കിയ അവാര്‍ഡുകള്‍ അത്രയ്ക്കധികമാണ്. ഗോള്‍ഡ്ന്‍ ഗ്ലോബിന്റെ 6 അവാര്‍ഡുകള്‍. റൈറ്റെര്‍സ് ഗിള്‍ഡ് ഓഫ് അമേരിക്കയുടെ 9 അവാര്‍ഡുകള്‍, സയന്‍സ് ഫിക്ഷന്‍, ഫാന്റസി, ഹൊറര്‍ എന്നീ മേഖലയില്‍ നല്‍കുന്ന സാറ്റേര്‍ണ്‍ അവാര്‍ഡുകള്‍ 18 എണ്ണം, 38 എമ്മി അവാര്‍ഡുകള്‍.പിനെന്‍ ഇതിലെ അഭിനേതാക്കള്‍ക്ക് നിരവധി വട്ടം ലഭിച്ച പല പല അവാര്‍ഡുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം വ്യാജ ഡൌണ്‍ലോഡിംഗ് ചെയ്യപ്പെട്ട ഒരു ടി വി പ്രോഗ്രാം എന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡും ഈ ടെലിവിഷന്‍ സീരീസിനു സ്വന്തം.

പൂര്‍ണ്ണതയ്ക്കായി എത്ര കാശും മുടക്കുന്നതുകൊണ്ട് തന്നെ ഈ ടെലിവിഷന്‍ സീരീസ് ക്വാളിറ്റിയില്‍ അത്രമാത്രം മികവു പുലര്‍ത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേമികള്‍ ഈ സീരീസിന്റെ അവസാനഭാഗത്തിനായി കാത്തിരിക്കുകയാണ്.

മസ്റ്റ് വാച്ച് സീരീസ് തന്നെയാണിതും.

റേറ്റിംഗ് - 9.4/10

3. ദ വാ‍ക്കിംഗ് ഡെഡ്

റോബര്‍ട്ട് കിര്‍ക്ക്മാന്‍ എഴുതിയ ദ വാ‍ക്കിംഗ് ഡെഡ് എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി ഫ്രാങ്ക് ദരാബോണ്ട് അണിയിച്ചൊരുക്കിയ ഹൊറര്‍ ഡ്രാമാസീരീസാണ് ദ വാ‍ക്കിംഗ് ഡെഡ്. 2010 ഒക്റ്റോബര്‍ 31 നാണ് ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ഏ എം സി നെറ്റ്വര്‍ക്ക് എയര്‍  ചെയ്തത്.

അറ്റ്ലാന്റയിലെ ഒരു ആശുപത്രിയില്‍  കോമാസ്റ്റേജില്‍ കിടന്ന റിക്ക് ഗ്രിംസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ റിക്കവര്‍ ആയി ഉണര്‍ന്നെഴുന്നേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക മനുഷ്യരും സോംബികളായി(ഹൊറര്‍,ഫാന്റസി മേഖലകളില്‍ സുലഭമായ ഒരു വിഭാഗമാണ് സോംബികള്‍. മനുഷ്യര്‍ വൃകൃതമായ രൂപത്തിലാവുകയും എന്തൊക്കെ സംഭവിച്ചാലും മരണമില്ലാതെ അവസ്ഥയിലായി മറ്റു മനുഷ്യരെ ഭക്ഷിക്കുവാനും മറ്റും ശ്രമിക്കുന്ന പ്രേതരൂപികളുമായ വ്ഈകൃതമനുഷ്യരാണ് സോംബികള്‍ എന്ന വിഭാഗത്തില്‍പെടുന്നത്. ഇതൊരു മിത്തിക്കല്‍ സൃഷ്ടിയാണ്) മാറി ലോകം ഭീകരമായ ഒരു അവസ്ഥാവിശേഷത്തിലായിരിക്കുകയാണെന്ന്‍ മനസ്സിലാക്കുന്നു. ആ ശുപത്രിയിലും സോംബികള്‍ കടന്നു എന്നുമനസ്സിലാക്കുന്ന റിക്ക് അവിടെ നിന്നും രക്ഷപ്പെടാനുഌഅ ശ്രമം നടത്തുന്നു. അറ്റ്ലാന്റയില്‍ നിന്നും രക്ഷപ്പെട്ടൊടവേ സോംബികളില്‍ നിന്നും രക്ഷപ്പെട്ട ഒരു ഗ്രൂപ്പാള്‍ക്കാരെ റിക്ക് കണ്ടുമുട്ടുന്നു. അക്കൂട്ടത്തില്‍ റിക്കിന്റെ ഭാര്യയായ ലോറിയും മകന്‍ കാര്‍ളുമുണ്ടായിരുന്നു. സോംബികളില്‍ നിന്നും എല്ലാവരുടേയും ജീവന്‍ രക്ഷപ്പെടുത്തി സുരക്ഷിതമായ ഒരിടത്ത് എത്തിക്കുക എന്ന അങ്ങേയറ്റം വൈഷമ്യം പിടിച്ച ദൌത്യം റിക്ക് ഏറ്റെടുക്കുന്നു.

