Saturday, April 28, 2012

ഇല പൊഴിയും കാലം

പൊഴിഞ്ഞുവീണുകിടക്കുന്ന മാവിലകളും മാമ്പൂക്കളും ചവിട്ടി നടക്കുമ്പോള്‍ ഹരിക്ക് എന്തെല്ലാമോ തോന്നുന്നുണ്ടായിരുന്നു. 11 വര്‍ഷങ്ങളാകുന്നു. ഇവിടേയ്ക്ക് വരില്ലായെന്ന്‍ കരുതിയതാണ്. പക്ഷേ...ചിലതങ്ങിനെയാണ്. നമ്മളെത്ര തന്നെ വേണ്ടെന്ന്‍ വച്ചാലും കാന്തികാകര്‍ഷണം പോലെ നമ്മെ അവ വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. നിറഞ്ഞ താടിരോമങ്ങളില്‍ മെല്ലെയൊന്നു തടവിയിട്ട് അവന്‍ ആ സിമന്റ് ബഞ്ചിലിരുന്നു.വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മ്മകള്‍ അവന്റെയുള്ളില്‍ കുതിച്ച് പാഞ്ഞെത്തുന്നുണ്ടായിരുന്നു. കാറ്റടിച്ച് തന്റെ മുഖത്തും മറ്റും വീഴുന്ന മാമ്പൂക്കള്‍ ഒരു പ്രത്യേക സുഗന്ധം പരത്തുന്നു.അന്തരീക്ഷമാകെ ആ മണം തങ്ങി നില്‍ക്കുകയാണ്. ലഹരിപിടിപ്പിക്കുന്ന ഗന്ധം. ഒരു സിഗററ്റ് വലിക്കണമെന്ന്‍ ഹരിക്ക് തോന്നി. ജുബ്ബയുടെ കീശയില്‍ നിന്നും പായ്ക്കറ്റെടുത്ത് ഒരു സിഗററ്റ് തീപ്പിടിപ്പിച്ച് ചുണ്ടില്‍ വച്ചു. ശ്വാസനാളത്തിനുള്ളിലേയ്ക്ക് സുഖദമായ അനുഭൂതി പടര്‍ത്തിക്കൊണ്ട് സിഗററ്റ് പുക പ്രയാണം തുടങ്ങുകയും പിന്നീടത് മൂക്കിലൂടെയും വായിലൂടെയുമായി പുറത്തേയ്ക്ക് പാറിപ്പറക്കുകയും ചെയ്തു..

"നിന്നോടൊരായിരം വട്ടം പറഞ്ഞിട്ടില്ലേടാ ശരീരം ചീത്തയാക്കാനെക്കൊണ്ട് ഈ കുന്ത്രാണ്ടം വലിച്ചു കേറ്റരുതെന്ന്‍.അതെങ്ങിനാ കണ്ണൊന്ന്‍ തെറ്റുവാന്നു നോക്കിയിരിക്കുവല്ലേ വലിക്കാനായിട്ട്"

ഇടുപ്പില്‍ കൈകള്‍ കുത്തിക്കൊണ്ട് ഒരു പ്രത്യേക പോസില്‍ നില്‍ക്കുന്ന വിജിയെ നോക്കി ഹരിയൊന്നു ചിരിച്ചു..

"എടീ പെണ്ണേ. വലിയും കുടിയുമൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടൊള്ളതാ."

"ഹോ വല്യ ആണു വന്നേക്കണു.ഡാ ചെക്കാ മീശയൊരല്‍പ്പം കറുത്തുവെന്ന്‍ കരുതി വല്യ ആണാണെന്നൊന്നും കരുതിയേക്കല്ലേ.ഈ വലിച്ചു കേറ്റണതെന്താന്നു പിടിയുണ്ടല്ലോ അല്ലേ..വെഷമാ നിറഞ്ഞ വെഷം..കൊതിതീരും മുമ്പേ അങ്ങ് വിളിപ്പിക്കുന്ന വിഷം. നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദനയറിയൂ"

