Wednesday, April 9, 2014

ഉത്സവസമാപനദിനം

"അപ്പോള്‍ ഇത്തവണയും കുറുപ്പ് ചേട്ടന്‍ തന്നയാണല്ലേ ഉത്സവക്കമ്മറ്റി പ്രസിഡന്റ്?".

ചായ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടപ്പന്‍ നാണുവിനോടായി ചോദിച്ചു.

"പിന്നല്ലാതേ. അതു പിന്നെ കുറുപ്പ് ചേട്ടനെക്കൊണ്ടല്ലാതെ ആരെക്കൊണ്ട് ഉത്സവം ഗംഭീരായിട്ട് നടത്താന്‍ പറ്റും. കഴിഞ്ഞതവണത്തെ ഉത്സവം എന്നാ പൊടിപ്പായിരുന്നു. ഹൊ..പിന്നെ പ്ലാപ്പനയിലെ കുമാരന്‍ നായര്‍ക്ക് ഇത്തവണ നല്ല താല്‍പ്പര്യമൊണ്ടാരു‍ന്നു. പക്ഷേ സപ്പോര്‍ട്ട് കൂടുതലും കുറുപ്പിനായിരുന്നു. ഇരുകൂട്ടരും ഒന്നും രണ്ടും പറഞ്ഞ് ഇച്ചിരി മുഷിച്ചിലൊക്കെയുണ്ടാക്കേം ചെയ്തു. ഒടുവില്‍ കുമാരന്‍ നായരും കൂട്ടരും കമ്മറ്റീന്ന്‍ എറങ്ങിപ്പോയി. ആ നായര് അല്‍പ്പം വാശിയിലാണെന്നു തോന്നുന്നു.എന്തായാലും ഇത്തവണ ഉത്സവത്തിന് എന്തെങ്കിലുമൊക്കെ നടക്കും."

എണ്ണയില്‍ കിടന്നു തുള്ളിക്കളിക്കുന്ന പരിപ്പുവടകളിളക്കിക്കൊണ്ട് നാണു പറഞ്ഞു.

"ഹൊ ഒരു പുല്ലും നടക്കൂല്ല. പഴയതുപോലെ ഗംഭീരമായിട്ട് ഉത്സവം നടക്കും. കുറുപ്പേട്ടന്‍ മുന്നീ നിന്ന്‍ നടത്തും. അത്ര തന്നെ. പിരിവെന്നാണു തൊടങ്ങുന്നതെന്നു വല്ലോമറിയാവോ നാണുവണ്ണാ. അതിന്റെ കൂടെ കൂടിയാ ചുമ്മാ ചെലവെങ്കിലും നടക്കൂല്ലോ"

"എടാ കുട്ടപ്പാ. പിരിവിനായിട്ട് നടക്കാതെ നെനക്കു വല്ല ജോലിക്കും പൊക്കൂടേടാ. ഇപ്പോ ഉച്ചവരെ വല്ല വെട്ടേം കെളക്കേം ചെയ്താ രൂപാ അഞ്ഞൂറാ കിട്ടണത്.അല്ലെങ്കി തന്നെ നിനക്ക് മേശിരിപ്പണിക്ക് പൊക്കൂടേ. നീ അതല്ലേ ചെയ്തോണ്ടിരുന്നത്".

"പൊന്നു നാണുവേട്ടാ പണ്ടത്തെപ്പോലെ മേലാഞ്ഞിട്ടല്ലേ. നടുവൊക്കെ കൊഴപ്പത്തിലാ. അന്നു കെട്ടിടത്തിന്റെ മോളീന്ന്‍ വീണതിപ്പിന്നെ ആകെ എടങ്ങേറാ. മണിയന്‍ മേസ്തിരി എന്നും വിളിക്കുന്നൊണ്ട്. പക്ഷേ ഞാനിനി എന്തായാലും മേശിരിപ്പണിക്കൊന്നും പോണില്ല.അല്ല ഉത്സവത്തിനു നാണുവേട്ടനു കച്ചോടം കാണുമല്ലോ. എന്നെക്കൂടി നിര്‍ത്തിക്കൂടേ?"

