Wednesday, June 6, 2012

പാപിയായ ഒരുവന്‍



ബസ്സില്‍ നിന്നിറങ്ങിയിട്ട് അയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.പറയത്തക്ക വലിയ മാറ്റമൊന്നുംതന്നെയില്ല. സ്കൂളിനുചുറ്റും നല്ല പൊക്കത്തില്‍ മതിലു പണിഞ്ഞിട്ടുണ്ട്. വെയിറ്റിംഗ് ഷെഡ്ഡൊരെണ്ണം ഉയര്‍ന്നിരിക്കുന്നു. വയല്‍ നികത്തി രണ്ട് വീടുകള്‍ പണിഞ്ഞിട്ടുണ്ട്. വെയിറ്റിംഗ് ഷെഡ്ഡിനോട് ചേര്‍ന്ന്‍ ഒരു തട്ടിക്കൂട്ട്പച്ചക്കറിക്കടകാണുന്നുണ്ട്. പൊളിഞ്ഞുവീഴാറായെന്നവണ്ണമുണ്ടായിരുന്ന പഴയ നാലഞ്ചുമുറിക്കടകള്‍ക്കു മാത്രം വലിയ മാറ്റമൊന്നുമില്ല. ഇച്ചിരു മെയിന്റനന്‍സ് വര്‍ക്ക് ഒക്കെ ചെയ്ത് ഓലമാറ്റി ഷീറ്റ് ഇട്ടുണ്ട് അത്രതന്നെ. അയാള്‍ പോക്കറ്റില്‍നിന്നൊരു സിഗററ്റെടുത്ത് കത്തിച്ചുപുകയെടുത്തിട്ട് മുന്നോട്ടുനടന്നു.  ചായക്കടയിലെ ബെഞ്ചിലിരുന്ന്‍ ഒരാള്‍ ചായ കുടിക്കുന്നുണ്ട്. ആരാണെന്നോര്‍മ്മകിട്ടുന്നില്ല.പലവ്യഞ്ജനക്കടയില്‍ സാധനം വാങ്ങാനായി ഒന്നുരണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. സിഗററ്റ് ആസ്വദിച്ചുവലിച്ചുകൊണ്ട് അയാള്‍ മെല്ലെ നടന്ന്‍ പാടത്തിന്റെയടുത്തെത്തി. അസ്തമനസൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്കു ഏകദേശം അടുത്തുകൊണ്ടിരുന്നതുകൊണ്ടുതന്നെ ആകാശത്തില്‍ മനോഹരമായ ചുവപ്പുനിറം പടര്‍ന്നിരുന്നു. ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അയാള്‍ കുറേനേരം ആകാശത്തിലേക്കു നോക്കിനിന്നു. സാമാന്യം വളര്‍ന്നുനില്‍ക്കുന്ന താടിയില്‍ത്തടവിക്കൊണ്ട് അല്‍പ്പസമയം ആ നില്‍പ്പുനിന്നിട്ട് വീണ്ടും സിഗററ്റ് വലിച്ചുകൊണ്ട് നീണ്ടുപരന്നുകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ പാതയില്‍ക്കൂടിയാള്‍ നടക്കാനാരംഭിച്ചു.

എത്ര വര്‍ഷങ്ങള്‍‍ക്കുശേഷമാണ് ഈ വഴിയേ താന്‍ നടക്കുന്നത്?. പതിനഞ്ചോ അതോ ഇരുപതോ? അന്നത്തെ ചെറിയ തോട്ടുവരമ്പ് ഇപ്പോള്‍ ചെമ്മണ്‍പാതയായി മാറിയിരിക്കുന്നു. പാടങ്ങള്‍ പലത്തും നികത്തപ്പെട്ട് കപ്പയും വാഴയും നിറഞ്ഞിരിക്കുന്നു. ഭാഗ്യത്തിനു തോടിനുവലിയ രൂപമാറ്റമൊന്നുമില്ല.  നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ കുത്തിമറിയുന്ന കുട്ടികളെ കണ്ടപ്പോള്‍ അയാളുടെ ഉള്ളിലെ കുസൃതിക്കാരനായ കുട്ടിയുമുണരുന്നുണ്ടായിരുന്നു.വെള്ളത്തില്‍ക്കിടന്നു മറിയുന്ന രണ്ടുപേരെ നോക്കി ശുണ്ഠിയെടുത്ത് ഒച്ചവയ്ക്കുകയും കൈയിലിരിക്കുന്ന ചെറിയ കമ്പ് ഉയര്‍ത്തിക്കാണിച്ച് പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖം അയാളുടെ ഉള്ളില്‍ ഒരു നിമിഷം മിന്നിത്തെളിഞ്ഞു. ആ വെള്ളത്തില്‍ അവര്‍ക്കൊപ്പം കരണംമറിയാനും നീന്തിത്തുടിയ്ക്കാനും മനസ്സാവേശം കൊണ്ടെങ്കിലും അതടക്കിക്കൊണ്ടയാള്‍ മുന്നോട്ടുനടന്നു.

