Thursday, October 31, 2013

ത്രിമൂര്‍ത്തികള്‍


ഹിന്ദുപുരാണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ആണു ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്.

മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.

ബ്രഹ്മാവ്:

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹ്മാവിനെ കണക്കാക്കുന്നു. പഞ്ചമുഖനായിരുന്ന ബ്രഹ്മദേവന്‍ പിന്നീട് നാന്മുഖനായി മാറുകയാണുണ്ടായത്. ഒരിക്കല്‍ ബ്രഹ്മദേവന്‍ ശതരൂപ എന്ന ഒരതിസുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങിപ്പോയ ബ്രഹ്മാവ് അവരെ തന്നെ നോക്കിയിരിപ്പായി. ഇതുകണ്ട് സരസ്വതീദേവി ശതരൂപയെ ഒരുവശത്തേയ്ക്ക് മാറ്റിനിര്‍ത്തി. അപ്പോള്‍ ബ്രഹ്മദേവന്റെ തലയുടെ ഇടതുവശത്ത് ഒരു മുഖം കൂടി ഉടലെടുത്തു. അതുകണ്ട ദേവി വലതുവശത്തായി ശതരൂപയെ മാറ്റിയിരുത്തി.അപ്പോള്‍ വലതുഭാഗത്തും ഒരു മുഖമാവിര്‍ഭവിച്ചു. ഇപ്രകാരം പുറകുവശത്തു നീങ്ങിയിരുത്തിയപ്പോള്‍ പുറകിലും  മുഖമുണ്ടാവുകയും ദേക്ഷ്യം വന്ന ദേവി തലക്കുമുകളിലേക്കു ശതരൂപയെ മാറ്റിയപ്പോള്‍ മുകളിലേക്ക് നോക്കിയും ഒരു മുഖമാവിര്‍ഭവിച്ചു. ആകാശത്തേയ്ക്ക് നോക്കിയുള്ള മുഖം ഒരിക്കല്‍ അസത്യപ്രസ്താവന നടത്തിയതിന്റെ ദേക്ഷ്യത്തില്‍ പരമശിവന്‍ കൈകൊണ്ട് നുള്ളിക്കളയുകയുണ്ടായി. അതോടെ പഞ്ചമുഖനായ ബ്രഹ്മാവ് നാന്മുഖനായി മാറി.

ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് മനുവിന്റെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവതയായി കരുതുന്ന സരസ്വതി ദേവിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റേയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.

പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയംഭൂവാണ്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്.

നാലുയുഗങ്ങള്‍ ഉള്ളതില്‍ കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷവും, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവ് പലപ്പോഴും വരങ്ങളും അനുഗ്രഹങ്ങളും നിര്‍ലോഭം നല്‍കുമായിരുന്നു. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി ബലവാന്മാരായിതീര്‍ന്ന്‍ മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു,ത്രിപുരന്മാര്‍, മഹിഷാസുരന്‍ തുടങ്ങിയ അസുരന്മാര്‍ ബ്രഹ്മദേവനില്‍ നിന്നും വരങ്ങള്‍ വാങ്ങി വളരെയധികം ബുദ്ധിമുട്ടുകള്‍ മാലോകര്‍ക്കും ദേവഗണങ്ങള്‍ക്കുമുണ്ടാക്കുകയും അവരെയൊക്കെ വിഷ്ണുമഹേശ്വരന്മാര്‍ ഇടപെട്ട് ഇല്ലാതാക്കുകയും ചെയ്തു.

ത്രിമൂര്‍ത്തികളില്‍ ആര്‍ക്കാണു കൂടുതല്‍ മഹത്വമെന്നതിനെക്കുറിച്ച് ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ഒരു തര്‍ക്കമുടലെടുത്തപ്പോള്‍ മധ്യസ്ഥനായി നിന്ന ശിവന്‍ ഒരു ശിവലിംഗം കാട്ടിയിട്ട് ബ്രഹ്മാവിനോട് അതിന്റെ മുകള്‍ഭാഗം കണ്ടുവരാനും വിഷ്ണുവിനോട് കീഴ്ഭാഗം കണ്ടെത്താനും ആവശ്യപ്പെട്ടു.യാത്ര ചെയ്തു ക്ഷീണിതരായതല്ലാതെ ഇവര്‍ക്ക് ശിവലിംഗത്തിന്റെ ആദിയുമന്തവും കണ്ടെത്താനായില്ല. എന്നാല്‍ ബ്രഹ്മാവ് തന്റെ യാത്രയ്ക്കിടയില്‍ താഴേക്കുവന്ന ഒരു കൈതപ്പൂവിനെ കൂട്ടുപിടിച്ച് താന്‍ ശിവതത്ത്വത്തിന്റെ ശിരസ്സില്‍ നിന്ന് എടുത്ത കൈതപ്പൂവാണ് അതെന്നു പറഞ്ഞ് അസത്യ പ്രസ്താവന ചെയ്തതില്‍ കുപിതനായ പരമശിവന്‍ ബ്രഹ്മദേവന്റെ ഒരു ശിരസ്സ് കൈകൊണ്ടു നുള്ളിക്കളയുകയും ബ്രഹ്മദേവനെ ആരും തന്നെ ആരാധിക്കാതായിപ്പോകട്ടെ എന്നു ശപിക്കുകയും ചെയ്തു. മാത്രമല്ല അസത്യം പറയാന്‍ കൂട്ടുനിന്ന കൈതപ്പൂവിനെ ഒരിക്കലും പൂജയ്ക്കായി ഉപയോഗിക്കാതെയായിപ്പോട്ടെയെന്നും ശപിച്ചു. ഈ ശാപഫലമായി ആണ് ബ്രഹ്മദേവനു ആരാധനാലയങ്ങള്‍ ഇല്ലാതായതും കൈതപ്പൂവിനെ ഒരു ക്ഷേത്രത്തിലും പൂജയ്ക്കെടുക്കാതായതും. ഭാരതത്തില്‍ ബ്രഹ്മാവിന് ആരാധനാക്ഷേത്രങ്ങള്‍ വലുതായൊന്നുമില്ല. രാജസ്ഥാനിലെ പുഷ്ക്കര്‍ ക്ഷേത്രം ബ്രഹ്മദേവനെ പ്രധാനമായും ആരാധിക്കുന്നതാണ്.

വിഷ്ണു:

ത്രിമൂര്‍ത്തികളില്‍ രണ്ടാമനായ വിഷ്ണുവിനു പരിപാലനധര്‍മ്മമാണുള്ളത്. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയാണു വിഷ്ണുവിന്റെ പത്നി. വൈകുണ്ട്ഠത്തില്‍ ശംഖുചക്രഗദാധാരിയായ് അനന്തന്റെ പുറത്താണ് വിഷ്ണു വസിക്കുന്നത്.സുദര്‍ശനമെന്ന ചക്രമാണു വിഷ്ണുവിന്റെ ആയുധം.  മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും പൊട്ടിമുളച്ച താമരയിലാണ് ബ്രഹ്മാവ് സ്ഥിതിചെയ്യുന്നത്.  ഭക്തദാസനാണ് മഹാവിഷ്ണു. തപസ്സ് എത്രതന്നെ അനുഷ്ഠിച്ചാലും ഭക്തനല്ലെങ്കില്‍ പ്രത്യക്ഷനാകാന്‍ വിമുഖനത്രേ വിഷ്ണു. ഭക്തന്‍ ആവശ്യപ്പെടാതെതന്നെ മുമ്പില്‍ പ്രത്യക്ഷനാവുകയും അനുഗ്രഹം നല്കുകയും ചെയ്യുന്നു. അംബരീഷന്റെ കഥ ഇതിനുദാഹരണമാണ്. ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരെ രക്ഷിച്ച് പ്രപഞ്ചത്തിന്റെ സംരക്ഷണം നടത്തുന്നത് മഹാവിഷ്ണുവാണ്. അതിനുവേണ്ടി ഭൂമിയില്‍ എല്ലായുഗത്തിലും ഒന്നോ അതിലധികമോ അവതാരം മഹാവിഷ്ണു നടത്തിയിട്ടുണ്ട്.

മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. ദശാവതാരങ്ങള്‍ യഥാക്രമം


1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

എന്നിവരായിരുന്നു. അവതാരങ്ങളില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ആയിരുന്നു ഏറ്റവും പ്രസിദ്ധര്‍. പല ആപത്ഘട്ടങ്ങളിലും ദേവന്മാര്‍ക്കും ഭൂലോകര്‍ക്കും രക്ഷകനായി നിന്നിട്ടുള്ളത് മഹാവിഷ്ണുവാണ്. പാലാഴിമഥനസമയത്ത് അമൃതകലശം അസുരന്മാര്‍ കൈക്കലാക്കിയപ്പോള്‍ മഹാവിഷ്ണു മോഹിനീരൂപം സ്വീകരിച്ച് അസുരന്മാരെ കബളിപ്പിച്ച് അമൃത് തിരിച്ചെടുത്ത് ദേവന്മാര്‍ക്കു നല്കി. മഹാവിഷ്ണുവിന്റെ മോഹിനീരൂപം കാണുന്നതിന് പരമശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മോഹിനീരൂപം കണ്ട പരമശിവന്‍ കാമാന്ധനായി മോഹിനിയെ അനുഗമിക്കുകയും തുടര്‍ന്ന് പരമശിവന്റെ തേജസ്സില്‍നിന്ന് ശാസ്താവ് ജനിക്കുകയും ചെയ്ത കഥ പ്രസിദ്ധമാണ്. ഭസ്മാസുരനില്‍ നിന്നും രക്ഷപ്പെടുവാനായി പരക്കം പാഞ്ഞ മഹേശ്വരനെ രക്ഷിച്ചതും സ്ത്രീവേഷത്തിലെത്തിയ മഹാവിഷ്ണുവായിരുന്നു. അംശാവതാരങ്ങളേയും കൂടി പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ത്രിമൂര്‍ത്തി വിഷ്ണുവാണെന്ന്‍ കാണാം. പ്രസിദ്ധമായ വിഷ്ണുക്ഷേത്രങ്ങള്‍ ധാരാളമുണ്ട്.

പ്രധാനപ്പെട്ട വിഷ്ണുക്ഷേത്രങ്ങള്‍

1. ബദരീനാഥ ക്ഷേത്രം - ഉത്തരാഖണ്ഡ്
2. തിരുപ്പതി - ആന്ദ്രാപ്രദേശ്
3. പത്മനാഭസ്വാമിക്ഷേത്രം - കേരളം
4. കുംഭകോണം - തമിഴ്നാട്
5. വിഷ്ണുപദമന്ദിര്‍ - ഗയ

ത്രിമൂര്‍ത്തികളില്‍ കൂടുതല്‍ മഹത്വം ആര്‍ക്കാണെന്നു പരീക്ഷിക്കുന്നതിന് മഹര്‍ഷിമാര്‍ ഒരിക്കല്‍ ഭൃഗുമഹര്‍ഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹര്‍ഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹര്‍ഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹര്‍ഷി പരമശിവന്‍ പാര്‍വതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാര്‍വതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹര്‍ഷി പോയത്. മഹര്‍ഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താന്‍ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹര്‍ഷി നെഞ്ചില്‍ ചവുട്ടി. പെട്ടെന്നുണര്‍ന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരില്‍ അറിയപ്പെടുന്നത്.

പരമശിവന്‍:

സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശിവനാണു ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍. ഹിമവത്പുത്രിയായ പാര്‍വതിയാണു ശിവപത്നി. സകലദേവന്മാരുടേയും ദേവനായാണു മഹേശ്വരന്‍ അറിയപ്പെടുന്നത്. മൂന്നു കണ്ണുകള്‍, തലയിലെ ജഡയില്‍ ചന്ദ്രനേയും ഗംഗയേയും വഹിക്കുന്നു. കഴുത്തില്‍ നാഗങ്ങളെ ആഭരണമായി ധരിക്കുന്നു, പുലിത്തോലാണു വേഷം. ശരീരത്തിലെപ്പോഴും ഭസ്മാദികള്‍ പൂശിയിരിക്കും. പ്രധാന ആയുധമായ ത്രിശ്ശൂലവും കയ്യിലെപ്പോഴുമുണ്ടാക്കും. അസംഖ്യം ഭൂതഗണങ്ങളോടൊപ്പം കൈലാസത്തിലാണു ശിവന്‍ വസിക്കുന്നത്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവന്‍ എപ്പോഴും അല്‍പ്പം ഭയപ്പെടുത്തുന്ന രൂപഭാവാദികളോടെ നിലകൊള്ളുന്നത്.