"ഞാനിങ്ങനെയെങ്കിലും ജീവിക്കണത് നെനക്കൊട്ടും പിടിക്കണില്ലല്ലേടാ. രണ്ടുകൊല്ലം മുമ്പ് നിന്നെക്കൂടെ നിര്‍ത്തിയതിന്റെ ക്ഷീണം ഒന്നു മാറിവരുന്നതേയുള്ളു"

"അതു ചേട്ടാ അന്നൊരബദ്ധം പറ്റിയതല്ലേ. ചായ ചൂടില്ലെന്നും പറഞ്ഞെന്റെ തന്തക്കു വിളിച്ചാ ഞാന്‍ പിന്നെന്തോ ചെയ്യണം. എനിക്കു ദേക്ഷ്യം വന്നപ്പം ഞാനവന്റെ ചെപ്പക്കൊന്നു കൊടുത്തു. അതിനവന്‍ ആളിനെകൂട്ടി വന്ന്‍ കടതല്ലിപ്പൊളിച്ചതും ചേട്ടനെ തല്ലിയതും എന്റെ കുറ്റമാണോ. എനിക്കും പൂരെക്കിട്ടിയല്ലോ അന്ന്‍"

"ഹേയ് നിന്റെ കുറ്റമല്ല. എന്റെ മാത്രം കുറ്റമാണ്. പണിയൊന്നുമില്ലാതെ തെണ്ടി നടക്കണകണ്ടപ്പം പിടിച്ചു കടയില്‍ നിര്‍ത്തിയത് എന്റെ തെറ്റു തന്നെയാണു"

"എന്റെ പൊന്നു ചേട്ടാ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇത്തവണ ഞാന്‍ ഒരു കുഴപ്പവുമൊണ്ടാക്കില്ല. അമ്മച്ചിയാണെ സത്യം. എന്നെക്കൂടി നിര്‍ത്തണം. ഇത്തവണത്തെ കച്ചവടം നമുക്കു പൊടിപൊടിക്കണം".

"ങ്..ഹാ നമുക്കാലോചിക്കാം. നീ പോയി ഒരു കൊടം വെള്ളം കോരിക്കൊണ്ടു വാ"

ഒരു തടിയന്‍ കുടമെടുത്ത് കുട്ടപ്പന് കൊടുത്തിട്ട് നാണുനായര്‍ അടുപ്പില്‍ നിന്നും എണ്ണപ്പാത്രമിറക്കിവച്ചു. ഗ്ലാസ്സിലുണ്ടായിരുന്ന ചായ ഒച്ചയുണ്ടാക്കി അകത്തേയ്ക്കിറക്കിയിട്ട് ഗ്ലാസ്സ് മേശമേല്‍ വച്ചശേഷം കുടവുമെടുത്ത് കുട്ടപ്പന്‍ മെല്ലെ അടുത്തവീട്ടിലെ കിണറ്റിന്‍ കരയിലേയ്ക്ക് നടന്നു.

കുട്ടപ്പനു വയസ്സ് പത്തിരുപത്താറായി. അകന്ന ബന്ധത്തിലുള്ള ഒരു അമ്മുമ്മ മാത്രമേ അവനു ആകെയുള്ളു. അച്ഛനുമമ്മയുമൊക്കെ അവന്റെ ചെറുപ്പത്തിലേ മരിച്ചു. ആളല്‍പ്പം വശപ്പിശകായതുകൊണ്ടും  കയ്യിലിരുപ്പിന്റെ ഗുണംകൊണ്ടും ഇടക്കിടയ്ക്ക് നല്ലത് കിട്ടാറുണ്ട്. നിസ്സാരകാര്യങ്ങള്‍ പോലും കുട്ടപ്പന്റെ മുമ്പിലെത്തിയാല്‍ ഒരു കര്‍ഫ്യൂ പ്രഘ്യാപിക്കുന്ന അളവിലാക്കി മാറ്റാന്‍ വല്ലാത്ത കഴിവാണാശാനു. ചന്തയില്‍ മുറുക്കാന്‍ കച്ചവടം ചെയ്യുന്ന സരസാക്ഷിയമ്മയുടെ ഇളയമകള്‍ രമയുമായി ആശാനൊരു ചെറിയ ചുറ്റിക്കളിയുണ്ട്. സരസാക്ഷിയമ്മ അറിയുന്നതോടുകൂടി അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവും.

