Sunday, April 10, 2011

മിന്നുവിനൊരു പാവക്കുട്ടി

"എന്റെ പുതിയ ടീഷര്‍ട്ട് കാണുന്നില്ലല്ലോ വിജയേട്ടാ?"

റൂമിനകത്തുനിന്നു രാജേഷിന്റെ ഒച്ചയുയര്‍ന്നപ്പോള്‍‍ വിജയനു സത്യത്തില്‍ ദേഷ്യമാണു തോന്നിയത്.എത്രനേരമായി താന്‍ റെഡിയായിനില്‍ക്കുന്നു. പോയിവന്നിട്ടുവേണം കുമാറിന്റെ താമസസ്ഥലത്തുവരെയൊന്നുപോകാന്‍. അവന്റെ കൊച്ചിനെന്തെല്ലാമോ സാധനം വാങ്ങിവച്ചിട്ടുണ്ട്.അതൊന്നെടുക്കണം.നാളെ പിന്നെ പെട്ടികെട്ടലും പാര്‍ട്ടിയും ഒക്കെക്കൂടി നിന്നുതിരിയാന്‍ സമയം കിട്ടില്ല.

"എടാ രാജേഷേ ഇതെന്തൊരൊരുക്കമാടാ.ഏതെങ്കിലുമൊരു ഷര്‍ട്ടെടുത്തിട്ടോണ്ട് നീ ഒന്നുവന്നേ.നമ്മള്‍ നിനക്കു പെണ്ണു കാണാനല്ല പോകുന്നത്. എനിക്കു കുറച്ച് സാധനം മേടിയ്ക്കാനാ.എനിക്ക് വേറൊരു സ്ഥലത്തുകൂടി പോകാനുള്ളതാ"

റൂമിലേയ്ക്ക് നോക്കി വിജയന്‍ വിളിച്ചുപറഞ്ഞു.

"സോറി വിജയേട്ടാ ഞാന്‍ അല്‍പ്പം താമസിച്ചുപോയി"

മുഖത്ത് എന്തോ ക്രീം തേച്ചുപിടിപ്പിച്ചുകൊണ്ട് പുറത്തേയ്ക്കുവന്ന രാജേഷ് മുറിപൂട്ടി താക്കോല്‍ പുറത്ത് തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയ്ക്കുള്ളില്‍ വച്ചിട്ട് വിജയനൊപ്പം പുറത്തേയ്ക്കുനടന്നു. ശ്രദ്ധാപൂര്‍വ്വം റോഡുമുറിച്ചുകടന്ന അവര്‍ ബസ്റ്റോപ്പ് ലക്ഷ്യമാക്കി വേഗംനടന്നു.

"എന്താടായിത്.നന്നായിട്ട് മുഖം തൊടയ്ക്ക്.സ്പ്രേ തീര്‍ന്നുപോയായിരുന്നോ.കൊറച്ചുകൂടി അടിക്കാതിരുന്നതെന്താ?"

"എന്റെ ചേട്ടാ ഈ സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ ചിലപ്പോള്‍ നല്ല ഒന്നാന്തരം പെമ്പിള്ളാരു വരും.അവരു സാധനം വാങ്ങാനായിട്ടു മാത്രമല്ല വരുന്നത് എന്നെപ്പോലുള്ള നല്ല സുന്ദരക്കുട്ടപ്പമ്മാരായ ചുള്ളമ്മാരെ കാണുന്നതിനും കൂടിയാ.അവരുടെ ശ്രദ്ധ കിട്ടണമെങ്കില്‍ അല്‍പ്പസ്വല്‍പ്പം ഒരുങ്ങിയൊക്കെത്തന്നെപോണം.നിങ്ങളു പെണ്ണും കെട്ടി ദേ ഇപ്പോ ഒരു കൊച്ചിന്റെ അച്ഛനുമായതുകൊണ്ട് ആരേം നോക്കേംപിടിയ്ക്കേം വേണ്ട.അതുപോലാണോ ഒരു ബാച്ചിലറായ ഞാന്‍.എങ്ങിനെയെങ്കിലും ഒന്നിനെ വളച്ചെടുക്കാന്‍ ഇവിടെ പെടാപ്പാടുപെടുവാ"

