Thursday, January 30, 2014

ഷെര്‍ലക് ഹോംസ്

ലോകസാഹിത്യചരിത്രത്തില്‍ അപസര്‍പ്പകസാഹിത്യം എന്നതിന് ഒരു മുഖമുണ്ടാക്കിയതും ലോകംമുഴുവന്‍ ഭ്രാന്തമായ ആരാധനയോടെ ഒരു കഥാപാത്രത്തെ നോക്കികാണുവാന്‍ ഇടയാക്കിയതും സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വിഖ്യാത സ്കോട്ടിഷ് എഴുത്തുകാരന്‍ മൂലമാണ്. കുറ്റാന്വേഷണത്തിന്റെ അവസാനവാക്കായ ഷെർലക്ഹോംസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണദ്ദേഹം വിശ്വവിശ്രുതനായി തീര്‍ന്നത്. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് സാഹിത്യമേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇരുപതു വയസ്സാകുന്നതിനുമുന്നേ തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ധാരാളം ചരിത്ര, ശാസ്ത്രസംബന്ധമായ രചനകളും നിര്‍വഹിച്ച അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംരംഭങ്ങളായിരുന്നു ദി വൈറ്റ് കമ്പനി,ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍. നല്ലൊരു ശാസ്ത്രകാരനും ഫുട്ബോള്‍ കളിക്കാരനുമായിരുന്ന കോനന്‍ ഡോയലിനെ അഖിലലോകപ്രശസ്തനാക്കിയത് 1887 മുതല്‍ അദ്ദേഹം രചിച്ച ഷെർലക് ഹോംസ് കഥകളാണ്.

1987 ല്‍ ആണ് ഹോംസ് കഥാപാത്രമായുള്ള ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അഫ്ഘാനിസ്ഥാനില്വച്ച് സാമാന്യം നല്ലൊരു പരിക്കുപറ്റിയതുമൂലം അവിടെപ്പിന്നെ തുടരാന്‍ സാധിക്കാതെവന്നപ്പോള്‍ ഡോക്ടര്‍ വാട്സണ്‍ ലണ്ടനിലേക്കുതന്നെ മടങ്ങി. ചിലവുകുറഞ്ഞതും സുഖകരവുമായ ഒരു താമസസ്ഥലം അന്വേഷിച്ചുനടക്കവേയാണ് അവിചാരിതമായി ഒരു കൂട്ടുകാരന്‍മൂലം ഷെർലക്ഹോംസിനെ വാട്സണ്‍ കാണാനിടയാകുന്നത്. അതിനെത്തുടര്‍ന്ന്‍ ഇരുവരുംചേര്‍ന്ന്‍‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B എന്ന കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ താമസമാരംഭിക്കുന്നു. ആദ്യമൊക്കെ ഹോംസ് ഒരു വിചിത്രകഥാപാത്രമായാണ് വാട്സണനുഭവപ്പെടുന്നത്. ഹോംസിന്റെ ജോലി എന്താണെന്നുപോലും അവിടെത്താമസമായി വളരെക്കഴിഞ്ഞാണ് വാട്സണു പിടികിട്ടുന്നതിനുതന്നെ. കുറ്റാന്വേഷണകലയുടെ അതിമാനുഷനാണ് ഹോംസ് എന്നു തിരിച്ചറിയുന്നതോടെ വാട്സണും ഹോംസിനൊപ്പം ചേരുന്നു. പ്രശസ്തിയും പേരും ഒന്നും ആഗ്രഹിക്കാതിരുന്ന ഹോംസിന്റെ എല്ലാ കേസന്വേഷണവും വാട്സന്റെ കുറിപ്പുകളിലൂടെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് ലോകമറിയുന്നത്. ഹോംസ് നേരിട്ടുകഥപറയുന്നരീതിയില്‍ ആകെ ഒന്നോ രണ്ടോ ചെറുകഥകള്‍ മാത്രമാണിറങ്ങിയിട്ടുള്ളത്

ഹോസും വാട്സണും പ്രധാനകഥാപാത്രങ്ങളാക്കി നാലു നോവലുകളും 58 ഓളം ചെറുകഥകളുമടങ്ങിയ 5 കഥാസമാഹാരങ്ങളുമാണ് കോനന്‍ ഡോയല്‍ രചിച്ചത്. നാലു നോവലുകള്‍ യഥാക്രമം

1. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) 

2. നാൽവർ ചിഹ്നം(The Sign Of Four)

3. ബാസ്കർവിൽസിലെ വേട്ടനായ(The hound of Baskervills)

4. ഭീതിയുടെ താഴ്വര(Valley Of Fear)

എന്നിവയാണ്.

1. Adventures of Sherlock Holmes

2. The memories of Sherlock Holmes

3. The return of Sherlock Holmes

4. The last bow

5. The case book of Sherlock Holmes

എന്നിങ്ങനെ 5 ചെറുകഥാസമാഹാരങ്ങളും ഹോസിന്റേതായി പുറത്തിറങ്ങി. ഇതില്‍ ആദ്യത്തെ സമാഹാരത്തില്‍ 13 ചെറുകഥകളും രണ്ടാമത്തേതില്‍ 12 എണ്ണവും മൂന്നാമത്തേതില്‍ 13 എണ്ണവും നാലാമത്തേതില്‍ 8 എണ്ണവും അവസാനസമാഹാരത്തില്‍ 12 കഥകളുമാണുള്ളത്.

ഹോംസ് എന്ന കുറ്റാന്വേഷകനിലൂടെ അന്നേവരെ ലോകമൊരിക്കലും പരിചയിച്ചിട്ടില്ലായിരുന്ന ഒരാളാണ് ജനിക്കപ്പെട്ടത്. ഹോംസിന്റെ സൂക്ഷ്മനിരീക്ഷണപാടവവും ആള്‍ക്കാരെ അതിശയിപ്പിക്കുന്ന പറച്ചിലുകളും യുക്തിസഹമായ തെളിവുനിരത്തലുകളും അതിവിചിത്രങ്ങളായ പലപല കേസുകള്‍ തെളിയിക്കലും ഒക്കെ വാട്സണ്‍ തന്റെ കുറിപ്പുകളിലൂടെ ലോകത്തെ അറിയിച്ചപ്പോള്‍ ഹോംസ് ഒരതിമാനുഷനായി ജനങ്ങള്‍ക്കിടയില്‍ വളരെവേഗം സ്ഥാനം പിടിച്ചു. പണത്തിനാവശ്യംവന്ന ഒരു ഘട്ടത്തില്‍ തന്റെ സര്‍വ്വകലാശാലയിലെ ഒരധ്യാപകനെ മാതൃകയാക്കി കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെർലക്ഹോംസ് കഥാകൃത്തിന്റെ കൈയില്‍‍ നില്‍ക്കാത്തവണ്ണം വളരാന്‍തുടങ്ങി. ലോകംമുഴുവന്‍ ഷെര്‍ലക്കിനു ആരാധകരുണ്ടായി. ഓരോ പുതിയ പുസ്തകമിറങ്ങുമ്പോഴും അവ റിക്കോര്‍ഡ് വില്‍പ്പനയാണു സൃഷ്ടിച്ചത്. ഹോംസ് ഒരു കഥാപാത്രമല്ല മറിച്ച് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളാണെന്ന്‍ ലോകം വിശ്വസിക്കാനാരംഭിച്ചു. ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B യിലേക്ക് അന്വേഷണങ്ങളും പരാതിപരിഹാരവുമാവശ്യപ്പെട്ട് കത്തുകളുടേ പ്രളയമാരംഭിച്ചു. അതോടെ കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരനും അസഹ്യത അനുഭവപ്പെട്ടുതുടങ്ങി. പലപ്പോഴും കോനന്‍ ഡോയലിനു പൊതുസദസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു. എല്ലാ സദസ്സുകളിലും ആള്‍ക്കാര്‍ക്ക് അറിയുവാന്‍ ഒറ്റകാര്യമേയുണ്ടായിരുന്നുള്ളൂ. എന്താണ് അടുത്ത ഷെര്‍ലക് ഹോംസ് കഥ?. എന്നാണതു പുറത്തിറങ്ങുക?. മാത്രമല്ല ഹോംസ് എന്ന അതിമാനുഷനുമുന്നില്‍ തന്റെ ഏറ്റവും വലിയ മറ്റുവര്‍ക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തതോടെ കോനന്‍ ഡോയല്‍ താന്‍ തന്നെ സൃഷ്ടിച്ച ആ ഇതിഹാസകഥാപാത്രത്തെ അതിവിദഗ്ദമായങ്ങ് വധിച്ചുകളഞ്ഞു. ഹോസിനൊപ്പം കിടപിടിച്ചുനില്‍ക്കുന്ന പ്രൊഫസര്‍ മൊറിയാര്‍ട്ടി എന്ന ഗണിതശാസ്ത്രജ്ഞനൊപ്പം അദ്ദേഹം ഹോംസിനെ ദ ഫൈനല്‍ പ്രോബ്ലം എന്ന കഥയില്‍ റീഷന്‍ബര്‍ഗ് വെള്ളച്ചാട്ടത്തിന്റെ അഗാധതയില്‍ അന്ത്യവിശ്രമം കൊള്ളിച്ചു.

ദ മെമ്മറീസ് ഓഫ് ഷെര്‍ലക്ക്ഹോംസ് പുറത്തിറങ്ങിയപ്പോള്‍ ഒരു ഭൂകമ്പം തന്നെയുണ്ടായ പ്രതീതിയായിരുന്നു ലോകംമുഴുവന്‍. ലോകജനത അവിശ്വസനീയതയോടെയാണ് ഹോംസിന്റെ മരണവാര്‍ത്ത വായിച്ചത്. പല ലോകരാജ്യങ്ങളും അന്നേദിവസം ഔദ്യോഗികദുഃഖാചരണം തന്നെ പ്രഖ്യാപിച്ചു. ചില രാജ്യങ്ങള്‍ ഹോംസിനോടുള്ള ആദരസൂചകമായി തങ്ങളുടെ ദേശീയപതാകപോലും താഴ്ത്തിക്കെട്ടുകയുണ്ടായി. ഹോംസ് താമസിച്ചിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ 221 ബി എന്ന അഡ്രസ്സിലേക്ക് പതീനായിരക്കണക്കിനു അനുശോചനസന്ദേശങ്ങളും കമ്പികളുമാണ് എത്തിചേര്‍ന്നത്. ഹോംസിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോനന്‍ ഡോയലിന്റെ മുന്നിലേക്ക് നിവേദനങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുണ്ടായത്. അതിനായി പല പ്രസാധകരും വന്‍ തുകകളാണ് ഡോയലിനു  ഓഫര്‍ ചെയ്തത്. ഭീഷണികളും കുറവല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസാധകര്‍ ഓരോ പുതിയ ഹോംസ് കഥയുടെ ഓരോ വാക്കിനും ഓരോ പവന്‍ എന്ന കൊതിപ്പിക്കുന്ന ഓഫര്‍പോലും മുന്നോട്ടുവച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ കോനന്‍ ഡോയലിനു ഷെര്‍ലക്ക് ഹോംസിനെ പുനര്‍ജ്ജനിപ്പിക്കേണ്ടിവന്നു. ഒരു കഥാകൃത്തിനെ സ്വന്തം കഥാപാത്രം തന്നെ പരാജയപ്പെടുത്തിയ അപൂര്‍വ്വനിമിഷമായിരുന്നു അത്. പരേതന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) എന്ന കൃതിയിലൂടേ കോനന്‍ ഡോയല്‍ അതിസമര്‍ത്ഥമായും യുക്തിസഹമായും ഹോംസിനെ പുന:സൃഷ്ടിച്ചു. തുടര്‍ന്ന്‍ വീണ്ടും നിരവധി കേസുകളില്‍ ഭാഗഭാക്കാകുകയും ഒടുവില്‍ വാര്‍ധക്യകാലത്ത് അങ്ങകലെയൊരു ഗ്രാമത്തില്‍ തന്റെ ഏറ്റവും പ്രീയപ്പെട്ട തേനീച്ച വളര്‍ത്തലുമായ് ഹോംസ് ഒതുങ്ങിക്കൂടുകയും ചെയ്തു.

അതിമാനുഷനായിരുന്ന ഹോംസ് പരാജയമടഞ്ഞത് അപൂര്‍വ്വം ചില കേസുകളില്‍ മാത്രമായിരുന്നു. മഞ്ഞമുഖം എന്ന കഥയിലും ബൊഹീമിയന്‍ അപവാദം എന്ന കഥയിലും ഹോംസ് പരാജയം രുചിച്ചു. ബോഹീമിയന്‍ അപവാദം എന്ന കഥയിലെ ഐറിന്‍ അഡ് ലര്‍ എന്ന സ്ത്രീകഥാപാത്രം ഹോംസിനെ നിക്ഷ്പ്രഭനാക്കിക്കളഞ്ഞു. ഹോംസിനെ എതിരാളികള്‍ ഒട്ടുമിക്കതും കൂര്‍മ്മബുദ്ധിയുള്ളവരും ശക്തന്മാരുമായിരുന്നു. എന്നാല്‍ ഹോംസിനൊത്ത എതിരാളിയായി കോനന്‍ ഡോയല്‍ സൃഷ്ടിച്ചത് പ്രൊഫസര്‍ മൊറിയാര്‍ട്ടിയെ ആയിരുന്നു. പല അവസരങ്ങളിലും ഹോംസ് മൊറിയാര്‍ട്ടിയെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഹോംസിനെ കൊല്ലാന്‍ തീരുമാനിച്ച കോനന്‍ ഡോയല്‍ മൊറിയാര്‍ട്ടിയെയാണു കൂട്ടുപിടിച്ചത്. ഹോംസിന്റെ സഹോദരനായിരുന്ന മൈക്രോഫ്റ്റ് ഹോംസിനും അനന്യസാധാരണമായ കഴിവുകള്‍ ഉള്ളതായാണു കോനന്‍ ഡോയല്‍ എഴുതിവച്ചിരിക്കുന്നത്. ഒരുവേള തന്നെക്കാളും ഉയര്‍ന്ന ബുദ്ധിശക്തിയാണ് തന്റെ സഹോദരനെന്ന്‍ ഹോംസ് തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ പുറത്തേയ്ക്കിറങ്ങാതെ ഒരു ചാരുകസേരയില്‍ ചടഞ്ഞിരുന്ന്‍ വിശകലനം ചെയ്യുവാന്‍ മാത്രമേ തനിക്ക് താല്‍പ്പര്യമുള്ളുവെന്ന്‍ മൈക്രോഫ്റ്റിനെക്കൊണ്ടുതന്നെ പറയിപ്പിച്ച് കോനന്‍ ഡോയല്‍ ഹോംസിനെ മുന്‍നിരയിലേക്ക് കയറ്റി നിര്‍ത്തുന്നു.   

ലോകജനതയെ ഇത്രമാത്രം ആവേശഭരിതരാക്കുകയും ആകര്‍ഷിക്കുകയും ചെയ്ത മറ്റൊരു കഥാപാത്രം ഹോംസിനെപ്പോലെ മറ്റാരുമില്ല. ഹോംസ് എന്നത് ഒരു വെറും കഥാപാത്രമാണെന്ന്‍ വിശ്വസിക്കുവാന്‍ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോഴും ഇഷ്ടപ്പെടുന്നേയില്ല.അതിന്റെ തെളിവാണ് ഇന്നും ബേക്കര്‍ സ്ട്രീറ്റിലെ 21 ബിയിലേയ്ക്കുവരുന്ന ലെറ്ററുകള്‍. കോനന്‍ ഡോയല്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഹോംസ് കഥകള്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെയുള്ള ലോകത്തെ പല കുറ്റാന്വേഷണസേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിച്ചുതുടങ്ങിയിരുന്നു.  ഇന്നും ഹോസ് അനുവര്‍ത്തിച്ചിരുന്ന പല രീതികളും അതേപടി പല രാജ്യങ്ങളുടേയും പോലീസ് സേനകള്‍ ഉപയോഗിക്കുന്നു. ഹോംസ് കഥകള്‍ എത്രയോ ആവര്‍ത്തി സിനിമകളായും സീരിയലുകളായും പുനഃസൃഷ്ടിക്കപ്പെട്ടു. ഹോംസ് കഥകളെ അനുകരിച്ച് ലോകത്തിന്റെ വിവിധ ഭാഷകളില്‍ നിരവധി കൃതികള്‍ രചിക്കപ്പെടുകയുണ്ടായി. എത്രയെങ്കിലും പുതിയ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ലോകസാഹിത്യത്തില്‍ ഷെര്‍ലക്ക് ഹോംസിനോളം പേരും പെരുമയും പ്രശസ്തിയും പിടിച്ചുപറ്റുവാന്‍ ഇന്നേവരെ മറ്റൊരു കഥാപാത്രത്തിനും കഴിഞ്ഞിട്ടില്ല. ഇന്ന്‍ ലോകത്തിന്റെ പലഭാഗത്തും ഷെര്‍ലക് ഹോംസ് ക്ലബ്ബുകളും മറ്റുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ കവല മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഹോംസിന് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു ഭാവനാ കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്. ലോക ജനതയ്ക്കിടയില്‍ അമരനായ് ഹോംസ് ഇന്നും ജീവിക്കുന്നു.

മലയാളത്തില്‍ ഡി സി ബുക്ക്സ് സമ്പൂര്‍ണ്ണ ഷെര്‍ലക്ക്ഹോംസ് കഥകള്‍ ഒറ്റ വോളിയമായ് പുറത്തിറക്കിയിട്ടുണ്ട്.