"എന്റമ്മച്ചീ..അതിനെടയ്ക്ക് സെന്റിയായി. ദേ കിടക്കണ് സിഗററ്റ്..എന്റെ ദൈവം തമ്പുരാനേ സ്വസ്ഥമായി രണ്ട് പുകയെടുത്ത് ആത്മാവിനുശാന്തികൊടുക്കാമെന്ന്‍ കരുതിയാലും ഇതിന്റെയൊക്കെ രൂപത്തിലങ്ങ് എടങ്ങേറുകളെയയക്കുമല്ലോ"

കയ്യിലിരുന്ന സിഗററ്റ് തറയിലേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഹരി ബെഞ്ചില്‍ നിന്നുമെഴുന്നേറ്റു.

"ഹരീ ദയന്‍ എത്തിയില്ലേ ഇന്ന്‍"

"വരാറാകുന്നതേയുള്ളെടീ പൊട്ടിക്കാളീ.എല്ലാ പെണ്‍കുട്ടികളേം ഉത്തരവാദിത്വത്തോടെ ബസ്സ് കയറ്റിയയച്ചുകൊണ്ടിപ്പോള്‍ നില്‍ക്കുകയാവുമവന്‍..പഞ്ചാരക്കുട്ടന്‍"

"പോടാ എന്റെ അഭിപ്രായത്തില് ‍ഈ കോളേജിലെ ഏറ്റവും മര്യാദക്കാരനായ ചെക്കന്‍ ദയനാണ്.പിന്നെ അവനിച്ചിരി സൌന്ദര്യാരാധന കൂടുതലായിപ്പോയി അത്രമാത്രം.അതൊരു തെറ്റാണോ..ആമ്പിള്ളേരായാ ഇച്ചിരി പഞ്ചാരയൊക്കെയില്ലേ പിന്നെ എന്തിനുകൊള്ളാം"

"ങ്..ഹാ..ദേ വരുന്നൂ..പറഞ്ഞു നാവെടുത്തില്ല.നൂറായുസ്സാ ചെക്കനു"

തോളിലെ ബാഗ് ഒതുക്കിയിട്ടുകൊണ്ട് തങ്ങളുടെ നേരെ വരുന്ന ദയനെ നോക്കി ഹരി ഒരു ചെറിയ ചൂളമടിച്ചു.

"മച്ചാ കൊഞ്ചം ലേറ്റായിപ്പോയി മന്നിച്ചിട്.എതാവത് സാപ്പിടലാമാ"

"സറി അണ്ണാച്ചീ.ക്യാന്റീനിലേയ്ക്ക് ചലോ ചലോ..ചലോ ചലോ.. "

പൊട്ടിച്ചിരിയോടെ പറഞ്ഞുകൊണ്ട് വിജി എഴുന്നേറ്റു.മൂവരും ക്യാന്റീനിലേയ്ക്ക് നടന്നു.

"ഹാ..ശൂ......വല്ലാത്തൊരൊച്ചയോടെ ഹരി കയ്യിലിരുന്ന സിഗററ്റ്കുറ്റി താഴേക്കിട്ടു.കത്തിയെരിഞ്ഞ് തീരാറായ സിഗററ്റിന്റെ ചൂട് കയ്യിലടിച്ചതായിരുന്നു കാരണം. വിജിയുടെ പൊട്ടിച്ചിരി അന്തരീക്ഷത്തില്‍ മുഴങ്ങുന്നതായി ഹരിക്ക് തോന്നി.ബഹളങ്ങളെല്ലാമൊഴിഞ്ഞ മൈതാനം ശവപ്പറമ്പുപോലെ നീണ്ടുനിവര്‍ന്ന്‍ കിടക്കുന്നു.ബെഞ്ചില്‍ നിന്നെഴുന്നേറ്റ ഹരി ക്യാന്റീനിലേയ്ക്ക് നടന്നു. ഒഴിഞ്ഞ കസേരയിലൊന്നിലിരുന്ന അവന്‍ ഒരു ചായ പറഞ്ഞു. തൊട്ടടുത്ത കസേരകളിലിരുന്ന്‍ കലപിലാ വര്‍ത്തമാനം പറയുന്നത് ദയനും വിജിയുമല്ലേ.കണ്ണുകള്‍ ഒന്ന്‍ ചിമ്മിയടച്ച് ഹരി ഒരിക്കല്‍ കൂടി നോക്കി.ശൂന്യമായ കസേരകള്‍ മാത്രം അവ്ന്റെ കണ്ണിലുടക്കി.ചായ മൊത്തിക്കുടിച്ചിട്ട് വീണ്ടുമൊരു സിഗററ്റ് പുകച്ചുകൊണ്ട് അവന്‍ പുറത്തേയ്ക്കിറങ്ങി വീണ്ടും മാഞ്ചുവട്ടിലേയ്ക്ക് നടന്നു.

