Sunday, November 18, 2012

പ്രണയത്തിന്റെ തേരിലേറി


എന്തോ തിരഞ്ഞ് അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന ഡ്രസ്സുകളും മറ്റുമൊക്കെ മാറ്റി മറിച്ചു നോക്കുന്നതിനിടയ്ക്കാണ് ആ നീല പുറംചട്ടയുള്ള ഡയറി എന്റെ കണ്ണില്‍  പെട്ടത്. തിരച്ചില്‍ മതിയാക്കി ഞാന്‍ അതെടുത്തുകൊണ്ട് കട്ടിലിലേയ്ക്കിരുന്നു. എത്ര കൊല്ലം മുമ്പത്തെ ഡയറിയാണത്! താന്‍ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്ന, ഗതകാലസ്മരണകളുറങ്ങുന്ന ഡയറികളും മറ്റുമൊക്കെ ചിതലുകയറിയെന്നും പറഞ്ഞ് അമ്മ വാരി തീയിട്ടതാണല്ലോ! ഇതെന്തേ അവരുടെ കണ്ണില്‍ പെട്ടില്ല? എന്തായാലും കണ്ണില്‍ പെടാതിരുന്നത് നന്നായി.  തലയിണയൊരെണ്ണമെടുത്ത് ചുമരില്‍ ചാരിവച്ച് ഞാനതിലേയ്ക്ക് ചാഞ്ഞുകിടന്നു. 1992 കാലത്തിലെ ഡയറിയാണ്. വര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നു. സ്കൂള്‍ നാളുകളില്‍ ചുമ്മാ വല്ലതുമൊക്കെ കുത്തിക്കുറിക്കുമായിരുന്നത് എപ്പോഴാണു നിന്നുപോയതെന്നറിയില്ല. ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിനിടയില്‍ കുത്തിക്കുറിക്കുവാനൊക്കെ എവിടെ നേരം? ആ ഡയറിയെ അരുമയായൊന്നു തലോടിയിട്ട് പേജുകള്‍ മെല്ലെ മറിച്ചു. കുറിപ്പുകളില്‍ പലതും വായിക്കുമ്പോള്‍ അറിയാതെ ചെറു പുഞ്ചിരി ചുണ്ടില്‍ തത്തിക്കളിക്കാനാരംഭിച്ചു.

1992 ജൂണ്‍ 3 - ബുധന്‍:

"ഇളം മഞ്ഞ നിറത്തിലുള്ള പാവാടയും ഉടുപ്പും ധരിച്ചവള്‍ വരുന്നതു ദൂരെ നിന്നേ കണ്ടപ്പോള്‍ എനിക്ക് കൊതിയടക്കാനായില്ല. എത്ര സുന്ദരിയാണവള്‍! പെണ്‍കുട്ടികള്‍ക്ക് ഇത്രയേറെ സൗന്ദര്യമുണ്ടാകുമോ? നിരയൊത്ത പല്ലുകാട്ടിയുള്ള അവളുടെ ചിരി ആരെയാണു മയക്കാത്തത്? ഞാന്‍ മയങ്ങിയിരിക്കുന്നു. ഈശ്വരാ അവളെന്നെയൊന്നു നോക്കിയിരുന്നെങ്കില്‍, ഞാന്‍  നിനക്കൊരു കൂട് ചന്ദനത്തിരി കത്തിച്ചേക്കാമേ!"

എന്തോ ചിന്തയില്‍ മുഴുകി വലതുകയ്യാല്‍ ആ പേജില്‍ മൃദുലമായൊന്നു തലോടുമ്പോള്‍  എന്റെയുള്ളില്‍ ഒരു പതിനാലുവയസ്സുകാരിയുടെ രൂപം മിഴിവാര്‍ന്നുവരുന്നുണ്ടായിരുന്നു. നല്ല വെളുത്ത് സുന്ദരമായ വട്ടമുഖവും ധാരാളം തലമുടിയുമൊക്കെയുള്ള മെലിഞ്ഞ ശരീരപ്രകൃതത്തോടു കൂടിയ ഒരു നാട്ടുമ്പുറത്തുകാരി പെണ്‍കൊടി. എന്തൊരു വശ്യമായ ചിരിയാണവളുടേത്! ചില ദിവസങ്ങളില്‍ അവളണിഞ്ഞുവരുന്ന ഡ്രസ്സുകള്‍ അവളെ മാലാഖയെപ്പോലെ തോന്നിപ്പിച്ചിരുന്നു. നല്ല പട്ടുപാവാടയും ഉടുപ്പുമാണവള്‍ക്ക് ഏറ്റവും ചേരുക.