ഒരു ക്ഷിപ്രപ്രസാദിയായ ദൈവമല്ല പരമശിവന്‍. എന്നാല്‍ അസുരന്മാര്‍ പലപ്പോഴും അതികഠിനമായ തപസ്സനുഷ്ടിച്ച് ശിവനില്‍ നിന്നും മഹത്തായ പല വരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഭസ്മാസുരകഥ ഇതിനുദാഹരണമാണ്. താന്‍ ആരുടെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നുവോ അയാള്‍ ഉടനെ ഭസ്മമാകണം എന്നതായിരുന്നു പരമശിവനോട് അസുരന്‍ ചോദിച്ച വരം. വരം ലഭിച്ചപ്പോള്‍ അസുരന്‍ അത് പരീക്ഷിക്കുവാന്‍ പരമശിവന്റെ തലയില്‍ സ്പര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഭയചകിതനായി ഓടിയ പരമശിവനെ രക്ഷിക്കാന്‍ മഹാവിഷ്ണു ഒരു മോഹിനിയുടെ വേഷത്തിലെത്തുകയും അസുരനെ മയക്കി നൃത്തം ചെയ്യുന്ന ചേഷ്ടകള്‍ കാട്ടി അവന്റെ കഥ അവനെക്കൊണ്ട് തന്നെ കഴിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.

ശിവന്‍ ക്ഷിപ്രകോപിയായിരുന്നു. ആദ്യപത്നിയായ സതീദേവി ദക്ഷസദസ്സില്‍ അപമാനിതയായതുമൂലം അത്മഹത്യ ചെയ്തപ്പോള്‍ കോപാക്രാന്തനായ ശിവന്‍ ദക്ഷനുല്‍പ്പെട്ട സകല അസുരന്മാരെയും നശിപ്പിക്കുകയും തുടര്‍ന്ന്‍ മഹാസമാധിയിലെന്നവണ്ണം ധ്യാനനിരതനാകുകയും ചെയ്തു. ശിവന്റെ ധ്യാനം മൂലം അത്യധികമായ ചൂട് ആവിര്‍ഭവിക്കുകയും ലോകം നശിക്കുകയും ചെയ്യും എന്നു വന്ന ഘട്ടത്തില്‍ ദേവന്മാരെല്ലാവരും കൂടി കാമദേവനെക്കൊണ്ട് മലര്‍ബാണങ്ങളെയ്യിപ്പിച്ച് മഹേശ്വരന്റെ തപസ്സിളക്കിച്ചു. ശിവനെ പതിയായ് കിട്ടണമെന്ന ആഗ്രഹത്തില്‍ പൂജ ചെയ്തിരുന്ന ഹിമവത്പുത്രിയുടെ സാമീപ്യത്തിലായിരുന്നുവിതു നടന്നത്. ധ്യാനം വിട്ടുണര്‍ന്ന ശിവന്‍ കോപാക്രാന്തനായി തന്റെ ത്രിക്കണ്ണ്‍ തുറന്ന്‍ കാമദേവനെ ഭസ്മീകരിച്ചുകളഞ്ഞു. ഒടുവില്‍ കലിയടങ്ങിയ ശിവന്‍ പിന്നീട് ഉമയെ തന്റെ പത്നിയായി സ്വീകരിച്ചു.സുബ്രഹ്മണ്യന്‍, ഗണപതി എന്നീ രണ്ട് കുട്ടികളാണ് ശിവനും പാര്‍വ്വതിക്കുമായുള്ളത്. ശിവനു മോഹിനീരൂപിയായ വിഷ്ണുവിലുണ്ടായ കുഞ്ഞാണ് ശാസ്താവ്. സ്ത്രീപുരുഷബന്ധത്തിന്റെ ഏറ്റവും ഉത്തമമായ ഭാവമാണ ശിവനും ശക്തിയും ഉള്‍പ്പെടുന്ന അര്‍ദ്ധനാരീശ്വരരൂപം.

സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവനെ ആള്‍ക്കാര്‍ വളരെയധികം ഭയപ്പെടുന്നുണ്ട്. രാജ്യമെങ്ങും ശിവനു വളരെയേറെ ആരാധനാലയങ്ങളുണ്ട്. കാശി വിശ്വനാഥക്ഷേത്രം ലോകപ്രസിദ്ധമാണു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ മിക്കതും ശിവക്ഷേത്രങ്ങളാണ്. പ്രസിദ്ധങ്ങളായ 108 മഹാക്ഷേത്രങ്ങളാണു കേരളത്തിലുള്ളത്.അവ താഴെപ്പറയുന്നു.

1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം  മഹാദേവക്ഷേത്രം കൊല്ലം
35. രാമേശ്വരം രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം)
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം (മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ  മഹാദേവക്ഷേത്രം


ഇതൊന്നുമെന്റേതല്ല. ഈ കുറിപ്പുകള്‍ പണ്ടുവായിച്ചതും കേട്ടറിഞ്ഞതും പിന്നെ ഇന്റെര്‍നെറ്റില്‍ നിന്നും പരതിയെടുത്തതുമായ കുറേയേറേ കാര്യങ്ങളുടെ സംക്ഷിപ്തരൂപമാണു. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാവാം. അറിയാവുന്നവര്‍ തിരുത്തിത്തരുക...

ശ്രീക്കുട്ടന്‍..

Thursday, October 24, 2013

സുനന്ദയുടെ അമ്മ

"എടീ സുനന്ദേ എന്തൊരുറക്കമാടീയിത്. എത്രനെരംകൊണ്ട് വിളിക്കുന്നു. സമയമെത്രയായീന്ന്‍ വല്ല വിചാരോമൊണ്ടോ. ആ ചായപ്പാത്രമെടുത്ത് ഒരിത്തിരി വെള്ളമനത്തണോന്നോ അടുപ്പിലെന്തെങ്കിലും കേറ്റണമെന്നോ വല്ല ചിന്തയുമൊണ്ടോന്നു നോക്കിയേ. ഈ മൂധേവി നാളെയേതെങ്കിലും വീട്ടീച്ചെന്നുകേറുമ്പം അവര് എന്നെയായിരിക്കുമല്ലോ ദൈവമേ തെറിവിളിക്കുക"

പതിവുപോലെതന്നെ മാധവിയമ്മ ഒച്ചയെടുത്തുകൊണ്ട് പാത്രം തേച്ചുകഴുകല്‍ തുടര്‍ന്നു.

പുതച്ചിരുന്ന കൈലി എടുത്തുമാറ്റിയിട്ട് കൈകാലുകള്‍ ഒന്നു നിവര്‍ത്തിക്കൊണ്ട് സുനന്ദ പായില്‍ എഴുന്നേറ്റിരുന്നു.

"ഈ അമ്മച്ചിക്ക് എന്തിന്റെ കേടാ. ഒന്നൊറങ്ങാനും കൂടി സമ്മതിക്കുകേലല്ലോ. നേരം വെളുക്കും മുമ്പേ എണീറ്റിട്ട് കളക്ടറുദ്യോഗത്തിനൊന്നും പോകേണ്ടതല്ലല്ലോ. സുധാകരന്‍ സാറിന്റെ വീട്ടില് അടിച്ചുവാരാനും കഴുവാനായിട്ടും തന്നല്ലോ പോണത്"

ചായപ്പാത്രം കഴുകി വെള്ളമെടുക്കാനായി പുറത്തേയ്ക്കു വന്ന സുനന്ദ തലചൊറിഞ്ഞുകൊണ്ട് അമ്മയോടായ് പറഞ്ഞു.

"എന്താടീ ഒരു കൊറച്ചില് പോലെ. നിന്നെ ഇത്രേം വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ആ വീട്ടില് തൂത്തു തൊടച്ചിട്ടു തന്നാ. അല്ലാതെ മൂന്നാം വയസ്സില് നിന്നേം കളഞ്ഞേച്ച് എന്നേം വിട്ടു പോയ നിന്റെ തന്ത സുകുമാരന്‍ ആണോ ചെലവിനു തന്നുകൊണ്ടിരുന്നത്. മര്യാദയ്ക്കു പോയി ചായയിടെടീ. ഒരിച്ചിരി ചൂടുവെള്ളം കുടിച്ചേച്ചു വേണം പോകാന്‍. ഇന്ന് ഒത്തിരി നേരത്തേ ചെല്ലണമെന്ന്‍ സൌദാമിനി ചേച്ചി പറഞ്ഞിട്ടൊണ്ട്. അവിടുത്തെ കൊച്ചിനെ ഇന്നു കാണാനാരാണ്ടൊരുകൂട്ടര് വരുന്നുണ്ടത്രേ"

സുനന്ദയെ നോക്കി പറഞ്ഞിട്ട് അവര്‍ പാത്രം കഴുകല്‍ തുടര്‍ന്നു.

ചായ തിളപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സുനന്ദ അവളുടെ അച്ഛനെക്കുറിച്ചോര്‍ത്തു. ഇടയ്ക്കു ചിലപ്പോഴൊക്കെ അച്ഛന്‍ തന്നെ രഹസ്യമായി സ്കൂളില്‍ വന്നു കാണാറുണ്ട്. അമ്മയോട് ഇതേവരെയത് പറഞ്ഞിട്ടില്ല. പലപ്പോഴും പോകാന്‍ നേരം കയ്യില് കൊറച്ച് കാശുവച്ചുതരും. പക്ഷേ താനത് ഇതേവരെ മേടിച്ചിട്ടില്ല. തന്നേയും അമ്മയെയും ഉപേക്ഷിച്ചുപോയതെന്തിനാണെന്നു പലവുരു താന്‍ അച്ഛനോടു ചോദിക്കണമെന്നു കരുതിയിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ തനിക്കതിനു കഴിഞ്ഞിട്ടില്ല. അച്ഛന്റെ മുഖത്ത് ചിലപ്പോഴൊക്കെ സങ്കടം വന്നു നിറയുന്നതുപോലെ തോന്നിയിട്ടുണ്ട്. എന്തിനായിരിക്കും അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയിട്ടുണ്ടാവുക?

"എടീ മൂധേവീ. നീ ഇതെന്നാ സ്വപ്നം കാണുവാ. ചായ തെളച്ചു കളയുന്നത് കണ്ടില്ലേ"

പാത്രങ്ങളുമായി അകത്തേയ്ക്കു വന്ന മാധവിയമ്മ സുനന്ദയെ ശകാരിച്ചിട്ട് പെട്ടന്ന്‍ ചായപ്പാത്രം വാങ്ങിവച്ചു.

"അമ്മേ ഞാനൊരു കാര്യം ചോദിച്ചാല്‍ അമ്മ മറുപടി പറയുമോ"

ഗ്ലാസ്സിലേയ്ക്കു പകര്‍ന്ന ചായയെടുത്തുകൊണ്ട് മാധവിയമ്മ മകളുടെ മുഖത്തേയ്ക്കു നോക്കി.

"എന്തുവാ ഇത്ര കാര്യായിട്ട് നെനക്കറിയേണ്ടത്?"

"അച്ഛന്‍ മടങ്ങിവന്നാല്‍ അമ്മ ഇനി ഈ വീട്ടില്‍ കേറ്റുമോ?"

ആ ചോദ്യം കേട്ട് ഒരു നിമിഷം അമ്പരന്നതുപോലെ നിന്ന മാധവിയമ്മ കയ്യിലെടുത്ത ചായഗ്ലാസ്സ് അതേപോലെ താഴെവച്ചിട്ട് അരയില്‍ ചുറ്റിയിരുന്ന മുഷിഞ്ഞ കൈലി ഉരിഞ്ഞെടുത്ത് അയയിലിട്ടിട്ട് മറ്റൊന്നെടുത്ത് അരയില്‍ ചുറ്റി. ചുമരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയില്‍ ഒന്ന് നോക്കി തലമുടി ഇടതുകൈകൊണ്ട് മാടിയൊതുക്കി.

"പറയമ്മേ. അച്ഛന്‍ വന്നാല്‍ അമ്മ വീട്ടില്‍ കേറ്റുമോ?".