സിമന്റ് ബഞ്ചിലിരുന്ന്‍ പുകയൂതിവിട്ടുകൊണ്ട് ഹരി വാച്ചിലേയ്ക്ക് നോക്കി.അവര്‍ വരാമെന്ന്‍ പറഞ്ഞിരുന്ന സമയം ആകുന്നു. വീണ്ടും ഓര്‍മ്മകള്‍ ഒഴുകിപ്പരക്കുകയാണു. വിജിയോടുള്ള സൌഹൃദം വെറുമൊരു സൌഹൃദമല്ലായിരുന്നുവെന്ന്‍ താനെപ്പോഴാണു തിരിച്ചറിഞ്ഞത്. ഒരുപക്ഷേ തറവാട്ടിലേയ്ക്കെന്നു പറഞ്ഞ് പോയവള്‍ ഒരാഴ്ചകഴിഞ്ഞിട്ടും മടങ്ങിവരാതിരുന്നപ്പോഴാണോ.ഒന്നു ഫോണ്‍ പോലും ചെയ്യാതെ ഒരാഴ്ച. ഒടുവില്‍ ഒരു ക്ഷമാപണവും പറഞ്ഞ് കവിളിലരുമയായൊന്നു തലോടി ക്യാന്റീനിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സ് ചെറുതായല്ല തുള്ളിക്കളിച്ചുകൊണ്ടിരുന്നത്.അവളുടെ സാമീപ്യം താന്‍ അത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതൊരു യാഥാര്‍ത്യം തന്നെയായിരുന്നു.

ഒരു ദിവസം മഴയത്ത് ദയനോടൊപ്പം ഒരു കുടക്കീഴില്‍ നനഞ്ഞുമുട്ടിയുരുമ്മിവരുന്ന വിജിയെക്കണ്ടപ്പോള്‍ സത്യത്തില്‍ പെരുവിരലില്‍ നിന്നും വിറച്ചുകയറിവന്നതാണ്. തനിക്കായുള്ളവള്‍ മറ്റൊരുവനോടൊട്ടിയുരുമ്മി. ദയനെ താനൊന്ന്‍ സൂക്ഷിച്ചു നോക്കിയെങ്കിലും അവന്‍ ചിരിച്ചുകൊണ്ട് നിന്നു. അവളോട് പറയണമെന്ന്‍ എത്രയാവര്‍ത്തി വിചാരിച്ചിരിക്കുന്നു. എത്ര പ്രാ​വശ്യം പറയാനുള്ള വാചകങ്ങള്‍ സ്വയം പറഞ്ഞ് റിഹേഴ്സലെടുത്തിരിക്കുന്നു. ചിലപ്പോളവള്‍ വെറും ചങ്ങാതിമാരായിട്ടു മാത്രമാണ് തന്നെയും ദയനേയും കണ്ടിരിക്കുന്നതെങ്കില്‍..ഹൊ ഓര്‍ക്കാന്‍ കൂടി വയ്യാ. അവളുടെ വര്‍ത്തമാനത്തില്‍ ലയിച്ചു കണ്ണടച്ചിരിക്കും.