"എന്താ പ്രിയനേ, ഉച്ചയ്ക്ക് ഡയറിയും കയ്യില്‍ പിടിച്ചുകിടന്നുകൊണ്ട് ഒരു ചിന്ത? പൂര്‍വ്വകാല ചിന്തകള്‍ മനസ്സിനെ മഥിക്കുന്നുവോ?"

ശബ്ദം കേട്ട ഞാന്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് മടങ്ങിവന്ന്‍ കണ്ണു തുറന്നുനോക്കി. തന്നെത്തന്നെ നോക്കിനില്‍ക്കുന്ന ശ്രീമതി. മകനെ തൊട്ടിലില്‍ കിടത്തിയിട്ടുണ്ടായിരുന്നു. ചെക്കന്‍ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവനേയും കൊണ്ട്  മുറ്റത്തേയ്ക്കിറങ്ങിയ അവള്‍ തിരിച്ചുകയറിവന്നതൊന്നും താനറിഞ്ഞില്ല.

"ഒന്നുമില്ലെടീ ഭാര്യേ. ഈ ഡയറി കണ്ടപ്പോള്‍ പഴയ ചില സ്കൂള്‍ കാലഘട്ട കാര്യങ്ങള്‍ ആലോചിച്ചിരുന്നുപോയി."

"എങ്കില്‍ പിന്നെ ആ വിശേഷങ്ങള്‍ ഞാനും കൂടിയൊന്നറിയട്ടെന്നേ!"

ശ്രീമതി മെല്ലെ കട്ടിലില്‍ കയറിക്കിടന്നിട്ടെന്റെ വയറിനു മുകളിലായിരുന്ന ആ ഡയറിയെടുത്ത്  മറിച്ചുനോക്കുവാനാരംഭിച്ചു. ഞാന്‍ അവളുടെ നീണ്ട മുടിയിഴകള്‍ക്കുള്ളിലേയ്ക്കെന്റെ മുഖം പൂഴ്ത്തി ഒരു കയ്യാലവളെ കെട്ടിപ്പിടിച്ചുകൊണ്ടു കിടന്നു. ഓര്‍മ്മകളുടെ വിഹായസ്സിലൂടെ ഏഴുകുതിരകളെ പൂട്ടിയ രഥത്തില്‍ രാജകുമാരിയുമായി സഞ്ചരിക്കുന്ന രാജകുമാരനെ സങ്കല്‍പ്പിച്ചുകൊണ്ട് മിഴികള്‍ പൂട്ടി. ആ രാജകുമാരന്‍ ഞാനായിരുന്നു. രാജകുമാരിയ്ക്കാരുടെ മുഖമായിരുന്നു??

"ആരായിരുന്നു ആ പട്ടുപാവാടക്കാരി?"

ഭാര്യയുടെ ചോദ്യമാണെന്നെ വീണ്ടുമുണര്‍ത്തിയത്. കണ്ണു തുറന്ന്‍ ഞാനവളെയൊന്നു  സൂക്ഷിച്ചുനോക്കി. ഭയക്കേണ്ട ഭാവമൊന്നുമില്ല. എന്നിരുന്നാലും അല്പം വ്യത്യാസം ആ വദനത്തില്‍ കാണ്മാനുണ്ട്.

"എന്തിനാണറിയുന്നത്? ഇനി അതിന്റെ പേരില്‍ മുഖവും വീര്‍പ്പിച്ചിരിക്കാനല്ലേ?"

ഞാനവളെ കൈകൊണ്ട് നെഞ്ചോട് ചേര്‍ത്തുകൊണ്ട് മെല്ലെപ്പറഞ്ഞു.

