Saturday, April 24, 2010

സ്വയം വിഡ്ഡികളാകുന്നവര്‍

നല്ല ഒരു കുലുക്കമനുഭവപ്പെട്ടപ്പോഴാണു ദേവന്‍ കണ്ണുകള്‍ തുറന്നത്. വണ്ടി ഏതോ ഗട്ടറില്‍ വീണതാണു. പുറപ്പെട്ടിട്ടിപ്പോള്‍ നാലഞ്ചുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. രാവിലെ മാത്രമേ തനിക്കിറങ്ങുവാനുള്ളിടത്തെത്തു. ബസ്സില്‍ വളരെക്കുറച്ചാളുകള്‍ മാത്രമേയുള്ളു. മിക്കപേരും നല്ല ഉറക്കമാണു. ദേവന്‍ വീണ്ടുമെന്തൊ ആലോചിച്ചുകൊണ്ട് കയ്യിലിരുന്ന ബാഗ് ഒന്നു കൂടി മുറുക്കെപിടിച്ചുകൊണ്ട് സീറ്റിലേയ്ക്കു ചാരിക്കിടന്നു. അതിവേഗതയില്‍ പുറകിലേയ്ക്കോടി മറയുന്ന ദൃശ്യങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ തികട്ടി വരുന്നുണ്ടായിരുന്നു.
പെട്ടന്ന്‍ ഒരു കുലുക്കത്തോടുകൂടി വണ്ടി നിന്നു. എന്തുപറ്റിയെന്നറിയാന്‍ അയാള്‍ പുറത്തേയ്ക്കു തലയിട്ട് നോക്കി.ടയര്‍ പഞ്ചറായതാണെന്നു തോന്നുന്നു.

ആരെയൊക്കെയോ പ്രാകിക്കൊണ്ട് കണ്ടക്ടറും ഡ്രൈവറും പുറത്തേയ്ക്കിറങ്ങി. ഇനി വണ്ടി പോകാന്‍ ഒരു മണിക്കൂറെങ്കിലുമെടുക്കും.മയക്കത്തിലായിരുന്നവര്‍ ഒന്നൊന്നായി ഉണര്‍ന്നു പുറത്തേയ്ക്കിറങ്ങുവാന്‍ തുടങ്ങി. ബാഗും തൊളില്‍ തൂക്കി ദേവനും. പുറത്തു നല്ല തണുപ്പ്.അല്‍പ്പം ദൂരെയായി ഒരു വെട്ടം കാണുന്നുണ്ട്. ചെറിയ ചായക്കടയാണ്. ഒരു ചായയോ കാപ്പിയോ കിട്ടുമെന്നറിയാനായി ദേവന്‍ അവിടേയ്ക്കു നടന്നു. രണ്ടു മൂന്നുപേര്‍ ചായകുടിക്കുന്നുണ്ട്. തനിക്കും ഒരു ചായ പറഞ്ഞശേഷം ദേവന്‍ അടുത്തുകണ്ട ബെഞ്ചിലായിരുന്നു.

തന്റെ അടുത്തായി സിഗററ്റു വലിച്ചുകൊണ്ടിരിക്കുന്ന കാവി വസ്ത്രധാരിയെ കണ്ടപ്പോള്‍ ഒരു സിഗററ്റ് വലിക്കുവാന്‍ ദേവനാഗ്രഹം തോന്നി. സിഗററ്റെടുത്തുചുണ്ടില്‍ വച്ചു കത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കാവിധാരി തന്റെ കയ്യിലിരുന്ന ലൈറ്റര്‍ ദേവനു നേരെ നീട്ടി. കത്തിച്ചശേഷം നന്ദി പറഞ്ഞുകൊണ്ട് ലൈറ്റര്‍ ദേവന്‍ തിരിച്ചു നല്‍കി.

"എന്താ താങ്കളുടെ പേര്". എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ദേവന്‍ ചോദിച്ചു.

"ഒരു പേരിലെന്തിരിക്കുന്നു സുഹൃത്തേ. എന്നിരുന്നാലും ഒരാളെ തിരിച്ചറിയുന്നതിനുള്ള അടയാളമെന്ന്‍ നിലയ്ക്കു എനിക്കുമൊരു പേരുണ്ട്.പക്ഷേ അതു ഞാന്‍ മറന്നിരിക്കുകയാണ്. എന്നിരിരുന്നാലും എന്നെ വിഡ്ഡി എന്നു വിളിച്ചുകൊള്ളു. എനിക്കാ പേരു വളരെയിഷ്ടമാണു". സിഗററ്റ് ആഞ്ഞുവലിച്ചുകൊണ്ട് അയാള്‍ പറഞ്ഞതുകേട്ടു ദേവന്‍ അത്ഭുതത്തോടെ അയാളെ നോക്കി. നാല്‍പ്പത്തഞ്ച് നാല്‍പ്പത്തെട്ട് വയസ്സു തോന്നിക്കും. നല്ല കുലീനമായ തറവാട്ടില്‍ ജനിച്ചതാണെന്നു തോന്നിപ്പിക്കുന്ന രൂപം. കഴുത്തില്‍ ഒരു രുദ്രാക്ഷ മാല. സ്വര്‍ണ്ണം കെട്ടിയതാണെന്നു തോന്നുന്നു. തോളില്‍ ഒരു ചെറിയ ബാഗുണ്ട്. നല്ല കാവിവേഷം.

'താങ്കള്‍ക്കും ഒരു ചായ പറയട്ടെ'.

"നന്ദി. ഞാന്‍ ചായ കുടിക്കാറില്ല". ഒരു സിഗററ്റ് കൂടി കൊളുത്തിക്കൊണ്ട് കാവിധാരി പറഞ്ഞു.

അയാളെ തന്നെ നോക്കിക്കൊണ്ട് ചായ മൊത്തിക്കുടിയ്ക്കുമ്പോല്‍ ദേവനു അയാളെക്കുറിച്ചു കൂടുതലയിട്ടറിയണമെന്നു തോന്നി. പക്ഷേ എങ്ങിനെ ചോദിക്കും എന്നതോര്‍ത്തു ഒരു വിമ്മിഷ്ടവും അനുഭവിച്ചിരിക്കുമ്പോല്‍ അയാള്‍ അടുത്ത സിഗററ്റും കൊളുത്തി.

"ഇങ്ങിനെ സിഗററ്റ് വലിക്കുന്നതു നല്ലതല്ല. ഒരു സിഗററ്റ് വലിക്കുമ്പോല്‍ നമ്മുടെ ആയുസ്സിന്റെ അഞ്ചുനിമിഷം തീരുകയാണ്". ഒരു വലിയ ജ്ഞാനി കണക്കെ ദേവന്‍ അയാളോടായി പറഞ്ഞു.

"ഹ..ഹ..ഹ" വളരെയുച്ചത്തില്‍ അയാളൊന്നു പൊട്ടിച്ചിരിച്ചു.