ഏഴു സീസണുകള്‍ പൂര്‍ത്തിയാക്കിയ ഈ സീരീസിനു ഓരോ എപ്പിസോഡിനും ഏകദേശം 13-14 മില്യന്‍ കാഴ്ചക്കാരുണ്ട്. ഏഴാം സീസണ്‍ എയര്‍ ചെയ്തുകഴിഞ്ഞപ്പോള്‍ കുറച്ചധികം വലിച്ചുനീട്ടലുകള്‍ അനുഭവ്പ്പെട്ടതുകൊണ്ടുതന്നെ സമ്മിശ്രമായ റിവ്യൂകളാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ എട്ടാം സീസണ്‍ കുറച്ചുകൂടി ചടുലവും ഉദ്വോഗജനകവുമായി അവതരിപ്പിച്ചിട്ടുണ്ട്. എട്ടാം സീസന്റെ എട്ടു എപ്പിസോഡുകള്‍ ഇതേവരെ എയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. ഇനി രണ്ട് എപ്പിസോഡുകള്‍ കൂടി ബാക്കിയുണ്ട്. നിരവധി പുരസ്ക്കാരങ്ങള്‍ ഈ ടെലിവിഷന്‍ സീരീസും കരസ്ഥമാക്കിയിട്ടുണ്ട്.