"ഇല്ല ചേട്ടാ. ഞാന്‍ പിണങ്ങുകയൊന്നുമില്ല. എന്നാലും ചേട്ടന്റെ ആ കാലഘട്ടത്തിലെ കഥകളൊക്കെ ഒന്നു കേള്‍ക്കണമെന്നൊരു ആഗ്രഹം. അത്രേള്ളൂ."

നെഞ്ചില്‍ മെല്ലെ വിരലോടിച്ചുകൊണ്ടവള്‍ പറഞ്ഞു. ചിലപ്പോള്‍ പെയ്തൊഴിയുകയും ചിലപ്പോള്‍ മേഘാവൃതമായി മൂടിക്കെട്ടിയിരിക്കുകയും ചിലപ്പോള്‍ സംഹാരരുദ്രയെപ്പോലെ കൊടുങ്കാറ്റായി  വീശിയടിക്കുകയും ഒക്കെ ചെയ്യുന്ന അവളുടെ പ്രകൃതത്തിനുമുന്നില്‍ അല്പസമയം ഞാന്‍  നിശ്ശബ്ദനായിരുന്നു. എന്നാല്‍ ശ്രീമതിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയായപ്പോള്‍ ഞാന്‍ പറയാനാരംഭിച്ചു.

ഒമ്പതിലോ മറ്റോ പഠിക്കുമ്പോഴാണ് ഞാനവളെ ആദ്യം കാണുന്നത്, എന്റെ ട്യൂഷന്‍ സെന്ററില്‍  വച്ച്. നല്ല മഴയുണ്ടായിരുന്ന ആ ദിവസം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. ക്ലാസ്സിലേയ്ക്ക് കയറിയ ഞാന്‍ തലയില്‍ തങ്ങിനിന്ന മഴത്തുള്ളികള്‍ കൈകൊണ്ട് വടിച്ചുകളഞ്ഞിട്ട് എന്റെ സീറ്റില്‍ ചെന്നിരിക്കുമ്പോഴാണ് ആദ്യമായവളെ കാണുന്നത്. അന്തം വിട്ടപോലെ അവളെയും നോക്കി തറഞ്ഞു ഞാനിരുന്നപ്പോള്‍ അവള്‍ എന്തിനോ വേണ്ടി തിരിയുകയും ഒരു നിമിഷം ആ മിഴികള്‍ എന്റെ കണ്ണുകളുമായിടയുകയും ചെയ്തു. എന്നില്‍ കൂടി വൈദ്യുതതരംഗമെന്തോ  കടന്നുപോയതുപോലാണനുഭവപ്പെട്ടത്. പിന്നീടുള്ള ഓരോ ദിനവും എനിക്ക്  പ്രതീക്ഷകളുടേതായിരുന്നു. ചുരുണ്ട, ധാരാളം തലമുടിയും അതിവശ്യമായ ചിരിയുമുള്ള ആ വെളുത്തുകൊലുന്നെനെയുള്ള സുന്ദരിയോട് എനിക്ക് പ്രണയം പൊട്ടിമുളച്ചു. അല്ലെങ്കിലും ആ കുട്ടിയോട് ആര്‍ക്കാണ് പ്രണയം തോന്നാതിരിക്കുക. വെളുത്ത്, മാലാഖപോലൊരുവള്‍.

"അവള്‍ക്ക് ചേട്ടനെ ഇഷ്ടമായിരുന്നോ?"

എന്റെ മിഴികളിലേയ്ക്ക് തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ശ്രീമതി ചോദിച്ചു.

"ആവോ, എനിക്കറിയില്ലായിരുന്നു. ഇഷ്ടമായിരുന്നെന്നു തോന്നുന്നു. പക്ഷേ ഒരിക്കലും പരസ്പരം പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ആയിരുന്നിരിക്കണം. ചില സമയങ്ങളില്‍ അവളോട് സംസാരിക്കുകയോ അവളെ നോക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവളുടെ വെളുത്തു തുടുത്ത മുഖം അരുണവര്‍ണ്ണമാകുന്നതും ലജ്ജയുടെ ശീലുകള്‍ കവിളുകളില്‍ പരക്കുന്നതും ചുണ്ടുകള്‍  വിറയാര്‍ന്നതാവുന്നതും ഞാന്‍ അനുഭവിച്ചറിയുന്നുണ്ടായിരുന്നു. ധൈര്യക്കുറവായിരുന്നിരിക്കാം എന്നെ ഇഷ്ടമാണോന്ന്‍ ചോദിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നത്. പക്ഷേ അവളെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. കല്യാണം കഴിച്ച് സ്വന്തമാക്കണമെന്നും ആഗ്രഹിച്ചിരുന്നു.