"കൂടുതല്‍ വലിക്കുകയാണെങ്കില്‍ ഒരു പാടുനാള്‍ കിടന്നു കൂടുതല്‍ വലിക്കാതെ യാത്രയാകാം"

"സുഹൃത്തേ. നമ്മുടെ ആയുസ്സ് തീരുമാനിക്കുന്നതു ഒരിക്കലും നമ്മളല്ല. പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ പെട്ടന്നു മരിച്ചുപോകുന്നില്ലേ. ചിലപ്പോള്‍ അപകടം മൂലമാകാം.അല്ലെങ്കില്‍ മാരകമായാ​‍അസുഖം മൂലമാവാം. ദുശ്ശീലങ്ങള്‍ ഒന്നുമില്ലാതിരുന്നതുമൂലം എനിക്കു നൂറു വയസ്സു വരെ ആയുസ്സ് നീട്ടിക്കിട്ടണമെന്നു ശഠിക്കുവാന്‍ പറ്റുമോ. ഇല്ല. അപ്പോള്‍ നമുക്കൊരിക്കല്‍ മാത്രം കിട്ടുന്ന ഈ ജീവിതം ആസ്വദിച്ചു തീര്‍ക്കുക. നാളെയെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടാതിരിക്കുക". ചിരിയടക്കിക്കൊണ്ടയാള്‍ ദേവനോടായി പറഞ്ഞു

വളരെയേറെ വ്യത്യസ്തനായ ഒരു മനുഷ്യനായി ദേവനയാളെ അനുഭവപ്പെട്ടുതുടങ്ങി.

"താങ്കളെവിടേയ്ക്കാണു പോകുന്നത്"

വീണ്ടും യാത്ര തുടരവേ തന്റെ സീറ്റില്‍ കൂടെയിരുന്ന അയാളോടായി ചമ്മലോടെ ദേവന്‍ ചോദിച്ചു.

"സത്യമായും സുഹൃത്തേ എനിക്കതറിയില്ല. യാത്രകള്‍ എനിക്കൊരു ലഹരിയാണ്. ഒരോ ദിവസം എനിക്കു തോന്നുന്നിടത്തേയ്ക്കു യാത്രയാവും. ചിലപ്പോള്‍ അതു ആഴ്ചകളും മാസങ്ങളുമായിട്ടുണ്ട്. എന്നിരുന്നാലും എനിക്കു മടുക്കുന്നില്ല. ഈ ബസ്സിന്റെ യാത്ര എവിടെയാണോരാവസാനിക്കുന്നതു അവിടെ നിന്നും പുതിയ തുടക്കം അതിങ്ങനെ തുടരും. യാത്രക്കുള്ള ചിലവുകള്‍ക്കായി ഇതുപകരിക്കും". ബാഗില്‍ നിന്നും രണ്ടുമൂന്നു ബാങ്കുകാര്‍ഡുകളുയര്‍ത്തിക്കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു.

"അപ്പോള്‍ വീട്ടുകാര്‍"

"എന്താ നിങ്ങളുദ്ദേശിച്ചതു ഭാര്യയേയും കുട്ടികളേയുമാണൊ. അങ്ങനെയാരുമില്ല. അതുകൊണ്ടാണല്ലോ ഈ സഞ്ചാരം".

"എന്താ വിവാഹം വേണ്ടന്നു വച്ചതാണോ".

ഒരു നിമിഷം അയാള്‍ ദേവന്റെ കണ്ണുകളിലേയ്ക്കു നോക്കി.

" അതു പറയുകയാണെങ്കില്‍ കുറച്ചുകാര്യം പറയേണ്ടിവരും"

"താങ്കള്‍ക്കു വിരോധമില്ലെങ്കില്‍....

"ഞാനെന്ന സൂര്യനുചുറ്റും കറങ്ങുന്ന ഒരുപാടു ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുണ്ടായിരുന്നു. അവരൊരിക്കലും ഒരു സൂര്യഗ്രഹണം ആഗ്രഹിച്ചിരുന്നില്ല. ഒരു നിമിഷത്തേയ്ക്കുപോലും എന്നെ അവരില്‍ നിന്നും മറയ്ക്കുന്ന ഒരു ശക്തി ഉണ്ടാവരുതെന്നു അവര്‍ ഉറപ്പിച്ചു. എന്റെ വെളിച്ചം മറയ്ക്കുവാനായി വരുന്ന എന്തിനേയും അവര്‍ തടയുവാന്‍ തടയിട്ടു. പക്ഷേ അവര്‍ക്കറിയില്ലായിരുന്നു ഏതു ഗ്രഹണം ഞാനെന്ന സൂര്യനെ വലയം ചെയ്താലും അതുമൂലം അവര്‍ക്കു കിട്ടുന്ന പ്രകാശത്തിന് ഒരു കുറവുമുണ്ടാകത്തില്ലായിരുന്നെന്നു. അതു എന്റെ പരാജയമാണു. ഞാനും മറന്നുപോയി എന്നെക്കുറിച്ചു. ഓര്‍ത്തെടുക്കുമ്പോഴേയ്ക്കും ഒരുപാടു വൈകിയും പോയിരുന്നു. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കരുതു. കിട്ടുന്ന സമയത്തു മുമ്പിലേയ്ക്കു തള്ളിക്കയറിപ്പൊക്കൊള്ളണം. പിന്നില്‍ നിന്നുന്തുന്നവര്‍ നിങ്ങളെ സഹായിക്കുകയല്ല മറിച്ച് മുമ്പിലെത്തുവാന്‍ പരിശ്രമിക്കുകയാണെന്ന്‍ മനസ്സിലാക്കിയാള്‍ നിങ്ങള്‍ വിഡ്ഡിയാക്കപ്പെടില്ല. മുമ്പു താങ്കള്‍ എന്റെ പേരു ചോദിച്ചപ്പോള്‍ വിഡ്ഡി എന്നു വിളിച്ചുകൊള്ളു എന്നു പറഞ്ഞതെന്തുകൊണ്ടാണെണ്ണ്‍ ഇപ്പോള്‍ മനസ്സിലായില്ലേ".

ഒരു നിമിഷം നിര്‍ത്തിക്കൊണ്ടയാള്‍ വീണ്ടും തുടര്‍ന്നു.

"ഞാന്‍ ഒരു വിഡ്ഡിയായി എന്നു മനസ്സിലാക്കിയതു വൈകിയാണ്. അപ്പോഴേയ്ക്കും എന്നെ ചുറ്റിക്കൊണ്ടിരുന്ന ഉപഗ്രഹങ്ങളും ഗ്രഹങ്ങളുമെല്ലാം സ്വന്തം അച്ചുതണ്ടില്‍ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ മാത്രം വീണ്ടും ശുഷ്കപ്രകാശമവശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രയാണം ചെയ്യുന്നു. ഈ യാത്രയില്‍ ഇപ്പോള്‍ എനിക്കു കൂട്ടായി ആരുമില്ല. എന്നിലെ പ്രകാശം അണയുവാന്‍ പോകുന്നതായി അവര്‍ക്കു തോന്നിക്കാണും. എന്റെ പ്രകാശം മുഴുവനുമണയുമ്പോള്‍ എന്റേതായ ആരും എന്റടുത്തുവേണ്ട. അതെന്റെയൊരു വാശിയാണു. അതിനുവേണ്ടിയാണീ അന്തമില്ലാത്ത യാത്രകള്‍. ഏതെങ്കിലും പേരറിയാത്തൊരു വിജനസ്ഥലത്തണഞ്ഞസ്തമിച്ചുതീരുവാനായി ഞാനെന്ന സൂര്യന്‍ കൊതിക്കുന്നു സുഹൃത്തേ" പറഞ്ഞു നിര്‍ത്തിക്കൊണ്ടയാള്‍ സീറ്റിലേയ്ക്കു തലചായ്ച്ചു കണ്ണുകള്‍ ഒന്നടച്ചു.