"ഒരു കൊച്ചിനേമൊണ്ടാക്കി തന്ന്‍ അതൊന്ന്‍ പിച്ചവയ്ക്കാറാകും മുമ്പ് എല്ലാം കളഞ്ഞിട്ട് ഇവിടുന്ന്‍ പോയ മനുഷ്യനാണ്. ഞാനെന്തു തെറ്റു ചെയ്തിട്ടാ അങ്ങിനെ പോയത്?. ഒരു ജോലിയ്ക്കും പോകാതെ കള്ളും കുടിച്ച് ചീട്ടും കളിച്ചു മാത്രം നടന്ന അങ്ങേര് ഒരിക്കലും എന്നെ സ്നേഹത്തോടെയൊന്നു നോക്കീട്ടു കൂടിയില്ല. അറിയാവോ നെനക്ക്. ഒണ്ടാക്കിയിട്ട കൊച്ചും അതിന്റെ തള്ളേം വല്ലതും തിന്നോ കുടിച്ചോ എന്നൊന്നും അന്യോഷിക്കാന്‍ സമയമില്ലാതെ ഒണ്ടായിരുന്നതെല്ലാം വിറ്റുതൊലച്ച് ഒരു ദെവസം ഒന്നും പറയാതെ എറങ്ങിയെങ്ങോട്ടോ പോയി. ആ സാറിന്റെ വീട്ടിലെ അടുക്കളപ്പണി കിട്ടിയത്കൊണ്ട് പട്ടിണി കിടന്നു ചത്തില്ല."

മൂക്കുപിഴിഞ്ഞുകൊണ്ട് മാധവിയമ്മ തുടര്‍ന്നു.

"ഭര്‍ത്താവില്ലാതെ കൂട്ടിനാരുമില്ലാതെ ഒരു ചെറുപ്പക്കാരി ഒറ്റയ്ക്ക് കഴിയുന്നതില്‍ വിഷമം പൂണ്ട പല നല്ലവരും സഹായം നീട്ടിക്കൊണ്ട് വന്നിട്ടൊണ്ട്. എല്ലാം അതിജീവിച്ച് നിന്നെ പത്തുപതിനഞ്ച് വയസ്സുവരെ വളര്‍ത്താന്‍ ഞാന്‍ പെട്ട പാട്. അതെനിക്കേയറിയൂ. പത്തുപന്ത്രണ്ട് കൊള്ളം കണ്ട കൂത്തിച്ചികളുമായി നെരങ്ങിനടന്നിട്ട് ഇപ്പം ഒരു ഇല്ലാത്ത സ്നേഹോം പറഞ്ഞോണ്ട് വരാന്‍ അയാക്ക് എങ്ങിനെ കഴിയും. എനിക്ക് ഇത്രേം നാളില്ലാതിരുന്ന ഒരു ഭര്‍ത്താവിനെ ഇനി വേണ്ട. അങ്ങിനൊരാളില്ലാതെ തന്നെ നിന്നെ നോക്കാന്‍ പറ്റുമോന്ന്‍ ഞാനൊന്ന്‍ നോക്കട്ടെ". 

തലമുടി വാരിക്കെട്ടിക്കൊണ്ട് തോര്‍ത്തെടുത്തു തോളിലിട്ടിട്ട് മാധവിയമ്മ പുറത്തേയ്ക്കിറങ്ങി.

"പക്ഷേ എനിക്കെന്റെ അച്ഛനെ വേണം"

അകത്തു നിന്നും ഉറക്കെ സുനന്ദയുടെ വാക്കുകള്‍ കേട്ട മാധവിയമ്മ ഒരു നിമിഷം നിശ്ഛലമായി അവിടെ തറഞ്ഞു നിന്നു. പിന്നെ നിറഞ്ഞ മിഴികള്‍ കൈകളാല്‍ തുടച്ചുകൊണ്ട് അവര്‍ ഇടവഴിയിലൂടെ സുധാകരന്‍ സാറിന്റെ വീട്ടിലേയ്ക്ക് നടന്നു. ആ നടപ്പില്‍ അവരുടെ മനസാകെ കലുഷിതമായിരുന്നു. പാവം തന്റെ മകള്‍. പല കുത്തുവാക്കുകളും കേള്‍ക്കുന്നുണ്ടായിരിക്കും. അവള്‍ വല്യ കുട്ടിയായില്ലേ. എന്നിരുന്നാലും ആ മനുഷ്യന്‍ എന്തിനാണു തന്നെയും മകളേയും പെരുവഴിയില്‍ ഉപെക്ഷിച്ചുപോയത്. ഇനി ജീവിതത്തിലൊരിക്കലും ആ മുഖം തന്റെ കണ്മുമ്പില്‍ കാണാനിടവരുത്തരുതേ. മാടന്‍ നടയുടെ മുമ്പിലെത്തിയ മാധവി മനമുരുകി പ്രാര്‍ഥിച്ചു.

...................................................................................................................................................

തന്റെ കയ്യും പിടിച്ചു സ്നേഹത്തോടെ തന്നെ നോക്കുന്ന അച്ഛനെ സുനന്ദ ഒരു നിമിഷം ശ്രദ്ധിച്ചു. ആകെ കോലം കെട്ടപോലുണ്ട്. കഴിഞ്ഞ തവണ കണ്ടതിനെക്കാളും തളര്‍ന്നിരിക്കുന്നു.

"അച്ഛനെന്താ വീട്ടിലേയ്ക്കു വരാത്തത്?"

അയാള്‍ തന്റെ മകളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി.

"അമ്മയ്ക്ക് സുഖമാണോ മോളേ?"

ആദ്യമായി അച്ഛന്‍ അമ്മയുടെ കാര്യം ചോദിച്ചപ്പോള്‍ സുനന്ദ ഒന്നമ്പരന്നു.

"അതെയച്ഛാ"

"അവള്‍ക്കെന്നോട് വല്യ വെറുപ്പായിരിക്കുമല്ലേ ഇപ്പോഴും. അല്ലെങ്കിലും ഞാനതര്‍ഹിക്കുന്നു. സാരമില്ല. എന്നെങ്കിലും നീ നിന്റമ്മയോടു പറയണം ഈ പാപി മാപ്പു ചോദിച്ചിരുന്നുവെന്നു. അമ്മയെ മോളൊരിക്കലും വിഷമിപ്പിക്കരുതു കേട്ടോ. അവള് പറയുന്നത് അനുസരിച്ച് നല്ല മിടുക്കിയായ് വളരണം. അവളു പാവമാണ്.അവളെ സങ്കടപ്പെടുത്തരുത്"

"ഇല്ലച്ഛാ. അച്ഛന്‍ വീട്ടിലേക്ക് വാ. അമ്മയ്ക്ക് വെറുപ്പൊന്നും കാണില്ല"


"മോളു ചെല്ല് ക്ലാസ്സു തൊടങ്ങാറായി."

അവളുടെ തലയില്‍ സ്നേഹപൂര്‍വ്വം തലോടിയിട്ട് അയാള്‍ പറഞ്ഞു. അവള്‍ സ്കൂളിനകത്തേയ്ക്കു നടന്നുപോകുന്നത് നോക്കി കുറേനേരം ആ നില്‍പ്പ് തുടര്‍ന്നിട്ട് അയാള്‍ പിന്തിരിഞ്ഞു നടന്നു.
..................................................................................
പതിവുപോലെ അമ്മയുടെ ശകാരം കേട്ടാണ് സുനന്ദ അന്നുമുണര്‍ന്നത്. സമയം ആറു മണി കഴിഞ്ഞിരിക്കുന്നു. മഴ ചെറുതായി പെയ്യുന്നുണ്ടെന്നു തോന്നുന്നു. പെട്ടന്നെഴുന്നേറ്റ അവള്‍ ചായപ്പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പത്തു വച്ചു. ചായ തയ്യാറാക്കി വാങ്ങിവച്ചപ്പോഴേയ്ക്കും മാധവിയമ്മ പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി അടുക്കളയിലേയ്ക്കു വന്നു. ഇന്നവര്‍ക്ക് കൊറച്ചു താമസിച്ചു പോയാല്‍ മതി. സുധാകരന്‍ സാറും കുടുംബവും ഉച്ചയാകുമ്പോഴേയ്ക്കെ എത്തുകയുള്ളൂ. പുറത്ത് മഴ ചെറുതായി ശക്തിപ്രാപിച്ചുത്തുടങ്ങിയിരുന്നു. ചായകുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണു മുറ്റത്താരുടേയോ ഒച്ച കേട്ടതുപോലെ തോന്നിയത്. ആരോ ഒന്നു വിളിച്ചതുപോലെ. 

"ഒന്നു പോയി നോക്കിയേടി ആരാണെന്ന്‍?" 

മാധവിയമ്മ മകളോടായി പറഞ്ഞു.

"എനിക്കു മേലാ. അമ്മ പോയി നോക്ക്. ഞാന്‍ ആദ്യം ഈ ചായയൊന്നു കുടിക്കട്ടെ".

ചുണ്ട് വക്രിച്ചുകാട്ടിക്കൊണ്ട് അവള്‍ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു.

"എന്നോടായതുകൊണ്ട് കൊള്ളാം. നീ ഇതേപ്പോലെ കേറിച്ചെല്ലുന്നേടത്ത് കാട്ടിയാ അപ്പോ വിവരമറിയും"

ദേക്ഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് മാധവിയമ്മ അടുക്കളയില്‍ നിന്നുമിറങ്ങി ഇറയത്തെയ്ക്കു പോയി.

"വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളേ ....."

ചായകുടിച്ചശേഷം സുനന്ദ തന്റെ ഇഷ്ടഗാനം പാടിക്കൊണ്ട് ചോറുവയ്ക്കാനായിട്ട് കലമെടുത്ത് കഴുകി അതില്‍ വെള്ളം നിറച്ച് അടുപ്പില്‍ വച്ചു തീകത്തിച്ചു. ഇറയത്തേയ്ക്ക് പോയ അമ്മയെ കുറേയേറെ നേരമായിട്ടും കാണാഞ്ഞതുകൊണ്ട് അവള്‍ പെട്ടന്ന്‍ ഇറയത്തേയ്ക്കു ചെന്നു. തന്റെ മുമ്പില്‍ കാണുന്ന കാഴ്ച കണ്ട സുനന്ദ അത്ഭുതസ്തബ്ധയായി ഒരു നിമിഷം വാതില്‍പ്പടിമേല്‍ തറഞ്ഞു നിന്നു. അവള്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇറയത്ത് ബെഞ്ചിലിരിക്കുന്ന അച്ഛന്റെ മടിയില്‍ തലവയ്ച്ച് മയങ്ങിയിരിക്കുന്ന അമ്മയെ അവള്‍ കണ്ണെടുക്കാതെ നോക്കി നിന്നു. അമ്മയുടെ കവിളുകളില്‍ കൂടി കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ശബ്ദമില്ലാതെ അമ്മ കരയുകയാണ്. അച്ഛന്റെ കൈകള്‍ അമ്മയെ ചേര്‍ത്തുപിടിച്ചിരിയ്ക്കുന്നു. അച്ഛനോടുള്ള എല്ലാ പിണക്കങ്ങളും ഒറ്റ നിമിഷം കൊണ്ട് മറന്നപോലെ അമ്മ ആ കൈകള്‍ക്കുള്ളിലേയ്ക്കു ചുരുണ്ടുകൂടിയിരിയ്ക്കുന്നു. ആ നിമിഷത്തിന്റെ സന്തോഷസാക്ഷിയെന്നോണം മഴ ശക്തിപ്രാപിച്ച് തിമിര്‍ത്തുപെയ്യുകയാണു. ഒന്നുരണ്ട് നിമിഷം കൂടി ആ നിലയില്‍ നിന്നശേഷം ആ സ്വര്‍ഗ്ഗത്തില്‍ നിന്നും ശബ്ദമുണ്ടാക്കാതെ സുനന്ദ മെല്ലെ അടുക്കളയിലേയ്ക്കു മടങ്ങി.


അടുപ്പിലെ തീ  ഊതിക്കത്തിയ്ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞിരുന്നു. അത് അടുപ്പിലെ പുക കണ്ണിലടിച്ചതുകൊണ്ടായിരുന്നില്ല. അടുപ്പില്‍ നന്നായി തീപിടിച്ചപ്പോള്‍ അവള്‍ അടുക്കളവാതില്‍ തുറന്ന്‍ പുറത്തെ മഴയിലേക്കിറങ്ങി. ഇറയത്തെ സന്തോഷത്തിന്റെ സാക്ഷികളായ മഴത്തുള്ളികളെ അവള്‍ തന്റെ മുഖത്തേയ്ക്കേറ്റി. ആ മഴത്തുള്ളികള്‍ക്കൊപ്പം അല്‍പ്പം ഉപ്പുരസവും കലര്‍ന്നൊഴുകിയിറങ്ങി ഭൂമിയിലേക്ക്........

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

ശ്രീക്കുട്ടന്‍

Tuesday, October 22, 2013

മൊഴികള്‍..മൊഴിമുത്തുകള്‍..