"എന്നിട്ട്, പിന്നീടെന്തുണ്ടായി?"

ഭാര്യ അല്‍പ്പം ആകാംഷയോടെ അടുത്ത ചോദ്യമെറിഞ്ഞു.

"സ്കൂള്‍ കാലഘട്ടം കഴിഞ്ഞ് കോളേജിലേയ്ക്ക് പറിച്ചുനടപ്പെട്ടപ്പോഴും അവള്‍ എന്റെ സഹപാഠിയായിത്തന്നെ വന്നു. നല്ല സ്വാതന്ത്ര്യമുണ്ടായിരുന്ന ആ കാലഘട്ടത്തിലെങ്കിലും പറയേണ്ടതായിരുന്നു. എല്ലാ ദിവസവും കാണുകയും എന്തെങ്കിലുമൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും പേടിതൊണ്ടനായ ഞാന്‍ എന്റെ ഇഷ്ടം പറയാന്‍ പോയില്ല. ഒടുവില്‍ ഒരു ദേശാടനപ്പക്ഷിയെപ്പോലെ അവളെവിടേയ്ക്കോ പറന്നകന്നു പോയി. ഞാന്‍ അതിനു  സാക്ഷിയായി മിഴിച്ചും നിന്നു"

ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തിയിട്ട് ഞാന്‍ അവളുടെ മുഖത്തേയ്ക്കെന്റെ മുഖമടുപ്പിച്ചു.

"ഞാന്‍ വിശ്വസിക്കണമല്ലേ ഇതൊക്കെ? സത്യം പറ. നിങ്ങള്‍ ഈപ്പറഞ്ഞതു മുഴുവന്‍ കള്ളമല്ലേ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയിച്ചു നടന്നതല്ലേ? എന്തൊക്കെ കാട്ടിയിട്ടുണ്ടെന്ന്‍ ആര്‍ക്കറിയാം!  ഞാന്‍ ഒരു പൊട്ടിക്കാളിയായതോണ്ട് ഈ പറയുന്ന നൊണകളൊക്കെ വിശ്വസിക്കുമെന്ന്‍  കരുതിയല്ലേ?"

അവളുടേ മുഖത്തേയ്ക്കടുപ്പിച്ച എന്റെ മുഖത്തെ കൈകൊണ്ട് തട്ടി നീക്കിയിട്ട് അവള്‍  എഴുന്നേറ്റിരുന്നു മുട്ടുകാലിലേയ്ക്ക് മുഖം ചേര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഏങ്ങലടിയുടെ ശബ്ദം എന്റെ കാതിലേയ്ക്കരിച്ചെത്തി. ഭഗവാനേ താന്‍ കരുതിയതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. ഇനി അവളെയൊന്ന് പ്രസന്നവദനയാക്കാന്‍ എന്തൊക്കെ ചെയ്യേണ്ടിവരും!

"ഇങ്ങോട്ട് നോക്ക്യേ. ഞാന്‍ നിന്നോട് കള്ളം പറയുമെന്ന്‍ നീ കരുതുന്നുണ്ടോ? ഞാന്‍ പറഞ്ഞത്  മുഴുവന്‍ സത്യാ. പതിനാറോ പതിനേഴോ വയസ്സ് പ്രായത്തില്‍ നടന്ന ഒരു കുട്ടിക്കളിയായി മാത്രമേ അതെന്റെ ഓര്‍മ്മയിലുള്ളൂ. എന്റെയുള്ളിലെ സ്നേഹം മുഴുവന്‍ ഇന്നു പങ്കു വയ്ക്കപ്പെടുന്നത് നിനക്കും നമ്മുടെ മോനും വേണ്ടിയാണ്."