"ഒന്നു നിന്നേ. ആ തീപ്പെട്ടിയൊന്നു തരുമോ?"

ആരോ പിന്നില്‍നിന്നു വിളിച്ചതായിത്തോന്നിയപ്പോള്‍ അയാള്‍ ചിന്തകളിനിന്നുണര്‍ന്നു നടത്തം നിറുത്തിത്തിരിഞ്ഞുനോക്കി.പശുവിനെക്കെട്ടിയ കയര്‍ ഇടതുകൈയില്‍പ്പിടിച്ച് ഒരു ബീഡിയും കടിച്ചുപിടിച്ചുകൊണ്ട് പാടത്തുനിന്നു ചെമ്മണ്‍ പാതയിലേക്കു കയറിവന്ന വൃദ്ധനെ അയാള്‍ സൂക്ഷിച്ചുനോക്കി. മൂന്നോനാലോ നിമിഷങ്ങള്‍ക്കകം ഓര്‍മ്മയുടെ കയത്തില്‍നിന്നൊരു രൂപം മനസ്സില്‍ തെളിഞ്ഞുവന്നു. പറമ്പത്തെ നാരായണേട്ടന്‍. പ്രായത്തിന്റെ അഴിച്ചുപണികള്‍ നാരായണേട്ടന്റെ ശരീരത്തില്‍ കുറച്ചധികം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പോക്കറ്റില്‍നിന്നു ലൈറ്ററെടുത്ത് നീട്ടിയിട്ട് അയാള്‍ നാരായണേട്ടനെത്തന്നെ നോക്കിനിന്നു.

"അല്ല മനസ്സിലായില്ലല്ലോ. ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ലാത്തതുപോലെ. എവിടെ പോകുവാനാ?"

ബീഡി കത്തിച്ചിട്ട് ലൈറ്റര്‍ തിരികെകൊടുത്തുകൊണ്ട് നാരായണേട്ടന്‍ അയാളോട് ചോദിച്ചു.

"ഞാന്‍..അത്..പിന്നെ..."

വാക്കുകള്‍ കിട്ടാതെ ഉഴറിയ അയാള്‍ തൊണ്ടയില്‍ ഒന്നുപിടിച്ചു ചെറുതായൊന്നു ചുമച്ചു.

"ഞാന്‍ കൊറച്ചു ദൂരേന്നു വരുവാ."

ഒച്ച പതറിപ്പോകാതിരിക്കുവാന്‍ ശ്ര‍മിച്ചുകൊണ്ട് അയാള്‍ മെല്ലെപ്പറഞ്ഞിട്ട് നടത്തമാരംഭിച്ചു.

"ആണോ. അതാ ഒരു പരിചയമില്ലാത്തേ. അല്ല ഇവിടെ ആരെ കാണാനാ?"

പശുവിനേയും പിടിച്ച് അയാള്‍ക്കൊപ്പം നടന്നുകൊണ്ട് നാരായണേട്ടന്‍ വീണ്ടും ചോദിച്ചു.

"ഈ പാട്ട് കേള്‍ക്കുന്നത് ഏത് അമ്പലത്തീന്നാണ്?".

അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ഭക്തിഗാനം കേട്ടിട്ട് വിഷയം മാറ്റാനെന്നവണ്ണം അയാള്‍ നാരായണേട്ടനോടു ചോദിച്ചു.