"എന്താടാ ഹരീ..പകലുള്ള സ്വപ്നം കാണല്‍ ഇപ്പോഴുമുണ്ടോ നിനക്ക്"

ഒച്ചകേട്ട് കണ്ണുതുറന്ന്‍ ഹരി മിഴിച്ചുനോക്കി. സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ മുന്നില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന രൂപം അവന്റെ കാഴ്ചയ്ക്ക് വ്യക്തമായി..ദൈവമേ ദയന്‍..നല്ലതുപോലെ തടിച്ചിരിക്കുന്നു. ഹരി പെട്ടന്ന്‍ ബെഞ്ചില്‍ നിന്നും ചാടിയെഴുന്നേറ്റു. കെട്ടിപ്പിടുത്തവും പരിഭവം പറച്ചിലുമൊക്കെക്കഴിഞ്ഞപ്പോഴാണു ദയന്റെ തൊട്ടടുത്ത് നില്‍ക്കുന്ന കുട്ടിയേയും യുവതിയേയും ഹരി കണ്ടത്.

"പരിചയപ്പെടുത്താന്‍ മറന്നു..ദിസ് ഈസ് മൈ വാമഭാഗം രജനീ ദയന്‍ ആന്‍ഡ് ദിസ് ചോട്ടൂ ഈസ് മൈ ഡിയര്‍ സണ്‍ പ്രണവ് ദയന്‍"

ദയന്‍ ഭര്യയേയും മകനേയും പരിചയപ്പെടുത്തിയപ്പോള്‍ ഹരി അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു. മനസ്സിലാകെയൊരു ചിന്താകുഴപ്പം. അപ്പോള്‍ വിജി?

"ഹരീ നീയിപ്പോള്‍ വിജിയെക്കുറിച്ചല്ലേ ആലോചിച്ചത്"

ദയന്റെ ഒച്ചകുറഞ്ഞ ചോദ്യം ഹരിയെ ഉണര്‍ത്തി. അവന്‍ ദയനെ സൂക്ഷിച്ചൊന്നു നോക്കി.

"നീ കരുതയത് ഞാനും വിജിയും തമ്മില്‍ കല്യാണം കഴിച്ചു എന്നല്ലേ. അവള് നല്ല ഒരു ഡോക്ടര്‍ ചെക്കനെ കെട്ടി രണ്ട് മക്കളുമായി സസുഖം കഴിയുന്നു. പക്ഷേ എനിക്കറിയാമായിരുന്നു ഹരീ നിനക്കവളെ ഇഷ്ടമായിരുന്നെന്ന്‍. നിനക്കത് തുറന്നുപറയുവാനുള്ള ധൈര്യമില്ലായിരുന്നു. പറഞ്ഞിരുന്നെങ്കിലും കാര്യമില്ലായിരുന്നു. അവള്‍ നല്ല രണ്ട് ചങ്ങാതിമാരായി മാത്രമേ നമ്മളെ കണ്ടിരുന്നുള്ളൂ. ഒരിക്കലും സൌഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുന്ന ഒന്നല്ലെന്നായിരുന്നവളുടെ പക്ഷം.നീ എന്നെ തെറ്റിദ്ധരിച്ചു. സത്യത്തില്‍ എനിക്ക് വിജിയോട് ഒരിക്കലും മറ്റൊരു രീതിയിലുള്ള അടുപ്പം തോന്നിയിട്ടില്ല.ഒരു എടാ വാടാ കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരി. അതു മാത്രമായിരുന്നു. നീ എല്ലാവരേയുമുപേക്ഷിച്ച് നാടുവിട്ട് പോയില്ലേ. നീയവളെ പ്രണയിച്ചിരുന്നുവെന്ന്‍ ഞാന്‍ അവളോട് പറഞ്ഞു. അന്നവള്‍ ഒരുപാട് നേരം പൊട്ടിച്ചിരിച്ചു.സത്യത്തില്‍ പിന്നീടൊരിക്കലും അവള്‍ നിന്നെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല"

ഹരിക്ക് താന്‍ സ്വയം ചെറുതാവുന്നതായിതോന്നി. പോക്കറ്റില്‍ നിന്നും വീണ്ടുമൊരു സിഗററ്റെടുത്തവന്‍ ബദ്ധപ്പെട്ട് കത്തിച്ചു.