എന്തെഴുതുക എന്ന ചോദ്യം എന്നെ വല്ലാതെ വേട്ടയാടുന്നു. എന്തെഴുതിയാലും ആവര്‍ത്തനങ്ങള്‍ വന്നതിനെ കൊന്നു കുഴിച്ചുമൂടുന്നു. ഇപ്പോളീ കോറിയിട്ടിരിക്കുന്നത് പലപ്പോഴായി ചിതറിത്തെറിച്ചുപോയ ചില ചിന്തകളുടെ ബാക്കിപത്രമാണ്. അല്ലാതെ പുതുതായൊന്നു സൃഷ്ടിക്കുവാന്‍ മാത്രം നിറഞ്ഞുതുളുമ്പുന്നതല്ലയെന്റെ പേന....


1. പ്രണയത്തിന്റെ അവസാനത്തെ അറ്റമാണ് കുഞ്ഞുങ്ങള്‍. പ്രണയമവസാനിക്കുന്നതിന്റെ അടയാളങ്ങളും..

2. ആത്മാക്കള്‍ക്ക് വായുണ്ടായിരുന്നുവെങ്കില്‍ പല മക്കളുടേയും മുഖം തുപ്പല്‍ നിറഞ്ഞ കോളാമ്പിപ്പാത്രങ്ങളായേനേ.

3. ആരെയെങ്കിലും അപമാനിക്കണമെന്ന്‍ ആത്മാര്‍ത്ഥമായുമാഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ മരണശേഷം ഒരു പ്രതിമയുണ്ടാക്കി വഴിയരുകില്‍ എവിടെയെങ്കിലും സ്ഥാപിച്ചാല്‍ മതി.

4. ഒരു കഴുതയെ പിടിച്ചു കെട്ടിയിട്ട് തല്ലിച്ചതച്ച് അതിനെക്കൊണ്ട് താനൊരു കുതിരയാണെന്ന്‍ സമ്മതിപ്പിക്കുന്നതാണ് ചിലരോട് തര്‍ക്കിക്കുവാന്‍ നില്‍ക്കുന്നതിനേക്കാളും ഭേദം..

5. എഴുത്തിന്റെ ഭാഷയുടെ മനോഹാരിത മൂലം എഴുതിവച്ചിരിക്കുന്നത് ഹൃദയം കൊണ്ട് വായിക്കപ്പെടും. 

6. ലഹരി സിരകളില്‍ ഒഴുകുമ്പോഴാണു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാതായി മാറുന്നത്.

7. ചില കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും ഒക്കെ ഒരുപാടൊരുപാട് താമസിച്ചുപോയി എന്ന തോന്നലുണ്ടാക്കിപ്പിക്കാറുണ്ട്. കുറച്ചെങ്കിലും നേരത്തേയായിരുന്നെങ്കില്‍ എന്ന്‍ അറിയാതെ കൊതിച്ചുപോകുന്ന ചില     സന്ദര്‍ഭങ്ങളുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന്‍ പറയുന്നത് ഒരു കണക്കിനു നോക്കിയാല്‍ നിരാശയില്‍ നിന്നുമുദിച്ച വാചകമായി മാത്രം കാണാനാകുന്നതാണ്..

8. വേദന മറ്റുള്ളവര്‍ക്കൊപ്പം പങ്കുവയ്ക്കുന്നവര്‍ സത്യത്തില്‍ സാഡിസ്റ്റുകളാണ്. തന്റെ ദുഃഖം മറ്റൊരാള്‍ കൂടി അനുഭവിക്കുന്നതുകണ്ട് അകമേ സന്തോഷിച്ച് ചിരിച്ച് പുറമേ കരച്ചില്‍ നടിക്കുന്ന ക്രൂരര്‍..

9. ഓര്‍മ്മകളെ കുരുതികൊടുത്ത് ഭൂതകാലം സൌകര്യപൂര്‍വ്വം മറക്കുന്നവനാണ് മനുഷ്യന്‍

10.നോവെപ്പോഴും ഒറ്റയ്ക്കനുഭവിച്ചു തീര്‍ക്കുന്നതാണു നല്ലത്. നോവിന്റെ കാഠിന്യം കുറവായിരിക്കുമപ്പോള്‍. നമ്മുടെ സങ്കടം മറ്റൊരാളോട് കൂടി പങ്കുവയ്ക്കാമെന്ന്‍ കരുതുമ്പോള്‍ നോവിന്റെ കാഠിന്യമിരട്ടിക്കും. 

11.സത്യത്തില്‍ എല്ലാവരും "എന്റെ" എന്ന ഒറ്റവാക്കിനെ പ്രണയിക്കുന്നവരാണ്. നാം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നു പറയുന്നത് തീര്‍ച്ചയായും ഒരു ഭംഗി പറച്ചില്‍ മാത്രമാണ്. മറ്റൊരാള്‍ക്ക് വേണ്ടി ആര്‍ക്കും ജീവിക്കാനാവില്ല. 

12.പ്രണയവും കടലും ഒരേപോലെയാണു. രണ്ടിലും നിറയെ ചുഴികളും മലരുകളും വേലിയേറ്റവും വേലിയിറക്കവും തിരയിളക്കങ്ങളും.ഉപ്പുരസത്തിനും കുറവൊട്ടുമില്ലതന്നെ. മുങ്ങിമരിക്കുവാനും അത്യുത്തമം..

13.ജീവിതം ഒരു വിഡ്ഡിക്കളിയാണ്. സ്വയം കോമാളികളാകുന്ന വിഡ്ഡിക്കളി. നമ്മളൊക്കെ അതിലെ പ്രാധാന്യമില്ലാത്ത വിഡ്ഡിവേഷങ്ങള്‍.

14.ഒരാള്‍ മാനിക്കപ്പെടുന്നതും അവമതിക്കപ്പെടുന്നതും അവന്റെ പ്രവര്‍ത്തികള്‍ കൊണ്ടാണെന്ന്‍ പറയുന്നത് നൂറുശതമാനം സത്യമായ കാര്യം തന്നെയാണു. 

15.കുടുംബമെന്നത് ഒരുമയുടെ ചുമരുകളാല്‍ നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. 

16.പൊതുവേ നാം എപ്പോഴും തൊട്ടടുത്തവീട്ടിലെ താമസക്കാരുടെ ജീവിതനിലവാരത്തിനോട് മാത്രം മത്സരിക്കുവാന്‍ വ്യഗ്രതയുള്ളവരാണ്. നമുക്കെന്തുണ്ട് എന്നതിലല്ല നമ്മുടെ ഉത്ക്കണ്ഠ മറിച്ച് അയല്‍പക്കക്കാരനെന്താണില്ലാത്തതെന്ന്‍ ഓര്‍ത്താണ് നമ്മുടെ ബേജാര്‍. പുവര്‍ ഗയ്സ്

17.ചോദ്യങ്ങള്‍ നേരിടുകയും അവയ്ക്ക് ഉത്തരങ്ങള്‍ തേടിയലയുകയുമാണ് ഓരോ മനുഷ്യ ജന്മത്തിന്റേയും നിയോഗം. പലരും ചോദ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നത് ഉത്തരം കണ്ടെത്താനോ നല്‍കാനോ ഉള്ള പ്രയാസം കൊണ്ട് കൂടിയാണ്.

18.ഒരുവന്‍ സുഹൃത്തായതുകൊണ്ട് അല്ലെങ്കില്‍ അവനെന്ത് കരുതുമെന്ന്‍ വിചാരിച്ച് അവന്‍ പറയുന്ന ഒരു ശരികേടിനെ തട്ടിക്കേള്‍ക്കാതിരിക്കുന്ന്ത് നിങ്ങള്‍ നിങ്ങളോട് തന്നെ വഞ്ചന ചെയ്യുന്നതിനു തുല്യമാണ്. വീണ്ടും വീണ്ടും ശരികേടുകള്‍ ചെയ്യുവാന്‍ അത്തരക്കാരെ പ്രേരിപ്പിക്കുന്നതും നമ്മുടെ ഇത്തരം കുറ്റകരമായ മൌനങ്ങളാണ്.

19.ചിത്രങ്ങളായി ചുമരുകളില്‍ തൂങ്ങാനും ശിലകളായി അടച്ചുമൂടിയ മുറികള്‍ക്കുള്ളിലുമിരിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് ദൈവങ്ങള്‍

20.മറ്റുള്ളവരൊരിക്കലുമറിയാന്‍ പാടില്ലാത്ത രഹസ്യങ്ങളുടെ കാവള്‍ക്കാരനാകുവാനുള്ള ഏറ്റവും എളുപ്പവഴിയാകുന്നു മരണം.

21.സൌന്ദര്യമെന്നത് നോക്കിക്കാണുന്ന കണ്ണുകളുടെ തെളിമയ്ക്കുള്ളില്‍ കെട്ടിയിടപ്പെട്ടുപോയ ശാപം പേറുന്നൊരു വാക്കു മാത്രമാണ്.

22.എത്ര തന്നെ ഒഴിവാക്കിയെന്ന്‍ മേനിപറഞ്ഞാലും ശരി ഒരുവന്‍ പിന്തുടര്‍ന്ന്‍ ശീലങ്ങള്‍ ആയുസ്സൊടുങ്ങുന്നതുവരെ അവനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കും.

23.എല്ലാവരും ഏകമായി ചിന്തിക്കുകയാണെങ്കില്‍ ഈ ലോകത്തൊരു ചുക്കും സംഭവിക്കുകയില്ല. വിഭിന്നരീതിയില്‍ ആള്‍ക്കാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ലോകം നിരന്തരം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നത്.

24.നമ്മുടെ ചില തീരുമാനങ്ങളെങ്കിലും തെറ്റായിരുന്നുവെന്ന്‍ മനസ്സിലാക്കുവാന്‍ നാം എത്രമാത്രം സമയക്കൂടുതലെടുക്കുന്നുവോ അത്രമാത്രം സങ്കീര്‍ണ്ണമായിരിക്കും ആ പ്രശ്നത്തിനുള്ള പരിഹാരമാര്‍ഗ്ഗം.

25.നഷ്ടപ്പെട്ടതിനെക്കുറിച്ചുമാത്രമോര്‍ത്ത് വിലപിച്ചു ജീവിതം തീര്‍ക്കുന്നവരെപ്പോലെ വിഡ്ഡികള്‍ ലോകത്തിലില്ല തന്നെ. നഷ്ടപ്പെടലുകളും അതിജീവനങ്ങളും നിറഞ്ഞതാണു ജീവിതമെന്ന സത്യം മനസ്സിലാക്കുക.

ശ്രീക്കുട്ടന്‍

Thursday, October 17, 2013

ലീല - ഒരു ചെറുവായന

വായനയ്ക്ക് ഏറ്റവും എളുപ്പവും സുഖകരവും കഥകളാണെന്നാണെനിക്ക് തോന്നുന്നത്. വളരെ വലിയൊരു കാര്യം ചുരുക്കം താളുകളിലായി പകര്‍ത്തിവയ്ക്കുന്നത് അല്‍പ്പം പണിപ്പെട്ട ഒന്നുതന്നെയാണ്. കഥയുടെ ആശയം മുഴുവന്‍ ചുരുക്കെഴുത്തിലേയ്ക്കൊതുക്കുമ്പോള്‍ വായനക്കാരെ മതിഭ്രമത്തിലാറാടിക്കുവാന്‍ കഥാകാരനു കഴിയും. പല കഥകളും വളരെ വലിയ വായനയും ചര്‍ച്ചയുമാകുന്നതും ചിലവ അവഗണനയുടെ ചവറ്റുകുട്ടയില്‍ പതിക്കുന്നതും ഈ ചുരുക്കെഴുത്തിന്റെ രീതിയുടെ അവലംബത്തില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ കൊണ്ടാണ്. ചില കഥകള്‍ വായിച്ചാല്‍ അറിയാതെ മനസ്സൊന്നു പിടഞ്ഞുപോകും. ചിലവ മനസ്സില്‍ നൂറു നൂറു ചോദ്യങ്ങളുയര്‍ത്തും.മറ്റു ചിലവയാകട്ടെ ചുണ്ടിലൊരു ചെറുപുഞ്ചിരിയുമുണര്‍ത്തും. മനസ്സിനെ സ്പര്‍ശിക്കാതെ കടന്നുപോകുന്നവയും ധാരാളം.

അല്‍പ്പം അവിശ്വസനീയതയോടെയും അമ്പരപ്പോടെയും മാത്രം വായിച്ചു തീര്‍ക്കാനാവുന്ന ഒന്നാണ് ഉണ്ണി ആര്‍ എഴുതിയ ലീല എന്ന കഥ. ഒരു വേള അടുത്തകാലത്ത് വായിച്ചതില്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയ ഒരു രചന.