ഉത്സവത്തിന് കൊടിയേറിയതോടെ നാണുനായരുടെ ചായക്കടയില്‍ തിരക്കു കൂടി. ചായകൊടുക്കുവാനും എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിനും പൈസ മേടിക്കുന്നതിനും എല്ലാം സമയം കിട്ടാതായതോടെ നായര്‍ എന്തെങ്കിലും വരട്ടെ എന്നുകരുതി കുട്ടപ്പനെ തന്റെ അസ്സിസ്റ്റന്റായി നിയമിച്ചു. പണ്ടു കിട്ടിയതിന്റെ വേദന ഇപ്പോഴും മാറാത്തതുകൊണ്ട് നിയമനത്തിനുമുമ്പു തന്നെ കുട്ടപ്പനായി ഒണ്‍ അവര്‍ ഉപദേശക്ലാസ്സുമെടുത്തിരുന്നു നാണുനായര്‍. ആശാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ച അരുമശിഷ്യന്‍ പറന്നു പറന്നു പണിയെടുത്തുകൊണ്ടിരുന്നു.

"സുമതിയേ നാളെമൊതല്‍ ഒരു രണ്ടുലിറ്റര്‍ പാലുകൂടി വേണ്ടിവരും കേട്ടോ"

വൈകിട്ട് പാലുമായി പാല്‍ക്കാരി സുമതി വന്നപ്പോ നാണുനായര്‍ പറഞ്ഞു.

"എന്റെ നാണ്വേട്ടാ കറവ കൊറവാണു. ഇതു തന്നെ പാടാണ്. അതോണ്ട് കൂടുതലു വേണോങ്കി സൊസൈറ്റീന്ന്‍ മേടിക്കണം".

മേത്തിട്ടിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പുതൊടച്ചുകൊണ്ട് സുമതി പറഞ്ഞു.


"എന്താ സുമതി അതിനെടയ്ക്കു നിന്റെ കറവ വറ്റിയോ"

കയ്യിലിരുന്ന ചായഗ്ലാസ്സ് ചുണ്ടോടു ചേര്‍ത്തുകൊണ്ട് സുമതിയെതന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ ചോദിച്ചു.

"ത്..ഫാ നാറീ..."

സുമതിയുടെ ശക്തിമത്തായ ആ ആട്ടില്‍ കടമുഴുവന്‍ തകര്‍ന്നുവീണതായി നാണുനായര്‍ക്കു തോന്നി. കുട്ടപ്പന്റെ കയ്യിലിരുന്ന ഗ്ലാസ്സും ചായയും തറയില്‍ വീണു തവിടുപൊടിയായി.

ചവിട്ടിക്കുലുക്കി സുമതി നടന്നുപോയപ്പോള്‍ നാണുനായര്‍ കുട്ടപ്പനെ അതിരൂക്ഷമായൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ കുട്ടപ്പന്‍ കുനിഞ്ഞ് തറയില്‍ ചിതറിക്കിടന്ന ഗ്ലാസ്സ് കഷണങ്ങള്‍ കടലാസില്‍ പെറുക്കിയെടുത്തു.

ഉത്സവം കൊഴുക്കുകയായിരുന്നു. ഇതിനിടക്കു ഉത്സവകമ്മിറ്റിപ്രസിഡന്റ് കുറുപ്പും കുമാരന്‍ നായരും തമ്മില്‍ പലയിടത്തുവച്ചും ചില്ലറ വാഗ്വാദങ്ങളൊക്കെയുണ്ടായി. ഭൂരിപക്ഷപിന്തുണയുള്ള കുറുപ്പിനെ നേരിട്ടൊന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാമായിരുന്ന കുമാരന്‍ നായര്‍ ഉത്സവം തീരുന്നതിനിടയ്ക്കു ഒരു പണി കൊടുപ്പിക്കുന്നതിനായി ഒന്നുരണ്ടുപേരെ രഹസ്യമായി എടപാടു ചെയ്തു. ഫേമസ് കൊട്ടേഷന്‍ താരങ്ങളായ കവടി സുജി, എരപ്പന്‍ പ്രകാശന്‍ എന്നിവര്‍ സസന്തോഷം ആ കൊട്ടേഷനേറ്റെടുത്തു.

