Wednesday, April 27, 2011

ഒരു വിനോദയാത്ര അഥവാ ഒരു ദുരന്തഗാഥ

1995 മേയ് മാസം 20 നു രാവിലെ 7 40 നു ഞങ്ങള്‍ ആ സാഹസികയാത്ര ആരംഭിച്ചു.7 ദിവസം നീണ്ടുനില്‍ക്കുന്ന ഞങ്ങളുടെ സ്റ്റഡി കം ടൂര്‍ പ്രോഗ്രാം.ഞങ്ങളുടെ പ്രീയപ്പെട്ട ജമാല്‍ സാറും പിന്നെ ഇലക്ട്രോണിക്സിലെ തടിയന്‍ സാറും(സോറി പേരോര്‍മ്മയില്ല)പിന്നെ ഞാനും സുഷാദും റോമേഷും ലൂക്കോസും ബിജുകുമാറും രതീഷും നിസാമും ലികേഷും അരുണും വട്ടിയൂര്‍ക്കാവ് ഷിബുവും സജിയും സാബുവും പിന്നെ പേരോര്‍മ്മയില്ലാത്ത കുറേപ്പേരും.എല്ലാപേരും കൂടി 51 പേരുണ്ടായിരുന്നു.

സ്റ്റഡി ടൂറിന്റെ ഭാഗമായി കൊല്ലത്തുള്ള ഒരു ഇലക്ട്രോണിക്സ് മീറ്ററുണ്ടാക്കുന്ന കമ്പനിയാണ് ആദ്യം സന്ദര്‍ശിച്ചത്.അവിടെ മീറ്ററുണ്ടാക്കുന്നതിന്റെ വിവിധഘട്ടങ്ങളെക്കുറിച്ചു ഞങ്ങളുടെ ഗൈഡ് പറഞ്ഞുതരുന്നത് കേട്ടുകൊണ്ടും ചുറ്റുമുള്ളതെല്ലാം കണ്ടുകൊണ്ടും കുറച്ചു സമയം ചിലവഴിച്ചു.കയറുന്നതിനു മുമ്പ് തന്നെ ജമാല്‍ സാര്‍ കര്‍ശ്ശനനിര്‍ദ്ദേശം തന്നിരുന്നു.അറിയാതെ പോലും ഒന്നും അടിച്ചുമാറ്റിക്കളയരുതെന്നു.ഇലക്ട്രിക് മീറ്ററുണ്ടാക്കുന്നിടത്തുനിന്നും എന്തടിച്ചുമാറ്റാന്‍.സൂചിയും പല്‍ചക്രങ്ങളുമൊക്കെയോ...സാറൊരു മണ്ടന്‍ തന്നെ..

അവിടെ നിന്നും ഒരു പതിനൊന്നോടെ യാത്രയായി.ഉച്ചയ്ക്ക് കൊച്ചിയുടെ വിരിമാറില്‍‍ വിശ്രമം.ഞാനും സുഷാദുമൊക്കെ തൊട്ടടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ കയറി അല്‍പ്പം ഫുഡ്ഡടിച്ചു.ജീവന്‍ നിലനിര്‍ത്തണമല്ലോ.അല്‍പ്പം വായിനോക്കി നടക്കുമ്പോഴാണു ഞങ്ങള്‍ക്കു മുമ്പേ അതായത് തലേദിവസം ടൂറിനുപോയ ഫിറ്റര്‍ സെക്ഷനിലെ ചില അംഗങ്ങളെ കണ്ടുമുട്ടിയത്.തലേദിവസി അവരുടെ കൂട്ടത്തിലുള്ള ആരോ ചിലര്‍ ഒരു പാവം പെണ്‍കുട്ടിയോട് എന്തോ നിസ്സാരമായ കമന്റ് പറഞ്ഞതിനു കശ്മലമ്മാരായ പോലീസുകാര്‍ അവമ്മാരെ പൊക്കി അകത്തിട്ടത്രേ. ഇന്നാണത്രേ വിട്ടയച്ചത്.ഭാഗ്യത്തിനു മനസ്സാക്ഷിയുള്ള പോലീസുകാരായിരുന്നതുകൊണ്ട് തല്ലിയില്ലത്രേ.എന്തായാലും രണ്ടുപേരും ബസ്സില്‍ തന്നെ കിടപ്പാണെന്നാണറിഞ്ഞത്.