ശ്രീക്കുട്ടന്‍


Saturday, January 25, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - അവസാനഭാഗം

ഒരു കൌതുകത്തിന്റെ പുറത്താരംഭിച്ച ഈ യാത്ര ഇതോടെ ഇവിടെ പൂര്‍ണ്ണമാകുകയാണ്.  ഇതുവരെയുള്ള മുഴുവന്‍ വിവരണങ്ങളും പലരില്‍ നിന്നായ് കടം കൊണ്ടതും ഇന്റര്‍നെറ്റില്‍ നിന്നും കോപ്പിചെയ്തെടുത്തതുമാണ്. ഇങ്ങിനെയൊരു സാഹസത്തിനു കാരണഭൂതരായ പാലാരിവട്ടം ശശിയേയും സച്ചിന്‍ കെ എസിനേയും വിസ്മരിക്കുന്നില്ല. ലോകത്തെ മുഴുവന്‍ ഗ്രസിച്ച രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ചുള്ള അവസാനഭാഗമാണിത്. ഈ യുദ്ധത്തെക്കുറിച്ചുള്ള ആദ്യഭാഗവിവരണങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ വായിക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


ജപ്പാനിലെ അണുബോംബ് വര്‍ഷം

1945 ജൂലൈ 16നു മെക്സിക്കോയിലെ ഒരു മരുഭൂമിയില്‍ വച്ച് അമേരിക്ക വിജയകരമായി തങ്ങളുടെ ആദ്യത്തെ അണുപരീക്ഷണം നടത്തി. ചിന്തിക്കാവുന്നതിലും വലിയ നശീകരണശേഷിയാണതുകൊണ്ടുണ്ടാവുന്നതെന്ന്‍ മനസ്സിലാക്കിയ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിക്കാനായ് തങ്ങളുടെ നശീകരണശക്തി ജപ്പാനില്‍ പ്രയോഗിക്കുവാന്‍ തീരുമാനിച്ചു. ദുര്‍ബലമായ രീതിയില്‍ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ജപ്പാനുമേല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്റെ നിര്‍ദ്ദേശപ്രകാരം 1945 ആഗസ്റ്റ് ആറിനു ശാന്തസമുദ്രത്തിലെ അമേരിക്കയുടെ നാവികബേസില്‍ നിന്നും ലിറ്റില്‍ ബോയ് എന്നു പേരിട്ട യുറേനിയം ആറ്റംബോംബുമായ് പറന്നുപൊങ്ങിയ എനോലഗെ എന്ന്‍ യുദ്ധവിമാനം ജപ്പാന്‍ നഗരമായ ഹിരോഷിമയുടെ മുകളില്‍ രാവിലെ 8.15 നു എത്തുകയും ആ ബോംബ് വര്‍ഷിച്ചുമടങ്ങുകയും ചെയ്തു. 11 കിലോമീറ്റര്‍ ചുറ്റളവില്‍ അതിഭീകരമായൊരഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശമാണ് അതു വരുത്തിവച്ചത്. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. പലരും നിന്ന നില്പ്പില്‍ ആവിയായി മാറിപ്പോയി. നഗരത്തില്‍ ഒഴുകിയിരുന്ന പുഴയും അരുവിയും തിളച്ചു മറിഞ്ഞു. അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം നഗരത്തെ മൂടി  തുടര്ന്ന്  നഗരത്തില്‍ കറുത്ത മഴ പെയ്തു. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു.

ഹിരോഷിമയും നാഗസാക്കിയും

കീഴടങ്ങുവാനുള്ള അമേരിക്കയുടെ ശാസനയെ ജപ്പാന്‍ വകവയ്ക്കാതെയായതൊടെ കൊല്ലുന്നതില്‍ ഹരം കയറിയ അമേരിക്ക ആഗസ്റ്റ് 9 നു നാഗസാക്കി നഗരത്തിലും ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബ് വര്‍ഷിച്ചു. ഹിരോഷിമയിലെന്നതുപോലെ സംഹാരതാണ്ഡവമാടിയ ആ അണുസ്ഫോടത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍‍ ലക്ഷത്തോളം മനുഷ്യരാണ് ചാമ്പലായി മാറിയത്. ഈ രണ്ടു ആക്രമണങ്ങളും കഴിഞ്ഞശേഷം ജപ്പാനിലെ ഓരോ നഗരത്തിലും ഇതാവര്‍ത്തിക്കുമെന്ന്‍ അമേരിക്ക ജപ്പാനു അന്ത്യശാസനം നല്‍കി. റഷ്യയും ജപ്പാനെതിരേ യുദ്ധപ്രഖ്യാപനവുമായ് വന്നതോടെ മറ്റൊരു ഗത്യന്തരവുമില്ലാതെ ജപ്പാന്‍ പരാജയം സമ്മതിച്ചതായി ഹിരോഹിതോ ചക്രവര്‍ത്തി പ്രഖ്യാപിക്കുകയും 1945 സെപ്തംബര്‍ 2 നു മിസ്സൌറി എന്ന യുദ്ധക്കപ്പലില്‍ വച്ച് ഔദ്യോഗികമായ് കീഴടങ്ങിയതായി ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധമാരംഭിച്ച് കൃത്യം ആറുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആയിരുന്നു മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ചൊരിച്ചിലിനിടയാക്കിയ ആ മഹാ യുദ്ധത്തിനു അന്ത്യമുണ്ടായത്.



ജപ്പാന്റെ കീഴടങ്ങല്‍. 

യുദ്ധാനന്തരസംഭവങ്ങള്‍..

ജപ്പാന്റെ ഔദ്യോഗിക കീഴടങ്ങലോടേ വിരാമമായ യുദ്ധശേഷം ജപ്പാനിലെയും ജര്‍മ്മനിയിലേയും പല പട്ടാള മേധാവികളെയും രാഷ്ട്രീയ നേതാക്കളെയും പിടികൂടി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നാസി രാഷ്ട്രീയ നേതാക്കള്‍, പട്ടാള മേധാവികള്‍, ഡോക്ടര്‍മാര്‍, ജഡ്ജ്സ് എന്നിവരെയെല്ലാം വിചാരണ ചെയ്തു. ഈ വിചാരണക്കിടയില്‍ ഉരുത്തിരിഞ്ഞ പല തീരുമാനങ്ങളും പിന്നീട് സാര്‍വ്വദേശീയമായി  ലോകത്തിന്റെ പല ഇടങ്ങളിലും യുദ്ധ കുറ്റ വാളികളെ വിചാരണ ചെയ്യുമ്പോള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ന്യൂറംബര്ഗ് കോഡ് എന്നാണ് വിളിക്കുന്നത്‌. ഇന്ന് ഒരു വിധപ്പെട്ട രാജ്യങ്ങള്‍ എല്ലാം ഈ കോഡ് ആണ് തങ്ങളുടെ റിസര്‍ച്ചുകള്‍ക്ക് മാനദണ്ഠമാക്കിയിട്ടുള്ളത്. വിചാരണകാലയളവില്‍ തന്നെ ചിലരെല്ലാം തടവില്‍ വച്ച് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരുടെ ശിക്ഷ ഏകദേശം ഒരുകൊല്ലത്തിനുള്ളില്‍ തന്നെ നടപ്പിലാക്കുകയുണ്ടായി.

കോന്‍സന്‍ട്രേഷന്‍ ക്യാമ്പിലെ വനിതാ ഗാര്‍ഡുകളെ പരസ്യമായി തൂക്കി കൊല്ലുന്നു

ടോക്യോ വിചാരണയില്‍ ജപ്പാന്റെ പ്രധാന മന്ത്രി ടോജോ അടക്കം ആറു പേര്‍ക്ക് വധ ശിക്ഷ വിധിച്ചു. ഇതിനെല്ലാം പുറമേ പല രാജ്യങ്ങളും അവരുടെതായ വിചാരണകള്‍ നടത്തുകയും ധാരാളം പേരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ജൂത ക്യാമ്പുകളിലെ പിശാചിനികള്‍ ആയിരുന്ന സ്ത്രീ ഗാര്‍ഡുകളെ സോവിയറ്റ് യുനിയന്‍ പരസ്യമായി തൂക്കി കൊന്നത് എല്ലാം ഇതിനു ഉദാഹരണം ആണ്. ഇതിനു പുറമേ ഇസ്രയേല് അവരുടെ ചാരസംഘടനയായ മോസാദിനെ ഉപയോഗിച്ചു പല നാസികളെയും പിന്നീട് വേട്ടയാടി കൊന്നിട്ടുണ്ട്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തനായി, കനത്ത പരാജയത്തിനു ശേഷവും കൂട്ടാളികള് എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടും ജപ്പാന്‍ ച്ക്രവര്‍ത്തിയായ ഹിരോഹിതോ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകോ ചെയ്തില്ല. ജപ്പന്‍ ജനതയുടെ ചക്രവര്‍ത്തിയോടുള്ള വൈകാരികബന്ധം മുന്‍ നിര്‍ത്തിയായിരുന്നിരിക്കണം അമേരിക്ക ഹിരോഹിതോയെ വെറുതേവിട്ടത്. ചിലപ്പൊള്‍ അനുദിനം വളര്‍ന്നു വന്നിരുന്ന സോവിയറ്റ് യുണിയനെ എതിരിടാനും കമ്മ്യൂണിസത്തെ തടുക്കാനും വേണ്ടി അമേരിക്ക സന്ധി ചെയ്തതുമായിരിക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യം

രണ്ടാം ലോകമഹായുദ്ധം ഇന്ത്യയുടേയും ഭാഗദേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ബ്രിട്ടണൊപ്പം സഖ്യകക്ഷികളോടൊത്ത് ആഫ്രിക്കന്‍ മരുയുദ്ധത്തിലും മറ്റുമൊക്കെ ഇന്ത്യന്‍ സേനാവിഭാഗവും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിയിരുന്നത്. ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന റോമ്മലിനെ പരാജയപ്പെടുത്തിയതില്‍ മുഖ്യ ഘടകമായതും ബ്രിട്ടീഷുകാർ നയിച്ച ഇന്ത്യൻ സേന തന്നെ. ബ്രിട്ടീഷുകാർ യുദ്ധ ഫണ്ട് സംഘടിപ്പിച്ചത് ഇന്ത്യന് രാജാക്കന്മാരുടെ കൈയിൽ നിന്നായിരുന്നു. അവസാന പാദ യുദ്ധത്തിൽ ഇറ്റലിക്കു സർവ നാശം വരുത്തിയത് ഗൂർഖ രറെജിമെന്റ്റ് ആയിരുന്നു. ജപ്പാൻ മുന്നേറ്റം ആദ്യമായി തകർത്തു വിട്ടതും ഇന്ത്യൻ സേന ആണ്. ഇന്ത്യൻ സേനയുടെ വിശ്വസ്തതയിലും ധീരതയിലും ബ്രിട്ടീഷുകാർ തന്നെ അമ്പരന്നു പോയിട്ടുണ്ട്. ഇന്ത്യൻ പടയിൽ വിക്ടോറിയ ക്രോസ് നേടിയവർ നിരവധിയാണ്.

ഈ യുദ്ധ സമയത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഹിറ്റ്ലറെ നേരിൽ കണ്ടു സഹായം അഭ്യര്ത്ഥിച്ചു. ജപ്പാന്‍ സൈനികരുടെ സഹായത്തൊടൊപ്പം ഐ എന്‍ എ സംഘടിച്ചെങ്കിലും നേതാജി ഉദ്ദേശിച്ചപോലൊന്നുമായിരുന്നില്ല കാര്യങ്ങള്‍ നീങ്ങിയത്. ജാപ്പനീസ് സൈനികര്‍ക്കൊപ്പം നേതാജിയുടെ മോഹങ്ങള്‍ സഫലമായിരുന്നെങ്കില്‍ ഒരുവേള ഇന്ത്യയുടെ ഗതിതന്നെ മാറിപ്പോയേനേ.ക്രൂരമനസ്ക്കരായിരുന്ന ജപ്പാനെ എത്രമാത്രം വിശ്വാസത്തിലെടുക്കാമായിരുന്നുവെന്ന്‍ നേതാജി മനസ്സിലാക്കിയിരുന്നില്ല. യുദ്ധം കഴിഞ്ഞതൊടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി വര്‍ദ്ധികുകയും കോളനി രാഷ്ട്രങ്ങളെ നോക്ക്കിനടത്തുവാനുള്ള ത്രാണിയില്ലാത്തവിധം തകര്‍ന്നുപോയ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് പതിനാലാം തീയതി രാത്രി 12 മണിക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യാവകാശം ബ്രിട്ടണ്‍ അംഗീകരിച്ചു.


നേതാജിയുടെ ടീം

തെക്കേ അമേരിക്കന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും യുദ്ധത്തില്‍ കൂടുതലായും പങ്കെടുക്കാതെ ഒരു നിക്ഷപക്ഷനിലപാട് സ്വീകരിച്ചു. യൂറോപ്പില്‍ യുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരുന്നപ്പോള്‍ അതേ നിലപാട് സ്വീകരിച്ച ഒരു രാജ്യമായിരുന്നു സ്വിറ്റ്സര് ലാന്ഡ്. ജര്‍മ്മനിയുടെ ആദ്യകാല ആക്രമണങ്ങളില്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ സമീപരാഷ്ട്രങ്ങളെല്ലാം കീഴടക്കിയെങ്കിലും താരതമ്യേന നല്ല ഒരു മീഡിയേറ്ററുടെ റോളെടുത്ത സ്വിറ്റ്സര്‍ലാന്‍ഡിനെ ജര്‍മ്മനി ആക്രമിക്കാതെ വിട്ടു. മാത്രമല്ല ആക്രമണം ശക്തമായ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റവും സ്വിറ്റ്സര്‍ ലാന്‍ഡിലേക്കായിരുന്നു. അവിടത്തെ പ്രസിദ്ധമായ ബാങ്കുകളിലേക്ക് വന്‍ തോതില്‍ നിക്ഷേപമൊഴുകി. ജൂതവേട്ട നടക്കുമ്പോള്‍ പലരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ആ ബാങ്കുകളില്‍ നിക്ഷേപിച്ചു. യുദ്ധാനന്തരം അത് തിരിച്ചെടുക്കുവാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

യുറോപ്പിലെ മറ്റു രാജ്യങ്ങളായ പോര്‍ച്ചുഗലും സ്വീഡനും സ്പെയിനും ന്യൂട്രലായി നിന്നെങ്കിലും യുദ്ധത്തിന്റെ കെടുതികള് ആവോളം അനുഭവിച്ചു. പക്ഷെ സ്വിസ്സിനു അതുണ്ടായില്ല മറിച്ചു നേട്ടവും ഉണ്ടായി എന്നതാണ് വസ്തുത. സ്പയിന് അവരുടെ നാട്ടില് നടന്ന അഭ്യന്തര കലഹം കൊണ്ട് തന്നെ തകര്ന്നു അടിഞ്ഞിരുന്നു. മറ്റു രാജ്യങ്ങള്ക്ക്  ഉണ്ടായ ദുരിതവും കഷ്ട്ടതകളും നോക്കുമ്പോള് ഈ രാജ്യങ്ങള്ക്ക്  ഉണ്ടായ നാശം തുലോം തുച്ഛം ആണ്. രണ്ടാം ലോക മഹായുദ്ധം കൊണ്ട് സമ്പന്നമായ ഒരു തുറുമുഖമാണ് ന്യുസിലണ്ടിലെ ലിറ്റിൽടണ്. യുദ്ധസമയത്ത് ലോകത്തിലെ നാനാ ഭാഗത്തേക്ക് തീവില വാങ്ങി പാലുൽപ്പന്നങ്ങളും, ഇറച്ചിയും മറ്റും ഇവർ കയറ്റി അയച്ചു. അന്നും ഇന്നും ഈ രാജ്യതിന്റ്റെ പ്രധാന വ്യാവസായിക മേഖല മാംസവും, പാലും ആണ്.

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ ശത്രുസേനയിലായിരുന്നെങ്കിലും സഖ്യകക്ഷികള്‍ പോലും അമ്പരപ്പോടെയും അതിശയത്തോടെയും കണ്ടിരുന്ന ഒന്നുരണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന ഇര്‍വ്വിന്‍ റോമ്മല്‍. ശത്രുക്കളുടെ പോലും ബഹുമാനം പലപ്പോഴും വാങ്ങിയിരുന്ന റോമ്മല്‍ യുദ്ധത്തില്‍ പിടിക്കപെടുന്ന സൈനീകരെ കൊല്ലണമെന്ന ഹിറ്റ്ലറുടെ നയത്തിന് എക്കാലവും എതിരായിരുന്നു. ആഫ്രിക്കയിൽ അദ്ദേഹത്തിന്റെ വിജയം അദേഹത്തെ ഒരു ദേശിയ ഹീറോ ആക്കിയിരുന്നു. ഹിറ്റലറിന്റെ വലം കയ്യായിരുന്ന ഈ ഓഫീസറെ ഹിറ്റലര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിറ്റലര്‍ തന്നെ കൊലപ്പെടുത്തി. സ്വയം മരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ വീട്ടുകാരെ മുഴുവന്‍ നശിപ്പിക്കുമെന്ന ഭീഷണിക്ക് വഴങ്ങി റോമ്മല്‍ ആത്മഹത്യചെയ്യുകയാനുണ്ടായത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചില്‍ പോലും റോമ്മലിനെ ക്കുറിച്ച് "ധീരനും സമര്ത്ഥനുമായ ഒരു പ്രതിയോഗി ആണ് നമുക്ക് എതിരെ ഉള്ളത്. യുദ്ധത്തിന്റെ നാശത്തിനിടയ്ക്കും ഞാൻ പറയട്ടെ,ഒരു മഹാ സേനാനിയായിരുന്നു" എന്നാണു പറഞ്ഞത്. നെപ്പോളിയനു ശേഷം ബ്രിട്ടീഷ് സേനയുടെ ബഹുമാനം പിടിച്ചുപറ്റിയ ആളായിരുന്നു റോമ്മെല്‍.
റോമ്മെലും കുടുംബവും

യുദ്ധകാലഘട്ടത്തിലെ കണ്ടുപിടുത്തങ്ങള്‍

രണ്ടാം ലോക മഹായുദ്ധം അതിക്രൂരമായ ഒന്നായിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ശാസ്ത്ര ഗവേഷണത്തിന് നല്കിയ സംഭാവനകളെ കാണാതിരിക്കാൻ ആവില്ല. രാജ്യങ്ങൾ ശത്രുക്കളെ കവച്ചു വെക്കാൻ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക് -അതായത് സൈനിക ഗവേഷണങ്ങള്ക്ക്- മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു . എല്ലാ സൈനിക ഗവേഷങ്ങളെയും പോലെ ഇവയും അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. രണ്ടാം ലോക യുദ്ധം നടന്നിരുന്നില്ല എങ്കിൽ വ്യോമയാന രംഗത്ത് ഇന്നുള്ള രീതിയിലെ സാങ്കേതിക കൈവരിക്കാൻ ഒന്നോ രണ്ടോ ദശകം കൂടി കൂടുതൽ വേണ്ടി വന്നേനെ.