"കൂടുതലൊന്നും ചെയ്യണ്ട. മറ്റന്നാള്‍ തീരുവടിയാണ്. എഴുന്നള്ളത്തും മറ്റും അമ്പലത്തില്‍ കേറുന്ന സമയത്ത് നിങ്ങളതൊന്നു കലക്കണം. അത്രേയുള്ളു. കുറുപ്പിന്റെ അഹങ്കാരം അതോടെ തീര്‍ന്നുകൊള്ളും. എനിക്കതു മതി. പിന്നൊരു കാര്യം ഞാനാണിതു ചെയ്യിപ്പിച്ചതെന്നു ഒരു ഈച്ചക്കുഞ്ഞുപോലുമറിയരുതു."

മടിയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്ത് നീട്ടിക്കൊണ്ട് കുമാരന്‍ നായര്‍ പ്രകാശനെ നോക്കി.


"നിങ്ങള്‍ ധൈര്യമായിപ്പോവീന്‍ നായരേ. ഇതു ഞങ്ങളേറ്റു".

പണം വാങ്ങി മടിയില്‍ വച്ചിട്ട് പ്രകാശന്‍ മറുകയ്യിലിരുന്ന കത്തികൊണ്ട് മുഖമൊന്നു ചൊറിഞ്ഞു.

"എടാ കുട്ടപ്പാ നീ പെണ്ണുങ്ങളേം വായിനോക്കി നിക്കാതെ വല്ലതും ചെയ്യടാ".

കടയിലെ തിരക്കില്‍ പരവേശപ്പെട്ടു നാണു നായര്‍ കുട്ടപ്പനോടായി പറഞ്ഞു. സമയം സന്ധ്യയാവാറായി. താലപ്പൊലിയേന്തിയ ബാലികമാരും അവരുടെ കൂടെയുള്ള അംഗനമാരും പിന്നെ ചെണ്ടമേളവും തെയ്യവും ആനയും എല്ലാമായി എഴുന്നള്ളത്ത് അമ്പലത്തിനു മുമ്പിലെത്താറായി. എല്ലാത്തിന്റേയും മുന്‍ പന്തിയില്‍ തന്നെ പ്രസിഡന്റ് കുറുപ്പും പരിവാരങ്ങളും ഉണ്ടായിരുന്നു. അല്‍പ്പം അകലെയായി മാറി നിന്ന കുമാരന്‍ നായര്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.‍ നാണുനായരുടെ ചായക്കടയുടെ കോലായില്‍ നില്‍ക്കുന്ന സുജിയേയും പ്രകാശനേയും കണ്ട കുമാരന്‍ നായര്‍ കണ്ണുകൊണ്ടവരോടു കാര്യമന്യോഷിച്ചു. പ്രകാശന്‍ തന്റെ കയ്യില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന നാടന്‍ ബോംബ് നായരെക്കാട്ടി എല്ലാം ശരിയാ​ണെന്ന ഭാവത്തില്‍ കണ്ണടച്ചുകാട്ടി. നായര്‍ കുറച്ചുകൂടി ഒതുങ്ങിനിന്നു. 