"ഹരീ..നീയെവിടെയാണെന്ന്‍ കണ്ടെത്തുവാന്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് സത്യത്തില്‍ നീയെവിടെയാണെന്ന്‍ ഞാന്‍ മനസിലാക്കിയത്. നിന്നെ ഒന്നു കാണുവാനായാണ് ഞാന്‍ ആ കത്തെഴുതിയത്. വിജിക്കും നിന്നെ കാണണമെന്നും സംസാരിക്കണമെന്നും എഴുതിയിരുന്നത് സത്യത്തില്‍ കളവാണ്. നിന്നെക്കുറിച്ച് ഞാനവളോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് മനസ്സില്‍ കള്ളത്തരം സൂക്ഷിച്ച് അഭിനയിച്ചുകൊണ്ടിരുന്ന ഒരാള്‍ എന്റെ ചങ്ങാതിയായിരുന്നു എന്ന്‍ പറയുവാന്‍ പോലും എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു"

ഹരി ദയനീയമായ മുഖഭാവത്തോടെ ദയനെ നോക്കി.

"നീ വിഷമിക്കണ്ട. ഞാന്‍ എല്ലാം തുറന്നുപറഞ്ഞെന്നേയുള്ളൂ. നീയെപ്പോഴും എന്റെ നല്ല കൂട്ടുകാരന്‍ തന്നെയായിരിക്കും"

ഹരിയുടെ തോളത്ത് തട്ടി ദയന്‍ പറഞ്ഞു.മുഖത്ത് ഒരു ചിരിഭാവം വരുത്തിക്കൊണ്ട് ഹരി മാഞ്ചുവട്ടില്‍ നില്‍ക്കുന്ന ദയന്റെ മകന്റെയടുത്തേയ്ക്ക് നടന്നു. അവനെ വാരിയെടുത്തുകൊണ്ട് ദയന്റടുത്തുവന്ന ഹരി ദയനേയും കൂട്ടി കാന്റീനിലേയ്ക്ക് നടന്നു. എല്ലായ്പ്പോഴും അവര്‍ ഇരിക്കാറുണ്ടായിരുന്ന ചുമരിനടുത്തുള്ള സീറ്റില്‍ ഹരിയും ദയനും അവന്റെ ഭാര്യയുമിരുന്നു. ചായ മൊത്തിക്കുടിച്ചുകൊണ്ട് ഹരി മെല്ലെപറഞ്ഞു. രജനിയാവട്ടെ ചൂടുപാല്‍ മെല്ലെ തണുപ്പിച്ച് മകനു കൊടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

"ദയാ സത്യത്തില്‍ ഞാന്‍ വിഡ്ഡിയായിരുന്നു. സൌഹൃദത്തില്‍ മായം കലര്‍ത്താന്‍ ശ്രമിച്ച പമ്പരവിഡ്ഡി.ഇപ്പോള്‍ എനിക്ക് എന്നോടുതന്നെ പുശ്ചം തോന്നുന്നു. വിജി വരാതിരുന്നതു തന്നെ നല്ലത്. അവളുടെ ചോദ്യങ്ങള്‍ ചിലപ്പോള്‍ എന്നെ കൊല്ലുവാന്‍ തക്ക പ്രഹരശേഷിയുള്ളതായിരുന്നേനെ..ഞാനിപ്പോള്‍ എന്നെ തിരിച്ചറിയുന്നു. നിന്നെയെങ്കിലും കണ്ടുമുട്ടാന്‍ കഴിഞ്ഞല്ലോ. പിന്നെ ഞാന്‍ നാടുവിട്ടുപോയതിനു പ്രധാനമായും മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അതൊന്നും ഇവിടെ പറയുന്നില്ല. എന്നെങ്കിലും നീ വിജിയോട് പറയണം ഞാന്‍ ക്ഷമ ചോദിച്ചിരുന്നുവെന്ന്‍."