ഈ കഥയിലെ ലീല നവകാലഘട്ടത്തിലെ ഉപഭോഗവസ്തുവായി മാത്രം കരുതപ്പെടുന്ന പെണ്‍ വര്‍ഗ്ഗത്തിന്റെ ഇളമുറപ്രതീകമാണ്. പ്രതികരണശേഷിയോ സ്വന്തം തീരുമാനങ്ങളോ ഇല്ലാത്ത ചൂണ്ടപ്പെടുന്ന വിരലിന്റെ ചലനത്തിനനുസരിച്ച് പാവകൂത്ത് നടത്തുന്നൊരു ജീവനുള്ള പാവ മാത്രമാണ് ലീല. സംരക്ഷിക്കേണ്ടവന്റെ കൈവിരലുകള്‍ തന്നെ ചലനനിയന്ത്രണോപാധിയാകുമ്പോള്‍ നിര്‍വ്വികാരമായിപ്പോകുന്ന ജന്മമായി ലീലയും മാറുന്നു. അതുകൊണ്ട് തന്നെ അവള്‍ക്ക് സംസാരഭാഷയും വശമില്ല. ദയനീയ നോട്ടങ്ങളും നിര്‍വ്വികാരചലനങ്ങളും അനുസരണയുടെ മൂര്‍ത്തിമദ്ഭാവവുമായി ഒരടിമപ്പെണ്ണിനെപ്പോലെ ലീല തന്റെ വേഷം കെട്ടിയാടുന്നു. സത്യത്തില്‍ ലീല എന്നത് വിളിപ്പേരുമാത്രമാണ്. ഈ കഥയിലെ ചെറിയ പെണ്‍കുട്ടിക്ക് കഥാനായകനായ കുട്ടിയപ്പന്‍ തന്നെ പകര്‍ന്ന്‍ നല്‍കിയതാണ് ലീല എന്ന പേര്. ലീല എന്ന വാക്കിനു പലവിധ അര്‍ത്ഥങ്ങളുണ്ടല്ലോ. കുട്ടിയപ്പനു തോന്നിയ വിനോദോപാധിയുടെ ബാക്കിപത്രമായിരുന്നതിനാല്‍ ലീല എന്ന പേര്‍ തികച്ചും ഉചിതം തന്നെ.

ലീലയിലേക്കെത്തുന്നതിനു അല്ലെങ്കില്‍ ലീലയുടെ ദുരന്തം പൂര്‍ണ്ണമായും വരച്ചു വയ്ക്കണമെങ്കില്‍ അത് കുട്ടിയപ്പനില്‍ നിന്നും ആരംഭിച്ചാല്‍ മാത്രമേ പറ്റുകയുള്ളൂ.

കുട്ടിയപ്പന്‍..

ഇത്രമാത്രം വിചിത്രമായ കാമനകള്‍ വച്ചുപുലര്‍ത്തുന്നൊരാള്‍ ഉണ്ടാകുമോ ആവോ! തീര്‍ച്ചയായും കുട്ടിയപ്പന്‍ അതിവൈചിത്ര്യങ്ങളുടെ ആകെത്തുകയായിരുന്നു. തന്തയുണ്ടാക്കിയിട്ടിരിക്കുന്ന സ്വത്ത് ചിലവാക്കി രസിക്കുന്ന കുട്ടിയപ്പന്റെ പല നടപടികളും ചിന്തകളും ആരിലും അത്ഭുതഭാവം ജനിപ്പിക്കുന്നതായിരുന്നു. ദിനവും കോണിപ്പടികയറി ചായയും കൊണ്ടു വരുന്ന ഏലിയാമ്മച്ചേടത്തിയെ നോക്കിയിരുന്നപ്പോള്‍ കുട്ടിയപ്പനു ഒരു രസം കയറുകയും നാളെ മുതല്‍ പുറത്ത് ജനലിനരികില്‍ ഒരു കോണി ചാരിവച്ച് അതുവഴി കയറി ചായ കൊണ്ടു തന്നാല്‍ മതിയെന്ന്‍ കുട്ടിയപ്പന്‍ ആജ്ഞാപിച്ചതിന്‍പടി പാവം ഏലിയാമ്മ കോണിയില്‍ പിടിച്ചുകയറി ചായ കൊണ്ടുകൊടുക്കാന്‍ ശ്രമിക്കുകയും നടുതല്ലിവീണ് ഒടിവും ചതവുമായി കിടക്കുകയും ചെയ്തതാണ് സമീപ ചരിത്രം. ഏലിയാമ്മചേടത്തി ശമ്പളത്തോടുകൂടിയുള്ള ബഡ് റെസ്റ്റിലാണെന്നാണ് കുട്ടിയപ്പന്റെ പക്ഷം.

സ്ത്രീകള്‍ വീക്ക്നെസ്സ് ആയ കുട്ടിയപ്പന്‍ ആ വിഷയത്തില്‍ ധാരാളം പണം പൊടിച്ചുകളയുന്നുണ്ട്. സ്ത്രീകളോടുള്ള കുട്ടിയപ്പന്റെ സമീപനവും വിചിത്രമായ രീതിയിലായിരുന്നു. ഒരുദിവസം ഒരു പെണ്ണിനെക്കൊണ്ട് വന്ന്‍ തുണിയഴിപ്പിച്ചുകളഞ്ഞ് ശരീരമാകെ എണ്ണതേച്ചു പിടിപ്പിച്ച ശേഷം പുലരും വരെ നൃത്തം ചെയ്യിപ്പിച്ച കുട്ടിയപ്പന്‍ പുലര്‍ച്ചെ ധാരാളം കാശൊക്കെ കൊടുത്തുവിടുന്നു‍. മറ്റൊരിക്കല്‍ കൊണ്ടുവന്ന പെണ്ണിന്റെ മുന്നില്‍ നീണ്ടുനിവര്‍ന്ന്‍ പുതച്ചുകിടന്നിട്ട് താന്‍ മരിച്ചുവെന്നും തന്റെ തലയ്ക്കലിരുന്ന്‍ കരയണമെന്നും കുട്ടിയപ്പന്‍ പറഞ്ഞതുകേട്ട് അലമുറയിട്ട് കരഞ്ഞ പെണ്ണിനും കാശു ധാരാളം നല്‍കിയിട്ടുണ്ട്. ഇപ്രകാരം ഭ്രാന്തന്‍ ചിന്തയുമായി നടക്കുന്ന കുട്ടിയപ്പന് ഒരു രാത്രിയില്‍ പുതുതായി പൊട്ടിമുളച്ച ചിന്താഗതിയായിരുന്നു ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ ചേര്‍ത്തുവച്ച് ഒരു ചെറിയ പെണ്‍ കുട്ടിയെ ഭോഗിക്കണമെന്നത്. കുട്ടിയപ്പന്റെ സന്തതസഹചാരിയായ പിള്ളേച്ചനുമൊത്ത് കുട്ടിയപ്പന്‍ ആ ആഗ്രഹം സാധിക്കുവാന്‍ വേണ്ടിയിറങ്ങുകയാണ്.

പലവഴികളിലും നടന്നലഞ്ഞ് ഒടുവില്‍ കുട്ടിയപ്പന്‍ ലീലയിലേയ്ക്കെത്തുന്നു. അല്ല ലീലയുടെ അച്ഛനായ തങ്കപ്പന്‍ നായരിലേയ്ക്ക്. നിങ്ങളുടെ മകളെ ഒരാനയുടെ കൊമ്പിനിടയില്‍ ചേര്‍ത്തുവച്ച് എനിക്കൊന്നു ഭോഗിക്കാന്‍ വേണമെന്ന്‍ കുട്ടിയപ്പന്‍ പറയുന്നത് കേട്ട് നിന്നിട്ട് അതൊക്കെ വല്യ അപകടം പിടിച്ച പണിയല്യോ എന്ന്‍ തിരിച്ചു ചോദിക്കുന്ന തങ്കപ്പന്‍ നായരിലേക്ക്. മദ്യത്തിനും പണത്തിനും വേണ്ടി ജനിപ്പിച്ച മകളെ മറ്റൊരുവന് വേഴ്ചക്കായി നല്‍കുവാന്‍ യാതൊരു മടിയുമില്ലാത്ത നവകാല പടപ്പായ ഒരച്ഛനിലേയ്ക്ക്. വിഷാദമൂകയായിരിക്കുന്ന പെണ്‍കുട്ടിയുമായി പോയി അവള്‍ക്ക് വേണ്ട വസ്ത്രങ്ങളൊക്കെ കുട്ടിയപ്പന്‍ വാങ്ങിനല്‍കുന്നുണ്ട്. വണ്ടിയില്‍ വച്ച് അവളുടെ പേരു ചോദിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നത് കണ്ട് കുട്ടിയപ്പന്‍ തന്നെ അവള്‍ക്ക് നല്‍കുന്ന പേരാണു ലീല.

പൂര്‍ണ്ണനഗ്നയായി ആനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ന്ന്‍ നില്‍ക്കുന്ന ലീലയെ ഒന്നുഴിഞ്ഞു നോക്കിയശേഷം നഗ്നനായ കുട്ടിയപ്പന്‍ അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അവളെ ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഊര്‍ത്തിയെടുത്ത് പിന്തിരിഞ്ഞ് നടക്കാന്‍ ആരംഭിക്കുമ്പോള്‍ സര്‍വ്വദുരിതങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിടനല്‍കുവാനെന്നവണ്ണം കരിവീരന്റെ തുമ്പിക്കൈ നീണ്ട് വന്ന്‍ ആ കൊച്ചുശരീരത്തെ ചുറ്റിയെടുത്തു കൊമ്പുകളാലൊന്ന്‍ മൂര്‍ച്ചനോക്കി തറയിലേക്കിട്ട് തന്റെ ശരീരഭാരം അവളിലേക്കിറക്കിവയ്ക്കുമ്പോള്‍ ലീല പൂര്‍ണ്ണമാകുന്നു.

വായനയിലും പുനര്‍വായനയിലും നിരവധി അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു കഥയാണു ലീല. ലീല സത്യത്തില്‍ ഒരു പ്രതീകമാണ്. ഇന്നിന്റെ കണ്ണുനീര്‍ജന്മങ്ങളുടെ നേര്‍ പ്രതീകം. ജനിപ്പിച്ചവനോ കൂടെ ജനിച്ചവനോ കൂട്ടുകാരനെന്നോ രക്തബന്ധങ്ങളെന്നോ ഒന്നും വേര്‍തിരിവില്ലാതെ ഒരേയൊരു കണ്ണോടുകൂടി മാത്രം പെണ്ണിനെ നോക്കുന്ന നവകാലഘട്ട പുരുഷജന്മങ്ങളുടെ പ്രതീകമാണ് തങ്കപ്പന്‍ നായര്‍ എന്ന അച്ഛന്‍. കുട്ടിയപ്പനെ ഈ ചേരിയില്‍ കൂട്ടാനാവുമോ എന്നത് സംശയമാണ്. അതിസങ്കീര്‍ണ്ണ മനസ്സുമായി നടക്കുന്ന കുട്ടിയപ്പനില്‍ മനുഷ്യഭാവം പലപ്പോഴും തെളിഞ്ഞുമിന്നുന്നുണ്ട്. ജീപ്പോടിച്ചുപോകവേ ബസ്സില്‍ നിന്നും തലപുറത്തേയ്ക്കിട്ടു നോക്കുന്ന കുഞ്ഞിനെയോര്‍ത്ത് കുട്ടിയപ്പന്‍ വല്ലാതെ ഉത്ക്കണ്ഠപ്പെടുന്നുണ്ട്. അതുപോലെ തന്നെ ലീലയോടും കുട്ടിയപ്പന്‍ ഇടപെടുന്നത്. മനസ്സിലുണര്‍ന്നൊരു വന്യകാമനയുടെ പൂര്‍ത്തീകരണത്തിനായി ആരും സഞ്ചരിക്കാത്തൊരു വഴിയിലൂടെ കുട്ടിയപ്പനൊന്നു പോയി നോക്കി. കുട്ടിയപ്പന്റെ സഹചാരിയായ പിള്ളേച്ചനും ഒരു പ്രതീകമാണ്. ലീലയുടെ അതേ പ്രായത്തിലുള്ള ഒരു മകള്‍ തനിക്കുമുണ്ടെന്ന്‍ ഇടയ്ക്കോര്‍ക്കുന്ന അയാള്‍ എന്നാല്‍ കുട്ടിയപ്പനെ പിന്തിരിപ്പിക്കുവാന്‍ കൂട്ടാക്കാതെ അയാള്‍ക്ക് വഴിപിന്തുടരുകയാണ് ചെയ്യുന്നത്.