ഒരു നിമിഷം ദേവനും ചിന്തയുടെ മഹാസാഗരത്തിലേയ്ക്കൂളിയിട്ടു. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഉടുതുണി മാത്രമായി മടങ്ങിവരുന്ന തന്നെ കാത്തിരിക്കുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അയാളുടെ മനോമുകുരത്തിലപ്പോള്‍ പ്രയാണം ചെയ്യുകയായിരുന്നു. താനെന്ന നക്ഷത്രത്തിന്റെ പ്രകാശം നഷ്ടപ്പെട്ടന്നറിയുമ്പോഴുള്ള അവരുടെ പ്രതികരണം കാണാന്‍ വയ്യെന്നപോലെ അയാള്‍ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

Thursday, April 22, 2010

ഒരു സിനിമാ ദുരനുഭവം

ഒരു സിനിമ കണ്ടിട്ട് അതിനെ കീറിമിറിച്ചു പോസ്റ്റുമോര്‍ട്ടം നടത്തി പണ്ടവും കൊടലും വേര്‍തിരിക്കുവാനുള്ള കഴിവെനിക്കില്ല. എന്നാലും ഇതിനെ കുറിച്ചു പറയാതിരിക്കാനാവില്ല. കുറച്ചുദിവസമായി ഒരു മലയാളസിനിമ കണ്ടിട്ട്. ജോലിയൊക്കെ കഴിഞ്ഞ് റൂമിലെത്തി വല്ലതും വച്ചുണ്ടാക്കി കഴിച്ചു കിടന്നുറങ്ങാന്‍ തന്നെ സമയം ശരിക്കു കിട്ടുന്നില്ല. അതിനിടയ്ക്കു സിനിമ കൂടി കാണുന്നതെവിടെ. എന്നിരുന്നാലും ഇന്നലെ രാത്രി എന്റെ സഹമുറിയന്‍ ഒന്നു രണ്ടു സീ ഡികള്‍ കൊണ്ടു വന്നപ്പോള്‍ ഒരെണ്ണം കണ്ടുകളയാമെന്നു കരുതി. അക്ഷരാര്‍ത്ഥത്തില്‍ ആ സിനിമ കണ്ട് ഉറക്കം പൂര്‍ണ്ണമായും നഷ്ടമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.സത്യത്തില്‍ എന്തിനുവേണ്ടിയാണു ഇതേപോലുള്ള ചലച്ചിത്രകാവ്യങ്ങള്‍ പടച്ചുവിടുന്നതെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വന്തം മക്കളും ഭാര്യയും അനുഭവിക്കേണ്ട പണം ഇതേപോലെ ഒരു വയറിളക്കത്തിനായി ചെലവഴിച്ച നിര്‍മ്മാതാവെന്ന ആ പുങ്കനെ ഒന്നു കണ്ടെങ്കില്‍ കാലുതൊട്ടൊന്നു നമസ്ക്കരിക്കാമായിരുന്നു. ഏതു സിനിമയായാലും മുഴുവനും സഹിച്ചിരുന്നു കാണുന്ന എന്റെ സുഹൃത്തുപോലും തെറിവിളിച്ചുകൊണ്ട് പകുതിക്കു വച്ചു നിര്‍ത്തിയ ആ മഹാസംഭവത്തിന്റെ പേരാണു "സീതാകല്യാണം".ഇതു തിയേറ്ററില്‍ റിലീസുചെയ്തോ എന്നറിയില്ല. ഈ സിനിമയുടെ സംവിധായകനേയും നിര്‍മ്മാതാവിനേയും കസേരയില്‍ കെട്ടിയിട്ട് ഒരു നൂറു പ്രാവശ്യം ഇതു കാണിപ്പിക്കണം. ജീവിതത്തിലൊരിക്കലും പിന്നെ ഇതേ പോലുള്ള തെമ്മാടിത്തരം കാണിക്കില്ലവര്‍. നമുക്കാരോടെങ്കിലും കൊടിയ ശത്രുതയുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം അവരെ കാണിക്കാം. പിന്നെ അവര്‍ നമ്മുടെ വഴിയെക്കൂടിപ്പോലും നടക്കില്ല. നൂറു ശതമാനം ഗാരണ്ടി.

മലയാളസിനിമ തകരുന്നു. കാണുവാന്‍ പ്രേക്ഷകരെത്തുന്നില്ലത്രെ. ഇത്രയും നേരമായിട്ടും എനിക്ക് ഇതു കുറച്ചു കണ്ടതിലുള്ള ദേക്ഷ്യമടക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടാണു. എന്നോടു ക്ഷമിക്കണം

Monday, April 12, 2010

ഒരുത്സവത്തിന്റെ ഓര്‍മ്മയ്ക്കു

കള്ളുകുടിച്ച് ബോധം കെട്ട് വഴിയില്‍ കിടക്കുക എന്നതു നിത്യതൊഴിലാക്കിയ സുരേന്ദ്രന്റെ മകന്‍ സനൂപ്.

കുടിയ്ക്കുക എന്നതിനേക്കാല്‍ കുളിയ്ക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്ന ഭാനുവിന്റെ മകന്‍ വിജയന്‍.

അരിമേടിച്ചില്ലേലും ചീട്ടുകളിക്കാന്‍ ഒരു മുടക്കവും വരുത്താത്ത വറീതിന്റെ ഒറ്റ പുത്രന്‍ ആല്‍ബി.

ഈ മൂന്നു പിതാമഹമ്മാരുടേയും എര്‍ത്തായി നടക്കുന്ന ഓസ് രാജുവിന്റെ അനിയന്‍ സാജു.

നാട്ടിലെ ഒരേയൊരു കള്ളവാറ്റുകാരനായ കരുണന്റെ തലതെറിച്ച പുള്ള കുമാര്‍.

ഗ്രാമത്തിലെ അറ്റകൂട്ടുകാരായിരുന്നു ഈ അഞ്ചുപേരും. എന്തിനും ഏതിനും എപ്പോഴും മുമ്പന്തിയിലുള്ളവര്‍. എല്ലാപേരും ഏകദേശം ഒരേപ്രായമൊക്കെതന്നെ.വിദ്യാഭ്യാസം.. ഒന്നും പറയണ്ട. ഇവരെ പഠിപ്പിക്കുന്നതിലും ഭേദം ഒരഞ്ചുകൊല്ലം സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്നു മാഷിനു തോന്നിയതുമൂലം വീട്ടുകാരെ വിളിപ്പിച്ച് മക്കളെ ഒരു പോറലുപോലുമേല്‍പ്പിക്കാതെ തിരിച്ചേല്‍പ്പിച്ചു. സാറിന്റെ കയ്യും കാലും പിടിച്ച് വീണ്ടും ക്ലാസ്സില്‍ കേറ്റിയെങ്കിലും എവിടെ...നാലഞ്ചുപ്രാവശ്യമായപ്പോള്‍ വീട്ടുകാര്‍ക്കും മടുത്തു. അല്ലേലും മദ്യപാനത്തില്‍ ശ്രദ്ധിക്കുവാന്‍ തന്നെ നേരം കിട്ടാത്തപ്പോള്‍ മക്കളെയെവിടെ നോക്കാന്‍. സകലമാന കൊള്ളരുതായ്മകളും വശത്താക്കിക്കൊണ്ട് അവര്‍ ഒരു സൈഡില്‍ വളര്‍ന്നു. പൊടിമീശപൊടിച്ചുതുടങ്ങിയ സമയമായപ്പോഴേയ്ക്കും അപ്പമ്മാരെ വെല്ലുന്ന തരക്കാരായിക്കഴിഞ്ഞിരുന്നു അഞ്ചുപേരും. പക്ഷേ എല്ലാം അല്‍പ്പം രഹസ്യമായിട്ടൊക്കെയായിരുന്നു.എന്തെങ്കിലും ജോലിക്കൊക്കെ പോയി കിട്ടുന്ന കാശുകൊണ്ട് അടിച്ചുപൊളിച്ച് അവരങ്ങിനെ കഴിഞ്ഞു. ഇടയ്ക്കിടയ്ക്കു കുമാര്‍ അടിച്ചുമാറ്റിക്കൊണ്ടുവരുന്ന ചൂടന്‍ സാധനം രഹസ്യമായി മോന്തി നാണുമൊതലാളിയുടെ തെങ്ങിന്തോപ്പില്‍ നിന്നും ആവശ്യത്തിനു ഇളനീരുകളും അടത്തുകുടിച്ച് അര്‍മ്മാദിച്ചു കഴിയവേ...