റോക്കെറ്റ്‌ അഥവാ മിസൈല്‍ ആദ്യമായി നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും നാസികളായിരുന്നു. ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ നഗരത്തിലേക്ക് ഏതാണ്ട് അയ്യായിരം റോക്കെറ്റുകളെങ്കിലും ജര്‍മ്മനി അയച്ചിരുന്നു. ഈ പുതിയ ആയുധം അന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ഇന്ന്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേ കൈകളിലും അതീവപ്രഹരമാരകശേഷിയുള്ള മിസൈലുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട്.
ജര്‍മ്മനിയാണ് ആദ്യമായി ജെറ്റ് എഞ്ചിന് നിര്‍മ്മിക്കുന്നത്. ജെറ്റ് എഞ്ചിന് ഉപയോഗിച്ചു പറന്നിരുന്ന ജര്‍മ്മന്‍ വിമാനങ്ങള്‍ യുദ്ധ വിജയികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നിരന്തര പഠനത്തിന് വിധേയമാക്കപ്പെടുകയും ഈ രാജ്യങ്ങളിലെ വ്യോമയാന മേഖലക്ക് അടിസ്ഥാനമായി മാറുകയും ചെയ്തു. അതുപോലെ തന്നെ ജീപ്പ് എന്ന വാഹനം യുദ്ധ ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ്.  ജർമ്മനിക്കെതിരെ യുദ്ധത്തിൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാമായിരുന്ന ഈ വാഹനമാണ് ഇന്നും ലോകത്തെ ഏറ്റവും മികച്ച ഓഫ്റോഡ് വാഹന ഡിസൈൻ.


രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടുപിടിച്ച മറ്റൊരു മാരകായുധമായിരുന്നു എ കെ 47 എന്ന യന്ത്രത്തോക്ക്. സോവിയറ്റ് യൂണിയന് വേണ്ടി നാസിക്കെതിരെ പടനയിച്ച മിഖായേൽ കലോനിഷ്കോവ് എന്ന കമാണ്ടര്‍ കണ്ടുപിടിച്ചതാണ് അഖട്ടോമാറ്റിക് (ഒട്ടോമാടിക്) കലോഷ്നിക്കൊവ് എന്ന എക് 47 തോക്ക്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും തീവ്രവാദികളുടേയുമെല്ലാം ഏറ്റവും പ്രീയപ്പെട്ട ആയുധവും ഇതുതന്നെ. റഡാറുകളുപയോഗിച്ചുള്ള നിരീക്ഷണവും ശത്രുവിമാനങ്ങളുടെ കണ്ടുപിടിത്തവും ഒക്കെ ഈ ലോകമഹായുദ്ധത്തിന്റെ സംഭാവനകളായിരുന്നു. ലോകം ഇന്ന്‍ അങ്ങേയറ്റം ഭയപ്പാടോടെ കാണുന്ന അണുബോംബുകളും ഈ യുദ്ധത്തിന്റെ സന്തതികള്‍ തന്നെയായിരുന്നു. ഇനി ഒരു ലോകയുദ്ധം സംഭവിക്കുകയാണെങ്കില്‍ ലോകം ഒരു അണുയുദ്ധമായിരിക്കും നേരിടുക. അത് ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്റെ കാരണവുമായിത്തീരും..

ഐക്യരാഷ്ട്രസഭയുടെ രൂപീകരണം

ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‍ രൂപവത്ക്കരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് പരാജയമാവുകയും രണ്ടാമത് വീണ്ടുമൊരു മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഇനിയൊരു യുദ്ധമൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനായ് ലോകരാജ്യങ്ങള്‍ ശ്രമിക്കുകയും അതിനായ് ഒരു ശക്തമായ സംഘടന ഉണ്ടാക്കണമെന്ന്‍ ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഐക്യരാഷ്ട്രസഭ. 1945 ഒക്ടോബർ 24നാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നത്. എല്ലാ വർഷവും ഒക്ടോബർ 24-ന് യു എൻ ദിനമായി ആചരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം.

ഇരുഭാഗത്തും യാതൊരുവിധ ശത്രുതയുമില്ലാത്ത ദശലക്ഷങ്ങള്‍ മരിച്ചുവീഴുന്ന മഹാഭീകരതയാണ് ഓരോ യുദ്ധവും. യുദ്ധം സമ്മാനിക്കുന്നതെപ്പോഴും ദുരിതവും തീരാത്ത കണ്ണീര്‍കാഴ്ചകളും സങ്കടങ്ങളും ഇല്ലായ്മകളും മാത്രമാണ്. പലപ്പോഴും പരസ്പ്പരം പോരടിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന ഒരാളുപോലും തിരിച്ചറിയുന്നുണ്ടാവില്ല തങ്ങളെന്തിനുവേണ്ടിയാണു ചാകുന്നതെന്നും കൊല്ലുന്നതെന്നും. ആര്‍ത്തിയുടേയും ദുരയുടേയും പകയുടേയും ഇരകളാകുവാന്‍ എക്കാലവും വിധിക്കപ്പെടുന്നത് അതാത് രാജ്യങ്ങളിലെ നിസ്സഹായരായ ജനങ്ങള്‍ മാത്രമായിരിക്കും. കുഞ്ഞുങ്ങളും സ്ത്രീകളും സാധാരണക്കാരായ ജനങ്ങളും ഒക്കെ അനുഭവിക്കുന്ന സങ്കടങ്ങളും ദുരിതങ്ങളും ദുരമൂത്ത് യുദ്ധവെറിപൂണ്ട ഓരോ ഭരണാധികാരിയുടേയും കണ്ണ്‍ തുറപ്പിക്കേണതാണ്. പ്രീയപ്പെട്ടവര്‍ ചിന്നഭിന്നമായിക്കിടക്കുന്നതുകണ്ടലമുറയിടുന്നവരുടെ ദയനീയത മനസ്സിലാക്കേണ്ടതാണ്. യുദ്ധങ്ങള്‍ എന്നത് വെറുപ്പിന്റെ സന്തതികള്‍ മാത്രമാണ്. അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ട ഒന്ന്‍. നമ്മുടെ മുന്നില്‍ പൊട്ടിക്കരച്ചിലുകളുടേയും തകര്‍ച്ചകളുടേയും വേദനയുടേയും ശബ്ദങ്ങള്‍ നിറയാതെ പ്രതീക്ഷാനിര്‍ഭരമായി ലോകത്തിന്റെ വെളിച്ചത്തെ മാത്രം നോക്കിക്കാണുന്ന കണ്ണുകളുടേതാവട്ടെ നാളത്തെ പുലരികള്‍. തുലയട്ടെ യുദ്ധങ്ങളും യുദ്ധവെറിപൂണ്ട ഭരണാധികാരികളും...


ലോകത്തെ മുഴുവന്‍ ഗ്രസിച്ച ഈ മഹായുദ്ധത്തെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ പൂര്‍ത്തിയാകുന്നു. ഇങ്ങിനെയൊന്ന്‍ കുറിച്ചിടുവാന്‍ പ്രചോദനമായ പാലാരിവട്ടം ശശിക്കും സച്ചിന്‍ കെ എസിനും പിന്നെ ഈ കുറിപ്പുകള്‍ വായിക്കുവാന്‍ തല്‍പ്പരരായ എല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍



Sunday, January 19, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ മഹായുദ്ധത്തിൽ 72 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ അധികം പേര്‍ അംഗഭംഗം നേരിട്ടവരായി. എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി പരസ്പ്പരം പോരടിച്ചു. ആ മഹായുദ്ധത്തിന്റെ കാരണങ്ങളിലേക്കും യുദ്ധത്തിലേക്കുമൊരു നടത്തം. ഈ കുറിപ്പിന്റെ മുന്‍ ഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ കാണാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

നോര്‍മണ്ടിയിലെ ആക്രമണം

ഇറ്റലിയിലെ അവസ്ഥ ഹിറ്റ്ലറെ പരിഭ്രാന്തനാക്കി മാറ്റി. ഇനിയൊരു യുദ്ധ മുഖം കൂടെ യുറോപ്പില്‍ തുടങ്ങിയാല്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ അവസ്ഥ പരിതാപകരമാകുമെന്നറിയാമായിരുന്ന ഹിറ്റ്ലര്‍ ഫ്രാന്‍സ് വഴി ഉണ്ടായേക്കാവുന്ന ഒരാക്രമണം തടയാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ കര മുഴുവന് പ്രതിരോധം കൊണ്ട് ഒരുമതില്‍ തീര്‍ക്കുവാന്‍ ആജ്ഞാപിച്ചു. എന്നാല്‍ സഖ്യ കക്ഷികള്‍ ഇത് തകര്‍ക്കാനും ഫ്രാസുവഴി പുതിയ ഒരു യുദ്ധം തുടങ്ങാനും തീരുമാനിച്ചു. ഇപ്രകാരം ആക്രമണത്തിനായ് സഖ്യകക്ഷികള്‍ തിരഞ്ഞെടുത്ത സ്ഥലമാണ് നോര്‍മണ്ടി. ഈ ആക്രമണം കേവലം ഒന്നോ രണ്ടോ ദിവസത്തെ തയ്യാറെടുപ്പിന് ശേഷമുണ്ടായതല്ല. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷമാണു ഇതാരംഭിച്ചത്. നോർമണ്ടിയിൽ ആണ് ലാന്‍ഡിംഗ് എന്നത് മറച്ചു വെയ്ക്കാനും പകരം ഫ്രാൻസിന്റെ മറ്റൊരു തീരത്തായിരിക്കും യുദ്ധമാരംഭിക്കുകയെന്നും സഖ്യകക്ഷികള്‍ സമര്‍ത്ഥമായ് ഹിറ്റ്ലറെ തെറ്റിദ്ധരിപ്പിച്ചു. മറ്റൊരിടത്ത് ചില തയ്യാറെടുപ്പുകള്‍ നടത്തിയതോടെ ജർമ്മനി അങ്ങോട്ട് ശ്രദ്ധ തിരിച്ചു. ജർമ്മ്യുടെ റഡാറുകളെ സമര്‍ത്ഥമായ് സഖ്യകക്ഷികള്‍ കബളിപ്പിച്ചു. 1944 ജൂണ്‍ 6 നു സഖ്യകക്ഷികളുടെ നോര്‍മണ്ടി ലാന്‍ഡിംഗ് നടക്കുകയും ജര്‍മ്മനി ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ആക്രമണം അവരുടെ നേര്‍ക്കഴിച്ചുവിട്ടു. ജര്‍മ്മനിയുടെ ശ്രദ്ധ മറ്റിടങ്ങളിലായി ചിതറിപ്പോയതിനാല്‍ ഒരു ശക്തമായ പ്രത്യാക്രമണം നടത്തുവാനോ പ്രതിരോധം സംഘടിപ്പിക്കുവാനോ അവര്‍ക്ക് കഴിഞ്ഞില്ല.

സഖ്യ കക്ഷികളുടെ മുപ്പതു ലക്ഷത്തോളം വരുന്ന സൈനികരും വന്‍ വ്യോമ, നാവികടീമും ആക്രമണത്തില്‍ പങ്കെടുത്തു. പാരച്യൂട്ട് വഴിയും ഗ്ലൈഡര്‍ വഴിയും ആക്രമണമഴിച്ചുവിട്ട സഖ്യസേന ശക്തമായ ആകാശാക്രമണവും ബോംബിംഗുമാരംഭിച്ചു. കൃത്യമായ് എവിടെയാണു യുദ്ധം നടക്കുന്നതെന്ന ഒരറിവില്ലാതിരുന്നതിനാല്‍ ജര്‍മ്മന്‍ സേനാവിഭാഗം പലയിടത്തായി ചിതറിപ്പോയി. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ജര്‍മ്മന്‍ സൈന്യം റോമ്മലിന്റെ നേതൃത്വത്തില്‍ അല്‍പ്പസമയത്തിനകം ശക്തമായ് തിരിച്ചടിക്കാനാരഭിച്ചു. പിന്തിരിയേണ്ട പല ഘട്ടങ്ങളിലും ഹിറ്റ്ലറിന്റെ ഓര്‍ഡര്‍ അനുസരിച്ച് ജർമ്മൻ സേന പിബന്‍ വാങ്ങാതെ യുദ്ധം തുടര്‍ന്നു. യുദ്ധതന്ത്രത്തില്‍ ചിലപ്പോഴൊക്കെ പിന്‍ വാങ്ങുകയും സൌകര്യവും സമയവും അനുകൂലമാകുമ്പോള്‍ ശക്തി സംഭരിച്ച് തിരിച്ചടിക്കുകയും വേണം എന്ന നയം ഹിറ്റ്ലര്‍ അംഗീകരിച്ചതേയില്ല. അതിന്റെ ഫലം ജര്‍മ്മന്‍ സൈനികരുടെ വന്‍ ആള്‍നാശമായിരുന്നു. വിഖ്യാതമായ ജര്‍മ്മന്‍ വ്യോമസേന ഒട്ടുമുക്കാലും നശിച്ചുനാമാവശേഷമായ്. ഒടുവില്‍ അനിവാര്യമായ വിധിയെന്നൊണം ജര്‍മ്മന്‍ സൈന്യം നോര്‍മണ്ടി ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി മാറി.


യുദ്ധത്തില്‍ മരിച്ചവരുടെ ശവപറമ്പ് 

ജപ്പാന്റെയും തകര്‍ച്ച

ഇറ്റലിയും ജര്‍മ്മനിയും പരാജയങ്ങളേറ്റുവാങ്ങിക്കൊണ്ടിരുന്നപ്പോള്‍ അവരുടെ സഖ്യകക്ഷിയായ ജപ്പാന്റെ സ്ഥിതിയും അത്ര മെച്ചമായിരുന്നില്ല. അമേരിക്ക ജപ്പാനെതിരേയുള്ള ആക്രമണം അങ്ങേയറ്റം ശക്തിയാക്കി. ജപ്പാന്റെ ദ്വീപുകള്‍ മുഴുവനും കീഴടക്കി അവരെ ഇല്ലാതാക്കാന്‍ അമേരിക്കയും എന്തു വിലകൊടുത്തും അതിനെ ചെറുക്കുവാന്‍ ജപ്പാനും തയ്യാറായി. സോളമന്‍ ദ്വീപിലും മാര്‍ഷല്‍ ദ്വീപിലുമൊക്കെ അമേരിക്കയെ ശക്തമായി ജപ്പാന്‍ പ്രതിരോധിച്ചുനിന്നു. ഉണ്ടായിരുന്ന മുഴുവന്‍ ജാപ്പനീസ് സൈനികരും കീഴടങ്ങുവാന്‍ തയ്യാറാകാതെ മരണം വരെ പ്രതിരോധിച്ചുനില്‍ക്കാനാണ് തയ്യാറായത്. ന്യൂ ഗിനി ദ്വീപുകള്‍ക്ക് സമീപമുള്ള ചൂക് ദ്വീപ് തെക്കന് പസഫികിലെ ജപ്പാന്റെ ഏറ്റവും വലിയ ബേസ് ആയിരുന്നു. എല്ലാ യുദ്ധ മേഖലയിലേക്കും സാധന സാമഗ്രികളയച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. അത് കൊണ്ട് തന്നെ ജപ്പാന് ഇതിനു വലിയ പ്രധിരോധം തീര്‍ത്തിരുന്നു. ചൂക് നു സമീപത്തെ മാര്‍ഷല്‍ ദ്വീപ് അമേരിക്ക കീഴടക്കിയശേഷം ചൂക്കിനെ നേരിട്ടാക്രമിക്കാതെ ചൂക്കില്‍ സംഭരിച്ചിരിക്കുന്ന മുഴുവന്‍ ആയുധങ്ങളും വിമാനങ്ങളും നശിപ്പിക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ ഹെയില്‍ സ്റ്റോണ്‍ എന്നു പേരിട്ട ഓപ്പറേഷനിലൂടെ അമേരിക്ക ചൂക്കിനു ചുറ്റും ഉപരോധമേര്‍പ്പെടുത്തി.  മാത്രമല്ല ഇടക്ക് നടത്തിയ ചില മിന്നലാക്രമണങ്ങളില്‍ ജപ്പാന്റെ നിരവധി കപ്പലുകളും വിമാനങ്ങളും കടലില്‍ മുക്കുകയും ചെയ്തു.ഉപരോധത്തെത്തുടര്‍ന്നുള്ള  കൊടും പട്ടിണിയുടെയും ദുരിതത്തിന്റേയും ഒടുവിലാണ് ചൂക് കീഴടങ്ങിയത്.