റേറ്റിംഗ് - 9/10

ശ്രീ



Monday, January 29, 2018

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് റോബറി

അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന മനുഷ്യന്‍ കൂട്ടമായി താമസിക്കാനാരംഭിക്കുകയും ഒരിടത്ത് സ്ഥിരതാമസമാക്കി കൃഷിയും മറ്റുമൊക്കെ ആരംഭിക്കുകയും ചെയ്ത പ്രാചീനകാലഘട്ടത്തില്‍ത്തന്നെയാണ് മോഷണങ്ങളുടേയും ആവിര്‍ഭാവം എന്നു കരുതാം. കൃഷി ചെയ്യുന്ന വിളകള്‍, അന്യന്റെ ഇണകള്‍, ആയുധങ്ങള്‍ തുടങ്ങിയവയായിരുന്നിരിക്കണം ആദ്യകാല മോഷണങ്ങള്‍. പിന്നീട് നാഗരികത വളരാനാരംഭിക്കുകയും സുഖസൌകര്യങ്ങളുടെ രീതികള്‍ മാറാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മോഷണങ്ങളും മോഷ്ടിക്കപ്പെടുന്ന വസ്തുക്കളും പുതുമയുള്ളതും വിലയേറിയതുമായിത്തീര്‍ന്നു. പ്രാചീനകാലം മുതല്‍ തന്നെ മോഷണത്തോട് സമൂഹം ദയയില്ലാത്ത സമീപനമാണ് കൈക്കൊണ്ടിരുന്നത്. ഭയാനകമായ പല ശിക്ഷാവിധികളും മോഷ്ടാക്കള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയെങ്കിലും മോഷ്ടാക്കള്‍ മോഷ്ടിച്ചുകൊണ്ടുതന്നെയിരുന്നു. ഇന്നുമത് അനസ്യൂതം തുടരുന്നു. ആളുകള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍(കറന്‍സികള്‍, വിലയേറിയ ആഭരണങ്ങള്‍, മൂല്യമേറിയ പെയിന്റിംഗുകള്‍, സെക്യൂരിറ്റി ബോണ്ടുകള്‍ തുടങ്ങിയവ..) സുരക്ഷിതമാക്കുവാനുദ്ദേശിച്ച് ബാങ്കുകളുടെ ലോക്കറുകളിലും മറ്റും സൂക്ഷിക്കുന്നു. ബാങ്കുകളാകട്ടേ ഈ ആധുനികകാലത്ത് മോഷണം തടയുവാനായി വളരെവലിയ സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് അതൊന്നും ഒരു വിഷയമേയല്ല. അവര്‍ വിചാരിച്ചാല്‍ അതു നടപ്പിലാക്കിയിരിക്കും. ലോകത്തിലെ വളരെപ്രശസ്തമായ പല ബാങ്കുകളും ഇപ്രകാരം മിടുക്കന്മാരായ കള്ളന്മാരാല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും വലുതെന്ന്‍ പറയപ്പെടുന്ന ഗിന്നസ്സ് റിക്കോര്‍ഡില്‍ കടന്നുകയറിയ ഒരു  ബാങ്കു മോഷണത്തെപ്പറ്റി ഒന്നറിയാം.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീലിലെ മോഷണം

ബ്രസീലിലെ സിയറാ സ്റ്റേറ്റിലുള്ള ഫൊര്‍ത്തലേസായില്‍ സ്ഥിതിചെയ്യുന്ന ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ശാഖയില്‍ 2005 ഓഗസ്റ്റ് 7 നു നടന്ന മോഷണമാണ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ബാങ്ക് റോബറി എന്ന വിശേഷണത്തിനര്‍ഹമായിട്ടുള്ളത്.  ബ്രസീലിലെ മുഴുവന്‍ മണി സപ്ലൈയുടേയും ചാര്‍ജ് ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിനായിരുന്നു. വിതരണം ചെയ്യുവാനായി ബാങ്കിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന അഞ്ച് കണ്ടൈനര്‍ ബോക്സുകളില്‍നിന്നു 50 റിയാലിന്റെ നോട്ടുകെട്ടുകളാണ് മോഷണം പോയത്. അതായത് 164,755,150 ബ്രസീലിയന്‍ റിയാല്‍സ്. ഇത് 2005 ലെ എക്സ്ചേഞ്ച് റേറ്റു പ്രകാരം ഏകദേശം 71.6 മില്യണ്‍ യു എസ് ഡോളറിനു തുല്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഷണം പോയ നോട്ടുകളുടെ യഥാര്‍ത്ഥമൂല്യം ഇതിനേക്കാളുമധികമെന്നാണ് കരുതപ്പെടുന്നത്. ബാങ്ക് അതിനെപ്പറ്റി കൃത്യമായ ഒരു വിവരം പുറത്തുവിടുകയുണ്ടായില്ല. ഈ നോട്ടുകൂമ്പാരത്തിന്റെ വെയിറ്റ് മാത്രം 3.5 ടണ്‍ ഉണ്ടായിരുന്നു. മോഷണം നടന്നത് വീക്കെന്‍ഡിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച കാലത്ത് ബാങ്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ മാത്രമാണ് ഈ മോഷണവിവരം പുറത്തറിയുന്നത്.