ശബ്ദം മെല്ലെ ഇടറിയപ്പോള്‍ ഹരി ഒന്നു നിര്‍ത്തി.

ദയന്‍ കസേരയില്‍ നിന്നും മുന്നോട്ടാഞ്ഞ് ഹരിയുടെ ചുമലില്‍ ശക്തിയായി കൈകൊണ്ടൊന്നമര്‍ത്തി.

മകനേയും തോളിലേറ്റിയിരുത്തി ഭാര്യയോടൊപ്പം കാറിനടുത്തേയ്ക്ക് നടക്കുന്ന ദയനെ ഹരി അസൂയയോടെ നോക്കി നിന്നു. അപ്പോഴും പൊഴിഞ്ഞുകൊണ്ടിരുന്ന മാമ്പൂക്കള്‍ അവനെ ശിരസ്സിലും മറ്റും തങ്ങിനിന്നിരുന്നു. അല്‍പ്പനേരം കഴിഞ്ഞ് തറയില്‍ കിടക്കുന്ന ഇലകളിലും മാമ്പൂക്കളിലും ചവിട്ടി അവനും യാത്രയാരംഭിച്ചു. ഇനിയൊരു മടക്കമില്ലാത്ത യാത്ര.......

ശ്രീക്കുട്ടന്‍

Thursday, April 12, 2012

വാത്സല്യം - ഒരാസ്വാദനശ്രമം

ഇതൊരു ശ്രമം മാത്രമാണ്. ഇന്നത്തെക്കാലത്ത് ഈ ചിത്രത്തിനു ചിലപ്പോള്‍ നമ്മുടെ ആസ്വാദനതലത്തില്‍ യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ല. എന്നിരുന്നാലും മനസ്സിനെ സ്പര്‍ശിച്ച ഒരു സിനിമയെന്ന അല്ല ജീവിതമെന്ന്‍ തോന്നിയതുകൊണ്ട് ഈ സാഹസത്തിനു മുതിരുന്നു...


മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വിജയചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു 1993 കാലഘട്ടം..ആകാശദൂത്, ദേവാസുരം, ഏകലവ്യന്‍, വാത്സല്യം,കാബൂളിവാല, മണിചിത്രത്താഴ്, മേലേപ്പറമ്പില്‍ ആണ്‍ വീട്..അങ്ങിനെയങ്ങിനെ നിരവധി എണ്ണം. പല ചിത്രങ്ങളും തിയേറ്ററുകള്‍ നിറഞ്ഞോടി.കലാപരമായും വാണിജ്യപരമായും മികച്ച വിജയങ്ങളായിരുന്നു മിക്ക സിനിമയും..ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടുന്ന ഒന്നാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച വാത്സല്യമെന്ന ചിത്രം. ആദ്യകാലങ്ങളില്‍ കൊടും വില്ലനായും പിന്നീട് പക്കാ കൊമേഡിയനായും ഇപ്പോള്‍ നിത്യതയിലാണ്ട് വിശ്രമിക്കുകയും ചെയ്യുന്ന ശ്രീ കൊച്ചിന്‍ ഹനീഫയായിരുന്നു ഈ ചലച്ചിത്രവിസ്മയത്തിന്റെ സംവിധാന ചുക്കാന്‍ പിടിച്ചത്. ലോഹിതദാസ് എന്ന അനുഗ്രഹീത കഥാകാരന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്നുവീണ ഈ ചിത്രം മലയാളികള്‍ നെഞ്ചോടടക്കിപ്പിടിച്ചു എന്നുള്ളതാണ് വാസ്തവം.അക്കൊല്ലത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്ക്കാരം മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിനു ലഭിക്കുകയുണ്ടാ​യി.