നിര്‍ബന്ധപൂര്‍വ്വം അവളുടെ മുഖമുയര്‍ത്തി ആ കലങ്ങിയ കണ്ണുകളിലേയ്ക്ക് നോക്കി ഞാന്‍ പറഞ്ഞു. ഈറനണിഞ്ഞ ആ മിഴികള്‍ മെല്ലെയൊപ്പിക്കൊണ്ട് ഞാനവളെയെന്നോട്  ചേര്‍ത്തുപിടിച്ചുകൊണ്ട് കട്ടിലിലേയ്ക്ക് മറിഞ്ഞു. ഇരുകൈകളാലുമവളെ എന്നോട് ചേര്‍ത്തു വരിഞ്ഞുമുറുക്കി.

"മറ്റൊരാള്‍ക്ക് പങ്കു വയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല ഈ സ്നേഹത്തെ. എനിക്കുമാത്രം അവകാശപ്പെട്ടതാണിത്."

ചെവിക്കടുത്ത് ശബ്ദമിരമ്പുന്നതു ഞാനറിഞ്ഞു. മരണമടഞ്ഞ പ്രണയത്തിന്റെ സ്മാരകങ്ങള്‍  കത്തിയമരുവാന്‍ വേണ്ടിയുള്ളതാണെന്ന തിരിച്ചറിവോടെ ഞാന്‍ ചുടുനിശ്വാസങ്ങളുടെ  താഴ്വരയിലൂടെ പുതിയൊരു സ്വര്‍ണ്ണരഥത്തില്‍ എന്റെ സ്വന്തം രാജകുമാരിയുമായി  പ്രയാണമാരംഭിച്ചു.

ശ്രീക്കുട്ടന്‍

Saturday, November 10, 2012

നവംബറിന്റെ സമ്മാനം



ബാധ്യതകളെല്ലാമൊഴിഞ്ഞൊന്ന്‍ പെണ്ണുകെട്ടാമെന്നു വച്ചാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്ന കാര്യമല്ല എന്ന നഗ്നസത്യം മനസ്സിലായതോടെ ഞാനുമൊന്ന്‍ കെട്ടാമെന്നു വച്ചു. അല്ലെങ്കിലും പ്രായം റോക്കറ്റ് പോകുന്നതുപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുവാണു. വയസ്സു ഇരുപത്തൊമ്പതു കഴിഞ്ഞിരിക്കുന്നു. സമപ്രായക്കാര്‍ മിക്കതും അച്ഛന്മാരായിക്കഴിഞ്ഞിരിക്കുന്നു. ഇനിയും താമസിച്ചാല്‍ പെണ്ണ്‍ കിട്ടത്തില്ല എന്നതു നൂറുശതമാനമൊറപ്പ്. വീട്ടിലാണെങ്കില്‍ ആര്‍ക്കും തടസ്സവാദങ്ങളൊന്നുമില്ല. ഞാന്‍ ഒന്നു കെട്ടിക്കണ്ടാല്‍ മതിയെന്നുതന്നെയാണവരുടെയെല്ലാം ആഗ്രഹം.

പ്രവാസത്തിന്റെ ചൂടിലേയ്ക്ക് കുതിച്ചിറങ്ങിയിട്ട് കൃത്യം മൂന്നുകൊല്ലം കഴിഞ്ഞപ്പോഴായിരുന്നു നാട്ടിലേയ്ക്കുള്ള മടക്കം. കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും മനസ്സിനിണങ്ങിയ ഒരുവളെ കണ്ടെത്തി ഉറപ്പിച്ചു വയ്ക്കുകയെങ്കിലും ചെയ്യണമെന്ന്‍ ഉറപ്പിച്ചായിരുന്നു യാത്ര. നല്ല ധാരാളം തലമുടിയുള്ള വെളുത്തു സുന്ദരിയായ ഒരു നാടന്‍ പെണ്മണിയാണു സങ്കല്‍പ്പത്തിലുള്ളത്. എന്തായാലും നാട്ടിലെത്തി ആദ്യത്തെ ഒന്നുരണ്ടുദിവസത്തെ സന്ദര്‍ശന മഹാമഹങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ മാമന്‍ എന്നോട് ഞായറാഴ്ച ഒരിടത്ത് പോകണമെന്ന്‍ പറഞ്ഞു. ഒറപ്പിച്ചു എന്റെ പെണ്ണുകാണല്‍ തന്നെയാണ്.