താലപ്പൊലിയുടെ കൂടെ വരുന്ന തന്റെ ലവര്‍ രമയെക്കണ്ടതും കുട്ടപ്പന്റെ മനസ്സില്‍ നൂറു കതിനകള്‍ ഒരുമിച്ചു പൊട്ടി. തന്നെ തിരയുന്ന അവളുടെ മിഴികളുമായി കുട്ടപ്പന്റെ കണ്ണുകള്‍ കൂട്ടിയിടിച്ചു. ആവേശം മൂത്ത കുട്ടപ്പന്‍ മുന്നോട്ടൊന്നാഞ്ഞതും തറയില്‍ കിടന്ന പഴത്തൊലിയില്‍ തെന്നി കയ്യിലിരുന്ന ചൂടു ചായ മുന്‍പില്‍ നിന്ന പ്രകാശന്റെ പുറത്തേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. ചൂടുചായ പുറത്തുവീണ പ്രകാശന്‍ അലറിക്കൊണ്ട് ഒന്നു കുതിച്ചുപൊങ്ങി. കയ്യിലിരുന്ന പൊതി എവിടേയ്ക്കോ തെറിച്ചുപോയി. ചെണ്ടമേളത്തിന്റെ ബഹളത്തിലും ആര്‍പ്പുവിളിയിലും ഇതൊന്നുമറിയാതെ എഴുന്നള്ളത്ത് മുഞ്ഞോട്ടു നീങ്ങി. പെട്ടന്നാണതുണ്ടായത്. ആ പ്രദേശം മുഴുവന്‍ കിടുങ്ങിവിറയ്ക്കുന്നതരത്തില്‍ ഒരു ഒച്ചയോടെ നാണുനായരുടെ ചായക്കടയുടെ ഒരു ഭാഗം ആകാശത്തേക്കുയര്‍ന്നു ചിതറി. ആ ഭാഗം മുഴുവന്‍ പുകകൊണ്ടു മൂടി. അന്തം വിട്ട ആള്‍ക്കാര്‍ നിലവിളിയും ബഹളവുമായി നാലുപാടും ചിതറിയോടി. ബഹളം കണ്ട് വിരണ്ട് പരക്കം പാഞ്ഞ ആനയുടെ പുറത്തുനിന്നും വീഴാതിരിക്കുവന്‍ പോറ്റി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിനകം പുകയെല്ലാമടങ്ങുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തപ്പോള്‍.....

പ്രകാശന്റെ കയ്യില്‍ നിന്നും തെറിച്ചുപോയ നാടന്‍ബോംബ് ചെന്നുവീണത് നാണുനായരുടെ സ്റ്റൊവ്വിനടുത്തായിട്ടായിരുന്നു. നിമിഷങ്ങള്‍ക്കകം സ്റ്റൌവ്വിന്റെ ചൂടിനോടുള്ള ദേക്ഷ്യം തീര്‍ക്കാനെന്നോണം നാടന്‍ ബോംബ് അതിന്റെ തനിക്കൊണം കാണിച്ചതു മൂലമാണ് ആ മഹനീയമായ പൊട്ടിത്തെറിയുണ്ടായത്. നാണുനായരുടെ ചായക്കടയുടെ ചെറിയൊരവശിഷ്ടം മാത്രം ബാക്കിയായി. തിരിച്ചറിയാന്‍ വയ്യാത്തവിധം രൂപം മാറിപ്പോയ നാണുനായര്‍, ഭാഗികമായി തകര്‍ന്നുതരിപ്പണമായ കുട്ടപ്പന്‍, പ്രകാശന്‍ എന്നീ മാന്യമഹാജനങ്ങളേയും വഹിച്ചുകൊണ്ടുള്ള വാഹനം ആശുപത്രിയിലേയ്ക്കു കുതിച്ചുകൊണ്ടിരുന്നു. ആന ഇടഞ്ഞപ്പോള്‍ പലരും പലവഴിക്കോടിയപ്പോള്‍ അതിനൊപ്പം ഓടുകയും അല്‍പ്പമകലെയുണ്ടായിരുന്ന‍ കല്ലുവെട്ടുകുഴിയില്‍ വീണു കാലൊടിഞ്ഞ് ബോധം മറഞ്ഞുപോയ കുമാരന്‍ നായരുടെ‍ ബോധം അപ്പോഴും വന്നിരുന്നില്ല. കടയുടെ സൈഡില്‍ നിന്ന കവടി സുജി ഓടിയവഴിയില്‍ പുല്ലുകള്‍ മുളച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. പലവഴിക്കോടിയ ചെണ്ടക്കാരും തെയ്യക്കാരും വഴിയറിയാതെ ഇരുട്ടത്ത് ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു. കമ്മറ്റിപ്രസിഡന്റ് കുറുപ്പും കുറച്ചു സില്‍ബന്ധികളും മാത്രം ആളൊഴിഞ്ഞ പറമ്പില്‍ അന്ധാളിച്ചെന്നവണ്ണം നില്‍ക്കുന്നുണ്ടായിരുന്നു