ചൂക് കടലില്‍ അന്ത്യവിശ്രമം കൊള്ളുന്ന യാനങ്ങള്‍

മരിയാന ദ്വീപുകള്‍ ആയിരുന്നു അടുത്ത യുദ്ധ സ്ഥലം. മരിയാന അമേരിക്കയുടെ കയ്യില്‍ പെട്ടാല്‍ തങ്ങളുടെ മാതൃ ദ്വീപുകളില്‍ ബോംബു ഇടാന്‍ പറ്റിയ ഒരു ബേസ് അമേരിക്കക്കുണ്ടാകും എന്നുറപ്പിഛ്ക ജപ്പാന്‍ അതിശക്തമായി അതിനെ പ്രതിരോധിക്കാനാരംഭിച്ചു. കയ്യില്‍ അവശേഷിച്ചിരുന്ന കപ്പലുകളും വിമാന വാഹിനികളും ചേര്‍ത്ത് ജപ്പാന്‍ ​അമേരിക്കയെ ആക്രമിച്ചു. എന്നാല്‍ വന്‍ നാവികവ്യൂഹമുണ്ടായിരുന്ന അമേരിക്ക ജാപ്പനീസ് നാവികവ്യൂഹത്തെ താറുമാറാക്കി ജപ്പാന്റെ ഒട്ടുമിക്ക കപ്പലുകളും വിമാനങ്ങള്‍ അമേരിക്ക തകര്‍ത്തു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ജപ്പാന്‍ പിന്തിരിഞ്ഞു. മരിയാന ദ്വീപുകല്‍ അമേരിക്കയുടെ കൈവശമാകുകയും ചെയ്തു.

ജപ്പാന്റെ കയ്യില്‍ നിന്നും ഫിലിപ്പൈന്‍സിനെ വീണ്ടെടുക്കാനായിരുന്നു അമേരിക്കയുടെ അടുത്ത നീക്കം. എന്നാല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ അതത്ര എളുപ്പമല്ല എന്ന് അമേരിക്കക്ക് മനസിലായി. മനിലയില്‍ ജപ്പാന്‍ അത്മഹത്യാപരമായ രീതിയിലാണ് പ്രത്യാക്രമണം നടത്തിയത്. വിമാനം നിറയെ സ്ഫൊടകവസ്തുക്കള്‍ നിറച്ച്  അമേരിക്കയുടെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ ഇടിച്ചു ഇറക്കുന്ന പരിപാടിയാണ് ജപ്പാന്‍ കൈക്കൊണ്ടത്. എന്നിരുന്നാലും ഏറെ നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ അമേരിക്ക മനിലയും ഫിലിപ്പൈന്‍സും മോചിപ്പിച്ചു.


തുടര്‍ന്ന്‍  ഇവോ ജിമ, ഒക്കിനാവ തുടങ്ങി മിക്ക ദ്വീപുകളും അമേരിക്ക കീഴടക്കി. മാതൃദ്വീപിനെ സംരക്ഷിക്കുന്നതിനായി ഏതാണ്ട് പത്തു ലക്ഷം പട്ടാളക്കാരെ പരിശീലനം നല്‍കി ജപ്പാന്‍ ഒരുക്കിനിര്‍ത്തി. മാത്രമല്ല രാജ്യത്തിനുവേണ്ടി ചാകാനും കൊല്ലാനും മടിയില്ലാത്ത ജനങ്ങളേയും. തങ്ങള്‍ക്കും കനത്ത ആള്‍നാശം സംഭവിക്കാതെ ജപ്പാന്റെ മെയിന്‍ ലാന്‍ഡ്മ പിടിച്ചെടുക്കാനാവില്ലെന്ന്‍ ബോധ്യമായ അമേരിക്കന്‍ നേതൃത്വം മറ്റുവഴികള്‍ ആലോചിക്കാന്‍ തുടങ്ങി. ഭീമമായ ഈ ആള്‍ നാശം തടയാന്‍ വേണ്ടി അമേരിക്ക തങ്ങളോട് സമാധാന ചര്‍ച്ചക്ക് വരുമെന്ന്‍ കരുതിയിരുന്ന ജപ്പാനെ ഏറ്റവും വലിയ ഒരു ദുരന്തമാണ് കാത്തിരുന്നത്.

നോര്‍മണ്ടി യുദ്ധത്തില്‍ സംഭവിച്ച പരാജയത്തിന്റെ ആഘാതത്തിലിരുന്ന ജര്‍മ്മനിയെ ഒന്നുകൂടിയുലച്ചുകൊണ്ട് ജൂണ്‍ മാസത്തില്‍ തന്നെ ചെമ്പട ഒരു കനത്ത ആക്രമണം ജര്‍മ്മനിക്കെതിരേ ആരംഭിച്ചു. കിഴക്കന്‍ ഭാഗങ്ങളില്‍ അവശേഷിച്ചിരുന്ന ജര്‍മ്മന്‍‍ സൈനികരെ ഇല്ലായ്മ ചെയ്യുകയോ പിടി കൂടുകയോ ചെയ്തുകൊണ്ട് സോവിയറ്റ് പട മുന്നേറുകയും താമസംവിനാ സോവിയറ്റ് യുണിയന്‍ തങ്ങളുടെ എല്ലാ ഭാഗങ്ങളും നാസികളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. യുദ്ധത്തില് പരാജയപ്പെട്ടു പിന്‍വാങ്ങിയ ജര്‍മ്മന്‍ സൈനികര്‍ കൊടും ക്രൂരതകള് ആണ് അവിടുത്തെ ജനങ്ങളോട് കാണിച്ചിരുന്നത്. പടിഞ്ഞാറന് യുറോപ്പിലെ ജനങ്ങള്‍ക്ക് ഇത് അനുഭവിക്കേണ്ടി വന്നിട്ടില്ല അധികം. എന്നാല്‍ റഷ്യന്‍ ജനങ്ല്‍ ഇത് വല്യ അളവില്‍ അനുഭവിക്കേണ്ടി വന്നവരാണ്. റഷ്യയുടെയും ജർമ്മനിയുടെയും പോരാട്ടങ്ങളുടെ ഇടയിൽ പെട്ട് പോയ ചില ചെറിയ രാജ്യങ്ങളുടെ അവസ്ഥ അതിഭീകരമായിരുന്നു. ലിത്വാനിയയിലെ പനറോയി വനത്തില്‍ ഏതാണ്ട് ഒരു ലക്ഷം പേരെയാണ് ഹിറ്റ്ലറിന്റ്റെ നാസി സൈന്യം കൊന്നു തള്ളിയത്. ഭൂരിഭാഗവും ജൂതവംശജരായിരുന്നു കൊല്ലപ്പെട്ടത്. കമ്യൂണിസ്റ്റ് അനുഭാവികളുമായി ചേര്‍ന്ന്‍ ജൂതര്‍ നാസിപ്പടയ്ക്കെതിരേ ഗറില്ലായുദ്ധങ്ങള്‍ നടത്തി വലിയ നാശനഷ്ടമവര്‍ക്കുണ്ടാക്കിക്കൊണ്ടിരുന്നതുകൊണ്ട് നാസികളുടെ പക ഇരട്ടിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പരമാവധി റഷ്യക്കാരുടെ ജീവനെടുക്കാന്‍ തോറ്റ് മടങ്ങുമ്പോള്‍ ജര്‍മ്മനി ശ്രമിച്ചു. പടിഞ്ഞാറന്‍ റഷ്യ മുഴുവന് അവര് കത്തിച്ചു ചാമ്പലാക്കിയിരുന്നു. ഈ ക്രൂരതകളുടെയൊക്കെ പകരം വീട്ടലെന്നോണമാണ് ചെമ്പട ജര്‍മ്മനിക്കെതിരേ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചത്.

നാസികള്‍ കത്തിച്ച ഒരു ഉക്രൈന്‍ ഗ്രാമം - നഷ്ടപ്പെടലില്‍ പൊട്ടിക്കരയുന്നൊരമ്മയും.

തകര്‍ന്ന ജർമ്മൻ സൈന്യം എല്ലായിടത്തുനിന്നും പിൻവാങ്ങിക്കൊണ്ടിരുന്നു. എന്നാൽ ആര്‍ട്ടിനിൽ പെട്ടന്ന് ഒരു സമര മുഖം തുറന്ന ജര്‍മ്മനി അമേരിക്കൻ മുന്നണി തകര്‍ത്തു ഇരമ്പി കയറി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പല നിരര്‍ണ്ണായക കേന്ദ്രങ്ങളും പിടിച്ചെടുത്ത ജർമ്മൻ സേനയുമായി അമേരിക്കൻ സേന ശക്തമായി പൊരുതി. എണ്‍പതിനായിരത്തോളം അമേരിക്കൻ ഭടന്മാർ ഇവിടെ കൊല്ലപ്പെട്ടു എന്നാണു കണക്ക്. ജര്‍മ്മനിക്ക് ഒരു ലക്ഷത്തിനുമേല്‍ ആള്‍ക്കാരും. ഇതാണ് ബല്‍ജിലെ യുദ്ധം എന്ന് അറിയപ്പെടുന്നത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ കരയുദ്ധമായിരുന്നിത്. 

ബെര്‍ലിന്റെ പതനവും ഹിറ്റ്ലറിന്റെ മരണവും

ജര്‍മ്മന്‍ സൈന്യവിഭാഗങ്ങള്‍ പലയിടത്തായി ചിതറി യുദ്ധത്തിലേര്‍പ്പെട്ടിരുന്നതോടെ അപകടം മണത്ത സൈന്യാധിപന്മാര്‍ പലയിടത്തും സന്ധി ചെയ്തു റഷ്യൻ പ്രതിരോധം ശക്തിപ്പെടുത്താൻ ഹിറ്റ്ലറോട് പറഞ്ഞെങ്കിലും ഹിറ്റ്ലര്‍ അതൊന്നും വകവച്ചില്ല. ഫലമോ എല്ലാ ഭാഗത്തുനിന്നും ജര്‍മ്മനിയുടെ പരാജയം അടുത്തുകൊണ്ടിരുന്നു. യുദ്ധത്തില് പരാജയം ഉറപ്പായ ഹിറ്റ്ലര്‍ അവസാന കാലങ്ങളില് ഒരു ഭ്രാന്തനെപോലെയാണ് പെരുമാറിയിരുന്നത്. യുദ്ധത്തിന്റെ അവസാനനാളുകളിലേക്കെത്തപ്പെട്ടപ്പോള്‍ അധിക സമയവും ഹിറ്റ്ലര്‍ ബങ്കറുകള്‍ക്കുള്ളിലാണു കഴിച്ചു കൂട്ടിയിരുന്നത്. ജര്‍മ്മനിയെ അതിവേഗത്തി സമീപിച്ചുകൊണ്ടിരുന്ന ചെമ്പട ബെര്‍ ലിന്‍ കീഴ്ശ്ടക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു. പോളണ്ടിനെ മോചിപ്പിച്ച അവര്‍ നാസികളുടെ ക്രൂരതയുടെ ഇടങ്ങളായിരുന്ന കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകള്‍ പുറം ലോകത്തിനു കാട്ടിക്കൊടുത്തു. നാസി ഭീകരതയെ കുറിച്ച് കൂടുതലായറിഞ്ഞുവന്നതോടെ ചെമ്പടയ്ക്ക് അവരോടുള്ള വൈരാഗ്യവും വര്‍ദ്ധിച്ചു. ജര്‍മ്മനിയില്‍ തകര്‍ക്കപ്പെടാത്ത ഒരു ഇഷ്ട്ടിക പോലും ബാക്കിയുണ്ടാവരുത് എന്നായിരുന്നു ചെമ്പടക്ക് നല്കപ്പെട്ട ഓര്‍ഡര്‍. ജര്‍മ്മന്‍ മേഖലകളിലേക്ക്ീരച്ചുകയറിയ ചെമ്പട [അരമാവധി നാശനഷ്ടം വരുത്തുകയും കഴിയുന്നിടത്തോളം സാധനസാമഗ്രികള്‍ കൊള്ള ചെയ്യുകയും ചെയ്തു.

1945 ഏപ്രില് മാസത്തില് ബെര്‍ലിന്‍ കീഴടക്കാനുള്ള സോവിയറ്റ് ഉപരോധം തുടങ്ങി. അതിനോടകം തന്നെ പലരും ബെര്‍ലിന്‍  ഉപേക്ഷിച്ചിരുന്നു.  ഒരു വ്യാഴ വട്ടക്കാലം നീണ്ടു നിന്ന ഹിറ്റ്ലറിന്റെ ഭരണം അതിന്റെ അവസാന മാസത്തില് എത്തി. എങ്കിലും ഹിറ്റ്ലര് ബെര്‍ലിന്‍  ഉപേക്ഷിച്ചിരുന്നില്ല. ഏപ്രില് 25 നു എല്‍ബെ നദിയുടെ കരയില്‍ വച്ച് അമേരിക്കന്‍ സൈന്യവും റഷ്യന് സൈന്യവും ഒരുമിച്ചുകൂടി ജര്‍മ്മനിയുടെ പതനത്തിനായുള്ള ശ്രമമാരംഭിച്ചു.
ഹിറ്റ്ലറും കാമുകി ഇവാ ബ്രൌണും

1945 ഏപ്രില് 30നു ഭൂമിക്കടിയിലെ ഒരു സൈനിക ബങ്കറിനുള്ളില്‍ ഹിറ്റ്ലറിനേയും അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ഇവാ ബ്രൌണിനേയും മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. പരാജയമുറപ്പായ ഹിറ്റ്ലര്‍ ആത്മഹത്യചെയ്തതാണെന്ന്‍ വിശ്വസിക്കപ്പെടുന്നു. ലോകത്തെ തന്നെ സര്‍വ്വദുരിതത്തിലേക്ക് തള്ളിവിടുവാനിടയാക്കിയ ക്രൂരനായ സ്വേച്ഛാധിപതിയുടെ ജീവിതം അങ്ങിനെ ദയനീയമായൊടുങ്ങി. ഹിറ്റ്ലറിനു പുഋമേ അയാളുടെ സന്തതസഹചാരിയായ് ഗീബത്സും ആത്മഹത്യ ചെയ്തു. അന്നേദിവസം തന്നെ ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരം ചെമ്പട കീഴടക്കുകയും അതിശക്തമായ പോരാട്ടത്തിനൊടുവില്‍ മെയ് രണ്ടിനു ബെര്‍ലിന്‍ കീഴടങ്ങുകയും ചെയ്തു. ഇതോടെ ആറു വര്‍ഷക്കാലം നീണ്ടു നിന്ന യുറോപ്പിലെ യുദ്ധത്തിനവസാനം ആയി.  


(തുടരും....)

ശ്രീക്കുട്ടന്‍

Monday, January 13, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

ലോകത്തെ സര്‍വ്വം ഗ്രസിച്ച രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള വിവരണത്തിന്റെ ആദ്യഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കി വായിക്കാവുന്നതാണു.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

ലെനിന്‍ ഗ്രാഡ് യുദ്ധം

കഴിഞ്ഞ ഭാഗത്തില്‍ സ്റ്റാലിന്‍ ഗ്രാഡില്‍ നടന്ന യുദ്ധത്തെക്കുറിച്ചാണല്ലോ പറഞ്ഞു നിര്‍ത്തിയത്. അതുപോലെ തന്നെ ഭീകരമായ മറ്റൊരു യുദ്ധമായിരുന്നു ലെനിന്‍ ഗ്രാഡില്‍ നടന്നത്. റഷ്യയുടെ വടക്ക് മാറി കടലിനോടു ചേര്‍ന്ന്‍ കിടന്നിരുന്ന ഒരു വ്യാവസായിക നഗരമായിരുന്നു ലെനിന്‍ ഗ്രാഡ് എന്ന ഇന്നത്തെ സെന്റ്‌ പീറ്റേര്‍സ് ബെര്‍ഗ്. റഷ്യയുടെ വ്യാവസായിക ഉത്പാദനത്തിന്റെ പതിനൊന്നു ശതമാനം ഈ നഗരത്തിന്റെ സംഭാവന ആയിരുന്നു. ഇതില്‍ യുദ്ധ ഉപകരണങ്ങളും പെടും. യുദ്ധം തുടങ്ങി ഏതാനും നാളുകള്‍ കൊണ്ട് തന്നെ നാസികള്‍ ലെനിന്‍ ഗ്രാഡിന്റെ അടുത്തെത്തി. മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ നഗരത്തില്‍ അധിനിവേശം നടത്താതെ ഉപരോധം ഏര്‍പ്പെടുത്തുവാന്‍ നാസികള്‍ തീരുമാനിച്ചു. നഗരം വളഞ്ഞ നാസിപട്ടാളം ഉപരോധമാരംഭിച്ചതോടെ മുപ്പതു ലക്ഷത്തോളം വരുന്ന ജനങ്ങള്‍ മുഴുവന്‍ നഗരത്തിനുള്ളില്‍ തന്നെ കുടുങ്ങിപ്പോയി. 1941 സെപ്തംബര്‍ മാസത്തിലായിരുന്നു കുപ്രസിദ്ധമായ ഈ ഉപരോധം ആരംഭിച്ചത്. നഗരത്തിനു സമീപത്തു ഉണ്ടായിരുന്ന ഒരു തടാകം വഴി മാത്രമായിരുന്നു നഗരത്തിലേക്ക് എന്തെങ്കിലും ഗതാഗതം സാധ്യമായിരുന്നത്‌. ഇതാവട്ടെ പലപ്പോഴും ജര്‍മ്മന്‍‍ വിമാനങ്ങള്‍ ആക്രമിച്ചു കൊണ്ടിരുന്നു. ഉപരോധം തുടര്‍ന്നുകൊണ്ടിരുന്നതോടെ നഗരത്തിലെ ജനജീവിതം ദുസ്സഹമായി മാറി. ഭക്ഷണമോ വെള്ളമോ മരുന്നുകളോ കിട്ടാനില്ലാതെ ജനങ്ങള്‍ വലഞ്ഞു. പട്ടിണി കിടന്നു മറ്റും മരിച്ചത് പതിനായിരങ്ങളായിരുന്നു. ഒടുവില്‍ കനത്ത പോരാട്ടങ്ങള്‍ക്ക്  ശേഷം 1944 ആരംഭത്തോടെ നഗരം ചെമ്പട മോചിപ്പിച്ചു. അതിനോടകം ഏതാണ്ട് പത്തു ലക്ഷം മനുഷ്യര്‍ പട്ടിണി കിടന്നു മരിച്ചിരുന്നു. അത്രയുമെണ്ണം സൈനികര്‍ ഇവിടുത്തെ യുദ്ധങ്ങളിലും കൊല്ലപ്പെട്ടിരുന്നു. നഗരത്തിലെ ജന സംഖ്യാ അഞ്ചില്‍ ഒന്നായി ചുരുങ്ങി. സോവിയറ്റ് യുണിയന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു യുദ്ധങ്ങളാണ് സ്റ്റാലിന് ഗ്രാഡിലും ലെനിന് ഗ്രാഡിലും നടന്നത്. സ്റ്റാലിന്‍ ഗ്രാഡ് ധൈര്യത്തിന്റെ പ്രതീകം ആണെങ്കില്‍ ലെനിന്‍ ഗ്രാഡ് സഹനത്തിന്റെ പ്രതീകമാണ്. ഈ രണ്ടു നഗരങ്ങളിലുമായി മരിച്ചു വീണ മനുഷ്യരാണ് പില്ക്കാലത്ത് റഷ്യക്ക് ലോകത്തിനു മുമ്പില്‍ ഒരു ധീര പരിവേഷം നല്കിയത്.