നാട്ടിലെ അയ്യപ്പക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി. ഇനി അഞ്ചെട്ടുനാള്‍ അഘോഷത്തിന്റേതാണു.വീട്ടില്‍ കയറാത്തതിനു ആരും ചോദിക്കില്ലല്ലോ. അഞ്ചുപേരും കൂടി ഓരോദിവസത്തേയും പരിപാടികള്‍ ആസൂത്രണം ചെയ്തു. നാട്ടില്‍ രഹസ്യമായിരുന്നു കള്ളുകുടിയ്ക്കുവാനും ചീട്ടുകളിക്കുവാനും പറ്റിയ സ്ഥലം പറയിക്കാടാണ്. പണ്ടൊരു ഗര്‍ഭിണിയായ പറയിയെ കൊന്നുകെട്ടിതൂക്കിയസ്ഥലമാണതെന്നാണ് പഴമക്കാര്‍ പറയുന്നത്. പറയിയുടെ പ്രേതം അലഞ്ഞുതിരിഞ്ഞുനടക്കുന്നതുമൂലം പകലുപോലും ആ ഭാഗത്തേയ്ക്കാരും നോക്കാറില്ല. ആദ്യമൊക്കെ അവിടെപ്പോകുവാന്‍ നമ്മുടെ കഥാനായകര്‍ക്ക് ചെറിയപേടിയുണ്ടായിരുന്നു. പിന്നെ പിന്നെ ഈ ലോകത്ത് ഇത്രയും സുരക്ഷിതമായ സ്ഥലം വേറെയില്ലെന്നവര്‍ക്കു മനസ്സിലായി. ഇവര്‍ മാത്രമല്ല മുജീബിന്റേയും ജയന്റേയും മറ്റും നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പറയിക്കാട് താവളമായിപിടിച്ചിട്ടുണ്ട്. പിന്നെ സ്ഥലത്തെ ചില സീനിയര്‍ സിറ്റിസണ്‍സും ഇവിടം ചില അലുക്കുലുത്തുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

"പെട്ടന്നാവട്ടെ പരിപാടി തൊടങ്ങുമ്മുമ്പേ നമുക്ക് പറമ്പില്‍ ചെല്ലണം". എല്ലാ ഗ്ലാസ്സിലും സാധനമൊഴിച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

പിന്നെ ഗ്ലാസ്സുകള്‍ ചറപറായൊഴിയുകയും നിറയുകയും ചെയ്തുകൊണ്ടിരുന്നു.

"കരിമുരളീരവം കരിത.... അല്‍പ്പം സംഗീതവാസനയുള്ള ആല്‍ബി തന്റെ കഴിവുപ്രകടിപ്പിക്കാനാരംഭിച്ചു.

"ഒന്നു നിര്‍ത്തടാ ശവമേ അവന്റെയൊരു കരിമുരളി. ദേ താഴേ ഏതോ ടീമിരിപ്പൊണ്ട്. ബഹളം കേട്ട് അവമ്മാരാരെങ്കിലും കേറിവന്നാപ്പിന്നെ. പകുതിക്കു നിര്‍ത്തിക്കൊണ്ട് സാജു തന്റെ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്നതു ഫിനിഷ്ചെയ്തു.
ഈ സമയം സനൂപ് മെല്ലെയെഴുന്നേറ്റ് മുണ്ടുപൊക്കിനിന്നു മുള്ളാനാരംഭിച്ചു. ആടിയാടി നില്‍ക്കവേ ചക്കവെട്ടിയിട്ടപോലെ ദേ കിടക്കണു തറയില്‍.ആ വണ്ടിയെ ഒരു ഭാഗത്തൊതുക്കി പാര്‍ക്കുചെയ്തശേഷം ബാക്കിയുള്ളവര്‍ വീണ്ടുമാരംഭിച്ചു.

പെട്ടന്നാണു കുമാര്‍ ആ കാഴ്ച കണ്ടതു. രണ്ടുമൂന്നു ടോര്‍ച്ചുകളുടെ വെട്ടം അവിടേയ്ക്കുവരുന്നു. നാലഞ്ചുപേരുണ്ട്.

"ഓടിയ്ക്കോടാ പോലീസാ" കുമാറിന്റെ അലര്‍ച്ചയും ശരവേഗത്തിലൊരോട്ടവും എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു നടന്നതു.

ഊരി തറയില്‍ വച്ചിരുന്ന ഷര്‍ട്ടുപോലുമെടുക്കാതെ ആല്‍ബിയും വിജയനും സാജുവും പറപറന്നു. നിലംതൊടാതെ ഓടുന്നതിനിടയില്‍ താഴെഭാഗത്തിരുന്നു ചീട്ടുകളിച്ചുകൊണ്ടിരുന്നവരോടു വിളിച്ചുപറയാനവര്‍ മറന്നില്ല. പിന്നെ നാനാവഴിക്കും ഓട്ടക്കാര്‍ മാത്രമേയുണ്ടായിരുന്നുള്ളു.

പൊട്ടക്കിണറുകളില്‍ വീഴാതെ എങ്ങിനെ ഉത്സവപറമ്പിലെത്തിയെന്നു ആലോചിച്ച് വിജയന്‍ അത്ഭുതപ്പെട്ടു.

നാണുവേട്ടന്റെ കടയില്‍ നിന്നും ചടപടാ ഈരണ്ടു നാരങ്ങാവെള്ളം കുടിച്ചിട്ടും അവരുടെ ദാഹം തീര്‍ന്നില്ല. ഈ സമയം ഒരു കോണില്‍ നിന്നും കുമാര്‍ അവരുടെയടുത്തെത്തിച്ചേര്‍ന്നു.

"നാശം പിടിയ്ക്കാന്‍ അടിച്ചതെല്ലാം ദഹിച്ചുപോയല്ലോ ഭഗവാനേ".പിറുപിറുത്തുകൊണ്ട് കുമാര്‍ ഒരു സിഗററ്റ് കൊളുത്തി.

പെട്ടന്നാണ് ഒരുകാര്യമവര്‍ ശ്രദ്ധിച്ചത്. സനൂപെവിടെ.

"ദൈവമേ പോലീസുകാരവനെകൊണ്ടുപോയിക്കാണുമോ".

"നിന്റെ കരിനാക്കു വളച്ചു പറയാതെ നമുക്കൊന്നു നോക്കാം". ദേക്ഷ്യപ്പെട്ടുകൊണ്ട് ആല്‍ബി പറഞ്ഞു.

