Tuesday, August 5, 2014

ശീതയുദ്ധം

ശീതയുദ്ധം  

ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേര്‍സ് ഗ്രൂപ്പില്‍ വന്ന പാലാരിവട്ടം ശശി എന്ന പ്രൊഫലിന്റെ ഉടമയുടെ ഒരു പോസ്റ്റിനെയും അതിലെ കമന്റുകളേയും ഏകോപിപ്പിച്ച് സ്നേഹിതനായ സച്ചിന്‍ കെ എസ് തയ്യാറാക്കിയ ശീതസമരത്തെക്കുറിച്ചുള്ള ഒരു പിഡി എഫ് ഡോക്യുമെന്റിനെ അധികരിച്ച് എന്റേതായ രീതിയിലാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഒട്ടുമിക്കതും ഇന്റര്‍നെറ്റില്‍ നിന്നും കടം കൊണ്ടതാണ്. ചരിത്രവിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിനെകുറിച്ച് കൂടുതലായി അറിയാമെങ്കില്‍ തീര്‍ച്ചയായും പങ്കുവയ്ക്കാന്‍ മറക്കരുത്..


ലോകമാനവരാശിയെ അതിഭീകരമാംവിധം ബാധിച്ച രണ്ടാംലോകമഹായുദ്ധത്തിന്റെ പ്രധാനപ്പെട്ടൊരു ഉപോത്പന്നമായിരുന്നു ശീതയുദ്ധം അഥവാ കോള്‍ഡ് വാര്‍. ലോകഭൂപടത്തിലെ രണ്ട് നിര്‍ണ്ണായകശക്തികളായിരുന്ന അമേരിക്കന്‍ഐക്യനാടുകളും( യു എസ് എ) സോവിയറ്റുപ്പബ്ലിക്കുകളുടെ കൂട്ടായ്മയായ സോവിയറ്റുയൂണിയനും (യു എസ് എസ് ആര്‍- ഇന്ന്‍ ഇങ്ങിനെ ഒരു രാജ്യമില്ല. യു എസ് എസ് ആര്‍ 1991 ല്‍ നിരവധി സ്വതന്ത്രരാഷ്ട്രങ്ങളായി വിഘടിച്ചുമാറി) തമ്മിലുടലെടുത്ത സംഘര്‍ഷവും മത്സരവും വിദ്വേഷവും സംജാതമാക്കിയ യുദ്ധസമാനമായ അവസ്ഥാവിശേഷണമായിരുന്നു ശീതയുദ്ധം എന്നറിയപ്പെടുന്നത്. 1940 കളിലാരംഭിച്ച ഈ മത്സരം സോവിയറ്റുയൂണിയന്റെ തകര്‍ച്ചയോടെ ഒരുവിധമവസാനിച്ചുവെങ്കിലും ഇപ്പോഴും ആ ഒരു സാഹചര്യം വലുതായിട്ടല്ലെങ്കിലും നിലനില്‍ക്കുന്നുണ്ട്. സോവിയറ്റ്ചേരിയിലെ ഏറ്റവും പ്രബലരാജ്യമായ റഷ്യയും സഖ്യകക്ഷികളുടേ ചേരിയില്‍പ്പെട്ട അമേരിക്കയും തമ്മിലാണതുതുടരുന്നത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും ഒപ്പം സാമൂഹികനിരീക്ഷകനുമായിരുന്ന ജോർജ്ജ് ഓർവെൽ ഒരു മാസികയിലെഴുതിയ  ലേഖനത്തിലായിരുന്നു ശീതയുദ്ധം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. സോവിയറ്റുയൂണിയനും പാശ്ചാത്യശക്തികൾക്കുമിടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ ശീതയുദ്ധമെന്നത് ആയുധംവച്ചുകൊണ്ട് നടത്തുന്ന നേരിട്ടുള്ള രക്തച്ചൊരിച്ചിലായിരുന്നില്ല. എന്നാല്‍ പരസ്പ്പരമുള്ള മത്സരബുദ്ധിയുടെ ബാക്കിപത്രമെന്നോണം നിരവധി രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുകയുണ്ടായി. വിയറ്റ്നാംയുദ്ധം, കൊറിയൻയുദ്ധം, അഫ്ഗാൻയുദ്ധം തുടങ്ങിയ യുദ്ധങ്ങള്‍ ശീതസമരത്തിന്റെ ജാരസന്തതികളായിരുന്നു. ശീതസമരകാലഘട്ടത്തില്‍ മറ്റുലോകരാജ്യങ്ങള്‍ അങ്ങേയറ്റം ഭയാനകമായ ഒരു അവസ്ഥാവിശേഷത്തിലാണ് കഴിഞ്ഞിരുന്നത്. ഈ ഭയപ്പാടുമൂലം  ഒട്ടുമിക്കരാജ്യങ്ങളും പലപല സൈനികഉടമ്പടികളിലൂടെ പരസ്പ്പരം ബന്ധിതരായിമാറി. ലോകത്തിലെ രണ്ട് വന്‍ശക്തികളും ആണവശക്തികളുമായ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പ്പരം ആയുധമെടുക്കാതെ പോരാടി. അതിന്റെഫലമായി അതിനൂതനമായ അനേകം പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഒരേസമയം അങ്ങേയറ്റം നശീകരണശേഷിയാര്‍ന്ന ആയുധങ്ങളും അതേസമയം മനുഷ്യവര്‍ഗ്ഗത്തിനു വളരെയധികം ഉപകാരപ്രദവുമായ പലതും കണ്ടുപിടിയ്ക്കപ്പെട്ടു.ഇക്കാലയളവില്‍ ശാസ്ത്രമേഖലയില്‍ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടമാണ് നടത്തപ്പെട്ടത്. വിവിധയിനം വാഹനങ്ങള്‍, അത്യാധുനികവിമാനങ്ങള്‍, ബഹിരാകാശ ദൌത്യങ്ങള്‍ക്കുള്ള പേടകങ്ങള്‍ എന്നിവയൊക്കെ നിര്‍മ്മിക്കപ്പെട്ടു. ഇവയില്‍പ്പലതും സിവിലിയന്‍ ആവശ്യങ്ങള്‍ക്കായും ഉപകാരപ്പെട്ടുതുടങ്ങി. എത്രയെങ്കിലും കാലങ്ങളെടുക്കുമായിരുന്ന പലപല കണ്ടെത്തലുകളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അവ ലോകത്തിനു സമ്മാനിച്ചത് ശീതയുദ്ധം സമ്മാനിച്ച അരക്ഷിതാവസ്ഥ മൂലമായിരുന്നു.