മോഷണം നടക്കുന്നതിനു ഏകദേശം മൂന്നുമാസം മുന്നേ എട്ടുപത്തു യുവാക്കള്‍ ചേര്‍ന്ന്‍ ഫൊര്‍ത്തലേസാ ബ്രാഞ്ചിന്റെ സമീപത്തായി ഒരു കെട്ടിടം ബിസിനസ്സ് ആവാശ്യത്തിനെന്നു പറഞ്ഞു വാടകയ്ക്കെടുത്തു. കൃത്രിമമായി നിര്‍മ്മിക്കുന്ന പുല്‍ത്തകിടികള്‍ വില്‍പ്പന നടത്തുന്ന ബിസ്സിനസ്സായിരുന്നു യുവാക്കള്‍ നടത്തിയിരുന്നത്. പുല്‍ത്തകിടി നിര്‍മ്മാണത്തിനും സൂക്ഷിപ്പിനും നിലമൊരുക്കുന്നതിനും മറ്റുമായി വെട്ടും കിളയും ഒക്കെ ഒരുപാട് നടത്തേണ്ടതുണ്ടായിരുന്നു. സ്വാഭാവികമായും അയല്‍പക്കത്തുള്ളവര്‍ക്ക് യാതൊരു സംശയവുമുണ്ടായതേയില്ല. സ്ഥാപനത്തില്‍നിന്നു ഒരുപാട് സാധങ്ങള്‍, ചാക്കുകളിലും കാര്‍ഡ്ബോര്‍ഡ് പെട്ടികളിലും മറ്റും പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും അകത്തേയ്ക്കു കൊണ്ടുപോകുന്നതും സ്ഥിരമായിരുന്നു. ലോഡ് ചെയ്ത സാധനങ്ങളുമായി വാനുകള്‍ പോകുന്നതും വരുന്നതും സ്ഥിരകാഴ്ചയായിരുന്നതുകൊണ്ടുതന്നെ ആളുകള്‍ അത് കാര്യമാക്കിയതുമില്ല. യഥാര്‍ത്ഥത്തില്‍ കൃത്രിമപുല്‍ത്തകിടി നിര്‍മ്മാണത്തിന്റെ മറവുപറ്റി യുവാക്കള്‍ ഒരു ടണല്‍ നിര്‍മ്മിക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു ഏകദേശം‍ 78 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട് അവിടെനിന്നു ബാങ്കിന്റെ സ്ട്രോംഗ് റൂമിലേക്കു ഏകദേശം 300 അടിയോളം നീളത്തില്‍ സ്ട്രീറ്റ് ലെവലില്‍നിന്നു നാലുമീറ്ററോളം താഴ്ചയില്‍  സമാന്തരമായി അവര്‍ ടണല്‍ നിര്‍മ്മാണം നടത്തി. ടണല്‍ തടിയും പ്ലാസ്റ്റിക്കും ഒക്കെക്കൊണ്ട് സുരക്ഷിതമാക്കുകയും ഇലക്ട്രിക് ലൈറ്റുകള്‍ വലിച്ചിടുകയും എയര്‍ സര്‍ക്കുലെഷനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. കുഴിച്ചെടുക്കുന്ന മണ്ണും മറ്റും പുല്‍ത്തകിടികള്‍ കൊണ്ടുപോകുന്നെന്ന ഭാവേന അവര്‍ ഭദ്രമായി പുറത്തുകൊണ്ടുപോയി വളരെ ദൂരെ സുരക്ഷിതസ്ഥലങ്ങളില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓഗസ്റ്റ് 7നു അതായത് വീക്കെന്‍ഡ് ദിവസം ടണലിലൂടെ ബാങ്കിന്റെ സ്ട്രോംഗ് റൂമിന്റെ നേരേ എത്തി ഏകദേശം 1.1 മീറ്റര്‍ കോണ്‍ക്രീറ്റ് ചുമര്‍ തുരന്ന്‍ ഭദ്രമായി ബാങ്കിനുള്ളിലെത്തി.ബാങ്കില്‍ സൂക്ഷിച്ചിരുന്ന അഞ്ചോളം കണ്ടൈനെര്‍ ബോക്സുകളിലുണ്ടായിരുന്ന പണം മുഴുവനുമെടുത്ത് കള്ളമ്മാര്‍ ടണല്‍ വഴി തങ്ങളുടെ ബിള്‍ഡിംഗിലെത്തുകയും സുരക്ഷിതരായി കടന്നുകളയുകയും ചെയ്തു. ബാങ്കില്‍ കടക്കുന്നതിനുമുന്നേ അതിനുള്ളിലെ അലാറം സംവിധാനങ്ങളും സെന്‍സറിംഗ് സംവിധാനങ്ങളും ഒക്കെയും മോഷ്ടാക്കള്‍‍ ജാമാക്കിയതിനാല്‍ മോഷണവിവരം മറ്റാരുമറിഞ്ഞില്ല, പതിവുപോലെ ബിസ്സിനസ്സിനായി തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോള്‍ മാത്രമാണ് ഈ മോഷണം പുറംലോകമറിയുന്നത്.