ഞായറാഴ്ചയായതും മനസ്സ് പെരുമ്പറകൊട്ടാന്‍ തുടങ്ങി.ദൈവമേ. ജീവിതത്തിലെ ആദ്യ പെണ്ണുകാണലാണ്. കുഴപ്പമൊന്നുമില്ലാതെ പാസാകാന്‍ കഴിയണേ. അച്ഛന്റേയും മാമന്റേയും പിന്നൊരു കൂട്ടുകാരന്റേയുമൊപ്പം ഏകദേശമൊരു രണ്ടു മണിയായപ്പോള്‍ ഞങ്ങള്‍ ഞാന്‍ കാണാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ആ വീടിനുമുമ്പില്‍ വണ്ടിയിറങ്ങുമ്പോള്‍ എന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. കസേരയില്‍ അമര്‍ന്നിരിക്കുമ്പോള്‍ തലയുയര്‍ത്തി ആരെയും നോക്കാനുള്ള ശക്തിയില്ലാത്തതുപോലെ. അച്ഛനും മാമനുമൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അല്‍പ്പസമയം കഴിഞ്ഞ് എന്റെ നേരെ നീട്ടപ്പെട്ട ചായക്കപ്പ് മെല്ലെ വാങ്ങുമ്പോള്‍ ഞാന്‍ എന്റെ ആദ്യത്തെ പെണ്ണുകാണലിലെ നായികയെ ഒന്നു നോക്കി. ഒരു പാവം കുട്ടി. എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന രൂപവുമായി ഒരു ബന്ധവുമില്ല. കുറച്ചു സമയത്തെ സംസാരശേഷം അറിയിക്കാമെന്ന്‍ പറഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ എനിക്ക് ചെറിയ നിരാശയും ഒപ്പം സങ്കടവും അനുഭവപ്പെടുന്നുണ്ടായിരുന്നു.

"വണ്ടി നേരെ തോന്നയ്ക്കലിലേയ്ക്ക് പോട്ടേ"

കാറില്‍ ഞെളിഞ്ഞിരുന്നുകൊണ്ട് അച്ഛന്‍ ഉത്തരവിട്ടു. അച്ഛന്റെ നാടാണ് തോന്നയ്ക്കല്‍. അതെ സംശയമൊന്നും വേണ്ടാ. തോന്നയ്ക്കല്‍ പഞ്ചായത്തിലെ സകല അരീം പെറുക്കിയെടുത്ത അതേ തോന്നയ്ക്കല്‍ തന്നെ. എന്തെല്ലാമോ കാരണങ്ങളാല്‍ വളരെ ചെറുപ്പത്തിലേ തന്നെ അച്ഛന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുപോയതിനാല്‍‍ അവരാരുമായും ഒരടുപ്പവുമുണ്ടായിരുന്നില്ല. ചെറിയ മങ്ങിയ ഒരോര്‍മ്മമാത്രം. അപ്പച്ചിമാര്‍ നാലുപേര്‍ ഉള്ളതായി അറിയാം. അവര്‍ ഇപ്പോള്‍ എവിടെയൊക്കെയാണു താമസിക്കുന്നതെന്നൊന്നും അറിയില്ല. മഴ ചനുപിനെ പെയ്യുന്നുണ്ട്. കാര്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു. മഴയത്ത് കാറില്‍ നിന്നുമിറങ്ങി ആ വീടിന്റെ നേരെ നടക്കുമ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന അച്ഛമ്മയെ ഞാന്‍ തിരിച്ചറിഞ്ഞു. പ്രായം അവരുടെ രൂപത്തില്‍ അത്ര വലിയ പരിണാമമൊന്നും വരുത്തിയിട്ടില്ല. ലേശം കൂനിയതുപോലെ തോന്നുന്നു. ഞാനടുത്തെത്തിയപ്പോള്‍ ശുഷ്ക്കിച്ച കൈകളാലച്ഛമ്മയെന്നെ കെട്ടിപ്പിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഞാനും വല്ലാണ്ടായി. ഒന്നു രണ്ട്മിനിട്ട് പരിഭവം പറച്ചിലൊക്കെ കഴിഞ്ഞ് ഞാനും അച്ഛമ്മയ്ക്കൊപ്പം അകത്തേയ്ക്ക് കയറി. അകത്ത് കസേരയില്‍ എല്ലാപേരുമിരുന്നു. ഞാന്‍ എല്ലായിടവുമൊന്ന്‍ സൂക്ഷിച്ചുനോക്കി. വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ ഒരുമിന്നായം പോലെ കണ്ടു. നീണ്ടിടതൂര്‍ന്ന മുടിയിഴകളും.