ശുഭം

ശ്രീക്കുട്ടന്‍

Monday, April 7, 2014

ചെറിയ ചില അറിവുകള്‍ - ഭാഗം 2

പലയിടത്തായി ചിതറിപ്പോയവ ഒരുമിച്ചൊരിടത്താക്കാനുള്ള ഒരു ശ്രമം മാത്രം. ഒന്നുമെന്റേതല്ല. പലയിടത്തുനിന്നുമായ് ശേഖരിച്ചിട്ടുള്ളതും കേട്ടറിവുകളുടേയും വായിച്ചറിവിന്റേയും മറ്റും അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു ശ്രമം മാത്രം. വിട്ടുപോയിട്ടുള്ളവ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ ചേര്‍ത്തു സഹായിക്കുക.  ഈ കുറിപ്പിന്റെ ആദ്യഭാഗം താഴെയുള്ള ലിങ്കില്‍ നോക്കിയാല്‍ നോക്കിക്കാണാവുന്നതാണ്.

ചെറിയ ചില അറിവുകള്‍ - ഭാഗം 1


അഷ്ടദിക്പാലര്‍

1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍

ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് അഗ്നിയും യമന്‍ തെക്കും തെക്കുപടിഞ്ഞാറു നിര്യതിയും വരുണന്‍ പടിഞ്ഞാറും വായു വടക്കുപടിഞ്ഞാറും കുബേരന്‍ വടക്കും ശിവന്‍ വടക്കുകിഴക്കുഭാഗവും കാത്തുസൂക്ഷിക്കുന്നു.

അഷ്ട ദിഗ്ഗജങ്ങള്‍

1. ഐരാവതം
2. പണ്ടരീകാന്‍
3. വാമനന്‍
4. കുമുദന്‍
5. അഞ്ചനന്‍
6. പുഷ്പദന്‍
7. സാര്‍വ ഭൌമന്‍
8. സുപ്രതീകന്‍

അഷ്ടദിക്കുകളിലായ് നിലയുറപ്പിച്ചിരിക്കുന്ന ഗജശ്രേഷ്ടന്മാരാണ് അഷ്ട ദിഗ്ഗജങ്ങള്‍.

അഷ്ടവൈദ്യമ്മാര്‍

1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചിരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

എട്ടുവീട്ടില്‍ പിള്ളമാര്‍

1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള

തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍

1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍

വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം.

നവരത്നങ്ങള്‍

1. വജ്രം
2. മരതകം
3. പുഷ്യരാഗം
4. വൈഡൂര്യം
5. ഇന്ദ്രനീലം
6. ഗോമേദകം
7. പവിഴം
8. മുത്ത്
9. മാണിക്യം

ജ്യോതിഷപ്രകാരമുള്ള നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നവരത്നങ്ങള്‍. വജ്രം ശുക്രനേയും മരതകം ബുധനേയും പുഷ്യരാഗം വ്യാഴത്തേയും വൈഡൂര്യം കേതുവിനേയും ഇന്ദ്രനീലം ശനിയേയും ഗോമേദകം രാഹുവിനേയും പവിഴം ചൊവ്വയേയും മുത്ത് ചന്ദ്രനേയും മാണിക്യം സൂര്യനേയും പ്രതിനിദാനം ചെയ്യുന്നു.

നവഗ്രഹങ്ങള്‍ - ജ്യോതിഷ പ്രകാരം

1. സൂര്യന്‍
2. ചന്ദ്രന്‍
3. ചൊവ്വ
4. ബുധന്‍
5. വ്യാഴം
6. ശുക്രന്‍
7. ശനി
8. രാഹു
9. കേതു

നവരസങ്ങള്‍

1. ശൃംഗാരം
2. കരുണം
3. വീരം
4. രൌദ്രം
5. ഹാസ്യം
6. ഭയാനകം
7. ബീഭത്സം
8. അത്ഭുതം
9. ശാന്തം

രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. ശോകമാണ് കരുണത്തിന്റെ സ്ഥായിഭാവം.ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്.മറ്റുള്ളവർ ചെയ്യുന്ന ദ്രോഹപ്രവര്‍ത്തികള്‍ക്ക് പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാണ് രൌദ്രം. ഹാസ്യത്തിന്റെ ഭാവം ചിരിയാണ്.വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ചിരിക്ക് കാരണം. ഭയമെന്ന ഭാവത്തിന്റെ ആത്മാവാണ് ഭയാനകം. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളുടേയും വാര്‍ത്തകളുടേയും ഭാവമാണ് അത്ഭുതം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം.