"അത് ശിവന്റമ്പലത്തീന്നാ. മംഗലത്തെ ശ്രീധരന്‍ നായര് കഴിഞ്ഞവര്‍ഷം ഒരു മൈക്ക്സെറ്റ് അമ്പലത്തിനു സംഭാവനയായി മേടിച്ചു നല്‍കി.അതോണ്ടു ഇത്തിരി പാട്ടും ഒച്ചേം കേക്കാം. അമ്പലം പുതുക്കിപ്പണിയാമ്പോവേണ്. നശിച്ചുനാറാണക്കല്ലായി അതു കെടക്കാന്‍ തൊടങ്ങീട്ട് കാലമെത്രയായി. അതാ ഈ നാടും ഒരു എഴുമ്പേറ്റമില്ലാതെ ഇങ്ങനെതന്നെ കിടക്കണത്. എന്തായാലും  കമ്മറ്റിയൊക്കെ ഒണ്ടാക്കിക്കഴിഞ്ഞു".

വയലിലേയ്ക്കിറങ്ങാന്‍ ശ്രമിച്ച പശുവിനെ കയറിമ്മേല്‍ പിടിച്ചുവലിച്ചു റോഡേകൂടി നടത്തിക്കൊണ്ട് നാരായണേട്ടന്‍ വേഗം നടന്നു.

"ഒരു കാര്യം ചോദിച്ചോട്ടെ?".

ഒപ്പം നടന്നെത്തിയ അയാള്‍ നാരായണേട്ടന്റെ മുഖത്തേയ്ക്ക് നോക്കി.

"എന്താ?"

"അമ്പലത്തിന്റെയടുത്ത താമസിച്ചിരുന്ന ഒരു ദേവകിയില്ലേ. അവര്‍ക്കിപ്പോളെങ്ങിനെയുണ്ട്".

വളരെ ഒച്ചകുറച്ച് മടിച്ചുമടിച്ച് അയാള്‍ നാരായണേട്ടനോട് ചോദിച്ചു.

നടന്നുകൊണ്ടിരുന്ന നാരായണേട്ടന്‍ പെട്ടന്നുനിന്നു.ചോദ്യഭാവത്തില്‍ അയാള്‍ ചെറുപ്പക്കാരനെ ഒന്നാപാദചൂഡം നോക്കി.

"നിങ്ങളാരാ..മനസ്സിലായില്ലല്ലോ..ദേവകിയുടെ വല്ല ബന്ധുവോ മറ്റോ ആണോ"

"ഞാന്‍..അത് പിന്നെ..ഒരു അകന്നബന്ധുവാ. കുറച്ചുവര്‍ഷങ്ങളായി ഞാന്‍ മറ്റൊരു നാട്ടിലായിരുന്നു. ഇപ്പോ ഒന്നു കാണണമെന്നുതോന്നി വന്നതാ"

ഉമിനീരിറക്കിക്കൊണ്ട് അയാള്‍ പറഞ്ഞു. ആ മുഖത്തപ്പോള്‍ ആത്മനിന്ദ നിഴലിച്ചിരുന്നു. പശു വയലിലേക്കു ചാടാതെ നോക്കിക്കൊണ്ടിരുന്നതിനാല്‍ നാരായണേട്ടനത് കാണാന്‍ കഴിഞ്ഞില്ല.

"ഒന്നും പറഞ്ഞില്ല"

വീണ്ടുമൊരു സിഗററ്റിനു തീപ്പിടിപ്പിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ ചോദിച്ചു.

"ഓ... അതു പരമകഷ്ടം എന്നല്ലാതെ എന്തു പറയാനാ. ഒരു മനുഷ്യനും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയും രോഗോമൊക്കെയായി നരകിച്ചു നരകിച്ചു ആ പെണ്ണുമ്പിള്ള മരിച്ചിട്ട് ഒന്നൊന്നരകൊല്ലായി. നാട്ടുകാരെല്ലാവരുംകൂടി പഞ്ചായത്തുമെമ്പറിന്റെ നേതൃത്വത്തില്‍ അവരെ ആ പറമ്പില്‍ അടക്കുവാരുന്നു. കര്‍മ്മങ്ങളു ചെയ്യാന്‍ പോലുമാരുമില്ലാതെ"

ഇടിവെട്ടേറ്റവനെപ്പോലെ ആ ചെറുപ്പക്കാരന്‍ നടവരമ്പത്ത് തറച്ചുനിന്നു. അവന്റെ കൈയിലിരുന്ന സിഗററ്റ് ഊര്‍ന്ന്‍ താഴേക്കുവീണു.