അനിവാര്യമായ ദുരന്തമേറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ട ലീല മനസ്സില്‍ ഒരു കാരമുള്ളുപോലെ കുത്തിക്കയറിക്കൊണ്ടിരിക്കുന്നു. പ്രതിഷേധമോ സ്വയം രക്ഷയോ വശമില്ലാത്ത എത്രയെത്ര ലീലമാര്‍ നമ്മുടെ ചുറ്റും ജീവിച്ചൊടുങ്ങുന്നു. ലോകം നിലകൊള്ളുന്നത് തങ്കപ്പന്‍ നായര്‍മാര്‍ക്കും കുട്ടിയപ്പന്മാര്‍ക്കും മാത്രമായാണ്. ലീലമാര്‍ ആയിരക്കണക്കിനു പുതുതായി സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും..

(ഉണ്ണി ആറിന്റെ കഥകള്‍ എന്നപേരില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 25 ഓളം കഥകളില്‍ നിന്നും ഒരു കഥ. ഈ കഥ ലീല എന്നപേരില്‍ തന്നെ മലയാളത്തില്‍ ശ്രീ രഞ്ജിത്ത് സിനിമയാക്കുവാന്‍ പോകുന്നുവെന്ന്‍ പറയപ്പെടുന്നു)

ശ്രീക്കുട്ടന്‍

Tuesday, October 8, 2013

കൊടിയ പാപി

വീഴാതിരിക്കാനായി ഹര്‍ഷന്‍ മണ്‍ഭിത്തിയില്‍ തന്റെശരീരം താങ്ങിനിറു‍ത്തിയിട്ട് അഴിഞ്ഞുതുടങ്ങിയ ലുങ്കി ഉടുക്കുവാന്‍ ശ്രമിച്ചു. പലപ്രാവശ്യവും അതിനായി ശ്രമിച്ചു പരാജയപ്പെട്ട അവന്‍ ലുങ്കി തന്റെ കൈകൊണ്ട് വാരിപ്പിടിച്ചുകൊണ്ട് ആടിയാടി ഇടവഴിയിലൂടെ നടന്നു വീട്ടിന്റെ മുറ്റത്തേയ്ക്ക് കയറി. ഒരുപ്രാവശ്യം വീഴുവാനായി മുന്നോട്ടാഞ്ഞ അവന്‍ ശ്രമപ്പെട്ട് മുറ്റത്തുനിന്ന നെല്ലിമരത്തില്‍ പിടിച്ചപ്പോള്‍ ലുങ്കി പൂര്‍ണ്ണമായും അഴിഞ്ഞു തറയില്‍വീണു. കുറച്ചേറെനേരത്തെ ശ്രമഫലമായി ആ ലുങ്കി തപ്പിയെടുത്തു വീണ്ടുമരയില്‍ ചുറ്റിക്കൊണ്ടവന്‍ ഇറയത്തേയ്ക്കു കയറി. കത്തിയെരിയുന്ന ഉച്ചവെയിലും സിരകളെ ആവാഹിച്ചിരിക്കുന്ന ലഹരിയും ഒക്കെക്കൂടിയായപ്പോള്‍ പരിസരബോധം നഷ്ടപ്പെട്ടതുപോലെ അവന്‍ കണ്ണുകള്‍ മിഴിച്ച് എല്ലായിടവും ഒന്നു സൂക്ഷിച്ചുനോക്കി. കാഴ്ചകള്‍ കൃത്യമായി തെളിയുന്നില്ല. പുറത്തെങ്ങും ആരെയും കാണാഞ്ഞപ്പോള്‍ അവനു ചെറിയ സന്തോഷം തോന്നി. നാശം പിടിച്ച തള്ളയുടെ ചീത്തവിളി കേള്‍ക്കണ്ടല്ലോ. കാഴ്ചകള്‍ ആകെ മങ്ങിപ്പോകുന്നതുപോലെ. ബദ്ധപ്പെട്ട് കണ്‍പോളകള്‍ തുറന്നുപിടിച്ചവന്‍ വേച്ചുവേച്ച് തന്റെ മുറിയിലേക്കു കയറി. വിയര്‍ത്തു നാറിയ ഷര്‍ട്ടൂരി അയയില്‍ എറിഞ്ഞിട്ട് കട്ടിലിലേയ്ക്ക് മറിയാന്‍ ആഞ്ഞ അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. നേരെനില്‍ക്കാത്ത ശരീരത്തിന്റെ ഭാരം കട്ടിളപ്പടിയില്‍ ചാരിക്കൊണ്ടവന്‍ തന്റെ കട്ടിലിലേയ്ക്ക് തുറിച്ചുനോക്കി.

ലഹരി നുരഞ്ഞൊഴുകിക്കൊണ്ടിരുന്ന ഹര്‍ഷന് ആ കാഴ്ച വിശ്വസിക്കാനായില്ല. തന്റെ കിടക്കയില്‍ ആരോ ഒരു സ്ത്രീ കിടക്കുന്നുണ്ട്. ഒരു വശംചരിഞ്ഞ് മുഖം തലയിണയിലേക്ക് പൂഴ്ത്തിയുറങ്ങുകയാണ്. ഉടുത്തിരുന്ന വസ്ത്രം സ്ഥാനംമാറിക്കിടക്കുന്നതുമൂലം കാലുകളുടെ പകുതിയോളം പുറമേ കാണാമായിരുന്നു. ആ വെളുത്തുകൊഴുത്ത കാലുകളിലേക്കു നോക്കിയപ്പോള്‍ ശരീരത്തില്‍ മറ്റൊരു ലഹരികൂടി വ്യാപിക്കുന്നതായനുഭവപ്പെട്ട അവന്‍ നിയന്ത്രണം നഷ്ടപ്പെട്ട മനസ്സിനെ കയറൂരിവിട്ടുകൊണ്ട് പുറത്തേയ്ക്കൊന്നു ദൃഷ്ടി പായിച്ചു. ശേഷം ‍ ഉമിനീരിറക്കിക്കൊണ്ട് ആ രൂപത്തെ ഒന്നുകൂടി നോക്കി. തലയിണയില്‍ പൂഴ്ത്തിയിരിക്കുന്ന മുഖത്തിന്റെ ബാക്കി മറഞ്ഞുകിടക്കുന്ന ദാവണി അവനു മാറ്റുവാന്‍ തോന്നിയില്ല. നിയന്ത്രണം നഷ്ടപ്പെട്ട ചിന്തകള്‍ക്കും ബോധത്തിനും ആ രൂപത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നുമില്ല. അല്ലെങ്കിലും അവന്റെ കണ്ണുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലല്ലോ. പക്ഷേ അവന്റെ ശരീരത്തിനു ആ രൂപം എളുപ്പം മനസ്സിലായി. ശരീരമുഴുപ്പുകള്‍ വെളിപ്പെടുത്തിക്കൊണ്ടുകിടക്കുന്ന ആ രൂപമവനെ ഭ്രാന്തു പിടിപ്പിച്ചു. അവന്‍ ആ രൂപത്തിനു മീതേ തന്റെ ശരീരമമര്‍ത്തി. പിടഞ്ഞെഴുന്നേറ്റ് തന്നോട് എതിരിടാനൊരുങ്ങുന്ന കൈകളെ അവന്‍ തന്റെ ബലിഷ്ടമായ കൈകളാലമര്‍‍ത്തിപ്പിടിച്ചുകൊണ്ട് ദാവണിയാല്‍ മൂടിയ അവളുടെ മുഖത്തിനുനേരെ തന്റെ മുഖം പൂഴ്ത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പുകളെല്ലാം തണുക്കുന്നതും രണ്ടുജോഡി കൈകള് തന്നെ വലയം ചെയ്യുന്നതും അവന്‍ അവ്യക്താമയൊരാനന്ദാനുഭൂതിയില്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി അറിഞ്ഞ ഒരു അനുഭവത്തിന്റെ തീഷ്ണതയില്‍ മറ്റെല്ലാം മറന്നവന്‍ ആടിത്തിമര്‍ത്തു.

"എഴുന്നേറ്റുകുളിയ്ക്കെടാ നാറീ. കണ്ട കള്ളും ചാരായോം മോന്തീട്ടു വന്നു കെടന്നൊറങ്ങണ്. വീട്ടെച്ചെലവിനു വല്ലോം തരണോന്നൊണ്ടാന്ന്‍ നോക്കിയേ. കുടിച്ചു മുണ്ടും കോണാനുമില്ലാതെ കെടന്നൊറങ്ങാന്‍ തക്ക പ്രായം തന്നെ. അതെങ്ങനെ ആ തന്തേടയല്ലേ മോന്‍.എങ്ങിനെ നന്നാവാനാ?"‍

തള്ളയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ചീത്ത വിളികളും കേട്ടാണ് ഹര്‍ഷന്‍ കണ്ണുതുറന്നത്. ആ കിടപ്പില്‍ത്തന്നെ കുറച്ചുനേരംകൂടി അവന്‍ കിടന്നു. സമയം സന്ധ്യകഴിഞ്ഞിരിക്കണം. അഴിഞ്ഞുപോയ കൈലി ശരീരത്തില്‍ മൂടിയിട്ടിരിക്കുകയാണ്. തള്ളയുടെ വേലയായിരിക്കും. കട്ടിലില്‍നിന്നെഴുന്നേറ്റ അവന്‍ കൈലിയെടുത്ത് അരയില്‍ ചുറ്റിയിട്ട് തലയിണയെടുത്ത് ചുമരില്‍ ചാരിവച്ച് അതിലേക്ക് ശരീരം ചേര്‍ത്തു. മേശപ്പുറത്തുനിന്നൊരു ബീഡിയെടുത്ത് ജന്നലിലിരുന്ന തീപ്പെട്ടി കൈയെത്തിയെടുത്ത് ബീഡികത്തിച്ചു പുകയുള്ളിലേക്കു വലിച്ചെടുത്തു. തലയ്ക്ക് കടുത്തഭാരംപോലെ. തലയുയര്‍ത്താനാകുന്നില്ല. പുകയൂതിപ്പറത്തിക്കൊണ്ടിരിക്കവേ പെട്ടന്നവന്റെയള്ളില്‍ ഉച്ചക്ക് സംഭവിച്ച കാര്യങ്ങള്‍ ചെറുതായി തെളിഞ്ഞുവന്നു. സംഭവിച്ചതെന്താണെന്ന് വ്യക്തമായോര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ അവന്റെ ഉള്ളം കുഴങ്ങി. ആരായിരുന്നത്? കട്ടിലില്‍ നിന്നെഴുന്നേറ്റ അവന്‍ നെറ്റിയില്‍ ശക്തിയായി അമര്‍ത്തിപ്പിടിച്ചു. തലയാകെ പൊട്ടിപ്പിളരുന്നതുപോലെ. ഒന്നു കുളിച്ചാല്‍ ശരിയാവുമെന്ന്‍ ചിന്തിച്ച ഹര്‍ഷന്‍ തോര്‍ത്തുമെടുത്തു കിണറ്റിന്‍കരയിലേയ്ക്കു നടന്നു. തലവഴി തണുത്തവെള്ളം പലവട്ടം കോരിയൊഴിക്കുമ്പോഴും പകലത്തെ കാര്യമോര്‍ത്ത് അവന്റെ ഉള്ളം ചൂടുപിടിച്ചുകൊണ്ടിരുന്നു. ഒരു സ്വപ്നംപോലെ അവനെല്ലാം തോന്നി. ഈ നശിച്ച കള്ളുകുടിമൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇനിമുതല്‍ ഇതിനൊരു നിയന്ത്രണം വരുത്തിയേ മതിയാവൂ. തല തുവര്‍ത്തി വന്ന അവന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന്‍ ചീര്‍പ്പെടുത്ത് തലകോതി.

"ഡാ നിനക്ക് കട്ടന്‍ ചായവേണോ?"

അടുക്കളവാതിലില്‍നിന്നു തല പുറത്തേയ്ക്കിട്ടുകൊണ്ട് വിജയ ഹര്‍ഷനോട് വിളിച്ചു ചോദിച്ചു.

"വേണ്ട ചേച്ചീ"

കണ്ണാടിയില്‍നിന്നു മുഖംമാറ്റാതെ ഹര്‍ഷന്‍ മറുപടി പറഞ്ഞു.