അര്‍ജ്ജുനന്റെ 10 പേരുകള്‍

1. അര്‍ജ്ജുനന്‍
2. ഫള്‍ഗുണന്‍
3. പാര്‍ത്ഥന്‍
4. വിജയന്‍
5. കിരീടി
6. ശ്വേതവാഹനന്‍
7. ധനഞ്ജയന്‍
8. ബീഭത്സു
9. സവ്യസാചി
10.ജിഷ്ണു

"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും,
വിശ്രുതമായപേർ പിന്നെ കിരീടിയും
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും
ഭീതീഹരം സവ്യസാചി വിഭത്സുവും
പത്തുനാമങ്ങളും നിത്യം ജപിക്കലോ
നിത്യഭയങ്ങളകന്നുപോം നിശ്ചയം"

അര്‍ജ്ജുനന് ഈ പത്തുപേരുകള്‍ കിട്ടാന്‍ കാരണം.

വെളുപ്പുനിറമുള്ളവനായതുകൊണ്ട് അര്‍ജ്ജുനന്‍ എന്നും ഫാള്‍ഗുണമാസത്തില്‍ ജനിച്ചതുകൊണ്ട് ഫള്‍ഗുണന്‍ എന്നും പൃഥയുടെ പുത്രന്‍ (കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്) ആയതുകൊണ്ട് പാര്‍ത്ഥന്‍ എന്നും ആയോധനവിദ്യകളില്‍ എല്ലാം ജയിച്ചതുകൊണ്ട് വിജയനെന്നും ഇന്ദ്രന്‍ ദേവസിംഹാസനത്തില്‍ ഇരുത്തി തന്റെ കിരീടമണിയിച്ചതുകൊണ്ട് കിരീടിയെന്നും വെളുത്ത നിറമുള്ള കുതിര വാഹനമാക്കിയതുകൊണ്ട് ശ്വേതവാഹനന്‍ എന്നും രാജസൂയയാഗത്തില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തിയതുകൊണ്ട് ധനഞ്ജയന്‍ എന്നും ശത്രുക്കള്‍ എപ്പോഴും ഭയപ്പാടോടുകൂടി നോക്കിക്കാണുന്നവനായതുകൊണ്ട് ബീഭത്സു എന്നും ഇരുകയ്യിലും വില്ലേന്തി ഇരട്ട ലക്ഷ്യങ്ങളിലേക്ക് ഒരേസമയം അമ്പെയ്യുന്നവനായതുകൊണ്ട് സവ്യസാചി എന്നും വിഷ്ണുവിനു(കൃഷ്ണന്‍) പ്രീയങ്കരനായതുകൊണ്ട് ജിഷ്ണു എന്നും അറിയപ്പെടുന്നു.

ദശാവതാരങ്ങള്‍

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

ഹിന്ദു പുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളാണു ദശാവതാരങ്ങള്‍ എന്നറിയപ്പെടുന്നത്. ബലരാമനെ ഒഴിവാക്കി ബുദ്ധനെ ഉള്‍പ്പെടുത്തിയും ദശാവതാരസങ്കല്‍പ്പമുണ്ട്. എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. കൃതയുഗം(സത്യയുഗം),ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങിനെയാണു നാലു യുഗങ്ങള്‍. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. അവതാരങ്ങളില്‍ കല്‍ക്കി അവതാരം ഇതേവരെ ഉണ്ടായിട്ടില്ല.കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും എന്നാണ് സങ്കല്‍പ്പം.