"ഈക്കണക്കിനു നീ ശരിയ്ക്കും പാടുപെടും.പിന്നെ ആരെ വളയ്ക്കാന്‍ ശ്രമിച്ചാലും ശരി അതെല്ലാം ഒരു എന്റടുത്തൂന്ന്‍ ഒരു പത്തിരുന്നൂറു മീറ്റര്‍ മാറിനിന്നിട്ടു മതി.എന്റെ കൊച്ചിനെ ഒന്നു കാണണമെന്ന്‍ ഒരാഗ്രഹമുണ്ട്.ആറേഴുവര്‍ഷം കഴിഞ്ഞ് ഒന്നാറ്റുനോറ്റുകിട്ടിയതാ"

"ഓ ഈ ചേട്ടന്റെ ഒരു തമാശ.ദേ ബസ്സു വരുന്നു"

ബസ്സിലിരിക്കുമ്പോള്‍ വിജയന്‍ ആലോചനയോടെ കണ്ണുകള്‍ പൂട്ടി.നാളെ ഒരു രാത്രികൂടിക്കഴിഞ്ഞാല്‍ താന്‍ തന്റെ വീട്ടില്‍.ചിലപ്പോല്‍ തന്നെക്കാണുമ്പോള്‍ സുമ കരയുമായിരിക്കും.മിന്നുമോള്‍ തന്നെ തിരിച്ചറിയുമോ ആവോ?.എവിടെ !അതിനു അവള്‍ തന്നെക്കണ്ടിട്ടില്ലല്ലോ.ആറേഴുവര്‍ഷം സങ്കടപ്പെട്ടതിനു ശേഷം ഭഗവതി തനിയ്ക്കും സുമയ്ക്കും തന്ന നിധിയാണവള്‍.പല്ലില്ലാത്ത മോണകാട്ടി ഒരു കുഞ്ഞുമുഖം തന്നെ നോക്കിച്ചിരിയ്ക്കുന്നത് ചെറുമയക്കത്തില്‍ വിജയന്‍ സ്വപ്നം കണ്ടു.

"ഇനിയെന്തൊക്കെ വാങ്ങാനുണ്ട് ചേട്ടാ?".

ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളിലൂടെ ട്രോളിയും തള്ളിനീക്കി കൂടെനടക്കുമ്പോള്‍ രാജേഷ് ചോദിച്ചു.

"അമ്മയ്ക്കൊരു നല്ല ബ്ലാങ്കെറ്റ് മേടിയ്ക്കണം.പിന്നെ ഒരു ഫ്ലാസ്ക്ക്.ആശുപത്രീലൊക്കെ പോകുന്നതല്ലേ.പിന്നെ സുമയ്ക്കൊരു സാരിയും വാങ്ങണം.മോള്‍ക്കുള്ളതെല്ലാം വാങ്ങിക്കഴിഞ്ഞതാ.വാങ്ങിച്ച തുണിയൊക്കെ കറക്റ്റായിരിക്കുമോ ആവോ"

"ദേ ഇതു മിന്നുമോള്‍ക്ക് എന്റെ വക. ദേ ഇവിടെ കൈ തൊട്ടു ഞെക്കിയാല്‍ പാവ ഡാന്‍സുകളിയ്ക്കും"

രാജേഷ് ആ പാവയെ തറയില്‍നിറുത്തിയിട്ട് അതിന്റെ സ്വിച്ചില്‍ അമര്‍ത്തിയപ്പോള്‍ മനൊഹരമായ സംഗീതത്തിനൊപ്പം ആ പാവ ഡാന്‍സ് കളിക്കാനാരംഭിച്ചു. അതണിഞ്ഞിരിക്കുന്ന ഡ്രസ്സുകള്‍ക്കിടയില്‍ ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ ഡ്രസ്സിന്റെ കളര്‍ അനുനിമിഷം മാറുന്നു. വിജയനു അതു ശരിക്കും ഇഷ്ടമായി. ഇരുവരുംകൂടി കുറച്ചുനേരം കൂടി ആ മാര്‍ക്കറ്റിനുള്ളില്‍ക്കറങ്ങി വാങ്ങാനുള്ളതെല്ലാം വാങ്ങിച്ചു എന്നുറപ്പുവരുത്തിയശേഷം നേരേ സാധനമെല്ലാം കൌണ്ടറില്‍കൊണ്ടുപോയി ബില്ലടച്ചിട്ട് ട്രോളിയുമായി പുറത്തേയ്ക്കിറങ്ങി ടാക്സി കാത്തുനില്‍പ്പാരംഭിച്ചു.

ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്നു പുറത്തേയ്ക്കിറങ്ങിവരുന്ന സുന്ദരിമാരിലായിരുന്നു രാജേഷിന്റെ കണ്ണുകള്‍.അവന്റെ മുഖത്തുപ്രകടമാകുന്ന ഭാവവ്യത്യാസങ്ങള്‍ നോക്കിനിന്നപ്പോള്‍ വിജയനു ചിരിവന്നു.ഒരല്‍പ്പം ഇളക്കമുണ്ടെങ്കിലും നല്ല ചെക്കനാണ്.ദുശ്ശീലങ്ങളൊന്നുമില്ല.കിട്ടുന്ന ശമ്പളത്തില്‍ ക്രീമുകളും സ്പ്രേകളുമൊക്കെ വാങ്ങാനായി ഒരു ചെറിയ തുക മാറ്റിവച്ചിട്ട് ബാക്കി മുഴുവന്‍ വീട്ടിലേയ്ക്കയച്ചുകൊടുക്കും. കടം കയറിമുടിഞ്ഞ ഒരുവലിയ കുടുംബത്തിന്റെ പ്രതീക്ഷയാണവന്‍.തന്റെ ചേച്ചിമാരുടെ കല്യാണം കഴിഞ്ഞിട്ടുവേണം ഒരു സുന്ദരിപ്പെണ്ണിനെയൊക്കെകെട്ടി ജീവിതം അടിച്ചുപൊളിക്കേണ്ടതെന്നാണ് അവന്‍ പറയുന്നത്.ഏതെങ്കിലും ഒരു പണക്കാരിപ്പെണ്ണിനെ കെട്ടിയാല്‍ വീട്ടിലെ ബാധ്യതയൊക്കെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണവന്‍.

"എടാ മതിയെടാ വായിനോക്കിയത്.ഏവളെങ്കിലുമൊരുത്തി ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കിലും വേണ്ടായിരുന്നു"

"എന്റെ ചേട്ടാ ആ വെളുത്ത മിഡിയിട്ട കൊച്ച് എന്നെ നോക്കുന്നുണ്ട്.നല്ല കാശുകാരിക്കൊച്ചാണെന്നു തോന്നുന്നു"

ആവേശത്തോടെ രാജേഷ് പറഞ്ഞു.

"ഉവ്വുവ്വ്.അവളുടെ അച്ഛനും നിന്നെ നോക്കുന്നുണ്ട്"

ചിരിയോടെ പറഞ്ഞിട്ട് വിജയന്‍ നോക്കിയപ്പോള്‍ ദൂരെനിന്നു ഒരു ടാക്സി വരുന്നതുകണ്ടു.

"ഏടാ വാ ദേ ടാക്സി വരുന്നു"

രാജേഷിനെ വിളിച്ചുകൊണ്ട് വിജയന്‍ ട്രോളിയും നീക്കി റോഡിലേയ്ക്കിറങ്ങി. യാത്രക്കാരെ ശ്രദ്ധിച്ച ടാക്സിഡ്രൈവര്‍ പെട്ടന്നു വേഗത കുറച്ച് ട്രാക്ക് ചെയ്ഞ്ചുചെയ്തു അവരുടെ അടുത്തേയ്ക്കു തിരിഞ്ഞതും പുറകേ നല്ല വേഗതയില്‍ വരുകയായിരുന്ന ഒരു ടാങ്കര്‍ ലോറി ടാക്സിയുടെ പുറകില്‍ ശക്തിയായിടിച്ചതും ഒരുമിച്ചായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുയര്‍ന്ന ടാക്സി അന്തരീക്ഷത്തിലൊരുമൂളല്‍ സൃഷ്ടിച്ചുകൊണ്ട് വിജയനും രാജേഷും നിന്ന സ്ഥലത്തു വന്നുപതിച്ചു. അമര്‍ത്തൊയൊരാര്‍ത്തനാദം ഉയര്‍ന്നുപൊങ്ങി.ഹൈപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍നിന്നു റോഡരികില്‍ നില്‍ന്നിരുന്നവരുമായ കുറേ ആളുകള്‍‍ അവിടേയ്ക്കോടിക്കൂടി. ചിതറിക്കിടക്കുന്ന സാധങ്ങള്‍ക്കും വാഹനാവിശിഷ്ടങ്ങള്‍ക്കുമിടയില്‍നിന്നു കൈകുത്തിയെഴുന്നേല്‍ക്കാന്‍ വിജയനൊരു ശ്രമം നടത്തിയെങ്കിലും മുഖം കുത്തി അയാള്‍ റോഡിലേക്കുതന്നെ വീണു. തന്റെ തൊട്ടടുത്തു അനക്കമില്ലാതെ കമിഴ്ന്നുകിടക്കുന്ന രാജേഷിനെ അയാള്‍ അവ്യക്തമായിക്കണ്ടു. അവന്റെ തലയ്ക്കുചുറ്റും ചോരതളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പതിയെപ്പതിയെ  അടഞ്ഞടഞ്ഞുപോകുന്ന കണ്ണുകളിലൂടെ തന്റെ മുമ്പില്‍ കിടക്കുന്ന പാവയെ വിജയന്‍ നോക്കി.ചോരയില്‍ കുളിച്ച ആ പാവ തറയില്‍ കിടന്നനങ്ങുന്നുണ്ടായിരുന്നു.