                                             ശവങ്ങള്‍ നിറഞ്ഞ തെരുവുകള്‍

ലെനിന്‍ ഗ്രാഡ് ഇന്നറിയപ്പെടുന്നത് സെന്റ് പീറ്റേര്‍സ് ബര്‍ഗ് എന്നാണു. അതിമനോഹരമായ ഈ നഗരം റഷ്യയുടെ രണ്ടാം തലസ്ഥാനമെന്നറിയപ്പെടുന്നു.


കുര്‍സ്ക്ക് യുദ്ധം

സ്റ്റാലിന്‍ ഗ്രാഡിലെ ജര്‍മ്മനിയുടെ പരാജയത്തിനു ശേഷം നടന്ന നിര്‍ണ്ണായകവും ഐതിഹാസികവുമായ മറ്റൊരു യുദ്ധമായിരുന്നു ബാറ്റില്‍ ഓഫ് കുര്‍സ്ക്ക്. മോസ്ക്കോയില്‍ നിന്നും ഏകദേശം 280 മൈല്‍ അകലെയുള്ള ഒരു റഷ്യന്‍ പ്രദേശമായിരുന്നു കുര്‍സ്ക്ക്. സ്റ്റാലിന്‍ ഗ്രാഡില്‍ നിന്നും പിന്‍വാങ്ങിയ ജര്‍മ്മന്‍ സേന കുര്‍സ്ക്കില്‍ വച്ച് അവരെ പിന്തുടര്‍ന്ന റഷ്യന്‍ സൈന്യവുമായി ഏറ്റുമുട്ടി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടാങ്ക് യുദ്ധം എന്ന് വിശേഷിപ്പിക്കുന്ന ഈ യുദ്ധം നാസികള്‍ മുന്‍കൈ എടുത്തു നടത്തിയ അവസാനത്തെ ആക്രമണം ആയിരുന്നു. ഏകദേശം 30 ലക്ഷം ആളുകളും 8000 ത്തോളം ടാങ്കുകളും ഇരു വശത്തുമായി പങ്കെടുത്തു എന്ന് പറയുമ്പോള്‍ ആണ് ഇതിന്റെ യഥാര്‍ത്ഥ ചിത്രം മനസിലാകുക.

സ്റ്റാലിന്‍ ഗ്രാഡില്‍ ഏറ്റ പരാജയത്തിനു ശേഷം ജര്‍മ്മന്‍ സൈന്യം പിന്‍വാങ്ങി ഉക്രൈനില്‍ നിലയുറപ്പിച്ചു. തങ്ങളെ തോല്‍പ്പിച്ച റഷ്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഹിറ്റ്ലര്‍ തയ്യാറാക്കിയമൊരു യുദ്ധതന്ത്രമായിരുന്നു ഓപ്പറേഷന്‍ സിറ്റാഡെല്‍. എന്നാല്‍ നാസികളുടെ ഇടയില്‍ നിന്നുതന്നെയുള്ള ഒരു ചാരനാല്‍ ഈ ഓപ്പറേഷനെക്കുറിച്ച് മുന്‍ കൂട്ടിയറിഞ്ഞ റഷ്യ അവശ്യം വേണ്ട തയ്യാറെടുപ്പുകള്‍‍ നടത്തി.  അങ്ങനെ 1943 ജൂലൈ മാസത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടാങ്ക് യുദ്ധത്തിനു കുര്‍സ്ക്കും അതിനുചുറ്റുമുള്ള പ്രദേശങ്ങളും സാക്ഷിയായി.കുര്‍സ്ക്കിനു സമീപത്തെ ഒരു പാടത്തു വച്ചാണ് ഏറ്റവും വലിയ ഏറ്റു മുട്ടല്‍ നടന്നത്. എണ്ണത്തില്‍ കുറവ് ആയിരുന്നെങ്കിലും ജര്‍മ്മന്‍‍ ടാങ്കുകള്‍ സാങ്കേതികമായി മികച്ചവ ആയിരുന്നു. ഭീകരമായ യുദ്ധത്തില്‍ പക്ഷെ ഈ സാങ്കേതിക തികവ് ജര്‍മ്മനിയെ തുണച്ചില്ല. ഇരു ഭാഗത്തും വലിയ നാശം ഉണ്ടാക്കിയ യുദ്ധത്തില്‍ ആത്യന്തികമായി ജര്‍മ്മനി പരാജയപെടുകയാണുണ്ടായത്. ഉക്രൈനിന്റെ പല ഭാഗങ്ങളും ഈ യുദ്ധവിജയത്തെത്തുടര്‍ന്ന്‍ റഷ്യ മോചിപ്പിച്ചെടുത്തു. നാസികളുടെ കിഴക്കന്‍ മേഖലയിലെ സകല മുന്‍ തൂക്കവും ഈ യുദ്ധത്തോടെ ഇല്ലാതായിമാറി.


കുര്‍സ്ക് ചിത്രകാരന്റെ ഭാവനയില്‍

ചരിത്രകാരന്മാര്‍ പലരും സ്റ്റാലിന്‍ ഗ്രാഡിനെക്കാളും പ്രാധാന്യം കുര്‍സ്ക്കിലെ യുദ്ധത്തിനു കൊടുക്കാറുണ്ട്. യുദ്ധശേഷം കുര്‍സ്ക്ക് സന്ദര്‍ശിച്ച ഒരു പത്രലേഖകന്‍ ഇങ്ങനെ എഴുതി.

"പല യുദ്ധ ഭൂമികളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊന്ന് ആദ്യമാണ്. ഇവിടെ മനുഷ്യ ശരീരങ്ങളേക്കാളധികം ടാങ്കുകളുടെ മൃത ദേഹങ്ങള്‍ ആണ്. അവയില്‍ നിന്നും ഉരുകി ഒലിച്ച ഇരുമ്പും മനുഷ്യ രക്തവും പലപ്പോഴും ഒരു പോലെ തോന്നിച്ചു."

മിഡ് വെ എന്ന അമേരിക്കന്‍ കെണി 

നാസികള്‍ പരാജയത്തിലേക്ക് കൂപ്പുകുത്തവേ കിഴക്ക്ഭാഗത്ത് അമേരിക്ക ജപ്പാന്റെ ഹുങ്കിനും മൂക്ക് കയര്‍ ഇട്ടിരുന്നു. കടലില്‍ അവരുടെ മേധാവിത്വം അവസാനിപ്പിക്കാന്‍ അമേരിക്കക്ക് സാധിച്ചത് ശക്തിയേക്കാള് ഉപരി ബുദ്ധി കൊണ്ട് ആയിരുന്നു. പേള്‍ ഹാര്‍ബറിനു തിരിച്ചടിയെന്നൊണം അമേരിക്കാ ടോക്യോ നഗരത്തില്‍ ബോംബാക്രമണം നടത്തി. ഏഷ്യ പിടിച്ചടക്കുന്നത് തല്ക്കാലം നിര്‍ത്തിയിട്ട് ഇതേപോലുള്ള ബോംബാക്രമണങ്ങള്‍ ചെറുക്കുവാനായി എന്താണ് ചെയ്യേണ്ടത് എന്ന് ജപ്പാനിലെ മിലിട്ടറി നേതൃത്വം കൂടിയാലോചിച്ചു ശാന്ത സമുദ്രത്തില്‍ ഒരു വലയം തീര്‍ക്കുകയാണ് വേണ്ടതെന്ന നിഗമനത്തില്‍ എത്തി.  ആ ശ്രമം മുന്നില്‍ കണ്ടിറങ്ങിയ ഇറങ്ങിയ ജപ്പാനെ അമേരിക്ക കോറല്‍ സമുദ്രത്തില്‍ വച്ച് തടഞ്ഞു.  കപ്പലുകള്‍ തമ്മില്‍ പരസ്പ്പരം വെടിവച്ച് ആക്രമിക്കുന്ന പതിവ് കടല്‍ യുദ്ധങ്ങളില്‍ നിന്നും മാറി ഇരുവിഭാഗത്തിന്റേയും വിമാനങ്ങള്‍ തമ്മില്‍ പോരാടി. ഇരുകൂട്ടര്‍ക്കും തുല്യരീതിയിലാണു നാശനഷ്ടം നേരിട്ടത്. അമേരിക്കയുടെ ശല്യം ശാന്തസമുദ്രത്തില്‍ അവസാനിപ്പിക്കുവാനായി അവരുടെ മിഡ് വേ ബേസ് ആക്രമിക്കുവാനുല്ല ജപ്പാന്റെ തീരുമാനം അവരുടെ തന്നെ വിധിയെഴുത്തായ് മാറുകയാണുണ്ടായത്
മിഡ് വെ ദ്വീപും അതിനടുത്തുള്ള അമേരിക്കന്‍ വ്യോമ താവളവും

ശാന്ത സമുദ്രത്തിലെ ജപ്പാന്റെ വിമാനവാഹിനി വ്യൂഹത്തെ ഭയപ്പെട്ടിരുന്ന അമേരിക്ക ജപ്പാന്റെ കോഡ് ഭാഷ കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം തകൃതിയായി തുടരുന്നുണ്ടായിരുന്നു. വളരെ നാളത്തെ കഠിനപരിശ്രമത്തെതുടര്‍ന്ന്‍ അമേരിക്കന്‍ ചാരന്മാര്‍ അതില്‍ വിജയം കണ്ടെത്തി. തന്ത്ര പ്രധാനമായ ജപ്പാന്റെ രഹസ്യ ഭാഷ അവര്‍ മനസ്സിലാക്കിയെടുത്തു. അമേരിക്കയുടെ കൈവശമുള്ള മിഡ് വേ ദെവ്വ്പും സൈനികത്താവളവുമാക്രമിക്കാനുള്ള ജാപ്പനീസ് രഹസ്യപദ്ധതി അമേരിക്ക ചോര്‍ത്തിയെടുത്തു. അതിനനുസരിച്ച സര്‍വ്വ സന്നാഹങ്ങളോടെയും കാത്തിരുന്ന അമേരിക്കന്‍ പടയുടെ വായിലേക്ക് ജപ്പാന്റെ കപ്പല്‍ വ്യൂഹം വന്നുചേര്‍ന്നു.

അമേരിക്കന്‍ ആക്രമണത്തില്‍ മുങ്ങുന്ന ജാപ്പനീസ് വിമാനവാഹിനിക്കപ്പല്‍

ആക്രമണം തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ ജപ്പാന്റെ ദ്വീപ്‌ ആക്രമിക്കാന്‍ ഉള്ള ശ്രമം കനത്ത പ്രധിരോധം മൂലം പാളി. മാത്രമല്ല അപ്രതീക്ഷിതമായി വന്ന അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ ജപ്പാന്റെ 3 വിമാന വാഹിനി കപ്പലുകള്‍ കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് പസഫിക്കില്‍ മുക്കി. അവിടെ നിന്ന് രക്ഷപ്പെട്ട നാലാമത്തെ കപ്പല്‍ അന്ന് വൈകീട്ടു അമേരിക്കന്‍ പട മുക്കിയതോടെ ജപ്പാന്റെ കടലിലെ യുദ്ധം ഏതാണ്ട് അവസാനിച്ചു. പസഫിക്കില്‍ തങ്ങളുടെ പേടി സ്വപ്നമായിരുന്ന ജാപ്പനീസ് കപ്പല്‍ വ്യൂഹത്തെ അങ്ങനെ അമേരിക്ക തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്ത്തി മുക്കി കൊന്നു.

കടലില്‍ നിരായുധരായ ജപ്പാന്‍ കരയുദ്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ തുടങ്ങി. എന്നാല്‍ സഖ്യകക്ഷികളുടെ ശക്തമായ പ്രതിരോധത്താലും കാലവാസ്ഥയുടെ തിരിച്ചടികളാലും ജപ്പാന്‍ സൈനികര്‍ക്ക് അവിടെയും രക്ഷയുണ്ടായില്ല. രാജ്യത്തെ സമ്രക്ഷിക്കുന്നതിനായ് ഒരു വലയമെന്നോണം ഒരു എയര്‍ ബേസ് സൃഷ്ടിക്കാന്‍ തുടങ്ങിയെങ്കിലും അമേരിക്കയുടെ ആക്രമണത്തില്‍ പകുതി പൂര്‍ത്തിയായ ആ എയര്‍ ബേസ് നഷ്ടമാകുകയുണ്ടായി. യുദ്ധത്തിന്റെ ഗതി എങ്ങോട്ടേയ്ക്കാണെന്ന്‍ ജപ്പാനു പിടികിട്ടിത്തുടങ്ങി.

ജര്‍മ്മനിയുടെ പിന്മാറ്റം

കുര്‍സ്ക്കിലെ പരാജയത്തോടെ ജര്‍മ്മനി പതിയെ യുദ്ധമുഖത്തുനിന്നും പിന്തിരിയാന്‍ തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ റഷ്യന്‍ പട മുന്നേറാനും. മെഡിറ്ററേനിയന്‍ കടലില്‍ ഇറ്റാലിയന്‍ സേന തകര്‍ന്നപ്പോള്‍ കടലിലെ ആധിപത്യം ബ്രിട്ടന്റെ കയ്യിലാവുകയുണ്ടായി. ആഫ്രിക്കയില്‍ പിടിച്ചുനില്‍ക്കാന്‍ നാസിപ്പട ശരിക്കും ബുദ്ധിമുട്ടി. അമേരിക്കകൂടി യുദ്ധരംഗത്തു വന്നതോടെ ശരിക്കും കുടുങ്ങിയ ജര്‍മ്മന്‍ ഇറ്റാലിയന്‍ സൈന്യം ഒടുവില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങുകയുണ്ടായി. മാത്രമല്ല കരുത്ത് വീണ്ടെടുത്ത ബ്രിട്ടീഷ് സൈന്യം ജര്‍മ്മന്‍ നഗരങ്ങള്‍ ബോംബിട്ട് തകര്‍ക്കുവാനാരംഭിച്ചു. ബ്രിട്ടന്‍ കണ്ടെത്തിയ ചില പുതിയ യുദ്ധവിമാനങ്ങള്‍ വച്ചുള്ള ആക്രമണം പ്രതിരോധിക്കുവാന്‍ ജര്‍മ്മന്‍ ഫൈറ്ററുകള്‍ ശരിക്കും ബുദ്ധിമുട്ടി. ജര്‍മ്മനിയുടെ മുങ്ങിക്കപ്പലുകള്‍ പലപ്പോഴും ബ്രിട്ടീഷ് കപ്പല്‍ വ്യൂഹങ്ങള്‍ക്ക് കനത്ത നാശനഷ്ടം സംഭവിപ്പിച്ചിരുന്നുവെങ്കിലും അമേരിക്ക രംഗത്തെത്തിയതൊടെ അവിടെയും ജര്‍മ്മനിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.

ഇതിനോടകം തന്നെ ജര്‍മ്മന്‍ വ്യോമ സേന ഏകദേശം തകര്‍ന്നുകഴിഞ്ഞിരുന്നു. ജര്‍മ്മനിക്ക് വ്യോമസേന തങ്ങളെ കാക്കുമെന്ന വിശ്വാസം തകര്‍ന്നിരുന്നു. റഷ്യയുടെ വിമാനങ്ങളാവട്ടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പിന്‍ വലിയുന്ന ജര്‍മ്മന്‍ സേനക്കു മേല്‍ ബോംബു വര്‍ഷിച്ചുകൊണ്ടിരുന്നു. ജര്‍മ്മനിയുടെ വിധിയും ഏകദേശം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

മുസ്സോളിനിയുടെ അന്ത്യം 

ആഫ്രിക്കയില്‍ നിന്നും പിന്‍വാങ്ങിയ ജര്‍മ്മന്‍ സൈന്യത്തെ ഇറ്റലിയിലും പിടിച്ചു നില്‍ക്കാന്‍ സഖ്യ കക്ഷികളനുവദിച്ചില്ല. അവിടെ നിന്നും അവരെ തുരത്തി ഇറ്റലിയെ മോചിപ്പിച്ചു. ഇറ്റലിയിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ ഒരുമിച്ചുകൂടുകയും മുസ്സോളിനിയെ പുറത്താക്കുകയും ചെയ്തു. അറസ്റ്റിലായ മുസ്സൊളിനിയെ ജര്‍മ്മന്‍ സൈനികര്‍ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും അ1945 ഏപ്രിലില്‍ മുസ്സോളിനിയേയും കാമുകിയേയും നാട്ടുകാര്‍ പിടികൂടുകയുണ്ടായി. ശേഷം ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന്‍ ക്രൂരമായി കൊന്ന്‍ പരസ്യമായി കെട്ടിത്തൂക്കിയിട്ടശേഷം ആ ശവശരീരങ്ങളുടെ നേര്‍ക്ക് കല്ലെറിയുകയുണ്ടായി.  അതി ബ് ഹീകരമായ ഒരു യുദ്ധത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുകയും രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കാന്‍ ഇടയാക്കുകയും ചെയ്ത ഏകാധിപതിയോടുള്ള ജനങ്ങളുടെ രോഷപ്രകടനാമായിരുന്നു അവിടെ കണ്ടത്.  ഇത്രയും മൃഗീയമായ വധിക്കപ്പെട്ട ഒരു നേതാവും ലോകചരിത്രത്തില്‍ വേറെ ഇല്ല എന്നു തന്നെ പറയാം. 