കഥാസാരം

മേലേടത്ത് തറവാട്ടിലെ കാരണവരാണ് രാഘവന്‍ നായര്‍.ഭാര്യ മാലതിയും രണ്ട് കുട്ടികളും അനുജന്‍ വിജയകുമാരന്‍ നായരും പിന്നെയൊരനുജത്തി സുധയും അമ്മ ജാനകിയമ്മയും അടങ്ങുന്ന പേരുകേട്ട വലിയൊരു തറവാട്. എപ്പോഴും ബീഡിവലിച്ച് ചുമച്ച് ചുമച്ചിരിക്കുന്ന വല്യമ്മാവന്‍ കുഞ്ഞന്‍ നായരും അയാളുടെ മകള്‍ നളിനിയും ആ വീട്ടില്‍ തന്നെ താമസം. രാഘവന്‍ നായരുടെ അനുജന്‍ വക്കീലിനു പഠിക്കുവാണ്. നളിനിയെ വിജയനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നത് രാഘവന്‍ നായര്‍ക്കൊപ്പം ആ വീട്ടിലെ മറ്റെല്ലാവര്‍ക്കും ഗൂഡമായൊരാഗ്രഹമുണ്ട്.രാഘവന്‍ നായരുടെ പ്രധാനജോലി കൃഷി തന്നെ. പാടത്തുനിന്നും വൈകിട്ട് വന്ന്‍ കുളിയൊക്കെക്കഴിഞ്ഞ് അല്‍പ്പം രാമായണമൊക്കെ വായിച്ച് മക്കളോട് വര്‍ത്തമാനമൊക്കെപ്പറഞ്ഞ് അവിരാമമൊഴുകുന്ന പുഴപോലൊരു ജീവിതം.രാഘവന്‍ നായര്‍ക്ക് ചേര്‍ന്ന ഭാര്യതന്നെയായിരുന്നു മാലതിയും.ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുന്ന സ്നേഹത്തിന്റെ നിറകുടമായ നാട്ടുമ്പുറത്തുകാരി.

അനുജന്‍ വക്കീല്‍ പരീക്ഷ പാസ്സായ ദിനം രാഘവന്‍ നായരുടെ സന്തോഷം സീമാതീതമായിരുന്നു.നഗരത്തിലെ പ്രശസ്തനായ വക്കീലിന്റെ ജൂനിയറായി അവനെ ചേര്‍ക്കുമ്പോള്‍ രാഘവന്‍ നായര്‍ ശരിക്കും സന്തോഷിച്ചു.വരാനുള്ളസന്താപങ്ങളൊന്നുമോര്‍ക്കാതെയുള്ള നിറഞ്ഞ സന്തോഷം.

പട്ടണത്തില്‍ താമസിച്ച് വക്കീല്‍ ജോലികളുമായി നീങ്ങവേ വിജയന്‍ സീനിയര്‍ വക്കീലിന്റെ മകളുമായി അടുക്കുകയും ആ വിവാഹക്കാര്യം രാഘവന്‍ നായരുടെ മുന്നിലെത്തുകയും ചെയ്യുന്നു. രാഘവന്‍ നായര്‍ എന്ന മനുഷ്യനാദ്യമായി തകര്‍ന്നുതുടങ്ങുന്ന നിമിഷം.മനസ്സിന്റെ കോണിലുണ്ടായിരുന്ന വിജയനും നളിനിയുമായുള്ള കല്യാണം രാഘവന്‍ നായര്‍ കുഴിച്ചുമൂടി.അല്ലെങ്കിലും സഹോദരങ്ങള്‍ക്ക് ഇഷ്ടകരമല്ലാത്ത ഒന്നും ചെയ്യുവാന്‍ തക്ക മനസ്സുള്ള ആളായിരുന്നില്ല നായര്‍.