"ഹൊ..കട്ടന്‍ചായ കുടിക്കണ പൊന്നുമോന്‍. ഇച്ചിരി ചാരായം ഒണ്ടെങ്കില്‍ ഒഴിച്ചുകൊടടി. അവനതല്ലേ കുടിക്കൂ"

അവജ്ഞയോടെ പറയുന്ന അമ്മയെ ഒന്നു തറപ്പിച്ചുനോക്കിയിട്ട് അവന്‍ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.

"കഴ്വേറീടമോന്‍ വീണ്ടും പോവേണ്. സമയം സന്ധ്യകഴിഞ്ഞു. പകലു മോന്തിയതു പോരായിരിക്കും. കുടിച്ചു കുന്തം മറിഞ്ഞിങ്ങു വന്നേക്ക് നീ. നെനക്കു ഞാന്‍ ചോറു കൊഴച്ചു വച്ചേക്കാം. നീയൊന്നും ഒരു കാലത്തും കൊണം പിടിയ്ക്കുകേലടാ"

തന്റെ പുറകില്‍ കേള്‍ക്കുന്ന ശാപവചനങ്ങള്‍ ശ്രദ്ധിക്കാതെ അവന്‍ കവലയിലേയ്ക്കു നടന്നു.

ആ നടത്തത്തിനിടയിലും അവനെ ചൂഴ്ന്നുനിന്നത് പകല്‍നടന്ന കാര്യങ്ങളായിരുന്നു. അമ്മയോ വല്യേച്ചിയോ ഒന്നുമറിയാതിരുന്നതെത്ര നന്നായി. ആരായിരിക്കുമവള്‍? സുമതിവല്യമ്മേടെ മോളായിരിക്കുമോ?. അവളല്ലേലും ഇടയ്ക്ക് ചില കണ്ണും കലാശവുമൊക്കെ കാട്ടാറുണ്ട്. എന്നാലും പകല്‍ അവളെന്തിനായിരിക്കും തന്റെ മുറിയില്‍ വന്നുകിടന്നിട്ടുണ്ടാവുക?. ഇനി നാണിചേച്ചിയായിരിക്കുമോ?. അവര്‍ ഇടക്ക് വീട്ടില്‍ വരാറുണ്ടെങ്കിലും തന്റെ മുറിയില്‍ക്കയറി കട്ടിലില്‍ കിടന്നുറങ്ങുമോ?. ആലോചിച്ചു ഭ്രാന്തെടുത്ത അവന്‍ മെല്ലെ കുട്ടപ്പന്റെ ഷാപ്പിലേയ്ക്കു നടന്നു. ഒരു കുപ്പി നാടനടിച്ചിട്ടും അവന്റെ വെപ്രാളമവസാനിച്ചില്ല. കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി കായല്‍ക്കരയിലേയ്ക്കു നടന്നു കുറേയേറെസമയം അവിടെ ആകാശവും നോക്കിക്കിടന്ന അവന്‍ പാതിരാവാവാറായപ്പോഴാണ് വീട്ടിലേയ്ക്കു തിരിച്ചു നടന്നത്. ഇരുള്‍മൂടിക്കിടക്കുന്ന വീട്ടിലെത്തിയപ്പോള്‍ ലൈറ്റിടാതെ അവന്‍ തീക്കൊള്ളിയുരച്ചുകൊണ്ട് തന്റെ മുറിയിലേക്കു കയറി. ഭാഗ്യം തള്ളയും ചേച്ചിയുമൊക്കെ നല്ല ഉറക്കമാണ്. ഒച്ചയുണ്ടാക്കാതെ അവന്‍ ഷര്‍ട്ടൂരി അയയിലിട്ടിട്ട് കതകുചാരിയശേഷം മെല്ലെ കട്ടിലില്‍ക്കിടന്നു. പകല്‍ കുറേയേറെ ഉറങ്ങിയതുകൊണ്ട് ഉറക്കം വരാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥതപ്പെട്ടുകൊണ്ടിരുന്നു.  കണ്ണുമടച്ച് ഉറങ്ങാനുള്ള ശ്രമം പലവട്ടം നടത്തിയെങ്കിലും എന്തോ ഒന്നവന്റെ മനസ്സിനെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. ഉറക്കത്തിന്റെ കരങ്ങള്‍ ഏതോ ഒരു സമയത്തവനെ അനുഗ്രഹിച്ചപ്പോള്‍ അവന്‍ പെട്ടന്നൊന്നു ഞെട്ടി. തന്റെ ശരീരത്തില്‍ ഒരു കൈ ഇഴയുന്നതുപോലെ. ശബ്ദം പുറത്തുവരാനാവാത്തവിധം അവന്‍ പരിഭ്രമിച്ചുപോയിരുന്നു. ആ കൈകള്‍ അവന്റെ മാറിലാകെ പരതിനടക്കുകയും അവന്റെ മുഖത്ത് തടവുകയും ചെയ്തുകൊണ്ടിരുന്നു. ശരീരമാകെ തളരുന്നതുപോലെ തോന്നിയ ഹര്‍ഷന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്റെ മുഖത്തിനടുത്ത് ചൂടു നിശ്വാസം പതിയ്ക്കുന്നതറിഞ്ഞ അവനു ശ്വാസം മുട്ടുന്നതുപോലെ തോന്നി.

"ഉച്ചയ്ക്കത്തെ ആ ആവേശമൊക്കെ ഇപ്പോളെവിടെപ്പോയി?"

തന്റെ ചെവിക്കരുകില്‍ പതിച്ച ആ ശബ്ദം ഒരു ഗുഹാമുഖത്തുനിന്നു വരുന്നപോലെ അവനുതോന്നി.

ആ ശബ്ദം .....ചിരപരിചിതമായ..ആ ശബ്ദം..!!

ഒരു ഞെട്ടലോടെ അവന്‍ ആ കൈകള്‍ തട്ടിമാറ്റിയിട്ട് തീപ്പെട്ടിക്കോലുരച്ചു. മുറിയില്‍പ്പരന്ന ചെറുപ്രകാശത്തില്‍ തന്റെ കട്ടിലില്‍ തന്റെയടുത്ത് കിടക്കുന്ന അളിനെക്കണ്ടവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. മദ്യത്തിന്റെ സകല ലഹരികളും ഒരു നിമിഷം കൊണ്ടാവിയായിപ്പോയതുപോലെ. കട്ടിലില്‍ മലര്‍ന്നുകിടക്കുന്ന രൂപത്തെ അവിശ്വസനീയതയോടെ ഒരു നിമിഷം നോക്കിയിരുന്നിട്ട് ഒരലര്‍ച്ചയോടെയവന്‍ തന്റെ മുഖം പൊത്തിക്കൊണ്ട് മുറിയില്‍നിന്നു പുറത്തേയ്ക്കിറങ്ങിയോടി. പിറ്റേന്ന് കായലരുകത്തുള്ള ചീലാന്തി മരത്തിന്റെ ഒരു ശാഖയില്‍ തൂങ്ങിയാടിക്കൊണ്ടിരുന്ന തണുത്തുതുടങ്ങിയ ആ ശരീരത്തിന്റെ മുഖത്ത് താനൊരു കൊടിയ പാപിയാണെന്നെഴുതിവച്ചിരുന്നു.

ശ്രീ

Tuesday, October 1, 2013

കുട്ടപ്പനും സാറാമ്മച്ചിയും

"എടാ കുട്ടപ്പായിയേ"....

തണുത്ത പുലരിയില്‍ കരിമ്പടത്തിനുള്ളില്‍ മനോഹരമായൊരു സ്വപ്നവും കണ്ട് ചുരുണ്ടുകൂടിയുറങ്ങുകയായിരുന്ന കുട്ടപ്പന്‍ ആ വിളിയൊച്ച കേട്ടു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. കണ്ണുതിരുമ്മിക്കൊണ്ട് അവന്‍ തന്റെ ടൈമ്പീസെടുത്തുനോക്കി. ഇല്ല സമയം അഞ്ചാകാന്‍ പോകുന്നതേയുള്ളു. ഈ തള്ളയെക്കൊണ്ട് വല്യ ശല്യമായല്ലോ. നേരാംവണ്ണമൊന്നുറങ്ങാന്‍ പോലും സമ്മതിക്കുകേലെന്നു വച്ചാ എന്തു ചെയ്യും. ഒരു ദിവസം താന്‍ തള്ളയുടെ കഥ കഴിക്കും.

"എടാ കുട്ടപ്പായിയേ. നീ അവിടെ എന്തെടുക്കുവാടാ ശവമേ. എത്ര നേരമായി വിളിക്കുന്നു".

"ദേ വരുന്നമ്മച്ചീ".

ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് കുട്ടപ്പന്‍ പായും പുതപ്പുമെല്ലാം ചുരുട്ടിവച്ച് സാറാമ്മച്ചിയുടെ റൂമിലേയ്ക്കോടി.

"എന്നതാ അമ്മച്ചി വേണ്ടത്".

"എടാ സമയമെത്രയായീന്ന്‍ വല്ല വിചാരോണ്ടോ നിനക്ക്. ഞാനിന്നലെ പറഞ്ഞിരുന്നതല്യോ നേരത്തെ എഴുന്നേക്കണമെന്നു. ആദ്യം ചെന്നാലല്ലേ നല്ല സാധനം കിട്ടൂ. സമയം കഴിയുന്തോറും ഈച്ച തിന്നതിന്റെ ബാക്കിയേ കിട്ടത്തൊള്ളൂ"

"ഇന്നലെ റൂമെല്ലാം വൃത്തിയാക്കി എല്ലാം അടുക്കിപ്പെറുക്കി വച്ചിട്ട് കെടന്നപ്പോ നേരമൊരുപാടായീ. അതാ താമസിച്ചേ"

"കൊണവതിയാരോം പറഞ്ഞോണ്ടു നിക്കാതെ ഒന്നു ചെല്ലടാ. ഉച്ചയാവുമ്പളേയ്ക്കും എല്ലാം റെഡിയാക്കണം"

തലകുലുക്കിക്കൊണ്ട് ഒരു തോര്‍ത്തെടുത്ത് തലവഴിമൂടിയിട്ട് കുട്ടപ്പന്‍ പുറത്തേയ്ക്കിറങ്ങി.

"വരുമ്പം ഒരു രണ്ടുകിലോ കപ്പകൂടി മേടിക്കാന്‍ മറക്കണ്ട. ആ കറിയേടേന്നു മേടിയ്ക്കണ്ട. അവനെപ്പോലെ തന്നെ അകം കറുത്തതാ അവന്റെ കപ്പേം".

"ശരിയമ്മച്ചി"

ചന്തയിലേയ്ക്കു നടക്കുമ്പോള്‍ കുട്ടപ്പന് അരിശം വരുന്നുണ്ടായിരുന്നു. ഈ കൊച്ചുവെളുപ്പാന്‍ കാലത്തേ തന്നെയിങ്ങിനെയോടിക്കേണ്ട വല്ല കാര്യവുമുണ്ടോ. തള്ളയുടെ പ്രാന്ത് എന്നല്ലാതെന്തു പറയാന്‍. മറ്റെങ്ങും പോകാനിടമില്ലാത്തതുകൊണ്ടും ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടും എന്തുമാകാമല്ലോ അവര്‍ക്കൊക്കെ. ചുമ്മാതാണോ മക്കളു തിരിഞ്ഞു നോക്കാത്തേ. ഒരു ദെവസി താന്‍ ശരിയാക്കുന്നൊണ്ട്. തണുപ്പുമൂലം പെരുത്തുകയറുന്ന കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ ആ തണുത്ത പ്രഭാതത്തില്‍ ഒരു മൂളിപ്പാട്ടും പാടി വേഗം നടന്നു. താമസിച്ചാലിനിയതു മതി കെളവിയുടെ സ്വഭാവം മാറുവാന്‍.

"അല്ല ആരിത് കുട്ടപ്പനോ. എവിടേയ്ക്കാടാ ഇത്ര രാവിലെതന്നെ".

കപ്പക്കച്ചവടക്കാരന്‍ കറിയയാണ്.

"ഓ കൊറച്ച് നല്ല ആട്ടെറച്ചി  മേടിക്കാനായി ചന്തവരെയൊന്നു പോണ്".

ഉദാസീ​നനായവന്‍ മറുപടി നല്‍കി.

"എന്തൂട്ടിന്നാടാ ആട്.  അവിടെ നല്ല മുറ്റ് താറാവും കോഴീമൊക്കെയുണ്ടല്ലോ. എന്താ വല്ല വിശേഷോണ്ടോ. അമ്മച്ചീടെ മോനും മോളും അവരുടെ മക്കളുമൊക്കെ വരുന്നുണ്ടോ ഇന്നു. കൊറേ വര്‍ഷമായല്ലോ അവരു വന്നിട്ട്."