മുസ്സോളിനിയും കാമുകിയെയും കൊന്നു കെട്ടി തൂക്കിയിരിക്കുന്നു. അടുത്ത ചിത്രത്തില്‍ ജനങ്ങള്‍ കല്ലെറിയുന്നു.

(തുടരും...)

ശ്രീക്കുട്ടന്‍

Wednesday, January 8, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

ഈ ലോകമഹായുദ്ധത്തെക്കുറിച്ചുള്ള വിവരണത്തിന്റെ ആദ്യഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കി വായിക്കാവുന്നതാണു.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3


ജര്‍മ്മനി തന്റെ തേരോട്ടം തുടരവേ ഇറ്റലി ലിബിയയുമായും ഗ്രീസുമായും യുദ്ധമാരംഭിച്ചു. ഈജിപ്തും ഗ്രീസും കീഴടക്കുക എന്നതായിരുന്നു ഇറ്റലിയുടെ മോഹം. ജര്‍മ്മനി ബ്രിട്ടണുമായി പൊരിഞ്ഞയുദ്ധത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ അവര്‍ക്ക് ഇറ്റാലിയന്‍ യുദ്ധമുഖത്ത് വലിയ ശ്രദ്ധകൊടുക്കാനായില്ല. ബ്രിട്ടീഷ് സൈന്യം ദുര്‍ബലമായ ഇറ്റാലിയന്‍ സൈനികരെ ലിബിയയില്‍ നിന്നും തുരത്തിയോടിച്ചു. പതിനായിരക്കണക്കിനു ഇറ്റാലിയന്‍ ഭടന്മാരാണിവിടെ കൊല്ലപ്പെട്ടത്.ഇറ്റലി ദയനീയമായി തോറ്റപ്പോള്‍ ഒരു രക്ഷകന്റെ വേഷത്തിലാണു ജര്‍മ്മനി വന്നത്. യാതൊരു തയ്യാറെടുപ്പുമില്ലാതെ ഹിറ്റ്ലര്‍ ആഫ്രിക്കന്‍ മരുയുദ്ധമേറ്റെടുത്തു. അതുകൊണ്ട് തന്നെ ജര്‍മ്മന്‍ സേന മരുഭൂമിയില്‍ വട്ടം കറങ്ങി.ഹിറ്റ്ലറിന്റെ ഏറ്റവും മികച്ച സേനാനായകന്മാരിലൊരാളായ ഇര്‍വിന്‍ റോമ്മെല്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് പല പ്രതിസന്ധിഘട്ടത്തേയും തരണം ചെയ്യാനായത്. ഈജിപ്ത് ജര്‍മ്മന്‍ സൈന്യത്തിന്റെ കൈകളിലായാല്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കതിടയാക്കും എന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് സേന സര്‍വ്വശക്തിയുമപയോഗിച്ച് ജര്‍മ്മനിയെ ചെറുത്തു. റോമ്മല്‍ രോഗബാധിതനായിക്കിടപ്പായതിനാല്‍ മറ്റൊരു ജനറല്‍ ആണു ജര്‍മ്മന്‍ സേനയെ നയിച്ചത്. എന്നാല്‍ ജര്‍മ്മനിക്ക് കനത്ത നാശമാണ് നേരിട്ടത്. അസുഖക്കിടക്കയില്‍ നിന്നും യുദ്ധമുഖത്തെ‍ത്തിയ റോമ്മല്‍ മറ്റു ഗത്യന്തരമില്ലാതെ അവശേഷിച്ച സൈന്യവുമായി പിന്‍വാങ്ങി. അമേരിക്ക കൂടി യുദ്ധമുഖത്തേക്കെത്തിയതോടെ ജര്‍മ്മനി ആഫ്രിക്കയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങി.

അമേരിക്കയുടെ ആഗമനം

അമേരിക്ക യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ തികഞ്ഞ ഒരു നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒരു ചേരിയിലും പെടാതെ മാറിനിന്ന അവര്‍ എല്ലാ രാജ്യങ്ങള്‍ക്കും അളവില്ലാത്തവിധം യുദ്ധോപകരണങ്ങള്‍ വിറ്റ് സാമ്പത്തിക ശക്തിയായ് നിലകൊണ്ടു. ജര്‍മ്മനിയില്‍ നിന്നും പലായനം ചെയ്ത ആള്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഉല്‍പ്പെടെയുള്ള പല പ്രഗത്ഭജൂതശാസ്ത്രജ്ഞരും അമേരിക്കയിലാണഭയം തേടിയത്. നാസികള്‍ താല്‍പ്പര്യപ്പെടാതിരുന്ന ഐന്‍സ്റ്റീനെപ്പോലുള്ളവരുടെ ബുദ്ധി അമേരിക്കയെ ഒട്ടൊന്നുമല്ല സഹായിച്ചത്. അമേരിക്കൻ ഐക്യ നാടുകളിൽ ചൂഷണം ചെയ്യപെടാത്ത എല്ലാ തരത്തിലുള്ള പ്രകൃതി വിഭവങ്ങൾ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയത് മുതൽ ധാരാളം ഉത്പന്നങ്ങൾ യൂറോപ്പിന് ആവശ്യമായിരുകയും അമേരിക്കയിൽ ഉത്പാദനം വർദ്ധിക്കുകയും ചെയ്തു. ഇതും അമേരിക്കയിൽ വന്‍ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായി. അമേരിക്ക ബ്രിട്ടനോട് ആദ്യമേ ഒരു സഹായകരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ചൈനയിലെ ജപ്പാന്റെ അധിനിവേശം ആഗോളതലത്തില്‍ തന്നെ ജപ്പാന് എതിരെ ഒരു വികാരം ഉണ്ടാകാന്‍ കാരണമായി. സഖ്യ കക്ഷികള് എന്ന് അറിയപ്പെടുന്ന ബ്രിട്ടനും അമേരിക്കയും ഉല്പ്പെടുന്ന രാജ്യങ്ങള്‍ ജപ്പാനെതിരെ പല രംഗത്തും ഉപരോധം ഏര്‍പ്പെടുത്തി. ഇത് ജപ്പാനെ വളരെയധികമുലച്ചു. ചൈനയില്‍ നിന്നും മറ്റുമാര്‍ഗ്ഗമില്ലാതെ പിന്‍വാങ്ങുക എന്നതായി ജപ്പാന്റെ മുന്നിലുണ്ടായ പോംവഴി. പക്ഷേ അവര്‍ അതിനു തയ്യാറാകാതെ അമേരിക്കയെ ആക്രമിക്കുവാന്‍ തീരുമാനിച്ചു. അങ്ങിനെ രണ്ടാം ലോകമഹായുദ്ധത്തിന്റെ വഴിത്തിരിവാരംഭിച്ചു.

പേള്‍ ഹാര്‍ബര്‍ സംഭവം.

ശാന്തസമുദ്രത്തില്‍ അമേരിക്കയെ നിസ്സഹായരാക്കിമാറ്റി അവരെക്കൊണ്ട് തങ്ങള്‍ക്കെതിരേയുള്ള ഉപരോധം പിന്‍വലിപ്പിക്കുക, ഏഷ്യയിലേക്കുള്ള അവരുടെ വരവ് തടയുക, പസഫിക് മേഖലയിലെ അമേരിക്കയുടെ ആധിപത്യം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണു ജപ്പാന്‍ അമേരിക്കയെ ആക്രമിക്കാന്‍ തീരുമാനിച്ചത്. ശാന്തമഹാസമുദ്രത്തിലെ ഹവായ് ദ്വീപസമൂഹത്തിലെ പേള്‍ ഹാര്‍ബര്‍ എന്ന അമേരിക്കന്‍ സൈനികനാവികത്താവളം ആക്രമിക്കുവാനാണ് ജപ്പാന്‍ തുനിഞ്ഞത്. 1941 ഡിസംബര്‍ 7 നു ജാപ്പനീസ് സൈനികര്‍ അപ്രതീക്ഷിതമായി പേള്‍ഹാര്‍ബറില്‍ ബോംബിംഗ് നടത്തി. യാതൊരു മുന്നൊരുക്കവുമില്ലാതിരുന്ന അമേരിക്കന്‍ സൈനികര്‍ക്ക് എന്താണു സംഭവിക്കുന്നതെന്നുപോലും ആദ്യം മനസ്സിലായില്ല. അമേരിക്കയുടെ പല യുദ്ധക്കപ്പലുകളും ജാപ്പനീസ് ടോര്‍പിഡോ ആക്രമണത്തില്‍ ശാന്തസമുദ്രത്തില്‍ മുങ്ങി. വിമാനങ്ങള്‍ ഒട്ടുമിക്കതും തകര്‍ന്നുതരിപ്പണമായ്. സൈനികരും സേനാനായകരും ഉള്‍പ്പെടെ ആറായിരത്തോളം പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തു. അമേരിക്ക ഉടന്‍ തന്നെ ജപ്പാനോട് യുദ്ധപ്രഖ്യാപനം നടത്തുകയും രണ്ടാം ലോകമഹായുദ്ധത്തില്‍  നേരിട്ടിറങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്‍ ജര്‍മ്മനി അമേരിക്കക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ യുദ്ധം ആഗോളമായി വ്യാപിക്കപ്പെട്ടു.

ടോര്‍പിഡോ ഏറ്റു മറിയുന്ന അമേരിക്കന്‍ യുദ്ധ കപ്പലുകളും തകര്‍ന്ന‍ യുദ്ധ വിമാനങ്ങളും 

ജപ്പാന്റെ തേരോട്ടം.

ഏഷ്യയില്‍ ജപ്പാന്‍ വന്‍ മുന്നേറ്റമാണു നടത്തിക്കൊണ്ടിരുന്നത്. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ അമേരിക്കയുള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളും ജപ്പാനുമുന്നില്‍ പതറിപ്പോയിരുന്നു.പേള്‍ ഹാര്‍ബറിനു പിന്നാലെ അമേരിക്കയുടെയും ബ്രിട്ടന്റെയും ഒട്ടുമിക്ക കോളനികളിലും ജപ്പാന്‍ അധിനിവേശം നടത്തി. സിഗപ്പൂര്, മലേഷ്യ, ഇന്ത്യോനേഷ്യ,ചൈന തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളിലെല്ലാം ജപ്പാന്‍ വിജയക്കൊടി നാട്ടി. ഇന്ത്യയുടെ ആന്‍ഡമാന്‍ ദ്വീപുകളും അവര്‍ കയ്യിലാക്കി. ജപ്പാനെ നേരിടാനായി വന്ന ബ്രിട്ടന്റെ പ്രിന്‍സ് ഓഫ് വെയില്‍സ്, റീപ്പില്‍സ് എന്നീ ഭീമന്‍ യുദ്ധക്കപ്പലുകളെ സിങ്കപ്പൂര്‍ തീരത്തു വച്ചുനടന്ന ശക്തമായ പോരാട്ടത്തിനൊടുവില്‍ ജാപ്പ് സൈനികര്‍ തകര്‍ത്തുമുക്കി. ബ്രിട്ടനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. സിങ്കപ്പൂരില്‍ ഇംഗ്ലീഷ് പട ജപ്പാനുമുന്നില്‍ കീഴടങ്ങി.

സിംഗപ്പൂരില്‍ കീഴടങ്ങുന്ന ഇംഗ്ലീഷുകാര്‍ 

ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ വച്ച് അമേരിക്കന്‍ - ഫിലിപ്പൈന്‍സ് സംയുക്ത സേന ജാപ്പനീസിനെ ശക്തമായി നേരിട്ടു. മനില കേന്ദ്രമാക്കി ജാപ്പ് വ്യോമ സേന അത്യുഗ്ര ആക്രമണം തന്നെ നടത്തി. മനിലയിൽ ജപ്പാൻ സേനയോട് പിടിച്ചു നില്ക്കാൻ കഴിയാതെ അമേരിക്കൻ സേന ഒരു ദ്വീപിലേക്ക് പിന്മാറിയിട്ട് ജാപ്പനീസ് സൈനികരെ ശക്തമായി പ്രതിരോധിച്ചു നിന്നു. ഏകദേശം ആറുമാസത്തോളം നീണ്ടുനിന്ന യുദ്ധത്തിനുശേഷമാണ് ഇവിടെ അമേരിക്കന്‍ സേന പരാജയം സമ്മതിച്ചത്. ശക്തമായ ഈ യുദ്ധം മൂലം മറ്റു പല മേഖലകളിലും ജാപ്പ് സേനാ നീക്കം വൈകി.

ഇൻഡോ- ചൈന മേഖലയിൽ കൃത്യമായ ബേസ് ക്യാമ്പ് സ്ഥാപിച്ച ജാപ്പ് പട തായ് ലാന്ഡ് കീഴടക്കിയശേഷം മലയ ലക്ഷ്യമാക്കി നീങ്ങി. ജാപ്പ് എയര്‍ ഫോഴ്സിനോട് മേഖലയിൽ ഏറ്റു മുട്ടിയ ബ്രിട്ടീഷ് വൈമാനികരെ ഭൂരിഭാഗവും അവർ വധിച്ചു. വന യുദ്ധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സൈനികർ ആയിരുന്നു അവർ. മലയായിലെ വൻ കാടുകൾ കടന്നു പോരാടാൻ ജാപ്പ് സേനയ്ക്ക് കഴിയില്ല എന്ന് കരുതിയ ബ്രിട്ടീഷ് സേനയ്ക്ക് തെറ്റി. ജപ്പാൻ പട സിംഗപ്പൂരിൽ കൂടി ഇരമ്പി കയറുകയും തുടർന്ന് മലയായിലും സിംഗപ്പൂരിലും ബ്രിട്ടീഷ് സേന ജാപ്പ് പടയ്ക്ക് കീഴടങ്ങുകയും ചെയ്യേണ്ടിവന്നു. കീഴടങ്ങിയ സ്ഥലങ്ങളിലെല്ലാം ജപ്പാന്‍ കാടത്തം പ്രവര്‍ത്തിച്ചു. വെള്ളക്കാരും ഇവരുടെ കൈകളില് നിന്ന് രക്ഷപ്പെട്ടില്ല. വെള്ളക്കാരായ സ്ത്രീകളേയും നഴ്സുമാരെയുമൊക്കെ തിരഞ്ഞുപിടിച്ച്  മേധാവികള്‍ക്ക് കാഴ്ചവച്ചു. യുദ്ധ തടവുകാര് എന്ന സങ്കല്പം തന്നെ തെറ്റാണെന്നായിരുന്നു ജപ്പാന്റെ ചിന്ത.

യുദ്ധത്തിന്റെ ആദ്യ പകുതിയില്‍ സഖ്യ കക്ഷികള്‍ക്ക് വന്‍ പരാജയം നേരിട്ടിരുന്നു. പലപ്പോഴും അവര്‍ യുദ്ധത്തിനു തയ്യാറല്ലാതിരുന്നതും ആയുധങ്ങളുടെ അഭാവവും എല്ലാം ആയിരുന്നു ഇതിനു കാരണം. ജപ്പാനെ പോലൊരു ചെറു രാജ്യം തങ്ങളെ ആക്രമിക്കുന്നത് അമേരിക്ക സ്വപ്നത്തില് പോലും കരുതാത്ത ഒന്നായിരുന്നു. ഇതേ അവസ്ഥ തന്നെ ആയിരുന്നു സോവിയറ്റ് റഷ്യയിലും. ജര്‍മ്മനിയുടെ ആക്രമണത്തെ റഷ്യന്‍ ജനത ആദ്യത്തെ ഒരു വര്‍ഷം വളരെ കഷ്ടപ്പെട്ടാണ് പ്രധിരോധിച്ചു നിന്നത്. ജര്‍മ്മനി റഷ്യയെ ആക്രമിച്ച സമയത്ത് ജപ്പാന്‍ കൂടി ഒപ്പം ചേര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാകുമായിരുന്നു.  ജപ്പാന് അവരെ അക്രമിച്ചെങ്കില് ഇന്ന് റഷ്യ എന്നൊരു രാജ്യവും കമ്മ്യൂണിസം എന്ന ആശയം തന്നെയും ലോകത്ത് ഉണ്ടാവുമോ എന്നത് ഒരു ചോദ്യം ആണ്. അമേരിക്കയെ തളര്‍ത്തുന്നതിലായിരുന്നു ജപ്പാന്റെ ശ്രദ്ധ. അമേരിക്കക്ക് തുടക്കത്തില്‍ വലിയ ക്ഷീണം സംഭവിച്ചുവെങ്കിലും ആ ആഘാതത്തില് നിന്നും അവര്‍ വളരെ വേഗം കരകയറി. അത് വരെ പ്രതിരോധിക്കാന്‍ പാടുപെട്ട സഖ്യ കക്ഷികള്‍ പിന്നെ ആക്രമണം തുടങ്ങുന്നതാണ് കാണാന്‍ സാധിക്കുക. രണ്ടാം ലോകമഹായുദ്ധത്തില്‍ വഴിത്തിരിവുകളായ പല യുദ്ധങ്ങളും ഉണ്ട്. അക്കൂട്ടത്തില് വിസ്മരിക്കാനാവാത്തതും ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതം എന്നും വിശേഷിപ്പിക്കാവുന്നതുമായ യുദ്ധങ്ങളിലൊന്നാണ് സ്റ്റാലിന്‍ ഗ്രാഡ്.