ഒരു നാലുമണിയോടുകൂടി ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഗുരുവായൂരില്‍ തങ്ങാമെന്നാണു കരുതുന്നത്.മഴ ചെറുതായി ചാറുന്നുണ്ട്.ബസ്സിനുള്ളില്‍ ഒരു വശത്ത് പാട്ടും കൂത്തുമൊക്കെ പൊടിപൊടിയ്ക്കുന്നു.ബാക് സീറ്റില്‍ ചീട്ടുകളി നടക്കുകയാണു.ജമാല്‍സാറും കൂടെ കൂടിയിട്ടുണ്ട്.വട്ടിയൂര്‍ക്കാവ് കള്ളക്കളി കളിച്ചെന്നും പറഞ്ഞ് ബഹളം നടക്കുന്നുണ്ട്.പുറത്തെ മഴയിലേയ്ക്കു മിഴികള്‍ പായിച്ചു ഞാനിരുന്നു.അവളെ ഒരാഴ്ച കാണാതെയെങ്ങിനെകഴിയും എന്നതായിരുന്നു എന്റെ മനോവിചാരം.ഇതിനിടയില്‍ ഒരു കൂതറ സിനിമ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.ഇക്കിളി സിനിമയൊന്നുമില്ലേടെയെന്ന്‍ ഏതോ കുരുത്തം കെട്ടവന്‍ വിളിച്ചു ചോദിക്കുന്നതും കേട്ടു.ഒരു സിഗററ്റ് വലിയ്ക്കണമെന്ന്‍ എനിയ്ക്കാഗ്രഹമുണ്ടായിരുന്നു.പക്ഷേ...

രാത്രി ഒമ്പതുമണിയോടെ ഞങ്ങള്‍ ഗുരുവായൂരിലെത്തിച്ചേര്‍ന്നു.സാധനങ്ങളെല്ലാം മുറിയില്‍ വച്ചിട്ട് ഞാനും സുഷാദും നിസാമും പിന്നെ ലൂക്കോസും കൂടി പുറത്തേയ്ക്കിറങ്ങി.ബസ്റ്റാന്‍ഡിനടുത്തെ ഒരു കൊച്ചു തട്ടുകടയില്‍ നിന്നും നല്ല ചൂടുകഞ്ഞിയും പയറും പപ്പടവും വയറുനിറയെ കഴിച്ച് ഓരോ സിഗററ്റും വലിച്ച് മുറിയിലേയ്ക്കു മടങ്ങവേ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ക്കിടയില്‍ നിന്നും ചില സ്ത്രീരൂപങ്ങള്‍ ഞങ്ങളെ കൈകാട്ടി വിളിയ്ക്കുന്നതു കണ്ടു.ഭക്തിയുടെ പൂങ്കാവനത്തില്‍ നടക്കുന്ന മാംസവ്യാപാരത്തിന്റെ അവസാന കണ്ണിയിലുള്ളവര്‍.അവരെയവഗണിച്ചുമുമ്പോട്ട് നടന്നപ്പോള്‍ തട്ടുകടയ്ക്കടുത്ത് ബീഡിയും വലിച്ചു നിന്നിരുന്ന ഒരാള്‍ ഞങ്ങളെ സമീപിച്ച് നല്ല കുട്ടികളുണ്ട് വരുന്നോ എന്നൊക്കെ ചോദിച്ചു.ഞങ്ങള്‍ പെട്ടന്നു തന്നെ സ്ഥലം കാലിയാക്കി.മുറിയിലെ ബഹളത്തിലും മറ്റും ഒരു പോള കണ്ണടയ്ക്കാന്‍ പറ്റിയില്ല.ഉറങ്ങി എന്നു പറയാതിരിക്കുകയാവും ഭേദം.