വെട്ടിച്ചോടാന്‍ തുടങ്ങുന്ന പശുവിനെ കയറില്‍പ്പിടിച്ച് അടക്കി നിറു‍ത്തിക്കൊണ്ട് നാരായണേട്ടന്‍ തുടര്‍ന്നു

"രണ്ടു മക്കളൊണ്ടായിരുന്നെന്ന്‍ പറഞ്ഞിട്ടെന്താ കാര്യം.അനാഥപ്രേതത്തിനെപ്പോലെ കുഴിച്ചിടുകയായിരുന്നു. ഒരു ആണ്‍ചെറുക്കനൊണ്ടായിരുന്നത് പത്തിരുപതു കൊല്ലംമുമ്പ് നാടുവിട്ടുപോയി. അവനിപ്പം ചത്തോ ജീവിച്ചിരിക്കുന്നോ എന്നുപോലും ആര്‍ക്കുമറിയില്ല.പിന്നെയൊള്ള മോള്. അത് പറയാതിരിക്കുകയാ ഭേദം. ഒരു കണക്കിനു മക്കളില്ലാണ്ടിരിക്കുന്നത് തന്നെയാ നല്ലത്. അല്ല നിങ്ങള്‍ക്ക് അവരുടെ മകനെവിടാണെന്നോ മറ്റോ വല്ല വിവരോമുണ്ടോ.ഒന്നുമില്ലേലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ആത്മാവിനെങ്കിലും ശാന്തി നല്‍കാമല്ലോ"

നടവഴിയില്‍ ഒരു പ്രതിമകണക്കേ നിശ്ചലംനിന്ന അയാളുടെ തോളില്പ്പിടിച്ചു കുലുക്കിക്കൊണ്ട് നാരായണേട്ടന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.ഉവ്വെന്നോ ഇല്ലെന്നോ അര്‍ഥമാക്കാനാവാത്തവിധം അവന്‍ വിലങ്ങനെ തലയൊന്നാട്ടി.കണ്ണുകളില്‍ ഉറഞ്ഞുകൂടിയ നീര്‍മണികള്‍ നാരായണേട്ടന്‍ കാണാതെ തുടച്ചുകൊണ്ടയാള്‍ മെല്ലെ നടത്തം തുടര്‍ന്നു.

"കാര്യം ദേവകി പെഴയൊക്കെതന്നേരുന്നു.രണ്ടു മക്കളേം ഒണ്ടാക്കിയിട്ട് കള്ളുകുടിച്ച് അടിയുമൊണ്ടാക്കിനടന്ന ദിവാകരന് വീട്ടുകാര്യം നോക്കാനെങ്ങാനും സമയോണ്ടാരുന്നോ.ഒടുവില്‍ പാടത്തിട്ട് ആരോ കുത്തിക്കൊല്ലുകാര്‍ന്നു.ആറേഴു കുത്തൊണ്ടായിരുന്നു മേത്ത്.മക്കളെ വളത്താനായി മറ്റൊരു വഴീമില്ലാണ്ടായപ്പോ ദേവകി പിഴച്ചു. അതിനവളെ കുറ്റം പറയാനൊക്കോ.പത്തു പതിനാലു വയസ്സുവരെ കഷ്ടപ്പെട്ട് വളര്‍ത്തിയപ്പോ ആ ചെക്കന്‍ ഒരു ദെവസം വല്യ ബഹളമൊക്കെയൊണ്ടാക്കി. തള്ളേടെ തൊഴിലുമൂലം അവനു മാനക്കേട് സഹിക്കാന്‍ പറ്റണില്ലാത്രേ. അല്ല അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെക്കന്‍ വലുതായപ്പോ അവനു മനസ്സിലാവൂല്ലേ എല്ലാം. ഒടുവില്‍ ഒരീസം വീട്ടിലെ കലോം ചട്ടീമൊക്കെ വാരിവലിച്ചുപൊട്ടിച്ചിട്ട് ചെക്കനെങ്ങാണ്ടോടിപ്പോയി. പത്തുപതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മേം പെങ്ങളേം നോക്കിക്കൂടാരുന്നോ. അതുചെയ്യാതെ അവന്‍ നാടു വിട്ടേക്കണ്.  അതീപ്പിന്നെ ദേവകി അപ്പണി നിര്‍ത്തി. വീടുകളിലൊക്കെപ്പോയി കൊച്ചുകൊച്ചു ജോലിയൊക്കെചെയ്ത് ആ പെങ്കൊച്ചിനെ വളര്‍ത്തി.പറഞ്ഞിട്ടെന്താ കാര്യം തള്ളേടല്ലേ മോള്. അവളു ഒരുത്തന്റെകൂടെ അങ്ങെറങ്ങിപ്പോയി. ഹെയ്..ഹെ നില്ല് പശൂ. ഇതെവിടെ ഓടേണ്".