രണ്ടാംലോകമഹായുദ്ധത്തിന്റെ തുടക്കംവരെയും ലോകഗതിയെ പ്രധാനമായും നിയന്ത്രിച്ചിരുന്നത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായ ബ്രിട്ടണായിരുന്നു. എന്നാല്‍ രണ്ടാംലോകമഹായുദ്ധമായപ്പോഴേയ്ക്കും ബ്രിട്ടന്റെ അപ്രമാദിത്വം അവസാനിച്ചുതുടങ്ങിയിരുന്നു. ജര്‍മ്മനിയുടെ ശക്തമായ ആക്രമണത്താല്‍ ബ്രിട്ടണ്‍ മൂക്കുകുത്താനാരംഭിച്ചു. യുദ്ധകാലഘട്ടത്തില്‍ നിഷ്പക്ഷനായി ആദ്യമൊക്കെനിന്ന അമേരിക്ക ജപ്പാന്റെ കൈയിലിരിപ്പുകൊണ്ട് അവിചാരിതമായി യുദ്ധത്തിലേയ്ക്കിറങ്ങുകയും താമസിയാതെതന്നെ ഒരു അനിഷേധ്യരാജ്യമായി മാറുവാനാരംഭിക്കുകയും ചെയ്തു. സോവിയറ്റുയൂണിയനും ആദ്യസമയത്തെ തിരിച്ചടിയില്‍നിന്നു കരകയറി മുന്നേറാനാരംഭിച്ചു. യുദ്ധാവസാനം കണ്ടപ്പോഴേയ്ക്കും അമേരിക്കയും സോവിയറ്റുയൂണിയനും രണ്ട് ലോകവന്‍ശക്തികളായി മാറിയിരുന്നു. ബ്രിട്ടന്റെ സാമ്രാജ്യം അസ്തമിക്കുകയും പലകോളനികളും അവരില്‍നിന്നു സ്വതന്ത്രരാകുകയും ചെയ്തു. യുദ്ധാനന്തരം ലോകംപങ്കിട്ടെടുക്കാനുള്ള അമേരിക്കയുടേയും റഷ്യയുടേയും വ്യഗ്രതയും ദുരയുമാണ് സത്യത്തില്‍ ശീതയുദ്ധത്തിന്റെ മൂലകാരണമായ് വര്‍ത്തിച്ചത്. ഇരുവരുടേയും ഇടപെടലുകള്‍മൂലം യുദ്ധത്തിനായ് ഒത്തൊരുമിച്ചവര്‍ യുദ്ധാനന്തരം തെറ്റിപ്പിരിയുന്നതിലേയ്ക്കെത്തിച്ചേര്‍ന്നു.