ശ്രീ

10 comments:

  1. കഥ ടച്ചിങ്ങായി

    ReplyDelete
  2. അയ്യോ...ഇങ്ങനെ അവസാനിപ്പിക്കേണ്ടായിരുന്നു.

    ReplyDelete
  3. വേണ്ടായിരുന്നു...ശരിക്കും നൊമ്പരപ്പെടുത്തി.

    ReplyDelete
  4. മരണത്തിനു യാതൊരു ഔചിത്യവുമില്ല. പഴയതില്‍ നിന്നും എഴുത്ത്‌ നന്നാവുന്നു.
    ആശംസകള്‍.

    ReplyDelete
  5. എന്താ ശ്രീ ക്കുട്ടായിത് ഒരു മുന്നറിയിപ്പും ഇല്ലാതെ ഒരാക്സിഡന്റ്റ്,,ഓ അല്ലെങ്കിലും ആക്സിഡന്റുകള്‍ എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെയുള്ള ദുരന്തങ്ങള്‍ അല്ലെ ,,നന്നാകുന്നുണ്ട് ,,

    ReplyDelete
  6. @ ശ്രീ,

    നല്ല അഭിപ്രായത്തിനു നന്ദീ

    @ മുല്ല,

    എനിക്കും തോന്നി ഇങ്ങിനെ അവസാനിപ്പിക്കേണ്ടായിരുന്നുവെന്നു.

    @ റിയാസ്,

    സോറീട്ടോ.

    @ റാംജി സാബ്,

    വളരെയേറെ നന്ദി.ഇനിയും നന്നാക്കാന്‍ ശ്രമിക്കും.

    @ രമേശേട്ടാ,

    എപ്പോഴും ഒരു മുന്നറിയിപ്പും കൂടാതെ കടന്നുവരുന്ന മരണമാണ് ആക്സിഡന്റുകള്‍. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  7. അപ്പോള്‍ രാജേഷിനു എന്ത് പറ്റി

    ReplyDelete
  8. അയ്യൊ കഴിഞ്ഞ ആഴ്ച്ച ശ്രീജിത് എന്നൊരു കുട്ടിക്കു ഇങനെ ഒരു അപകടം ദുബായിൽ വെച്ചു സംഭവിചു. എന്റെ നാട്ടുക്കാരൻ..

    The tragedy was quite abrupt. Sad, touching..

    ReplyDelete
  9. കഥ വായിച്ചു. പുത്തന്‍ വീടുണ്ടാക്കി താമസത്തിനായി പുറപ്പെടുന്നതിന്റെ തലേ ദിവസം മരിച്ചു ഒരു വ്യക്തിയെ ഓര്‍ത്ത്‌ പോയി ഈ പോസ്റ്റ് വായിച്ചപ്പോ.

    കഥ പറഞ്ഞു വന്ന രീതി നന്നായി. പുതുമയുള്ള പ്രമേയങ്ങള്‍ കണ്ടെത്തി എഴുതാന്‍ ശ്രമിക്കുക.

    ReplyDelete