നാലുപേരും കൂടി ഉത്സവപറമ്പുമുഴുവന്‍ സനൂപിനെ തിരക്കി നടന്നു. കുറച്ചുനേരം കഴിഞ്ഞ് അവര്‍ സനൂപിന്റെ വീട്ടില്‍ പോയി നോക്കി. അവിടെയാരും എത്തിയ ഒരു ലക്ഷണവുമില്ല. ചെറിയ ഭയം അവരെ വേട്ടയാടുവാന്‍ തുടങ്ങി. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പറയിക്കാട്ടിലൊന്നുപോയി നോക്കാമെന്നു തീരുമാനിച്ച് വിജയനും കുമാറും കൂടി രാത്രി അവിടേയ്ക്കു നടന്നു. തങ്ങളിരുന്ന ഭാഗത്തോ വഴിയിലെങ്ങുമോ ഒന്നും അവര്‍ക്ക് സനൂപിനെ കണ്ടെത്താനായില്ല. അവന്റെ പേരു വിളിച്ചവര്‍ ആ കാടുമുഴുവന്‍ നടന്നു.പെട്ടന്ന്‍ ആരോ കാട്ടിലുള്ളതായി അവര്‍ക്കു തോന്നി.ഒരിടത്തു പതുങ്ങിയിരുന്നുകൊണ്ടവര്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ രണ്ടുപേരുള്ളതായി മനസ്സിലായി. പറങ്കിമാവിന്റെ ചുവട്ടിലായിട്ടാണ്. ചീട്ടുകളിക്കാരായിരിക്കുമോ.രണ്ടുപേര്‍വച്ചെന്തു ചീട്ടുകളി.പെട്ടന്ന്‍ ഒരു പെണ്ണിന്റെ ഒച്ചകേട്ടതുപോലെയവര്‍ക്കു തോന്നി. അങ്ങിനെ വരട്ടെ ഡിങ്കോല്‍ഫിയാണു സംഭവം. സനൂപിനെ കാണാത്ത ദേക്ഷ്യവും സങ്കടവും സഹിക്കാനാവാതെ കുമാര്‍ കുനിഞ്ഞൊരു കല്ലെടുക്കുകയും അവിടേയ്ക്കു ആഞ്ഞെറിയുകയും ചെയ്തു.

"എന്റമ്മേ".

രാവിന്റെ നിശബ്ദതയെ തകര്‍ത്തുകൊണ്ട് ഒരലര്‍ച്ച മുഴങ്ങി. ആരോ ഓടുന്ന ഒച്ചയും കേട്ടു. നല്ല പരിചയമുള്ള ശബ്ദം പോലെ കുമാറിനു തോന്നി.പിന്നെയവര്‍ അവിടെ നിന്നില്ല. നിലം തൊടാതെയുള്ള പറക്കലായിരുന്നു.ഓട്ടത്തിനിടയ്ക്കു കുമാറിന്റെ വാച്ച് എവിടേയ്ക്കോ ഊരിത്തെറിച്ചു.

രാത്രി ചെന്നു കിടന്നെങ്കിലും അവര്‍ക്കാര്‍ക്കും ഉറക്കം വന്നില്ല. ഈ സനൂപെവിടെ പോയി ഒളിച്ചു.

രാവിലെ 9 മണിയ്ക്കാണു കുമാര്‍ ഉണര്‍ന്നതു. എഴുന്നേറ്റപാടേ അവന്‍ നാണുവേട്ടന്റെ കടയിലേയ്ക്കു വച്ചുപിടിച്ചു. വിജയനും ആല്‍ബിയും അവിടെയുണ്ട്.

"എന്തായെടാ. അവനെക്കണ്ടോ" ആകാംഷയോടെ കുമാര്‍ തിരക്കി.

"അതു പറഞ്ഞാല്‍ ബഹുരസമാ. പോലീസെന്നുകേട്ടോടിയ അവന്‍ താഴെയുള്ള പൊട്ടക്കിണറ്റില്‍ വീണു. അപ്പോത്തന്നെ ബോധവും പോയി. പിന്നെ രണ്ടാമതു നമ്മള്‍ തിരക്കിചെന്നില്ലേ. അപ്പോള്‍ ഒച്ചകേട്ട അവന്‍ കരുതി പോലീസു വീണ്ടും വന്നതായിരിക്കുമെന്നു. വന്ന ബോധം വീണ്ടും പോയി.രാവിലെ പാലുകൊടുത്തിട്ടുവന്ന പ്രകാശനാണു ഒച്ചകേട്ട് കള്ളപ്പുല്ലിനെ കിണറ്റീന്ന്‍ വലിച്ചുകേറ്റിയത്. പെറമ്മുഴുവന്‍ മുറിഞ്ഞുവാരി അവിടെ കെടപ്പൊണ്ട്". ആല്‍ബി പറഞ്ഞതുകേട്ട് ആശ്വാസത്തോടെ ഒരു ചായ പറഞ്ഞതിനുശേഷം കുമാര്‍ ഒരു സിഗററ്റ് കൊളുത്തി.

"അല്ല സാജുവെവിടെ കണ്ടില്ലല്ലോ"

"അപ്പം നിങ്ങളറിഞ്ഞില്ലെ. അവന്റെ അച്ഛനെ ഇന്നലെ രാത്രി ആരോ കല്ലെടുത്തെറിഞ്ഞു കൊല്ലാന്‍ നോക്കി. കള്ളുകുടിച്ചു ബഹളമുണ്ടാക്കുന്നതിന്റെ വൈരാഗ്യത്തിനു അപ്പറത്തെ സുഗതന്‍ ചെയ്തതെന്നാ എല്ലാരും പറയുന്നതു. പതിമൂന്നു തുന്നലുണ്ടത്രേ. രാത്രി തന്നെ ആശൂത്രീ​ക്കൊണ്ടോയതോണ്ടു രക്ഷപെട്ടു". ചായഗ്ലാസ്സ് തിരിച്ചുമേടിച്ചുകൊണ്ട് നാണുവേട്ടന്‍ പറയുന്നതുകേട്ട് വിജയനും കുമാറും കണ്ണില്‍ കണ്ണില്‍ നോക്കി.

അപ്പോള്‍ ഇന്നലെ രാത്രി...........

Thursday, April 8, 2010

പിഴച്ചവള്‍

എരിഞ്ഞുതാഴുന്ന സൂര്യനെ നോക്കിയിരിക്കുമ്പോള്‍ ആ ചോദ്യം ലക്ഷ്മിയുടെ ഉള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു

"എവിടെയായിരുന്നു തനിക്കു പിഴച്ചത് ?

ഒരു ഇടത്തരം കുടുംബത്തില്‍ അഛനമ്മമാരുടെ അരുമയായി ഒരേയൊരു സഹോദരന്റെ ഓമനയായി കളിച്ചുവളര്‍ന്ന ലക്ഷ്മിയെന്ന അന്നത്തെ പെണ്ണെവിടെ. ഇന്നത്തെ ഈ ലക്ഷ്മി എവിടെ നില്‍ക്കുന്നു. അറിയാതെയവളുടെ കണ്ണുകളില്‍ നിന്നും ഒരുതുള്ളി കണ്ണുനീര്‍ അടര്‍ന്നുവീണു.
താന്‍ താന്‍ മാത്രമാണു തന്റെ അധ:പതനത്തിനു കാരണക്കാരി. അല്ലെങ്കില്‍ എല്ലാപേരും പറഞ്ഞിട്ടും തന്റെ മാത്രം നിര്‍ബന്ധമൊന്നുകൊണ്ട് മാത്രമാണു ഈ മഹാനഗരത്തിലെ കലാലയത്തില്‍ ചേര്‍ന്നതു. തന്നെ ഹോസ്റ്റലിലാക്കി മടങ്ങുന്നേരം അച്ഛന്റെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞതു തന്നെ അല്‍പ്പമെങ്കിലും വിഷമിപ്പിച്ചോ. ഇല്ലായിരിക്കും.