പോട്സ്ഡാം കോണ്‍ഫറന്‍സ്

ജര്‍മ്മനി രണ്ടാംലോകമഹായുദ്ധത്തില്‍ പരാജയംസമ്മതിച്ചതോടെ 1945 ഓഗസ്റ്റില്‍ ജര്‍മ്മനിയിലെ പോട്സ്ഡാം എന്ന സ്ഥലത്തുവച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും റഷ്യയുടേയും പ്രതിനിധികള്‍ ഒരുമിച്ചുകൂടി.യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളുമായി ഉണ്ടാക്കേണ്ട കരാറുകള്‍ ചര്‍ച്ചചെയ്യാനും യൂറോപ്പിന്റെ ഗതിയെന്തെന്ന്‍ നിര്‍ണ്ണയിക്കാനുമായിരുന്നു ആറ്റ്ലി, സ്റ്റാലിന്‍, ട്രൂമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഈ കോണ്‍ഫറന്‍സിന്റെ പ്രധാന ഉദ്ദേശ്യം. ഈ കോണ്‍ഫറന്‍സില്‍വച്ച് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ തങ്ങള്‍ താമസിയാതെതന്നെ ഒരു ശക്തമായ ആയുധപരീക്ഷണം നടത്തുമെന്ന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനംകഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് ഹിരോഷിമായില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. രണ്ടുദിവസത്തിനുശേഷം നാഗസാക്കിയിലും മറ്റൊരു അണുബോംബ് വര്‍ഷിച്ചതോടെ ജപ്പാനും കീഴടങ്ങി രണ്ടാം ലോകമഹായുദ്ധത്തിനന്ത്യമാകുകയും ചെയ്തു.