ഈ ബാങ്ക് റോബറി ബ്രസീലിനെ ഇളക്കിമറിച്ചു. പോലീസ് അരയും തലയും മുറുക്കി രംഗത്തുവന്നു. മോഷ്ടാക്കള്‍ തെളിവുകളൊന്നുമവശേഷിപ്പിക്കാതെ എല്ലാം കൃത്യമായാണ് പ്ലാന്‍ ചെയ്തിരുന്നത്. ഫോര്‍ത്തലേസായിലെ മോഷ്ടാക്കളേയും കാറുകള്‍ മറിച്ചുവില്‍ക്കുന്നവരേയും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ച ഫെഡറല്‍ പോലീസ് ഇക്കൂട്ടര്‍ക്ക് ബാങ്ക് മോഷണവുമായി ബന്ധമുണ്ടാകുമെന്ന്‍ ഉറച്ചുവിശ്വസിച്ചു. ഫെഡറല്‍ പോലീസും മിലിട്ടറി പോലീസും സംസ്ഥാനപോലീസും ഒരുമിച്ചുനടത്തിയ അതിസൂക്ഷ്മവും കണിശവുമായ അന്വോഷണത്തിനിടയില്‍ ആഗസ്റ്റ് 10 നു രണ്ടുപേരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയും ഏകദേശം 2.13 മില്യണ്‍ നോട്ടുകള്‍ ഇവരില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു. തുടരന്വോഷണത്തില്‍ സെപ്തംബര്‍ 28 നു അഞ്ചുപേര്‍ കൂടി പിടിയിലായി. ടണല്‍ നിര്‍മ്മാണത്തിനു സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന്‍ അവര്‍ പോലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തുകയും അവരില്‍നിന്നു 5.22 മില്യണ്‍ നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. പിന്നേയും ചിലരെയൊക്കെ പിടികൂടുകയും കുറച്ചു പണം കണ്ടെടുക്കുകയും ചെയ്തു. 2005 അവസാനത്തോടെ ആകെ വീണ്ടെടുക്കാനായത് വെറും 20 മില്യണ്‍ മാത്രമായിരുന്നു. എട്ടുപേരോളം അറസ്റ്റിലാകുകയും ചെയ്തു. ഈ മോഷണത്തിലെ പ്രധാനികളേയോ ബാക്കിപ്പണത്തേയോ കണ്ടെത്തുവാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഈ ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും അരങ്ങേറിയിട്ടുമുണ്ട്.  അവരെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ മോഷണവുമായി ബന്ധപ്പെട്ടവരും പണം കൈപ്പറ്റിയവരുമാണെന്ന്‍ വിശ്വസിക്കപ്പെടുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ചിലരെ മോചനദ്രവ്യം നല്‍കി ബന്ധുക്കള്‍ മോചിപ്പിക്കുകയുണ്ടായി. വെടിയേറ്റും മറ്റും കൊല്ലപ്പെട്ടവരുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമെന്നറിയപ്പെടുന്ന ഈ ബാങ്ക് റോബറിയെപ്പറ്റിയുള്ള അന്വോഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല

ശ്രീ

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ


പെറുവിലെ തിക്രാപ്പോയില്‍ താമസിച്ചിരുന്ന ആഭരണനിര്‍മ്മാണത്തൊഴിലാളിയായിരുന്ന തിബുറെലോ മെദീനയുടേയും അദ്ദേഹത്തിന്റെ ഭാര്യയായ വിക്റ്റോറിയ ലൂസിയയുടേയും മകളായി 1933 സെപ്തംബര്‍ 23 ആം തീയതിയാണ് കുഞ്ഞു ലിന ജനിച്ചത്. പൊതുവേ ദാരിദ്ര്യം നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നു ലിന വളര്‍ന്നത്. അവള്‍ക്ക് ഏകദേശം അഞ്ചുവയസ്സുകഴിഞ്ഞപ്പോള്‍ എന്നും വയറുവേദന എന്നു പറഞ്ഞു കരയുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ ഗ്രാമത്തില്‍ തന്നെയുള്ള ചില നാട്ടുവൈദ്യന്മാരേയും പിന്നെ ചില മന്ത്രവാദികളേയുമൊക്കെ സമീപിച്ചു ചികിത്സ തേടി എന്നാല്‍ അവരുടെ ആരുടേയും ചികിത്സ കൊണ്ട് കുഞ്ഞു ലിനയുടെ വയറുവേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും വയര്‍ വീര്‍ത്തുവന്നുകൊണ്ടിരുന്നു. വയറിനുള്ളില്‍ വല്ല മുഴയോ മറ്റോ വളരുന്നുവെന്ന ആധിയൊടെ ലിനയുടെ അച്ഛന്‍ അവളെ എന്തായാലും പിസ്കോ പട്ടണത്തിലുള്ള ഒരു ആശുപത്രിയില്‍ കാണിച്ചു. കുഞ്ഞു ലിനയെ പരിശോധിച്ച ജെറാര്‍ഡോ ലുസാദ എന്ന ഡോക്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടുപോകുകതന്നെ ചെയ്തു. ലിന ഗര്‍ഭിണിയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന അയാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്കായി തലസ്ഥാനമായ ലിമയിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് ലിനയെ റെഫര്‍ ചെയ്തു. അവിടത്തെ പരിശോധനയിലേയും ഫലം വ്യത്യസ്തമായിരുന്നില്ല. അഞ്ചുവയസ്സുകാരിയായ ലിമ ഏകദേശം അഞ്ചുമാസത്തോളം ഗര്‍ഭിണിയാണ് എന്നു സ്ഥിരീകരിക്കപ്പെട്ടു.

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലിന 1939 മേയ് പതിനാലിനു ആറുപൌണ്ട് തൂക്കമുള്ള തികച്ചും ആരോഗ്യവാനായ ഒരു കുഞ്ഞിനു സിസേറിയനിലൂടെ ജന്മം നല്‍കി. അപ്പോള്‍ ലിനയുടെ പ്രായം അഞ്ചുവയസ്സും ഏഴു മാസവും 21 ദിവസവും മാത്രമായിരുന്നു. അങ്ങിനെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന ബഹുമതി ലിന മെദീനയ്ക്ക് സ്വന്തമായി.ഏറ്റവും വലിയ ആക്സ്മികത എന്തായിരുന്നു എന്നുവച്ചാല്‍ അക്കൊല്ലത്തെ മദേര്‍സ് ഡേ ആ ദിവസമായിരുന്നു എന്നതാണ്. കുഞ്ഞുലിനയുടെ ഗര്‍ഭത്തിനുത്തരവാദി അവളുടെ അച്ഛനാണെന്ന സംശയത്താല്‍ പോലീസ് അയാളെ അറസ്റ്റു ചെയ്യുകയും ജയിലടയ്ക്കുകയും ചെയ്തു. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലും ഒപ്പം തെളിവുകളുടെ അഭാവത്താലും പിന്നീട് തിബുറെലോയെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു. ലിനയുടെ കുഞ്ഞിന്റെ അച്ഛനാരാണെന്നത് തെളിയിക്കുവാന്‍ അന്വോഷണസംഘത്തിനു സാധിച്ചതേയില്ല.