പുലര്‍ച്ചെ തന്നെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. സുഖദമായ പുലര്‍കാലത്തിന്റെ ആലസ്യത്തില്‍ മയങ്ങി ഞാനും പതിയെ ഉറക്കത്തിലേയ്ക്കു വഴുതിവീണു.ചുമലില്‍ കുലുക്കി സുഷാദാണെന്നെയുണര്‍ത്തിയത്. നീലഗിരിയെത്തിയിരിക്കുന്നു.കാപ്പിയോ മറ്റോ കുടിയ്ക്കാനായി അരമണിയ്ക്കൂറുണ്ടെന്ന്‍ ജമാല്‍ സാര്‍ വിളിച്ചുപറഞ്ഞു.ഞങ്ങള്‍ ബസ്സില്‍ നിന്നുമിറങ്ങി.നിരനിരയായ ചെറുകടകള്‍.ഏറ്റവും കൂടുതലുള്ളത് ബ്രാന്‍ഡിക്കടകള്‍ തന്നെ.ഞാന്‍ കല്ലുവിനെ(സുഷാദ്)ഒന്നു നോക്കി.അവന്‍ കണ്ണടച്ചുകാട്ടിയിട്ട് മുമ്പോട്ട് നടന്നു.ഞാനും.ഒരു പെട്ടിക്കടയില്‍ നിന്നും ഒരു പായ്ക്കറ്റ് വില്‍സും മേടിച്ചിട്ട് നാലുപാടും നോക്കി ഒരു ബ്രാന്‍ഡിക്കടയില്‍ ഞങ്ങള്‍ പെട്ടന്നു കയറി.അതിനകത്തുതന്നെ കുടിയ്ക്കാനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്.ഒരു ക്വാര്‍ട്ടര്‍ ബാഗ്പൈപ്പറും വാങ്ങി ഞാനും കല്ലുവും കൂടി കടയുടെ പുറകുവശത്തേയ്ക്കു നടന്നു.അവിടെ കൈവരിയോടു ചേര്‍ന്നുനിന്ന്‍ ഒരു പൈന്റുകുപ്പി പൊട്ടിച്ച് അത് ഒരു തടിയന്‍ ഗ്ലാസ്സിലൊഴിച്ച് വെള്ളം പോലും ചേര്‍ക്കാതെ വിഴുങ്ങിയശേഷം കാലിക്കുപ്പി പുറത്തേയ്ക്കു വലിച്ചെറിഞ്ഞിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയ വയസ്സനെ ഞാന്‍ കണ്ണുമിഴിച്ചു നോക്കി നിന്നു.ഞങ്ങള്‍ വാങ്ങിയ കൊക്കോകോളയും ബ്രാന്‍ഡിയും കൂടി മിക്സ് ചെയ്തിട്ട് ഓരോ സിഗററ്റും കത്തിച്ച് അതു മെല്ലെ വിഴുങ്ങി.വിശപ്പിന്റെ അലകള്‍ നക്കിതോര്‍ത്തിക്കൊണ്ടിരുന്ന അന്നനാളത്തിലൂടെ ഒരെരിച്ചിലുസമ്മാനിച്ചുകൊണ്ടതിറങ്ങിപ്പോയി.നല്ല മൂഡ് തോന്നിയതിനാല്‍ ഒരെണ്ണം കൂടി വാങ്ങി.അതില്‍ നിന്നും അല്‍പ്പം കഴിച്ചിട്ട് ബാക്കി കൊക്കോകോളക്കുപ്പിയിലൊഴിച്ച് മിക്സ് ചെയ്തിട്ട് ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങി.