ആറ്റ്ലി, ട്രൂമാന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിനിടയില്‍

പോട്സ്ഡാം കോണ്‍ഫറന്‍സില്‍വച്ച് ജര്‍മ്മനിയെ നിരായുധീകരിക്കാനും ഒപ്പം നാലുമേഖലകളായി വിഭജിച്ച് ഈ നാലുമേഖലകള്‍ ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ അധീനതയിലാക്കുവാനും  തീരുമാനിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏകദേശം യൂറോപ്പ് മുഴുവനായും നാസിജര്‍മ്മനി പിടിച്ചടക്കിയിരുന്നു. ഇതില്‍ കിഴക്കന്‍ യൂറോപ്പിനേയും ജര്‍മ്മനിയുടെ പകുതിയേയും നാസികളില്‍നിന്നു മോചിതരാക്കിയത് റഷ്യന്‍ചേരിയായിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ മോചിതരാക്കിയ ഈ രാജ്യങ്ങളില്‍ യുദ്ധാന്നതരം കമ്യൂണിസ്റ്റ്സര്‍ക്കാരുകള്‍ നിലവില്‍വരണമെന്ന്‍ സ്റ്റാലിന്‍ ആഗ്രഹിച്ചു. പൊതുതിരഞ്ഞെടുപ്പുകളോ മറ്റുപാര്‍ട്ടികളുടെ പ്രവര്‍ത്തനമോ ഇവിടം അനുവദിക്കാനാകില്ല എന്നു സ്റ്റാലിന്‍ നിലപാടെടുത്തത് പടിഞ്ഞാറന്‍ ചേരിയില്‍പ്പെട്ട അമേരിക്കയ്ക്കൊന്നും സ്വീകാര്യമായില്ല. രണ്ടാം ലോകമഹായുദ്ധാവസാനംവരെ കമ്മ്യൂണിസ്റ്റുകളെയും റഷ്യയേയും വലുതായ് ആരുംതന്നെ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ്ആശയങ്ങളെ മറ്റുരാജ്യങ്ങള്‍ അതിശക്തമായിത്തന്നെ അടിച്ചമര്‍ത്തിയിരുന്നു. പലവിധഉപരോധങ്ങളാലും നട്ടംതിരിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്കാവശ്യമായതൊക്കെയും സ്വന്തമായിത്തന്നെ സൃഷ്ടിച്ചെടുക്കേണ്ട അവസ്ഥയിലുമായിരുന്നു. ഈ അവസരത്തിലുണ്ടായ യുദ്ധത്തില്‍ തങ്ങള്‍നേടിയ അധീശത്വം കൈവിട്ടുകളഞ്ഞാല്‍ പിന്നീടൊരിക്കലും കമ്മ്യൂണിസത്തിനു നിലനില്‍പ്പുണ്ടാകില്ല എന്നു ദീര്‍ഘദര്‍ശനംചെയ്ത സ്റ്റാലിന്‍ തങ്ങളുടെ അധീനതയിലും നിയന്ത്രണത്തിലുമുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുണ്ടാക്കുന്നതില്‍ ബദ്ധശ്രദ്ധനായി നിലകൊണ്ടു.

ബെര്‍ലിന്‍ മതില്‍

കിഴക്കന്‍ജര്‍മ്മനിയെ സോവിയറ്റുയൂണിയന്‍ കമ്മ്യൂണിസ്റ്റുവത്ക്കരിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന പടിഞ്ഞാറന്‍ജര്‍മ്മനിയില്‍ ഒരു ജനാധിപത്യഗവണ്മെന്റിനു രൂപംനല്‍കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള ഭാഗം ജര്‍മ്മന്‍ ഡെമോക്രാറ്റിക്റിപ്പബ്ലിക് എന്നും പടിഞ്ഞാറന്ചേരിയുടേത് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി എന്നുമറിയപ്പെട്ടു. ജര്‍മ്മനിയുടെ തലസ്ഥാനമായിരുന്ന ബെര്‍ലിന്‍  കിഴക്കന്‍ പടിഞ്ഞാറന്‍ എന്നിങ്ങനെ രണ്ടായിമുറിക്കപ്പെട്ടു. സമ്പൽസമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെമുന്നിലായിരുന്നു. അതുകൊണ്ടുതന്നെ പൂര്‍വ്വജര്‍മ്മനിയില്‍നിന്നു പശ്ചിമജർമ്മനിയിലേയ്ക്ക് വളരെവലിയതോതിലുള്ള അഭയാര്‍ത്ഥിപ്രവാഹമുണ്ടായി. മാത്രമല്ല ഇരുജര്‍മ്മനികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുകയും ഒരു യുദ്ധസമാന അന്തരീക്ഷം സംജാതമാകുകയും ചെയ്തതോടെ 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ്സർക്കാർ ഇരുജർമ്മനികളെയും വേർതിരിച്ചുകൊണ്ട് 150 കിലോമീറ്റര്‍ നീളത്തില്‍ ഒരു മതിൽ തീർക്കുകയുണ്ടായി. ഇതാണ്‌ ചരിത്രപ്രസിദ്ധമായ ബെർലിൻമതിൽ. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തുനിന്നു കൂട്ടത്തോടെയുള്ള അഭയാര്‍ത്ഥിപ്രവാഹം കമ്മ്യൂണിസത്തിനു അപകടംവരുത്തിവയ്ക്കുമെന്ന്‍ മനസ്സിലാക്കിയ സ്റ്റാലിന്‍ പശ്ചിമജർമ്മനിയ്ക്കെതിരേ ഉപരോധവുമേര്‍പ്പെടുത്തി.