പേരുപോലെ തന്നെ എല്ലാക്കാര്യത്തിലും ലക്ഷ്മിയായിരുന്നു താന്‍. പഠിത്തത്തിലും കലാരംഗത്തുമെല്ലാം എപ്പോഴും മുമ്പിലെത്തിയ തന്നെ മറ്റു പെണ്‍കുട്ടികള്‍ അസൂയയോടെ നോക്കുന്നതുകണ്ടപ്പോള്‍ തന്റെ മനസ്സ് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. കോളേജിലെ നിരവധി സുന്ദരമ്മാര്‍ തന്റെ പിന്നാലേ കൊതിയോടെ അലയുന്നത് കാണുമ്പോല്‍ താന്‍ സത്യത്തില്‍ ഹരം പിടിപ്പിക്കുകയായിരുന്നു. പട്ടണത്തിന്റേതായ പരിഷ്ക്കാരങ്ങള്‍ താന്‍ കൊതിയോടെ നോക്കിക്കാണുവാന്‍ തുടങ്ങിയതെപ്പോഴാണു. സൂസനും നിമ്മിയും അനിലയുമെല്ലാം കൂട്ടായികിട്ടിയപ്പോഴാണോ. അറിയില്ല.

തന്നെകാണാനായി അച്ഛനും ചേട്ടനും വന്നപ്പോള്‍ ഹൊ ശരിക്കും അവര്‍ എത്രയും പെട്ടന്നു മടങ്ങിപ്പോയെങ്കില്‍ എന്നു താനാഗ്രഹിച്ചില്ലേ. അല്ലെങ്കിലും ചത്ത കുറേ ഉപദേശങ്ങള്‍ ആര്‍ക്കു വേണം. ഇത്രയും വലിയ പട്ടണത്തില്‍ പഠിക്കുമ്പോല്‍ അതിന്റേതായ ചിലവുണ്ടെന്നും ഇപ്പോള്‍ തരുന്ന പണം ഫീസടയ്ക്കുവാന്‍ പോലും തികയത്തില്ലെന്നും താന്‍ ഒച്ചയുയര്‍ത്തിപ്പറഞ്ഞതു കേട്ട് അച്ഛന്‍ തന്നെ മിഴിച്ചുനോക്കിയതു ഇപ്പോഴും തന്റെ കണ്മുമ്പിലുണ്ട്. തന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാതെയാണവര്‍‍ മടങ്ങിയതു. ​‍

നൂറായിരം കാര്യങ്ങളുള്ളപ്പോള്‍ നുള്ളിപ്പിടിച്ചപോലെ നക്കാപ്പിച്ചയും കൊണ്ടുവരുന്ന അച്ഛന്‍.പുശ്ഛമാണു തനിക്ക് തോന്നിയതു. തന്റെ കൂട്ടുകാരികള്‍ എത്ര ആര്‍ഭാടത്തോടെയാണു ജീവിക്കുന്നതു.കൊതിതോന്നുന്നു. ആകെ മൂഡിയായിരുന്ന തന്നെ അവര്‍ ആശ്വസിപ്പിച്ചു.അന്ന്‍ അവര്‍ തന്നെ പുറത്തെല്ലാം കൊണ്ടുപോകുകയും ധാരാളം സമയം ചുറ്റിയടിക്കുകയും ചെയ്തു. പണച്ചാക്കുകളായ അവരുടെ അച്ഛനമ്മമാര്‍ അയച്ചുകൊടുക്കുന്ന പണം ആവശ്യം പോലെയുണ്ടായിരുന്നല്ലോ.താനോ. ഒരു ധരിദ്രവാസിയുടെ മകള്‍.കൂട്ടുകാരുടെ ഉപദേശം കേട്ടാണ് തന്റെ തലമുടി മുറിച്ചത്. അതു മുറിച്ചുകളഞ്ഞതു തന്നെ നല്ലതു.തോര്‍ത്താനും മറ്റുമൊക്കെ എന്തൊരു മെനക്കേടാ. ബ്യൂട്ടീപാര്‍ലറില്‍ കണ്ണാടിയില്‍ നോക്കിനില്‍ക്കുമ്പോള്‍ തനിക്കു തന്നെ തന്റെ മാറ്റം വിശ്വസിക്കാനായില്ല. ഇത്രക്കു സുന്ദരിയോ താന്‍.

ഒരുദിവസം സൂസന്റെ പിറന്നാളിന്റെ വക പാര്‍ട്ടിക്കായിരുന്നു താന്‍ ആദ്യമായി വൈന്‍ കുടിച്ചതു.അന്നു ഒരു ഭാരമില്ലാത്ത പക്ഷികണക്കെ താനൊഴുകിയൊഴുകി നടക്കുകയായിരുന്നു. പിറ്റേന്നു തലയ്ക്കു നല്ല കനമനുഭവപ്പെട്ടെങ്കിലും ഒരു പ്രത്യേക അനുഭൂതി തന്നെയായിരുന്നത്.

പിന്നെ പിന്നെ ആഴ്ചയില്‍ ഒന്നും രണ്ടും പ്രാവശ്യം. രാഹുലും ജിത്തും നിത്യനും എല്ലാം തന്റേയും കമ്പനിയായി. ഇതിനിടയിലെപ്പോഴോ തനിക്കു വിലപ്പെട്ട പലതും നഷ്ടപ്പെടുന്നതു താന്‍ കാര്യമാക്കിയില്ല. ആരായിരുന്നു ആദ്യം അറിയില്ല. താന്‍ പോലുമറിഞ്ഞില്ല. ശരിക്കും തലക്കുപിടിച്ച ഒരു രാത്രിയില്‍. നിത്യനാണോ ജിത്തോ അതോ ഇനി മറ്റുവല്ലവരുമോ. ഒന്നുമറിയില്ല. ‍. ജീവിതം ആസ്വദിക്കേണ്ടതാണെന്ന തിരിച്ചറിവില്‍ അതു കാര്യമാക്കിയില്ല.

എല്ലാം കീഴ്മേല്‍ മറിഞ്ഞതു പെട്ടന്നായിരുന്നു. ഒരുദിവസം പാര്‍ട്ടികഴിഞ്ഞു മടങ്ങുമ്പോള്‍ തങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചു.വണ്ടിയോടിച്ചിരുന്ന സൂസന്‍ അപ്പോള്‍ തന്നെ .രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നിമ്മിയും.പരിക്കുഭേദമായപ്പോള്‍ അനില അവളുടെ വീട്ടിലേയ്ക്കു മടങ്ങി. ഭാഗ്യത്തിനു വലിയ പരിക്കുകള്‍ പറ്റാതിരുന്ന താന്‍ ഒറ്റക്കായി.ഇത്രനാളും കഴിഞ്ഞിരുന്ന ആഡ്ംഭരത്തില്‍ നിന്നും പെട്ടന്ന്‍ പുറത്തുവന്നപ്പോള്‍ ആദ്യം അതുല്‍ക്കൊള്ളാനായില്ല. പണം തന്നെ വേണം. ഒരു ദിവസം ഒറ്റയ്ക്കു പാര്‍ക്കിലിരിക്കുമ്പോള്‍ അടുത്ത ബെഞ്ചിലിരുന്ന മധ്യവയസ്ക്കന്‍ കൊതിയോടെ തന്നെ നോക്കുന്നതു കണ്ടപ്പോള്‍ അറിയാതെ താനുമയാളെ നോക്കിച്ചിരിച്ചു. ഇയാള്‍ ഒരു ഇരയാണെന്ന്‍ എങ്ങിനെയാണു തനിക്കു തോന്നിയതു. അന്നു രാത്രി അയാള്‍ വച്ചുനീട്ടിയ ഒരു പിടി നോട്ടുകള്‍ കൈനീട്ടി വാങ്ങുമ്പോള്‍ കുറ്റബോധം തോന്നിയിരുന്നോ തനിക്ക്.ഇല്ല. ഈ ശരീരം കൊണ്ട് തനിക്കു പലതും നേടാന്‍ കഴിയും എന്ന ചിന്ത മാത്രമായിരുന്നപ്പോള്‍. അല്ലെങ്കില്‍ തന്നെ ഇതെല്ലം ഭദ്രമായിട്ട് കാത്തുസൂക്ഷിക്കുന്നതെന്തിനാണു. പിന്നെ പിന്നെ എത്രപ്രാവശ്യം. എത്ര പേര്‍. അറിയില്ല. ജീവിതം ആസ്വദിക്കുക എന്ന ചിന്ത മാത്രം.വികാരം വിവേകത്തെ കീഴടക്കി.