പട്ടണവാസിയായ പരിഷ്ക്കാരിഭാര്യയ്ക്ക് മേലേടത്തു വീട്ടിലെ രീതികളോടൊക്കെ തികഞ്ഞ പുശ്ഛമായിരുന്നു. പാടത്ത് പണികഴിഞ്ഞ് വിയര്‍പ്പും ചളിയുമായി ആഹാരം കഴിക്കാന്‍ വന്നിരിക്കുന്ന രാഘവന്‍ നായരെക്കണ്ട ദേക്ഷ്യത്തില്‍ അവര്‍ അറപ്പോടെ എഴുന്നേറ്റുപോകുന്നുണ്ട്. പതിയെപ്പതിയെ ആ കുടുംബത്തില്‍ തനിക്കുള്ള കാരണവര്‍ സ്ഥാനം നഷ്ടമാകുന്നത് രാഘവന്‍ നായര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. സ്വന്തം വീടില്‍ താന്‍ അന്യനായിക്കൊണ്ടിരിക്കുന്നതറിഞ്ഞ ആ ശുദ്ധഹൃദയനൊപ്പം മേലേടത്ത് തറവാട്ടിലെ മറ്റുപലരും തേങ്ങി. ഒടുവില്‍ തറവാട് ഭാഗം വയ്ക്കുക എന്ന കര്‍മ്മവുമെത്തി.

വീടുവിട്ട് മക്കളും ഭാര്യയുമായി രാഘവന്‍ നായര്‍ ദൂരെയൊരു സ്ഥലത്തേയ്ക്ക് പോകുന്നു. ആളൊഴിഞ്ഞ തറവാട്ടിലെ ശൂന്യതയില്‍ വിജയന്‍ തിരിച്ചറിയുകയായിരുന്നു തന്റെ വല്യേട്ടന്റെ വിലയെന്തായിരുന്നുവെന്ന്‍. ഏട്ടനെ തിരക്കിയിറങ്ങുന്ന അവന്‍ കാണുന്നത് രാഘവന്‍ നായര്‍ പുതിയ സ്ഥലത്ത് മണ്ണിനോട് പടവെട്ടിത്തുടങ്ങുന്നതാണ്..

ഹൃദയെത്തെ തൊടുന്ന മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. താമരക്കണ്ണനുറങ്ങേണം എന്ന ഗാനം മൂളാത്തവര്‍ ആരും തന്നെയില്ലായിരുന്നുവെന്ന്‍ നിസ്സംശയം പറയാം. ഇന്നും കുട്ടികളെയുറക്കുവാന്‍ പറ്റിയ ഒന്നാന്തരം താരാട്ടുപാട്ടുതന്നെയാണത്...



അതുപോലെ അലയും കാറ്റിന്‍ ഹൃദയം എന്ന ഗാനം..ആ പാട്ടുസീന്‍ ഹൃദയവേദനയോടുകൂടി മാത്രമേ കണ്ടു തീര്‍ക്കാനാവൂ..



ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം രാഘവന്‍ നായരും കുടുംബവും വീടുവിട്ടിറങ്ങുന്ന സീനാണു.കരഞ്ഞുകൊണ്ട് പുറകിലേയ്ക്ക് നോക്കി നടക്കുമ്പോള്‍ കല്ലുതട്ടി ഒന്നായുന്ന മാലതി രാഘവന്‍ നായരുടെ തോളില്‍ അമര്‍ത്തിപ്പിടിക്കുന്ന സീന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്നതുപോലെ അനുഭവവേദ്യമായിരുന്നു.ഒരു രാഘവന്‍ നായര്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നുവെങ്കില്‍ അയാള്‍ക്ക് മാലതിയെന്ന ഭാര്യയുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വാത്സല്യത്തിലെ രാഘവന്‍ നായരും മാലതിയുമായി ജീവിക്കുവാനാകുമായിരുന്നില്ല. അതെ പകര്‍ത്താനാവാത്തത്ര അസുലഭദൃഡമായ ജീവിതം..അതായിരുന്നു രാഘവന്‍ നായരുടേത്..

ശ്രീക്കുട്ടന്‍