ഈ ഉപരോധത്തില്‍ പശ്ചിമജർമ്മനിയും ജനങ്ങളും വലഞ്ഞെങ്കിലും അമേരിക്കയുടെ സമയോജിതമായ ഇടപെടല്‍മൂലം അവര്‍ക്ക് അതിനെ അതിജീവിക്കുവാന്‍കഴിഞ്ഞു. അമേരിക്കന്‍ കാര്‍ഗോ വിമാനങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാസാധനങ്ങളും വലിയ മുടക്കംകൂടാതെ എത്തിച്ചുകൊടുത്തു. ഈ കാര്‍ഗോഷിപ്പിംഗാണ് ചരിത്രപ്രസിദ്ധമായ ബെര്‍ലിന്‍ എയര്‍ലിഫ്റ്റ് എന്നറിയപ്പെടുന്നത്. ഒടുവില്‍ ഉപരോധം ഒരു പരാജയമാണെന്ന്‍ കണ്ടതോടെ സ്റ്റാലിന്‍ അത് പിന്‍വലിക്കുകയുണ്ടായി. 1990 കളില്‍ ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ്ഭരണകൂടം തകര്‍ന്നതോടെയുണ്ടായ ജനകീയ മുന്നേറ്റത്തെതുടര്‍ന്ന്‍ കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ബെര്‍ലിന്‍മതിലും തകര്‍ന്നുവീണു.

ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീഴുന്നു..


പല രാജ്യങ്ങള്‍തമ്മിലും രണ്ടാംലോകമഹായുദ്ധസമയത്തുണ്ടായിരുന്ന സൌഹാര്‍ദ്ധവും സഖ്യവുമൊക്കെ ആ യുദ്ധത്തിന്റെ അവസാനത്തോടെ ഇല്ലാതായി. ആശയപരമായ വ്യത്യസ്തതയാല്‍ ലോകം രണ്ടുചേരികളായിപ്പിരിഞ്ഞു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്ചേരിയും മറ്റേത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്തചേരിയും. ഒട്ടുമിക്കലോകരാജ്യങ്ങളും രണ്ടിലേതെങ്കിലുമൊരു ചേരിയില്‍ച്ചേരാന്‍ നിര്‍ബന്ധിതരായി. ഈ അവസരത്തില്‍ നമ്മുടെ രാജ്യം സ്വീകരിച്ച ചേരിചേരാനയം വളരെ പ്രസിദ്ധമാണ്.പരസ്പ്പരം ശത്രുതവച്ചുപുലര്‍ത്തിയിരുന്ന് ഇരുചേരികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് ലോകഗതിയിലുണ്ടായ പല പ്രധാനസംഭവവികാസങ്ങള്‍ക്കുംകാരണം ആശയപമായവെറുപ്പും രാഷ്ട്രീയഅവിശ്വാസവും അടിസ്ഥാനമാക്കി നിലനിന്നിരുന്ന ശീതയുദ്ധമെന്ന വൈരം ഒന്നുമാത്രമായിരുന്നു.
തുടരും.......


ശ്രീക്കുട്ടന്‍