സ്റ്റാലിന്‍ ഗ്രാഡ് യുദ്ധം

1941 ലെ റഷ്യന്‍ ആക്രമണം ജര്‍നിയുടെ പരാജയം കണ്ടു കൊണ്ടാണ് അവസാനിച്ചത്. അതിശൈത്യമായിരുന്നു അവരെ ചതിച്ചത്. ഇതിനു പകരം വീട്ടാനെന്നവണ്ണം 1942 ലെ വേനലില്‍ ജര്‍മ്മനി വീണ്ടും റഷ്യക്കെതിരേ തിരിഞ്ഞു. മോസ്ക്കോയിലേക്കുള്ള പുനര്‍യാത്രയിൽ ഹിറ്റ്ലറിന്റെ ലക്ഷ്യം സ്റാലിൻ ഗ്രാഡ് ആയിരുന്നു. തന്ത്ര പ്രധാനമായ ഒരു നഗരമായിരുന്നു ഇത്. രാജ്യത്തിന്റെ മിക്കഭാഗത്തേയ്ക്കുമുള്ള ചരക്കുനീക്കം നടക്കുന്ന ഒരു റയില്‍ വേ ജംഗ്ഷനായിരുന്നതിനാലും റഷ്യയുടെ നിലവിലുള്ള നേതാവിന്റെ പേരില്‍ അറിയപ്പെടുന്ന പട്ടണമായതിനാലും സ്റ്റാലിന്‍ ഗ്രാഡ് പിടിച്ചടക്കേണ്ടത് അത്യാവശ്യമായിരുന്നെന്ന്‍ ഹിറ്റ്ലര്‍ ധരിച്ചു.  ഇതിനെല്ലാം പുറമേ ധാരാളം ഫാക്ടറികളമുണ്ടായിരുന്നു ഈ നഗരത്തില്‍. ജര്‍മ്മനിയുടെ നേതൃത്വത്തില്‍ വന്‍ പട വരുന്ന വിവരമറിഞ്ഞ റഷ്യക്കാര്‍ കഴിവുള്ളിടത്തോളം മുന്നൊരുക്കങ്ങള്‍ നടത്താനാരംഭിച്ചു. ജര്‍മ്മന്‍ സേനാ നീക്കത്തിലും വിന്യാസത്തിലുമുണ്ടായ ചില പിഴവുകള്‍ മൂലം അവര്‍ക്ക് നഗരത്തിലേക്കെത്താന്‍ കാലതാമസം നേരിട്ടു. ഈ സമയം കൊണ്ട് കഴിയുന്നത്ര ധാന്യങ്ങളും കന്നുകാലികളേയും മറ്റുമൊക്കെ നഗരത്തില്‍ നിന്നും മാറ്റി സുരക്ഷിതമാക്കാന്‍ റഷ്യക്കാര്‍ക്ക് കഴിഞ്ഞു. സ്റാലിൻ ഗ്രാഡിന്റെ ഒരു അതിര്‍ത്തിയായ വോല്ഗാ നദിക്കരയിലെത്തിയ ജര്‍മ്മന്‍ സേന ഓപ്പറേഷന്‍ കേസ് ബ്ലൂ എന്ന പേരിട്ട റഷ്യന്‍ ആക്രമണം ആരംഭിച്ചു.

ആക്രമണദൃശ്യങ്ങള്‍

പോരാട്ടം തുടങ്ങിയതോടെ കനത്ത ബോംബിംഗ് നടത്തി ജര്‍മ്മനി നഗരത്തെ ഒരു കല്‍ക്കൂനപോലാക്കിമാറ്റി. ഒട്ടുമിക്ക കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഇതിനിടയിൽ സ്റാലിൻ എല്ലായിടത്തു നിന്നും കിട്ടാവുന്നത്ര ഭടന്മാരെ എത്തിച്ചു കൊണ്ടിരുന്നു. ജപ്പാനുമായി ഒരു യുദ്ധം ഉണ്ടാകുമെന്ന ധാരണയില്‍ സൈബീരിയയില്‍ സംഘടിപ്പിച്ചിരുന്ന പോരാളികളെ മടക്കിവിളിച്ചു. നഗരാതിര്‍ത്തിയായ വോല്‍ഗ മുഴുവൻ ജര്‍മ്മനിയുടെ അധീനതയിൽ ആയിരുന്നു. പട്ടാളക്കാരെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മിക്ക കപ്പലുകളും ബാര്‍ജുകളും ലുഫ്റ്റ് വഫെ  ബോംബിട്ടു നശിപ്പിച്ചു. കന്നുകാലികളെയും ധാന്യങ്ങളെയും ഒക്കെയും നഗരത്തില്‍ നിന്നും മാറ്റിയെങ്കിലും നഗരവാസികളെയെല്ലാം അവിടെതന്നെ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇത് റഷ്യന്‍ സൈനികരെ കൂടുതല്‍ കര്‍മ്മനിരതരാക്കുമെന്ന്‍ സ്റ്റാലിന്‍ കണക്കുകൂട്ടി. പലപ്പോഴും ജര്‍മ്മന്‍ സൈന്യത്തെ സൈനികരൊടൊപ്പം സാധാരണക്കാരും ചേര്‍ന്നാണെതിരിട്ടത്. അതും സ്ത്രീകള്‍ ഉള്‍പ്പെടെ. സാധാരണ പെണ്ണുങ്ങളായിരുന്നു തങ്ങള്‍ക്ക് ഇത്ര മാത്രം നാശനഷ്ടമുണ്ടാക്കിയതെന്ന് ജര്‍മ്മന്‍കാർ അറിയുന്നത് ചിലയിടത്ത് യുദ്ധം തന്നെ കഴിഞ്ഞാണ്.

ജർമ്മൻ ആക്രമണം ശക്തമായതോടെ റഷ്യൻ സൈന്യം പൂര്‍ണ്ണമായും പട്ടണത്തിനുള്ളിലായി. കീഴടങ്ങാനോ, പിന്‍ വാങ്ങാനോ ശ്രമിക്കുന്നവര്‍ കൊല്ലപ്പെടും എന്ന് സ്റാലിന്റെ ഓര്‍ഡര്‍ അനുസരിച്ച പട്ടാളക്കാരും ജനങ്ങളും മരിക്കുവാന്‍ തന്നെ തയ്യാറായ് പോരാട്ടം തുടര്‍ന്നു. അസാധാരണ ചങ്കൂറ്റത്തോടെ ചെമ്പടയിലെ സൈനികര് പോരാടി. പൂര്‍ണ്ണമായും ഒരിടത്ത് നിലയുറപ്പിക്കാതെ റഷ്യന്‍ സൈന്യം നഗരത്തിലെ മുക്കിലും മൂലയിലും കെട്ടിടങ്ങള്‍ക്കുള്ളിലും ഒക്കെയായ് തമ്പടിച്ചു പോരാടിയത് ജര്‍മ്മന്‍ സേനയെ ശരിക്കും കുഴപ്പിച്ചു.

സ്റാലിൻ ഗ്രാഡ് കീഴടക്കുക എന്നതൊരു അഭിമാനപ്രശ്നമായിമാറി ഹിറ്റ്ലർക്ക്. ഇതേസമയം അമേരിക്ക റഷ്യയെ ആയുധങ്ങള്‍ നല്‍കി സഹായിക്കാനാരംഭിച്ചു. മാത്രമല്ല നോര്‍ത്ത് ആഫ്രിക്കയിലെ സഖ്യ ശക്തികളുടെ ലാന്‍ഡിങ്ങിനെ തടയാൻ ലുഫ്ത് വഫെയിലെ വിമാനങ്ങളെ വിട്ടു കൊടുക്കേണ്ടി വരുകയും ചെയ്തതൊടെ ജര്‍മ്മനി അല്‍പ്പം പതറാനാരംഭിച്ചു.
എങ്കിലും ഈ സമയത്ത് സിറ്റിയുടെ 90 ശതമാനവും ജര്‍മ്മനിയുടെ കയ്യിലായിരുന്നു.വിന്റർ അടുത്തതോടെ ജർമ്മൻ അണികളുടെ മനോവീര്യം ചോര്‍ന്നിരുന്നു, റഷ്യ ഒരിക്കലും കീഴടങ്ങില്ല എന്ന തോന്നല് അവര്‍ക്കുള്ളില്‍ വന്നു തുടങ്ങി. വളരെ വലിയ ഒരു സൈന്യവിഭാഗത്തെ സ്റ്റാലിന്‍ ഗ്രാഡുപോലുള്ള സിറ്റിക്കുള്ളില്‍ സംഘടിപ്പിച്ച ജര്‍മ്മന്‍ സേനയെ വെട്ടിലാക്കിക്കൊണ്ട് ചെമ്പട സിറ്റിയുടെ രണ്ടുഭാഗത്തുകൂടെയും ഒരു വലയം സൃഷ്ടിച്ചുകൊണ്ട് ജര്‍മ്മന്‍ സേനയെ ഒരു വൃത്തത്തിനുള്ളില്‍ കുടുക്കി.

ഏകദേശം മൂന്നു ലക്ഷത്തോളം ജർമ്മൻ സൈനികര്‍ ഈ വലയത്തിനുള്ളില്‍ പെട്ടു. ലുഫ്റ്റ് വഫെയുടെ സഹായത്തോടെ റഷ്യന്‍ പ്രതിരോധം തകര്‍ക്കാ​‍മെന്നുള്ള നാസി ചിന്ത ഫലം കണ്ടില്ല. സപ്ലൈ നല്കാന്‍ ശ്രമിച്ച പല വിമാനങ്ങളും റഷ്യ വെടി വച്ചിട്ടു. അതിലെ വിഭവങ്ങള്‍ റഷ്യ കൈക്കലാക്കി. മാത്രമല്ല റഷ്യന്‍ ശൈത്യമാരംഭിച്ചത് നഗരത്തില് കുടുങ്ങിയ ജര്‍മ്മന്‍ സൈനികര്‍‍ക്ക് നരകം തീര്‍ത്തു. റഷ്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനേക്കാളധികം സൈനികര്‍ പട്ടിണി കിടന്നും തണുത്തു വിറച്ചും മരിച്ചു. പിടിച്ചു നിന്ന ജര്‍മ്മന്‍ സൈന്യം ഒടുവില്‍ 1943 ഫെബ്രുവരി മാസത്തില്‍ ചെമ്പടയ്ക്ക് കീഴടങ്ങി. സ്റ്റാലിന്‍ ഗ്രാഡ് യുദ്ധത്തില്‍ ഒരു പട്ടാളക്കാരനെങ്കിലും മരിക്കാത്ത ഒരു ഗ്രാമം പോലും ജര്‍മ്മനിയില്‍ ഇല്ലായിരുന്നു.

സ്റ്റാലിന്‍ ഗ്രാഡ് യുദ്ധത്തിന്റെ സ്മാരകം

ഇന്ന് സ്റ്റാലിന് ഗ്രാഡ് എന്ന സ്ഥലമില്ല. അതിന്റെ പേര് വോള്‍ഗാ ഗ്രാഡ് എന്നാണ്. സ്റ്റാലിന്‍ ഗ്രാഡ് യുദ്ധം ഒരു ജനതയുടെ ആത്മ വീര്യത്തിന്റെ ഉജ്വലമായ കഥണ്. ലോകമെങ്ങും കമ്മുണിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും ഒരു പ്രതീകമായിട്ടാണ് ഇതിനെ നോക്കി കാണുന്നത്. 

(തുടരും..)

ശ്രീക്കുട്ടന്‍

Thursday, January 2, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

ചരിത്രത്തിലെ രക്തരൂക്ഷിതമായൊരു മഹായുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലൂടെയൊരു യാത്ര. ആദ്യഭാഗങ്ങള്‍ താഴെയുള്ള ലിങ്കില്‍ നോക്കിക്കാണാവുന്നതാണ്..

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2


1939 സെപ്തംബര്‍ 1 ആം തീയതി ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടെ ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. പടിഞ്ഞാറുഭാഗത്തുകൂടി ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചപ്പോള്‍ കിഴക്കുഭാഗത്തുകൂടി റഷ്യയും ആക്രമണം തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ ബ്രിട്ടണ്‍ ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ജര്‍മ്മനിയുടെ ബ്ലിറ്റ്സ്ക്രീഗ് എന്ന യുദ്ധതന്ത്രം എതിരാളികളെ വിസ്മയിപ്പിച്ചു. സ്റ്റൂക്ക എന്നാ ബോംബര് വിമാനം ആണ് ബ്ലിറ്റ്സ് ക്രീഗ് ആവശ്യത്തിനു ഉപയോഗിച്ചിരുന്നത്. ഇടി മിന്നൽ പോലെ ഒരു ആക്രമണമായിരുന്നു സ്റ്റൂക്ക ബോംബറുകള്‍ നടത്തിയിരുന്നത്. സ്റ്റൂക ഡൈവ് ബോംബര്‍ യുദ്ധസമയത്ത് ഒരു സംഭവം തന്നെ ആയിരുന്നു. ആദ്യമായി പ്രിസിഷന്‍ ബോംബിംഗ് കൊണ്ടുവന്നത്  ജര്‍മ്മന്‍ സൈനികരായിരുന്നു. തന്ത്ര പ്രധാനമായ ഇടങ്ങളില്‍ പൈലറ്റുമാര്‍ പ്ലെയിന്‍ ഡൈവ് ചെയ്യിച്ചു കൃത്യമായ ബോംബിംഗ് നടത്തി. സ്ടൂക ബോംബറിനു ഒരു പ്രത്യേക ശബ്ദമാണുണ്ടായിരുന്നത്. ഹിറ്റ്‌ലറുടെ നിര്‍ദ്ദേശപ്രകാരം പ്ലെയിനിന് മുന്നില്‍ ഫിറ്റ് ചെയ്ത പ്രത്യേക വിസില്‍ ആണ് ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനായി വളരെ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നത്. യുദ്ധത്തിന്റെ സമയത്ത് ഈ ശബ്ദം നേരിടാന്‍ മാത്രം അമേരിക്ക പട്ടാളക്കാര്‍ക്ക്  പ്രത്യേക ട്രെയിനിംഗ് കൊടുത്തിരുന്നു. സെപ്തംബര്‍ 27 നു പോളണ്ട് കീഴടങ്ങുകയും ജര്‍മ്മനിയും റഷ്യയും കൂടി പോളണ്ടിനെ പങ്കിട്ടെടുക്കുകയും ചെയ്തു.


സ്ടുക്ക ബോംബര്‍ ബോംബു ചെയ്യുന്ന രീതി

ജര്‍മ്മന്‍ സേന പുകൾ പെറ്റ സൈനികശക്തി തന്നെയായിരുന്നു. ജര്‍മ്മൻ ആയുധങ്ങളും യൂണിഫോമും യുദ്ധ തന്ത്രങ്ങളും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ജര്‍മ്മന്‍ വായൂസേനയും ആർമിയും മറ്റേതൊരു സൈനിക ശക്തികളേക്കാള്‍ പകരം വെക്കാനില്ലാത്ത വിധം ശക്തമായിരുന്നു. ജര്‍മ്മനിയുടെ യൂ ബോട്ടുകള്‍ എന്ന മുങ്ങിക്കപ്പലുകള്‍ കടലില്‍ അത്യന്തം അപകടകാരികളായിരുന്നു. ശത്രുക്കളുടെ കപ്പലുകളെ വട്ടം വളഞ്ഞ് സെക്കന്‍ഡുകള്‍ കൊണ്ട് അവ മുക്കിക്കളയുമായിരുന്നു. ഹംഗറി,ഹോളണ്ട്,ഡെന്മാര്‍ക്ക്, നോര്‍വേ എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി ഓരോ രാജ്യങ്ങളും ജര്‍മ്മനിയുടെ മുന്നില്‍ കീഴടങ്ങി അവരുടെ കൊടിക്കീഴിലായി. ഇറ്റലിയും റൊമാനിയയും ജര്‍മ്മനിയുടെ സുഹൃത്തുക്കളായിരുന്നത് കൊണ്ട് മിക്ക രാജ്യങ്ങളും കീഴടക്കുവാന്‍ ജര്‍മ്മനിക്ക് വളരെവേഗം കഴിഞ്ഞു. പടിഞ്ഞാറന് യുറോപ്പില്‍ ജര്‍മ്മന്‍ മുന്നേറ്റത്തിനു പ്രതിബന്ധമായി നിന്നത് ഫ്രാന്‍സ് ആയിരുന്നു.

സാങ്കേതിക തികവുള്ള ജര്‍മ്മന്‍ ടാങ്കുകള്‍ യുദ്ധ വിജയത്തിന് ഒരു പ്രധാന കാരണമായി. ജര്‍മ്മനിയാണ് ടാങ്കുകള്‍ ഒരുമിച്ചു ചേര്‍ത്ത് ആക്രമിക്കുന്ന രീതി ആദ്യമായി കൊണ്ട് വന്നത്.