"അതൊന്നുമെനിക്കറിയാമ്മേല. എന്നോടു എറച്ചി മേടിയ്ക്കാന്‍ പറഞ്ഞു. ഞാന്‍ പോന്നു. അത്ര തന്നെ"

"നീ മുഷിയാതെടാ കുട്ടപ്പാ. ഞാന്‍ വെറുതെ ചോദിച്ചെന്നേയുള്ളു. നിന്റെ സമയം തന്നെ. ഇത്രേം വല്യ വീട്ടില് നീയും ആ തള്ളയും മാത്രം. നീ വല്ലോം അടിച്ചുമാറ്റാറുണ്ടോടാ"

"ദേ കറിയാച്ചാ വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ. ഞാനങ്ങിനെ കക്കാനും മോട്ടിയ്ക്കാനുമൊന്നും നടക്കുന്നോനല്ല"

"അല്ല അതെനിക്കറിയാം. നീ ഒരു മണ്ടന്‍കൊണാപ്പി. എടാ ആ തള്ളേടെ കയ്യിമ്മേ പൂത്തകാശൊണ്ട്. മക്കളുവിളിച്ചാലൊന്നും അവരുടെ കൂടെ പോയി നിക്കാതെ ഈ സ്വത്തൊക്കെ കെട്ടിപ്പിടിച്ചോണ്ടിരിയ്ക്കുന്നതെന്നാത്തിനാ. അവരുടെകൂടെ പോയി നിന്നാ പിന്നെ ഇതേപോലെ നടക്കാന്‍ പറ്റോ. അല്ലെങ്കില്‍ ഈ എഴുപത്തഞ്ചാം വയസ്സിലും ഇങ്ങിനെ കയ്യേലും കഴുത്തേലുമെല്ലാം സ്വര്‍ണ്ണോമിട്ടോണ്ട് അണിഞ്ഞൊരുങ്ങി നടക്ക്വൊ തള്ളച്ചി. നീ ഒരു തഞ്ചത്തിലും തരത്തിലുമൊക്കെ നിന്നു കിട്ടുന്നതൊപ്പിച്ചോ. അതാ നെനക്കു നല്ലത്. ഞാമ്പറയാനുള്ളത് പറഞ്ഞു. ഇനി നിന്റെയിഷ്ടം"

കറിയാ അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു.

"ആരും നോക്കാനില്ലാതെ വിശന്നുകരഞ്ഞ് റോഡിമ്മെ നിന്ന എന്നെ വിളിച്ചുകൊണ്ട്പോയി വയറുനെറച്ച് ആഹാരോം തന്ന്‍ കെടക്കാനൊരെടോം തന്ന്‍ ഇത്രേമാക്കിയത് ആ അമ്മച്ചിയാ. അവരെ ദ്രോഹിക്കാന്‍ എനിക്ക് പറ്റൂല്ല. അച്ചായന്‍ വേറെ വല്ലോമൊണ്ടെങ്കിപ്പറ"

കറിയ ഒന്നും മിണ്ടാതെ നടന്നു. കുട്ടപ്പനും. ചന്തയില്‍ നിന്നും നല്ല ഫ്രെഷ് ആട്ടിറച്ചിയും മേടിച്ച് തിരിച്ച് വരുമ്പോള്‍ കുട്ടപ്പായി അമ്മിണിയേട്ടത്തിയുടെ വീട്ടില്‍കയറി. അവിടെ നിന്നും അപ്പോള്‍ പറമ്പില്‍ നിന്നും പറിച്ച് രണ്ടുകിലോ കപ്പയും മേടിച്ചു ഒരു മൂളിപ്പാട്ടും പാടി അവന്‍ വേഗം നടന്നു. നേരം നന്നായി വെളുത്തു കഴിഞ്ഞിരുന്നു.

"അമ്മച്ചിയേ ദേ പറഞ്ഞ സാധനം മുഴുവനും ഒണ്ട്. ഇനിയെന്നാ വേണം".

കുട്ടപ്പന്റെ വിളികേട്ട് സാറാമ്മച്ചി പുറത്തേയ്ക്കു വന്നു.

"അതുകൊണ്ട് അടുക്കളേ വയ്ക്കെടാ പിശാശേ. എന്നിട്ടുപോയി ആ നാണിയെ പെട്ടന്ന്‍ വരാന്‍ പറ. പന്ത്രണ്ടടിക്കുന്നതിനു മുന്നേ എല്ലാം തയ്യാറാക്കണം"

"അമ്മച്ചി. സത്യത്തീ എന്നതാ ഇന്നു വിശേഷം. ഞാനുംകൂടിയൊന്നറിയട്ടമ്മച്ചീ"

കുട്ടപ്പന്‍ തലേം ചൊറിഞ്ഞവിടെ നിന്നു.


"നീയെന്റെ കയ്യീന്ന്‍ മേടിയ്ക്കും. പോയേച്ചുവാടാ. അപ്പോഴേയ്ക്കും ഞാനൊന്നു പള്ളി വരെ പോയേച്ചും വരാം"

ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അമ്മച്ചി അകത്തേയ്ക്കുപോയി.

നാണിയും കുട്ടപ്പനും കൂടി ഉച്ചയാകുന്നതിനു മുമ്പേ തന്നെ അപ്പവും മട്ടന്‍ കറിയും മട്ടനൊലത്തിയതും കപ്പ പുഴുങ്ങിയതും എല്ലാം യുദ്ധകലാടിസ്ഥാനത്തില്‍ തയ്യാറാക്കി അമ്മച്ചിയെ കാത്തിരുന്നു.

"എന്നതാടാ കുട്ടപ്പാ ഇന്ന്‍ വിശേഷം".

"എനിക്കൊന്നുമറിയാമ്മേല നാണിയേച്ച്യേ. അമ്മച്ചിയുടെ ആരാണ്ട് വരണൊണ്ടെന്നാ തോന്നുന്നേ".

"ദേ അമ്മച്ചി വരുന്നെടാ".

തിടുക്കപ്പെട്ട് പറഞ്ഞിട്ട് നാണി എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു.

"നീ പോയി കുളിച്ച് ഈ ഡ്രെസ്സിട്ടോണ്ടു പെട്ടന്ന്‍ വന്നേ".

വന്നപാടേ കയ്യിലിരുന്ന കവര്‍ കുട്ടപ്പനു നീരെ നീട്ടിയിട്ട് അമ്മച്ചി പറഞ്ഞു. ഒന്നും മനസ്സിലാകാതെ അവന്‍ ആ കവര്‍ മേടിച്ചോണ്ട് അകത്തേയ്ക്കു നടന്നു. കുളികഴിഞ്ഞു വന്ന കുട്ടപ്പന്‍ കണ്ടത് അമ്മച്ചിയും നാണിയും കൂടി മേശവിരിപ്പെല്ലാം നേരെയാക്കി ആഹാരസാധനമെല്ലാം ഒരുക്കിവച്ചിരിയ്ക്കുന്നതാണ്. അവന്‍ അത്ഭുതപ്പെട്ടത് മേശയുടെ മധ്യത്തിലായിരിക്കുന്ന വലിയ ഒരു കേക്കു കണ്ടിട്ടാണ്. അടുത്ത് തന്നെ ഒരുകൂട് മെഴുകുതിരിയും. ഇതെപ്പോഴാണു മേടിച്ചത്. താനറിഞ്ഞില്ലല്ലോ. ഇനി അമ്മച്ചിയുടെ പെറന്നാളായിരിക്കുമോ ഇന്ന്‍. ഇതേവരെ അമ്മച്ചി പെറന്നാള് കൂടുന്നത് താന്‍ കണ്ടിട്ടില്ലല്ലോ. ആകെ ചിന്താകുലനായി നിന്നെ അവനെ ചേര്‍ത്തുപിടിച്ചിട്ട് അമ്മച്ചി ആ മെഴുകുതിരിയില്‍ നിന്നുമൊരെണ്ണമെടുത്ത് കേക്കില്‍ കുത്തിനിര്‍ത്തിയിട്ട് അത് കത്തിക്കാനായി കുട്ടപ്പനോടു പറഞ്ഞു. ഒന്നും മനസ്സിലാകാതെ അവന്‍ ആ മെഴുകുതിരി കത്തിച്ചപ്പോള്‍ അമ്മച്ചി കൈകള്‍ നെഞ്ചോടുചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ചുനിന്നു.

"ഹാപ്പി ബെര്‍ത്ത്ഡേ റ്റൂ യൂ...."

അമ്മച്ചി പറഞ്ഞത് കേട്ട് നാണിയും അതേറ്റു പറഞ്ഞു. ആ കേക്കില്‍ നിന്നും ഒരു കഷണം മുറിച്ച് മിഴിച്ചു നിന്ന കുട്ടപ്പനുനേരെ സ്നേഹവായ്പ്പോടെ അമ്മച്ചി നീട്ടി. ആ കേക്കു കഷണവും കയ്യില്‍ പിടിച്ച് കുട്ടപ്പന്‍ ഒരു നിമിഷം നിന്നു. നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് അമ്മച്ചി നാണിയോടായി പറഞ്ഞു.

"നെനക്കറിയോ നാണീ. ഇന്ന്‍ എനിയ്ക്ക് ഇവന്‍ മാത്രമേയൊള്ളൂ. മോനും മോളുമൊക്കെയില്ലേന്നു ചോദിച്ചാ ഒണ്ട്. പക്ഷേ എന്തു ഫലം. എന്റെ മക്കള്‍ എന്നെ ഒന്നു വന്ന്‍ കണ്ടിട്ട് പതിനൊന്നു വര്‍ഷമായിരിയ്ക്കുന്നു. വല്ലപ്പോഴും ചെലപ്പോ വിളിച്ചാലായി. ഞാന്‍ ചത്തുമണ്ണടിഞ്ഞെങ്കില്‍ ആ മെനക്കെടുത്തുകൂടി ഒഴിവാകുമല്ലൊ എന്ന ചിന്ത മാത്രമാണവര്‍ക്ക്. അങ്ങര് ബുദ്ധിപൂര്‍വ്വം ആദ്യമേയങ്ങു പൊയ്ക്കളഞ്ഞു. കള്ളന്‍. പെറ്റുവളര്‍ത്തി വലുതാക്കിയ സ്വന്തം മക്കള്‍ക്ക് എന്നെ വേണ്ട. ഇവന്‍ എന്റെ കയ്യിലെത്തിയിട്ട് ഇന്നു കൃത്യം പത്തുകൊല്ലമായി. ഇന്നെവരെ എനിയ്ക്കു ഇങ്ങിനെ തോന്നിയില്ല. ഇപ്പോ കര്‍ത്താവ് തോന്നിപ്പിച്ചു. എനിയ്ക്കു അന്ത്യനേരത്ത് ഒരിറ്റുവെള്ളം തരാന്‍ ഇവനേയുണ്ടാവൂ".

തന്റെ കയ്യിലിരുന്ന കേക്ക് കഷണം കുട്ടപ്പന്‍ അമ്മച്ചിയുടെ വായിലേയ്ക്കു വച്ചുകൊടുത്തു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ അവന്റെ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

"എടാ ചെക്കാ എനിക്കു പഞ്ചാരേം മറ്റുമൊക്കൊയുള്ളതാ. നീ എന്നെ ഒടനെ തന്നെ പെട്ടീലാക്കുവോ".

പരിഭവത്തോടെ പറഞ്ഞു ചിരിച്ചുകൊണ്ട് അമ്മച്ചി ആ കേക്ക് കഷണം തിന്നിറക്കി. അവരുടെ കണ്ണുകളില്‍ നനവൂറിനിറഞ്ഞിരുന്നു.

"എന്റെ മക്കള് തിന്ന്‍"

കുട്ടപ്പനെ ചേര്‍ത്തുപിടിച്ച് അവനെ കസേരയിലിരുത്തി വിഭവങ്ങള്‍ ഒന്നൊന്നായി അമ്മച്ചി അവന്റെ പാത്രത്തിലേയ്ക്കു വിളമ്പി. നാണിയും അമ്മച്ചിയെ സഹായിച്ചു. കുട്ടപ്പന്റെ കണ്ണുകളില്‍ നിറഞ്ഞ നീര്‍മണികള്‍ അവന്റെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു. അന്നെവരെ അമ്മച്ചിയോടു തോന്നിയ ദേക്ഷ്യവും വെറുപ്പുമെല്ലാം ഒരു കുന്നോളം സ്നേഹമായി മാറുന്നതവനുള്ളിലറിയുന്നുണ്ടായിരുന്നു.


ശ്രീക്കുട്ടന്‍