ബസ്സിനുള്ളില്‍ കയറി ഒരു കവിളുകൊക്കോകോള കൂടി കുടിച്ചതോടെ എന്റെ കണ്ട്രോല്‍ പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.ഞാന്‍ തൊട്റ്റടുത്തിരുന്ന ശ്രീകുമാറിന്റെ തോളിലേയ്ക്കു തലവച്ചിരുന്നു.അല്‍പ്പ സമയത്തിനകം ബസ്സിന്റെ പ്ലാറ്റ്ഫോര്‍മില്‍ നീണ്ടുനിവര്‍ന്നുകിടന്ന്‍ കല്ലു കൂര്‍ക്കംവലിച്ചുറക്കമാരംഭിച്ചു. ഞങ്ങളുടെ അടുത്തുവന്നു നോക്കിയ ജമാല്‍ സാര്‍ മൂക്കും ചുളിപ്പിച്ചുകൊണ്ട് ദേക്ഷ്യപ്പെട്ട് പോയതായി നോര്‍മ്മലായപ്പോള്‍ ചിലര്‍ പറയുന്നതുകേട്ടു.ഈ സമയം ബ്രാന്‍ഡിക്കടയിലെ അണ്ണാച്ചി ഞങ്ങളെ തിരക്കി ബസ്സിലെത്തിച്ചേര്‍ന്നു.കോട്ടറുവാങ്ങീട്ട് കാശുകൊടുക്കാതെ രണ്ടുപേര്‍ വന്നെന്നും അയാക്ക് പൈസകിട്ടിയേ പറ്റൂ എന്നും ബഹളം വയ്ക്കുന്നത് അര്‍ദ്ധമയക്കത്തില്‍ എന്റെ കാതില്‍ കേള്‍ക്കാമായിരുന്നു.ഒടുവില്‍ ഒരു ചെറു തെറിവിളിച്ചുകൊണ്ട് സാര്‍ പോക്കറ്റില്‍ നിന്നും കാശെടുത്ത് തമിഴനു കൊടുത്തു.സീറ്റുകളില്‍ മയങ്ങിമയങ്ങിയിരിക്കുന്ന കുരുത്തം കെട്ടവമ്മാരെ എല്ലാമൊന്നു രൂക്ഷമായി ഒരിക്കല്‍ കൂടി നോക്കിക്കൊണ്ട് സാര്‍ തന്റെ സ്സീറ്റില്‍ പോയിരുന്നു.ബോധമില്ലാത്ത ഞങ്ങളേയും വഹിച്ചുകൊണ്ട് ആ ബസ്സ് വൃന്ദാവന്‍ ഗാര്‍ഡന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.അടിയുടെ പൊടിപൂരം ഞങ്ങള്‍ക്കായി കാത്തുവച്ചുകൊണ്ട് ഞങ്ങളേയും കാത്ത് അ ഉദ്യാനസുന്ദരി അലസമയക്കത്തിലാണ്ടുകിടക്കുന്നുണ്ടായിരുന്നു


തുടരും......

ശ്രീക്കുട്ടന്‍

17 comments:

  1. ഞങ്ങളുടെ ഐ ടി ഐ കാലഘട്ടത്തിനവസാനം നടന്ന ഒരു വിനോദയാത്രയുടെ വിശദവിവരങ്ങളാണിത്.916 ഹാല്‍മാര്‍ക്ക് സ്വര്‍ണ്ണം പോലെ സത്യസന്ധവും പരിശുദ്ധവുമായ ആ അനുഭവവിവരണത്തിലേയ്ക്ക് സ്വാഗതം.ചുരുക്കി പറഞ്ഞാലതിന്റെ രസം നഷ്ടപ്പെട്ടാലോ എന്നു കരുതി ഒരല്‍പ്പം വിശദമാക്കി പരത്തിപ്പറഞ്ഞു.അപ്പോള്‍ എന്തൊരു നീളം.ഹെന്റമ്മേ...എങ്കില്‍ പിന്നെ രണ്ടു ഭാഗമാക്കാമെന്നു കരുതി..അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.