പണവുമായി ആ മാസം അച്ഛന്‍ വന്നപ്പോള്‍ തനിക്ക് ആ മുഖത്തുനോക്കുവാന്‍ യാതൊരു വിഷമവുമുണ്ടായില്ല. എന്തു വിഷമം. പതിവുപോലെ നന്നായിപഠിക്കണം എന്നെല്ലാം ഉപദേശങ്ങള്‍ തന്നിട്ട് അച്ഛന്‍ മടങ്ങിയപ്പോള്‍ തനിക്കു ചിരിയായിരുന്നു. പരീക്ഷ അടുത്തപ്പോള്‍ എന്തോ ഭാഗ്യത്തിനു എല്ലാത്തിനും വിരാമമിട്ട് പഠിയ്ക്കുവാന്‍ തോന്നി.അതുകൊണ്ട് തന്നെ നല്ല രീതിയില്‍ പരീക്ഷ എഴുതുവാന്‍ കഴിഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അമ്മ തന്റെ രൂപം കണ്ട് ശരിക്കും വഴക്കുപറഞ്ഞു. രണ്ടുമൂന്നാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മനസ്സാകെ അസ്വസ്ഥപ്പെടാന്‍ തുടങ്ങി.വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മ. ആസ്വദിച്ചിരുന്ന സുഖങ്ങള്‍. ഭ്രാന്തെടുക്കുന്നതുപോലെ തോന്നി. ഒരു കൂട്ടുകാരിയെ കാണണമെന്നു പറഞ്ഞു പുറത്തെയ്ക്കിറങ്ങിയ ആ ദിവസമാണു ദത്തനെ കണ്ടുമുട്ടുന്നത്. അപ്രതീക്ഷിതമായ ഒരു പരിചയപ്പെടല്‍. തന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവു. എന്തുകൊണ്ടോ യഥാര്‍ഥപേരും മറ്റും പറഞ്ഞില്ല. ആ പരിചയപ്പെടല്‍ പിന്നെ തന്നെ പലതിലേയ്ക്കും നയിച്ചു. ദത്തന്‍ മൂലം തനിക്കൊരു ജോലി ശരിയായപ്പോള്‍ വീട്ടിലെല്ലാപേരും സന്തോഷിച്ചു. താനും. വീടെന്ന കാരാഗൃഹത്തില്‍നിന്നുമൊരു മോചനമാകുമല്ലോ. നഗരത്തിന്റെ തിരക്കില്‍ തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന പലതും തലപൊക്കുവാനാരംഭിച്ചു. ദത്തന്‍ ഒരു വഴികാട്ടിയായിരുന്നു.ചുരുക്കം ദിവസങ്ങള്‍ കൊണ്ട് താന്‍ നഗരത്തിലെ അറിയപ്പെടുന്ന ഒരു നക്ഷത്രമായി .പകലുകള്‍ പൊന്നുവിലയുള്ളവള്‍. ഓരോ പ്രാവശ്യവും പുതിയപുതിയ ആള്‍ക്കാരുമായി ദത്തന്‍ വന്നുകൊണ്ടിരുന്നു. താന്‍ ഒരിക്കല്‍പോലും ഒന്നും എതിര്‍ത്തില്ല. ആവശ്യത്തിനു പണവും സുഖവും. മറ്റെന്തുവേണം.

എതേവരെ പെണ്ണെന്നെന്തന്നറിഞ്ഞിട്ടില്ലാത്ത ഒരുവനാണു വരുന്നതെന്നു ദത്തന്‍ വിളിച്ചുപറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തനിക്കു തോന്നിയില്ല. അവന്റെ കൂട്ടുകാരനാണത്രേ. ഇതേപോലുള്ള എത്രനുണകള്‍ താന്‍ കേട്ടിരിക്കുന്നു. പക്ഷേ മുറിക്കകത്തേയ്ക്കു കടന്നുവന്ന ആളിനെകണ്ട് ജീവിതത്തിലാദ്യമായി താന്‍ തകര്‍‍ന്നുപോയി. തന്റെ തന്നെ കൂടപ്പിറപ്പിനെ ഒരിക്കലും താന്‍ പ്രതീക്ഷിച്ചിരുന്നില്ലല്ലോ. തന്റെ മുഖത്തേയ്ക്കു നോക്കിയതും പുറത്തേയ്ക്കുള്ള വാതിലിലേയ്ക്കവന്‍ പാഞ്ഞതും എല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ജീവിതത്തിലാദ്യമായി കുറ്റബോധം തോന്നിയ നിമിഷം.

ആളൊഴിഞ്ഞ കടല്‍ക്കരയില്‍ തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍ ലക്ഷ്മിയുടെ ഉള്ളം കത്തുകയായിരുന്നു.

"എവിടെയായിരുന്നു തനിക്കു പിഴച്ചതു"?

കടലിന്നഗാധതയിലേയ്ക്കു ഊളിയിട്ടിറങ്ങുന്ന സൂര്യനെ നോക്കുമ്പോള്‍ തനിക്ക് അതൊരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണെന്നവള്‍ക്കു തോന്നി. അതേ അസ്തമിക്കാമിനി തനിക്കും.സമയമായി. കയ്യില്‍ പറ്റിയിരുന്ന മണല്‍ത്തരികള്‍ തട്ടിതുടച്ചുകളഞ്ഞുകൊണ്ടവള്‍ തന്നെ കൊതിയോടെ നോക്കുന്ന കടലിനെ ലക്ഷ്യമാക്കി നടന്നു. തിരമാലകള്‍ അവളുടെ എല്ലാ പാപങ്ങളും കഴുകിക്കളയാനെന്നപോലെ അലയടിച്ചെത്തിക്കൊണ്ടിരുന്നു.

Tuesday, April 6, 2010

മലപ്പുറം സിനിമകള്‍!

ഇന്നു രാവിലെ മെയിലില്‍ എനിക്കു കിട്ടിയ ഒന്നാണിത്. മറ്റൊന്നും കരുതരുതു. ഇതിന്റെ സൃഷ്ടാവിന്റെ നര്‍മ്മഭാവനയെ നമിക്കുന്നു.



പഴശ്ശിരാജ : പഴശ്ശി ഹാജി.

ഇരിക്കൂ എം ഡി അകത്തുണ്ട് : ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.


ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.

വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.

മകന്റെ അച്ചന്‍ : മാന്റ ബാപ്പ.

ഈ പട്ടണത്തില്‍ ഭൂതം : യീ ബശാറില്‍ ചെയ്ത്താന്‍!.

എനിക്ക് നീയും നിനക്ക് ഞാനും : ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.(ഇച്ച് ഇജ്ജും ഇജ്ജ്ക്ക് ഇച്ചും).

മായാവി : ഇബുലീസ്.


സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.

ഭാര്യ സ്വന്തം സുഹൃത്ത് : ഓള് ഞമ്മന്റ ചെങായി.

കോളേജ് കുമാരന്‍ : കുണ്ടന്‍.

ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത ക്നാവ്.