പെട്ടന്ന്‍ കയറുംവലിച്ചുകൊണ്ട് വയലിലേയ്ക്കോടിയിറങ്ങിയ പശുവിന്റെ പിറകേ നാരായണേട്ടന്‍ വയലിലേയ്ക്കെടുത്തുചാടി.

വയല്‍വരമ്പേ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ബലം നഷ്ടപ്പെട്ടതുപൊലെ വിറയ്ക്കുന്നുണ്ടായിരുന്നു.എവിടെയെങ്കിലും ഒന്നിരിയ്ക്കാന്‍ അയാള്‍ കൊതിച്ചു.അമ്പലത്തിനടുത്തെ കൊച്ചു ചായക്കടയിലെ ബെഞ്ചില്‍ തളര്‍ന്നിരുന്ന അയാള്‍ ഒരു ചായ പറഞ്ഞശേഷം മേശമേലിരുന്ന ജഗ്ഗിലെ മുഴുവന്‍ വെള്ളവും കുടിച്ചുതീര്‍ത്തു.വിറയാര്‍ന്ന കൈകളാലൊരു സിഗററ്റെടുത്ത് ചുണ്ടില്‍വച്ചു കൊളുത്തിയശേഷം അയാള്‍ ചുറ്റുമൊന്നു നോക്കി.കടയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ തന്നെത്തന്നെ ഉറ്റുനോക്കുന്നു.കടക്കാരന്‍ നീട്ടിയ ചായമേടിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പശുവിനെ ഒരു തെങ്ങില്‍ കെട്ടിയിട്ട് നാരായണേട്ടനുമെത്തി.ചായ കുടിച്ചുകഴിഞ്ഞ് കാശും കൊടുത്തിട്ട് അയാള്‍ പെട്ടന്ന്‍ അവിടെ നിന്നുമെഴുന്നേറ്റ് നടക്കാനാരംഭിച്ചു.

"അല്ല നിങ്ങട പേരെന്താണെന്നുപോലും‍ പറഞ്ഞില്ലല്ലോ".

"എന്റെ പേരെല്ലാം നഷ്ടപ്പെട്ടിട്ടെത്രയോ കാലമായി നാരായണേട്ടാ. അത് മാത്രമല്ല എന്തെല്ലാം ഞാന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു"

നാരായണേട്ടനെ നോക്കിപ്പറഞ്ഞിട്ടയാള്‍ പാടവരമ്പേ തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് നടന്നു.

"വാസ്വേ അതാരാണെന്ന്‍ നിനക്ക് മനസ്സിലായോ?"

തന്റെ നേരേ നീട്ടിയ ചായ മേടിച്ചുകൊണ്ട് നാരായണേട്ടന്‍ ചായക്കടക്കാരന്‍ വാസുവിനെ നോക്കി.

"ആരാ ?

"എനിക്ക് സംശയമൊന്നുമില്ല..ഇതവന്‍ തന്നെ..ഇത്രേം കൊല്ലം കഴിഞ്ഞപ്പോ ക്ഷേമമന്യോഷിച്ചു വന്നേക്കണൂ...ത്ഫൂ.."

ഒരാട്ടാട്ടിയിട്ട് അയാള്‍ ഒരുകവിള്‍ ചായകുടിച്ചിട്ട് ചായക്കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം സംസാരമാരംഭിച്ചു.