    ReplyDelete
  2. അമ്പട പുളുസൂ .. നീ ബാക്കി കൂടി വരട്ടെ എന്നിട്ട കമന്റാം.. അല്ലെങ്കില്‍ ജ്ജ് നന്നായിപ്പോകും.. :)

    ReplyDelete
  3. സമ്മതിച്ചിരിക്കുന്നു.

    എഴുത്തിനെയല്ല... ഒന്നാം പുലര്‍ച്ചെ തന്നെ കോര്‍ട്ടര്‍ വാങ്ങി കമിഴ്ത്തിയല്ലോ പഹയാ.. അതിനെ.. ഹി..ഹി...

    കുറച്ചൂടെ ഉഷാറാക്കിയിരുന്നെങ്കില്‍ നല്ലോണം ചിരിക്കാനുള്ള വക ആയേനെ..

    ReplyDelete
  4. ഇതിന്റെ രണ്ടാം ഭാഗം കൂടി വരുമ്പോള്‍ ഒന്നു വായിക്കണേ.അപ്പോള്‍ ചിരിച്ചു ചിരിച്ചു മരിക്കും.അമ്മച്ചിയാണെ സത്യം...

    ReplyDelete
  5. കൊച്ചിയില്‍ നിന്നും ഗുരുവായൂരിലേക്ക് 5 മണിക്കൂറോ?

    ReplyDelete
  6. എന്റെ പൊന്നേ..ഒരുദ്ദേശകണക്ക് പറഞ്ഞതാ.ക്ഷമിച്ചേക്ക്..
    അഞ്ചു മണിക്കൂര്‍ കൂടുതലാണോ കുറവാണോ.വേണമെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തേ എത്തുകയോ താമസിച്ചെത്തുകയോ ചെയ്യാം..അപ്പം എല്ലാം കോമ്പ്ലിമെന്‍സാക്കി

    ReplyDelete
  7. OK ക്ഷമിച്ചിരിക്കുന്നു :)

    ReplyDelete
  8. പുളു ആണെങ്കിലും അല്ലെങ്കിലും സംഭവം അടിപൊളി... തുടരട്ടെ...

    ReplyDelete
  9. നന്നായി വിവരിച്ചു , അടുത്ത ഭാഗം വരട്ടെ.........

    ReplyDelete
  10. മുഴുവന്‍ കേള്‍ക്കട്ടെ ... എന്നിട്ട് പറയാം ...

    ReplyDelete
  11. ശ്രീക്കുട്ടേട്ടാ തിരിച്ചു വന്നുട്ടാ.. ദുരന്ത ഗാഥ മുഴുമിക്കൂ. അനുഭവകഥകൾ ഒരുപാടുണ്ടല്ലേ. പോരട്ടെ.

    ReplyDelete
  12. രസവും ഉപ്പേരിയും ചമ്മന്തിയും ചേര്‍ന്നുള്ള വായന.
    ഭായീടെ കമന്ടാണെങ്കില്‍ സൂപ്പര്‍
    ബാക്കികൂടി ശൂര്‍ര്‍ര്‍ ന്നും പറഞ്ഞു വിട്.

    ReplyDelete
  13. അടുത്തഭാഗം എന്നാ

    ReplyDelete
  14. ഈ പുളുവടി കേള്‍ക്കാന്‍ ആദ്യമായാണ് വരുന്നത്. കൊള്ളാം. ആള് കാണുമ്പോലെ അല്ല. എല്ലാ തരികിടയും കയ്യില്‍ ഉണ്ട് എന്ന് മനസ്സിലായി.. :)

    ReplyDelete