ലിനയുടെ ഗര്‍ഭധാരണവും പ്രസവവും മെഡിക്കല്‍ചരിത്രത്തിലെ തന്നെ അപൂര്‍വ്വതകളിലൊന്നായിരുന്നു. ലിനയെ വിശദമായി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞത് ലിനക്ക് ഏകദേശം മൂന്നരവയസ്സുള്ള സമയത്തുതന്നെ കൃത്യമായി പീരിയേഡ്സ് സംഭവിക്കാറുണ്ടായിരുന്നുവെന്നാണ്. ഇടുപ്പെല്ലും ഗര്‍ഭാശയമുഖവും ഗര്‍ഭപാത്രവുമെല്ലാം പൂര്‍ണ്ണശാരീരികവളര്‍ച്ചയെത്തിയ ഒരു സ്ത്രീയുടേതിനു സമാനമായിരുന്നു. മാത്രമല്ല മാറിടങ്ങള്‍ക്കും വളര്‍ച്ചയും വികാസവും ഉണ്ടായിരുന്നു. ലിനയെ പല വിദഗ്ദസംഘങ്ങളും പരിശോധിച്ചെങ്കിലും ഇത്രയും ചെറുപ്രായത്തിലെ പ്രസവധാരണത്തിനും പ്രസവത്തിനും യുക്തിസഹമായ ഒരു കാരണം കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം. അസാധാരണമായ ഏതോ ഹോര്‍മോണ്‍ വ്യതിയാനമാകാം ഈ സംഭവത്തിനു കാരണമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്.

ലിനയുടെ മകനായ ജെറാര്‍ഡോയും ലിനയും ഒരുമിച്ചു കളിച്ചുവളര്‍ന്നു എന്നു പറയുന്നതാവും ഉചിതം. ഒരു പത്തുവയസ്സുവരെയെങ്കിലും ജെറാര്‍ഡോ വിചാരിച്ചിരുന്നത് ലിന തന്റെ മൂത്ത ചേച്ചിയാണ് എന്നായിരുന്നു. മുതിര്‍ന്നപ്പോള്‍ ഒരു ആശുപത്രിയില്‍ സെക്രട്ടറിയായി ജോലിനോക്കിയ ലിന ആ വരുമാനം കൊണ്ട് തന്റെ മകനെ പഠിപ്പിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ലിന റൌള്‍ ജുരാഡോയെ വിവാഹം കഴിച്ചു. ലിനക്ക് രണ്ടാമതൊരു കുഞ്ഞുണ്ടാകുന്നത് 1972 ലായിരുന്നു. അതായത് മൂത്തമകനായ ജെറാര്‍ഡോയുമായി 33 വയസ്സിന്റെ വ്യത്യാസം. ജെറാര്‍ഡോ തന്റെ നാല്‍പ്പതാമത്തെ വയസ്സില്‍ രോഗബാധിതനായി മരണമടഞ്ഞു. ലിനയും ഭര്‍ത്താവും ഇപ്പോഴും ലിമയിലെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരിപ്പുണ്ട്

വിക്കീപീഡിയ, ചില സൈറ്റുകള്‍ എന്നിവ ആധാരമാക്കി എഴുതിയത്

ശ്രീ