സന്ധ്യ മയങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. വീതിയേറിയ ആ വരമ്പിന്റെ തലയ്ക്കല്‍ നിന്നുകൊണ്ട് അയാള്‍ പ്രേതഭവനം പോലെ വാഴപ്പണകള്‍ക്കിടയില്‍ നില്‍ക്കുന്ന ആ കൊച്ചുമാടത്തിലേയ്ക്കു സൂക്ഷിച്ചുനോക്കി. മെല്ലെ വരമ്പിലൂടെ നടന്നയാള്‍ ആ മുറ്റത്തെത്തി. ചിതലുകേറി ഏകദേശം നിലം പൊത്താറായിരിക്കുന്ന ആ കൂരയുടെ മുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ നിന്നു.മുറ്റം നിറയെ കാടുപിടിച്ചുകിടക്കുന്നു. ഇരുട്ടിനു കട്ടി കൂടിക്കൂടി വരുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീയുടെ ദയനീയമായ തേങ്ങല്‍ അയാളുടെ കാതില്‍ അലയടിക്കുന്നുണ്ടായിരുന്നു.പൊട്ടിപ്പൊളിഞ്ഞ ആ തിണ്ണയില്‍ സന്ധ്യയെ സാക്ഷിയാക്കി അയാളിരുന്നു.

"എടാ ശിവാ മോളു വീഴാതെ പിടിച്ചോടാ"

വളരെയകലെനിന്നെങ്ങോ കേള്‍ക്കുന്നതുപോലെയുള്ള സ്വരംകേട്ട് ഒരു കുഞ്ഞികൈയില്‍ മുറുക്കെപിടിക്കാനെന്നവണ്ണം ഇരുളിലേയ്ക്ക് അയാള്‍ കൈകള്‍ നീട്ടി.

"പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ".

മുഴക്കമുള്ള വാചകങ്ങള്‍ അവന്റെയുള്ളിലേയ്ക്ക് അലയടിച്ചെത്തുകയാണു. പരിക്ഷീണനായ അയാള്‍ ആ അഴുക്കു നിറഞ്ഞ തറയില്‍ മലര്‍ന്നുകിടന്നു. ആ കവിളുകളിലൂടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകാനാരംഭിച്ചു.എന്തിനായിരുന്നിരിയ്ക്കാം താനന്ന്‍ ഓടിപ്പോയത്.അറിയില്ല.എന്നിട്ടു താനെന്തുനേടി.അതുമറിയില്ല.ഇപ്പോള്‍ ഇത്രയും കാലത്തിനുശേഷം താനെന്തിനായിട്ടാണ് തിരിച്ചു വന്നത്.തന്റെ പാവം അമ്മ പട്ടിണികിടന്ന്‍ ആരും നോക്കാനില്ലാതെ നരകിച്ചു മരിച്ചവാര്‍ത്ത കേള്‍ക്കാനോ.അതോ അമ്മയുടെ വഴി സ്വീകരിച്ച് ആരുടേയോകൂടെ പോയ പെങ്ങളെക്കുറിച്ചറിയാനോ.താനന്ന്‍ എന്തെലും കൂലിപ്പണിയ്ക്കൊക്കെപ്പോയി വീടു നോക്കിയിരുന്നെങ്കില്‍.ഇരുട്ടിലിരുന്ന്‍ വിതുമ്പുന്ന ഒരു രൂപത്തിനുനേരെ കൈകളുയര്‍ത്തി കൂപ്പിക്കൊണ്ടയാള്‍ ഉറക്കെയുറക്കെ കരഞ്ഞു.അതിനൊട്ടും ശബ്ദമില്ലായിരുന്നു.നെഞ്ചിന്‍ കൂടിനകത്ത് അതിശക്തമായൊരു വേദന ഉടലെടുത്തുവൊ.അയാള്‍ തന്റെ കണ്ണുകള്‍ മെല്ലെപൂട്ടി.ശുഷ്കിച്ച രണ്ടു കൈത്തലങ്ങള്‍ തന്റെ കവിളില്‍ തലോടി തന്നെയാശ്വസിപ്പിക്കുന്നതായി അയാള്‍‍ക്കു തോന്നി.കണ്ണുതുറക്കാതെ ആ തലോടലിന്റെ സുഖവും പേറി അയാള്‍ തന്റെ ഉറക്കമാരംഭിച്ചു. എല്ലാ സങ്കടങ്ങളില്‍ നിന്നും മുക്തിതേടിക്കൊണ്ടുള്ള ഉറക്കം..ഒരിക്കലും ഉണരാത്ത ഉറക്കം..

ശ്രീ....