പത്ത് മുഖ്യ ഉപനിഷത്തുക്കള്‍

1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡൂക്യോപനിഷദ്
7. തൈത്തിരീയോപനിഷദ്
8. ഐതരേയോപനിഷത്ത്
9. ചാന്ദോഗ്യോപനിഷദ്
10.ബൃഹദാരണ്യകോപനിഷത്ത്

ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനമുള്ള വേദാന്തം എന്ന അര്‍ത്ഥഗുണമുള്‍ക്കൊള്ളുന്നതാണിവ. ഉപനിഷത്തുക്കള്‍ 108 എണ്ണമാണുള്ളത്. എന്നാല്‍ അവയില്‍ ഏറ്റവും മുഖ്യമായിട്ടുള്ളത് പത്ത് ഉപനിഷത്തുക്കളാണ്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുകളില്‍ പലതും ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നത്. ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌.

പറയിപെറ്റ പന്തിരുകുലം

1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് വിധിവശാല്‍ പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. ജനിച്ച സമയത്തുതന്നെ കുഞ്ഞിനു വായുണ്ടോ എന്ന്‍ വരരുചി പത്നിയോട് തിരക്കുകയും കുട്ടിക്ക് വായുണ്ടെന്ന്‍  അവര്‍ മറുപടി പറയുമ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചേക്കൂ എന്നും വാ കീറിയ ദൈവം ഇരയും നല്‍കും എന്ന്‍ വരരുചി പറയുകയും ചെയ്യുമായിരുന്നു. അപ്രകാരം പലയിടങ്ങളിലായുപേക്ഷിക്കപ്പെട്ട് പന്ത്രണ്ട് കുട്ടികളെ സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന പുസ്തകത്തില്‍ ഇവരെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്.

പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഒരു ശ്ലോകം.

"മേളത്തോളഗ്നിഹോത്രീ രാജകനുളിയനൂർ
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും
നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര -
ങ്കത്തെഴും പാണനാരും
നേരേ നാരായണ ഭ്രാന്തനുമുടനകവൂർ-
ചാത്തനും പാകനാരും"


ഈരേഴു പതിനാലു ലോകങ്ങള്‍

1. സത്യലോകം
2. ജനക്‌ ലോകം
3. തപോലോകം
4. മഹാര്‍ലോകം
5. സ്വര്‍ഗ്ഗലോകം
6. ഭുവര്‍ലോകം
7. ഭൂലോകം
8. അതലലോകം
9. വിതലലോകം
10.സുതലലോകം
11.തലാതലലോകം
12.മഹാതലലോകം
13.രസാതലലോകം
14.പാതാളലോകം

സമസ്ത ചരാചരങ്ങളുടെയും നിവാസസ്ഥലമാണ് ലോകം അഥവാ പ്രപഞ്ചം. അതലം, വിതലം, നിതലം, സുതലം, തലാതലം, മഹാതലം, രസാതലം എന്നിങ്ങനെ കീഴ്ലോകങ്ങള്‍ ഏഴെണ്ണവും ഭുലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നീ ഏഴു മേല്‍ലോകങ്ങളും ആണുള്ളത്. ഇവ ചതുര്‍ദ്ദശലോകങ്ങള്‍ അഥവാ ഈരേഴു പതിനാല് ലോകങ്ങള്‍ എന്നറിയപ്പെടുന്നു.

പതിനെട്ടു പുരാണങ്ങള്‍

1. ബ്രഹ്മപുരാണം
2. വിഷ്ണുപുരാണം
3. ശിവപുരാണം
4. ഭാഗവതപുരാണം
5. പദ്മപുരാണം
6. നാരദപുരാണം
7. മാർക്കണ്ഡേയപുരാണം
8. ഭവിഷ്യപുരാണം
9. ലിംഗപുരാണം
10.വരാഹപുരാണം
11.ബ്രഹ്മവൈവർത്തപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.മത്സ്യപുരാണം
15.കൂർമ്മപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.അഗ്നിപുരാണം

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകളാണു കൂടുതലായും പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങളും പുരാണങ്ങളിലുണ്ട്. വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്.


(തുടരും...)

ശ്രീക്കുട്ടന്‍