അച്ഛന്റെ ഇളയപെങ്ങളുടെ( എന്റെ അപ്പച്ചി) വീടായിരുന്നുവത്. രാധാമണിയുടെ. വളരെ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ആ വീട്ടില്‍ വന്നിട്ടുണ്ട്. അന്ന്‍ അത് മണ്ണു കുഴച്ചുവച്ച ഒരു വീടായിരുന്നു. ഇപ്പോള്‍ ഓടിട്ട സിമന്റൊക്കെ തേച്ച വല്യ ഒരു വീട്. അവിടെ എന്റെ അച്ഛന്റെ മറ്റു മൂന്നു പെങ്ങള്‍ മാരും സന്നിഹിതരായിരുന്നു. ബേബി, ശാന്ത പിന്നെ മോളി. അപ്പച്ചിമാരുടെ പരിഭവം പറച്ചിലുകളും കുശലം ചോദിക്കലുകളും തകൃതിയായി നടന്നു. പത്തിരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക്ശേഷം ബന്ധങ്ങളുടെ തീവ്രതയില്‍ ഞാന്‍ ആകെ സങ്കോചപ്പെട്ടിരുന്നു.

"ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കാതെ പെണ്ണിനെ വിളിയെടീ രാധാമണീ"

അച്ഛന്‍ ഇളയ സഹോദരിയോടായി പറഞ്ഞു. ഇത്തവണ തലയുയര്‍ത്തിനോക്കുവാന്‍ എനിക്ക് വലിയ ജാള്യത ഒന്നും അനുഭവപ്പെട്ടില്ല. കാരണം ഇതെന്റെ വേണ്ടപ്പെട്ടവരുടെ വീടാണു.  എന്റെ ബന്ധു ജനങ്ങളാണു എല്ലാവരും.  എനിക്ക് അവകാശപ്പെട്ട എന്റെ മുറപ്പെണ്ണു തന്നെയാണ് എന്റെ മുന്നില്‍ വരാന്‍ പോകുന്നത്. ചായക്കപ്പ് വാങ്ങവേ ഞാനവളെയാകമാനമൊന്നു നോക്കി. കുഴപ്പമില്ല. എന്റെ സങ്കല്‍പ്പത്തോട് അത്രമാത്രം അടുത്തു നില്‍ക്കുന്ന രൂപമൊന്നുമല്ല. പക്ഷേ ധാരാളം തലമുടിയുണ്ടായിരുന്നു. ചായകുടിയും വര്‍ത്തമാനം പറച്ചിലുകള്‍ഊം ഒക്കെ കഴിഞ്ഞ് അവിടെ നിന്നുമിറങ്ങുമ്പോള്‍ ഇവള്‍ തന്നെ ഇനി എന്നെ സഹിക്കേണ്ടവള്‍ എന്നു മനസ്സിലുറപ്പിച്ചിരുന്നു. കാറില്‍ കയറുന്നതിനു മുന്നേ ഞാന്‍ ഒന്നു പാളിനോക്കി. വാതിലിനടുത്ത് നിര്‍ന്നിമേഷയായി നോക്കി നില്‍ക്കുന്ന ഒരു ജോഡി കണ്ണുകള്‍ എന്റെ മിഴികളുമായി കോര്‍ത്തു. ഒരു ചിരി സമ്മാനിച്ചുകൊണ്ട് ഞാന്‍ കാറിലേയ്ക്ക് കയറി.