തലപ്പാവ് : പച്ചത്തൊപ്പി.

നരസിംഹം : പുലിമന്സന്‍

അതിശയന്‍ : ബല്ലാത്ത പഹയന്‍.


അച്ചനുറങ്ങാത്ത വീട് : ബാപ്പ ഒറങ്ങാത്ത കുടി..

ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റ നേരം.

മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.

ചെറിയലോകവും വലിയ മനുഷ്യരും : ഇമ്മിണി ശെറിയ ദുനിയാവും ബെല്യ മന്‍സന്മാരും.

രണ്ടാം വരവ് : റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.

ലാല്‍ സലാം : അസ്സലാമു അലൈക്കും.

പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.

കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.

സ്ഥലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.

മൈ ഡിയര്‍ മുത്തഛന്‍ :ഞമ്മന്റ പൊന്നാരുപ്പാപ്പ.


മലബാര്‍ വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.

മഞുപോലൊരു പെണ്‍കുട്ടി : മൊഞ്ചത്തി.

അറബിക്കഥ : അറബിക്കിസ്സ.

ഞാന്‍ ഗന്ധര്‍വന്‍ : ഞമ്മള് ജിന്നാണ്.

ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.


വിസ്മയതുമ്പത്ത് : യാ റബ്ബുല്‍ ആലമീനേ...

ബാലേട്ടന്‍ : ബാ‍ലനിക്ക.

ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്റത്തുകള്‍

പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.


അലിഭായി : ആലികാക്ക.

സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.

കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.

ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാ‍സന്റേം ഹറാംപെറപ്പ്കള്‍

നന്ദിനി ഓപ്പോള്‍ : നന്നിനിയിത്താത്ത.

അച്ചന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് : ബാപ്പ ശക്കകൊമ്പേലും ഉമ്മ പറമ്പിലും.


നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.

സേതുരാമയ്യര്‍ സി ബി ഐ : സീതി ഹാ‍ജി ശീ ബീ ഐ.

വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.

Monday, April 5, 2010

പട്ടാപ്പകലിലെ ബലാത്സംഘം

പതിവുപോലെ ഷാപ്പില്‍ നിന്നും ഒരു അരയും പിടിപ്പിച്ചു ചെറുതായി ആടിക്കൊണ്ട് കുമാരന്‍ വീട്ടിലേയ്ക്കു തിരിച്ചു. അല്ലെങ്കിലും ജോലിയൊക്കെ കഴിഞ്ഞു ഉച്ചക്കു ഒരരയടിച്ചില്ലെങ്കില്‍ കുമാരനൊരു എന്തോ പോലെയാണു. വീട്ടിലെത്തി നല്ലതുപോലെ ആഹാരവും കഴിച്ചിട്ട് ഒരുറക്കം.പിന്നെ വൈകുന്നേരമുണര്‍ന്നു വീണ്ടും ഷാപ്പിലേയ്ക്കു. ആശാന്റെ മുടക്കമില്ലാത്ത പതിവാണതു. വയലു മുറിച്ചുകടന്നു വീട്ടിലേയ്ക്കു തിരിയുന്നിടത്തെത്തിയപ്പോഴാണു കുമാരനതു കണ്ടതു.താഴെ പണയില്‍ ഒരാള്‍ എന്തോ ചെയ്യുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനയിലെ രാഘവനാണ്. ഇവനീ സമയത്തെന്തു പണയില്‍ എന്തു ചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടക്കുവാന്‍ തുടങ്ങിയ കുമാരനൊരു നിമിഷം നിന്നു. സംശയത്തോടെ താഴേക്കു നോക്കിയ ഒരിക്കല്‍ കൂടി നോക്കിയ കുമാരന്‍ ഒന്നു ഞെട്ടി. രാഘവനുമുമ്പില്‍ തറയിലായികിടക്കുന്നതു ഒരു പെണ്‍കുട്ടിയല്ലേ. അതേ തന്നെ .അപ്പോള്‍ രാഘവന്‍..കുടിച്ച കള്ളുമുഴുവന്‍ ഒരു നിമിഷം കൊണ്ട് ആവിയായിപോയി. ഒരു നിമിഷം ധൈര്യം സംഭരിച്ച കുമാരന്‍ ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ...പട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഘം ചെയ്തു കൊല്ലുന്നേ...."

ഒച്ചകേട്ട രാഘവന്‍ തലയുയര്‍ത്തിനോക്കി. വലിയവായില്‍ അലറിവിളിക്കുന്ന കുമാരനെകണ്ട് രാഘവനാകെ അന്തം വിട്ടു.

കുമാരന്റെ നിലവിളികേട്ട് വാഴപ്പണയില്‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേര്‍ ഓടിവന്നു.

"എന്താ കുമാരാ എന്താ പ്രശ്നം"

"ദേ അതു കണ്ടോ". കുമാരന്‍ ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നോക്കിയ അവരും ഞെട്ടി. തറയില്‍ കിടക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ആകെ പരിഭ്രമിച്ചു നില്‍ക്കുന്ന രാഘവന്‍. താഴേക്കോടിയിറങ്ങിയ അവര്‍ കണ്ടതു പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെയാണു. രാഘവന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പുതന്നെ അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നു രണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം തന്നെ രാഘവനു നേരെ തിരിഞ്ഞു. അടികൊണ്ടവശനായ രാഘവന്‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കയ്യിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാ പിന്നെ ഈ നായിന്റെ മോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."

ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഈ സമയമെല്ലാം തറയില്‍ ശബ്ദം നഷ്ടപ്പെട്ട് തളര്‍ന്നു ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു രാഘവന്‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തുകയും രാഘവനെ പൊക്കിയെടുത്തു വണ്ടിയിലിട്ടുകൊണ്ട് സ്റ്റേഷനിലേയ്ക്കു തിരിക്കുകയും ചെയ്തു. വണ്ടിയില്‍ വച്ചു പോലീസുകാരന്‍ ലാത്തിവച്ചു പള്ളയില്‍ കുത്തിയപ്പോള്‍ രാഘവന്‍ അലറിക്കരഞ്ഞുപോയി.

വിവരമറിഞ്ഞു ജോലിസ്ഥലത്തുനിന്നും കുട്ടപ്പന്‍ അവിടേയ്ക്കു പാഞ്ഞെത്തി. കുട്ടപ്പനു ഒരേയൊരു മകളാണുള്ളതു. തറയില്‍ തളര്‍ന്നിരുന്ന കുട്ടപ്പനെ ഒന്നു രണ്ടുപേര്‍ ആശ്വസിപ്പിക്കുകയും കുട്ടപ്പനേയും കൂട്ടി ആശുപത്രിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.. ആശുപത്രിയില്‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍....

പെട്ടന്ന്‍ വാതില്‍ തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. നല്ല വെഷമുള്ളയിനമാണു കടിച്ചതു.എന്തായാലും ഒരുദിവസമിവിടെ കിടക്കട്ടെ.നാളെ ഡിസ്ചാര്‍ജ്ജു ചെയ്യാം.ഈ മരുന്നുകള്‍ വേടിച്ചുകൊണ്ട് വരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നു മയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ അയാല്‍ പിന്‍ കൈകൊണ്ട് തുടച്ചു.


ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പ് മുറിയില്‍ പോലീസുകാരുടെ ക്രൂരമര്‍ദ്ദനങ്ങളേറ്റു ബോധം കെട്ടു ചുരുണ്ടുകിടക്കുകയായിരുന്നു രാഘവന്‍. പാടത്തെ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടതും കാലില്‍ നിന്നും ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറി വിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ രാഘവന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.