ഫ്രാന്‍സ് ഒട്ടും പ്രതീക്ഷിക്കാത്ത പ്രദേശത്തുകൂടിയാണ് ജര്‍മ്മനി അവരെ ആക്രമിച്ചത്. യൂറോപ്പില്‍ യുദ്ധം കൊടുമ്പിരമ്പിക്കൊള്ളവേ മഗിനോട്ടു ലൈന്‍ വഴി ജര്‍മ്മന്‍ സേനയുടെ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഫ്രാന്‍സ് അപ്രതീക്ഷിതമായി ബെല്‍ജിയം വഴി അക്രമിക്കപ്പെട്ടു. ജര്‍മ്മനിയുടേയും ഇറ്റലിയുടേയും സംയുക്തസൈന്യമാണ് ഫ്രാന്‍സിനെ അക്രമിച്ചത്. പാരീസ് കീഴടക്കിയ നാസിസംഘത്തിനു മുന്നില്‍ മറ്റു ഗത്യന്തരമൊന്നുമില്ലാതെ ഫ്രാന്‍സിനു 1940 ജൂണില്‍ കീഴടങ്ങേണ്ടിവന്നു. ഫ്രാന്‍സിലെ അല്‍സൈസ് ലൊറൈന്‍ പ്രദേശങ്ങള്‍ ഹിറ്റ്ലര്‍ ജര്‍മ്മനിയൊട് കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ് കീഴടക്കിയ ശേഷം ഈഫല്‍ ടവര്‍ സന്ദര്‍ശിച്ച ഹിറ്റ്ലര്‍

ഫ്രാന്‍സിന്റെ പതനത്തെത്തുടര്‍ന്ന്‍ ജര്‍മ്മനിയുടെ ലക്ഷ്യം ബ്രിട്ടണ്‍ ആയി. സീ ലയണ്‍ എന്നു പേരിട്ട ഓപ്പറേഷനിലൂടെ ജര്‍മ്മന്‍ വ്യോമസേന ബ്രിട്ടനിലാകെ മിന്നലാക്രമണങ്ങള്‍ നടത്തി. ബ്രിട്ടനെ കൂടുതൽ പ്രശ്നമൊന്നുമില്ലാതെ കീഴടക്കാം എന്ന് ധരിച്ച ജര്‍മ്മനി എയർ സുപ്പീരിയോറിറ്റി നേടാനായി ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോര്‍സിനെ (R.A.F)നെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ ആക്രമണം നടത്തി. ജര്‍മ്മനിയുടെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട് നട്ടം തിരിഞ്ഞ  ആര്‍ ഏ എഫിന് ആശ്വാസമായി ഒരു സംഭവമുണ്ടായി. ബ്രിട്ടീഷ് വ്യോമസേന ബെര്‍ലിന്‍ നഗരത്തില്‍ ബോംബ് വര്‍ഷിച്ചതില്‍ കുപിതനായ ഹിറ്റ്ലര്‍ ലുഫ്റ്റ് വഫെയെ ലണ്ടന്‍ നഗരത്തെ തകര്‍ക്കുവാനായ് നിയോഗിച്ചു. ആക്രമണത്തില്‍ നട്ടം തിരിഞ്ഞിരുന്ന റോയല് എയര് ഫോഴ്സിനു ഇത് വഴി ശ്വാസം എടുക്കാന്‍ സാധിച്ചു. അവര്‍ പുതിയ പൈലറ്റുമാരെ പരിശീലിപ്പിച്ചു. ലുഫ്റ്റ് വാഫെ പലയിടത്തും പരാജയപ്പെടാന്‍ തുടങ്ങി. ജര്‍മ്മനി കനത്ത തിരിച്ചടി നേരിട്ടു. ഒടുവില്‍ ആ ഓപ്പറേഷന് പിന്‍വലിക്കാന്‍ ജര്‍മ്മനി നിര്‍ബന്ധിതമായി. ബ്രിട്ടനില്‍ നേരിട്ട ഈ പരാജയത്തിനു ജര്‍മ്മന്‍ വ്യോമസേനാമേധാവിയായിരുന്ന ഹെര്‍മ്മന്‍ ഗോരിങ്ങിനു വലിയ പങ്കുണ്ടായിരുന്നു. ഗോരിങ്ങിന്റെ പല തീരുമാനങ്ങളും ലുഫ്റ്റ് വഫെയെ പിന്നോട്ടടിപ്പിച്ചു. സേനയ്ക്ക് കനത്ത തിരിച്ചടി നേരിട്ടപ്പോഴും തെറ്റായ വിവരങ്ങളാണ് ഗോരിങ്ങ് ഹിറ്റ്ലര്‍ക്ക് അയച്ചിരുന്നത്. നിര്‍ണ്ണായക സേനാ മുന്നേറ്റം നടന്ന സമയം ആയപ്പോഴേക്കും ജര്‍മ്മന്‍ വ്യോമ സേന ആകെ നശിച്ചിരുന്നു. ബാറ്റില് ഓഫ് ബ്രിട്ടന്‍ പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് അധിനിവേശം എന്ന സ്വപ്നം ഹിറ്റ്ലര്‍ ഉപേക്ഷിച്ചു.

ജര്‍മ്മന്‍ ബോംബെറുകള്‍ ലണ്ടനു മുകളില്‍

ഈ സമയത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും ഇറ്റാലിയന്‍ സേന കീഴടക്കി. സോമാലിലാന്‍ഡ്, എറിത്രിയ, സുഡാന്‍ തുടങ്ങിയവ ഇറ്റലിയും ഗ്രീസ്, ബല്‍ഗേറിയ, യൂഗോസ്ലാവാക്യ എന്നിവ ജര്‍മ്മനിയുടേയും കൈകളിലായി. സോവിയറ്റ് യൂണിയനും ബ്രിട്ടനും ഒഴികെയുള്ള യൂറോപ്പ് മുഴുവന്‍ അച്ചുതണ്ട് ശക്തികളുടെ കൈകളിലമര്‍ന്നു.

ഓപ്പറേഷന്‍ ബാര്‍ബറോസ്സ

യുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരിക്കവേ പൊടുന്നനെ ജര്‍മ്മനി സോവിയറ്റ് റഷ്യയെ ആക്രമിച്ചു. ഇതോടെ യൂറോപ്പില്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറി. ജര്‍മ്മനിയും റഷ്യയുമായി ഒരനാക്രമണി സന്ധി ഒപ്പുവച്ചിരുന്നെങ്കിലും അതവഗണിച്ചുകൊണ്ട് 1941 ല്‍ ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചു. ഈ റഷ്യന്‍ ആക്രമണം അറിയപ്പെടുന്നത് ഓപ്പറേഷന്‍ ബാര്‍ബറോസ എന്നാണ്. കമ്മ്യൂണിസ്റ്റുകളോടുള്ള വിരോധമായിരുന്നു പ്രധാനമായും റഷ്യന്‍ ആക്രമണത്തിലേക്ക് നാസികളെ നയിച്ചത്. അതിവേഗം സോവിയറ്റ് പ്രദേശങ്ങള്‍ കീഴടക്കിക്കൊണ്ട് നാസികള്‍ മോസ്ക്കോയോടടുത്തുകൊണ്ടിരുന്നു.
റഷ്യയിലൂടെ മുന്നേറുന്ന ജര്‍മന്‍ ടാങ്കുകള്‍ 
യുദ്ധത്തില് അതിവൈദഗ്ധ്യം നേടിയ ജര്‍മ്മന്‍ പട്ടാളക്കാര്‍ക്കു മുമ്പില് ചെമ്പടക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചതേയില്ല.പതിനായിരക്കണക്കിനു റഷ്യക്കാര്‍ തടവുകാരായി പിടിക്കപ്പെട്ടു. മൂന്നു ഭാഗമായി പിരിഞ്ഞ ജര്‍മ്മന്‍ സേന മോസ്കോ, കോകാസസ്, ലെനിന്‍‍ ഗ്രാഡ് എന്നിവ ലക്ഷ്യമാക്കി നീങ്ങി. റഷ്യയില് തന്നെ പലയിടത്തും തദ്ദേശീയര്‍ നാസികളെ കമ്മ്യൂണിസത്തില്‍ നിന്നുള്ള വിമോ്ചരായി കണ്ടു വരവേല്പ്പ്  പോലും നല്കി. പലരും നാസികള്‍ക്കൊപ്പം കൂടി. ഇവരാണ് കൊളാബൊറേറ്റേര്‍സ് എന്നറിയപ്പെടുന്നത്. യുദ്ധാനന്തരം റഷ്യയില് ഇവരെ വേട്ടയാടി വധിച്ചിരുന്നു. ജര്‍മ്മന്‍സേന റഷ്യയില് കടുത്ത നടപടികളാണ് കൈ കൊണ്ടിരുന്നത്. അധികം കഴിയും മുമ്പ് തന്നെ നാസികളേക്കാല്‍ ഭേദം കമ്മ്യൂണിസ്റ്റുകളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.  1941 അവസാനം ആയപ്പോഴേക്കും യുറോപ്പ് എന്ന വന്‍കര പൂരണമായും ജര്‍മ്മനി കീഴടക്കി എന്നുതന്നെ പറയാം. നാസി സാമ്രാജ്യം ഏറ്റവും വലിയ ശക്തി ആയതും ഈ സമയത്ത് തന്നെ. കീഴടങ്ങിയ പ്രദേശങ്ങളില് എല്ലാം തന്നെ അവര് ജൂത വേട്ട നടത്തി.

റഷ്യന്‍ യുദ്ധത്തടവുകാര്‍(ഏതാണ്ട് ഇരുപതു ലക്ഷം പേരെ ജര്‍മ്മന്‍‍ സേന പിടികൂടി. ഇവര്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു)

യുദ്ധത്തിനു മുമ്പ് ജര്‍മ്മനിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജൂതവേട്ട യുറോപ് മുഴുവന്‍ വ്യാപിച്ചു. പിടി കൂടിയ ജൂതന്മാരെ വന്‍തോതില് കൊന്നൊടുക്കാന് നാസികള്‍ ഗ്യാസ് ചേമ്പറുകള്‍ എന്ന കൊലയറകള്‍ തയ്യാറാക്കി. ഈ ചേമ്പറുകള്‍ക്കുള്ളില്‍ ഷവര്‍ബാത്തിനെന്ന വ്യാജേന ജൂതരെ കയറ്റിയശേഷം ഹൈഡ്രജന്‍ സയനെഡും കാര്‍ബണ്‍ മോണോക്സൈഡും പോലുള്ള വിഷവാതകങ്ങള്‍ തുറന്നുവിട്ടവരെ കൊല ചെയ്തുകൂട്ടി. പലപ്പോഴും ഈ ശവശരീരങ്ങള്‍ നീക്കം ചെയ്തിരുന്നത് തങ്ങളുടെ ഊഴം കാത്തുനില്‍ക്കുന്ന അടുത്ത ഹതഭാഗ്യരായിരുന്നു. ശവ ശരീരങ്ങള്‍ കത്തിച്ചു കളയുവാനായി വലിയ ചൂളകളും അതീവ ശ്രദ്ധയില്‍ രൂപകല്പന ചെയ്തിരുന്നു. ഓഷ്വിട്സ് എന്ന കുപ്രസിദ്ധമായ് ക്യാമ്പില് മാത്രം പതിനൊന്നു ലക്ഷം പേരെ നാസികള്‍ കൊന്നൊടുക്കി.ജൂതന്മാരെ ഇല്ലായ്മ ചെയ്ത ഈ വംശ ഹത്യയുടെ പേരാണ് ഹോളോകാസ്റ്റ്.
ഗ്യാസ് ചേമ്പറുകളും ശവങ്ങള്‍ കത്തിച്ചുകളയാനുള്ള ചൂളകളും. ചരിത്രത്തിന്റെ കണ്ണീര്‍ തളം കെട്ടി നില്ക്കുന്ന സ്ഥലങ്ങള്‍..

ഇത്തരം ക്യാമ്പുകള്‍ നാസികള്‍ക്ക്  ജൂതന്മാരെ തുടച്ചു നീക്കി വംശ ശുദ്ധീകരണം നടത്താനുള്ള സ്ഥലങ്ങളായിരുന്നു. തടവുകാരെ വളരെയേറെ പരീക്ഷണങ്ങള്‍ക്ക് നാസി ഡോക്ടര്‍മാര്‍ വിധേയരാക്കിയിരുന്നു.എല്ലുകൾ തുടർച്ചയായി ഉടച്ചു കൊണ്ടിരുന്നു ഒരു പരീക്ഷണം. എത്ര പ്രാവശ്യം ഉടച്ചാൽ എല്ലുകള്‍ പിന്നീട് കൂടിച്ചേരില്ല എന്നറിയാൻ വേണ്ടിയായിരുന്നു ഇത്. വിവിധ മരുന്നുകൾ കുത്തി വച്ചുള്ള പരീക്ഷണം, മസിൽ ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയവയും തടവുകാരില്‍ നടത്തിയിരുന്നു. ജൂതരെ മുതലെടുത്ത മറ്റൊരു കൂട്ടരാണ് വ്യവസായികള്‍. പല വന്‍ വ്യവസായ ശാലകളും ഇത്തരം ക്യാമ്പുകള്‍ക്കരികില്‍ ഉണ്ടായിരുന്നു. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെക്കൊണ്ടാണ്  യുദ്ധ ഉപകരണങ്ങളും വിമാനവും മറ്റുമൊക്കെ നിര്‍മ്മിച്ചത്. പതിനെട്ടു മണിക്കൂര്‍ വരെ തുടര്‍ച്ചയായി തടവുകാരെക്കൊണ്ട് അടിമപ്പണി എടുപ്പിച്ചിരുന്നു. ജോലി ചെയ്ത് ക്ഷീണിക്കുന്നവരെ ഗ്യാസ് ചേമ്പറിലേക്ക് വിടുകയും അടുത്ത ആളെ വയ്ക്കുകയും ചെയ്യുമായിരുന്നു. മന്ദ ബുദ്ധികള്‍, മാനസിക വൈകല്യം ഉള്ളവര്‍ എന്നിങ്ങനെ രാജ്യത്തിന് ഉപയോഗം ഇല്ലാത്ത എല്ലാവരെയും കൊന്നു കളയാനായിരുന്നു നാസികള്‍ക്ക് ലഭിച്ചിരുന്ന ഓര്‍ഡര്‍. ആര്യ വംശ ജര്‍മ്മനിയും യൂറോപ്പും ഉണ്ടാക്കാനായി നാസികളും ഹിറ്റ്‌ലറും ചെയ്ത ക്രൂരതകള്‍ കണ്ടാല്‍ അവര്‍ മനുഷ്യര്‍ ആയിരുന്നോ എന്ന് പോലും സംശയിച്ചുപോകുമായിരുന്നു.

മോസ്കോയുടെ 20 മൈൽ അടുത്തെത്തിയ ജർമ്മൻ സേന മുന്നോട്ടു നീങ്ങാൻ കിണഞ്ഞു ശ്രമിച്ചു. ജർമ്മൻ സേനയെ പ്രതിരോധിച്ച റഷ്യൻ സേന മേധാവിയാ ക്ലോഷ് കോവിന്റെ പൊരുതുവാനുള്ള ആഹ്വാനം കേട്ട് തൊഴിലാളികളും സൈനികരും, കൃഷിക്കാരും എല്ലാം പോരാടുവാന് തയ്യാറായി. ഗോര്ഗി സുഖോവിന്റെ നേതൃത്വത്തിൽ 100 ആം ഡിവിഷൻ ചെമ്പട നാസി പടയെ നേരിട്ടു. കനത്ത തകര്‍ച്ച നേരിട്ടെങ്കിലും ജർമ്മൻ സേന പിന്‍വാങ്ങിയില്ല. പക്ഷെ 200 മൈലുകളോളം നാസി പടയെ പിറകോട്ടു തള്ളി നീക്കാൻ ചെമ്പടയ്ക്കായി. ജാപ്പനീസ് സേന നാസി സേനയെ സഹായിക്കാൻ ശ്രമിക്കാതെ അമേരിക്കൻ ആക്രമണത്തിന് തയ്യാറെടുത്തത് ഈ യുദ്ധത്തിന്റെ ഭാവിയിൽ നിർണായകമായി മാറി. ഇതിനെല്ലാം പുറമേ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷി ആയിരുന്നു അവിടുത്തെ കാലാവസ്ഥ. പലപ്പോഴും മൈനസ് ട്വന്റി വരെ എത്തിയ അതി ശൈത്യത്തില് ജര്‍മ്മന്‍ സേന തണുത്തു വിറച്ചു. ജര്‍മ്മന്‍ സൈന്യത്തിന് പല യുദ്ധ മുഖത്തും കനത്ത തിരിച്ചടി നേരിട്ടത് ശൈത്യകാലത്തായിരുന്നു. അവര്‍ക്ക് കഠിനമായ റഷ്യന്‍ ശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ജര്‍മ്മന്‍ എഞ്ചിനീയറിംഗ് പ്രകാരം നിര്‍മ്മിച്ച യുദ്ധോപകരണങ്ങളില്‍ പലതും കടുത്ത ശൈത്യത്തില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കി. മാത്രമല്ല സ്റ്റാലിന്‍ എന്ന ഉരുക്കുമനുഷ്യനായ റഷ്യന്‍ ഭരണാധികാരിയുടെ ആത്മവിശ്വാസവും ജര്‍മ്മന്‍ പരാജയത്തിനു കാരണമായി. ദശലക്ഷക്കണക്കിനു റഷ്യന്‍ ഭടന്മാരും സാധാരണക്കാരും കൊല്ലപ്പെട്ട യുദ്ധത്തിനൊടുവില്‍ മോസ്കോ കീഴടക്കാനുള്ള ഉള്ള ശ്രമം അടുത്ത വേനലിലേക്ക് മാറ്റി വച്ച് നാസികള്‍ പിന്‍വാങ്ങി.

(തുടരും...)

ശ്രീക്കുട്ടന്‍