പിന്നീടെല്ലാം തകൃതിയായിട്ടായിരുന്നു നീങ്ങിയത്. നവംബര്‍ 10 നു വിവാഹം. സംഗതി തീരുമാനമായതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‍ പറഞ്ഞാല്‍ മതിയല്ലോ. അവളോട് ഒന്നു സംസാരിക്കണമെന്നുണ്ടായിരുന്നു. അച്ഛനോടെങ്ങിനെ ചോദിക്കും ഭാവിമരുമകളുടെ ഫോണ്‍ നമ്പര്‍ മേടിച്ചുച്ചുതരാന്‍. അപ്പച്ചിയോടും ചോദിക്കുവാന്‍ മടി. ഒടുവില്‍ പെങ്ങള്‍ സഹായത്തിനെത്തി. നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ നമ്പര്‍ വാങ്ങിത്തന്നു. രാത്രി 9 മണിയായപ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ ഒരു പെഗ്ഗ് റമ്മിന്റെ ധൈര്യത്തോടെ അവളെ വിളിച്ചു. ഭാഗ്യം അവള്‍ തന്നെയാണെടുത്തത്.എ ന്തെല്ലാമാണ് അന്നു സംസാരിച്ചതെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.


പിന്നീട് രാത്രികള്‍ മതിയാവാതെ വന്നു. റീ ചാര്‍ജ്ജ് കൂപ്പണുകളുടെ അവശിഷ്ടങ്ങള്‍  എന്റെ കട്ടിലിനടിയില്‍ കുമിഞ്ഞുകൂടി. പലപ്പോഴും പുലര്‍ച്ചെയാണുറങ്ങുന്നത് തന്നെ. ഇതിനിടയില്‍ ഒരു ദിവസം മറ്റാരുമറിയാതെ അവളുമൊരുമിച്ച് ഒന്നു കറങ്ങുകയും ചെയ്തു. ഐസ്ക്രീം പാര്ലറില്‍ മുട്ടിയുരുമ്മിയിരുന്ന്‍ ഐസ്ക്രീം നുണയുകയും പിന്നെ ഒന്നു രണ്ടുമണിക്കൂര്‍ കറങ്ങി ചുറ്റി നടക്കുകയും ഒക്കെ. അങ്ങിനെ കൃത്യം പതിനഞ്ചു ദിവസങ്ങള്‍ക്ക്ശേഷം ആ സുന്ദരദിനം സമാഗതമായി. കൃത്യമായിപ്പറഞ്ഞാല്‍ 2008 നവംബര്‍ 10 ആം തീയതി തിങ്കളാഴ്ച രാവിലെ 9.55 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പത്തെണ്ണൂറാള്‍ക്കാരെ സാക്ഷിയാക്കി കുടവൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ വച്ച് ഞാനവളുടെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തം ജീവിതത്തോട് ചേര്‍ത്തുപിടിച്ചു.

ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും എന്റെയുള്ളിലെ സ്നേഹത്തിന്റെ ഉറവയ്ക്കൊരു കുറവുമുണ്ടായിരുന്നില്ല. ആ സ്നേഹം തികച്ചും അര്‍ഹിച്ചിരുന്നതവള്‍ തന്നെയായിരുന്നു. അതെ. ഇന്നേയ്ക്ക് കൃത്യം നാലുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു എന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്, എന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,എനിക്കൊരു കൂട്ടാകുവാന്‍ വേണ്ടി ഞാനവളെ കൈപിടിച്ചു ചേര്‍ത്തിരുത്തിയത്. അതെ എന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ നാലാം വാര്‍ഷികദിനമാണിന്ന്‍...

എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.



ചില കൊച്ചുകൊച്ചുരസലുകളും ചെറിയ ചില പിണക്കങ്ങളും പിന്നെക്കുറച്ചു കരച്ചിലും പരിഭവം പറച്ചിലുമൊക്കെയായി നാലുവര്‍ഷം കൊണ്ട് ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരിയില്‍മൊരു മകന്‍ കൂടിയുണ്ട്. ശ്രീ​‍ഹരി. ഇപ്പോള്‍ ഒന്നര വയസ്സാകുന്നാശാനു...





ശ്രീക്കുട്ടന്‍